Follow Us On

14

November

2025

Friday

മരിയന്‍ പ്രബോധനത്തില്‍ സഭയ്ക്കു വീഴ്ചയോ?

മരിയന്‍ പ്രബോധനത്തില്‍ സഭയ്ക്കു വീഴ്ചയോ?

 

റവ.ഡോ. ജെയിംസ് കിളിയനാനിക്കല്‍

വിശ്വാസ തിരുസംഘത്തില്‍നിന്നു പരിശുദ്ധ കന്യകാമറിയത്തിന്റെ വിശേഷണങ്ങളെ (titles) സംബന്ധിച്ചു പുറപ്പെടുവിച്ച പ്രബോധനം (Mater populi fidelis) ഏറെ ചര്‍ച്ചാവിഷയമായിരിക്കുന്ന ഈ അവസരത്തില്‍ ചില ചോദ്യങ്ങള്‍ പ്രസക്തമാവുകയാണ്.
1. സഭ ഇതുവരെ പഠിപ്പിച്ചതു തിരുത്തിക്കൊണ്ട് പുതിയതായി എന്താണ് ആവശ്യപ്പെടുന്നത്? കഴിഞ്ഞകാല മാര്‍പാപ്പമാര്‍ക്കു തെറ്റുപറ്റിയോ?
2. സഹരക്ഷക, മധ്യസ്ഥ, സകല കൃപകളുടെയും മധ്യസ്ഥയും കൃപയുടെ അമ്മയും എന്നിങ്ങനെയുള്ള മൂന്നു വിശേഷണങ്ങള്‍ മാതാവിനു നല്‍കുന്നതില്‍ അപാകതയുണ്ടോ?
3. മാതാവിന്റെ പ്രത്യേക സ്ഥാനം സഭ നിഷേധിച്ചുകൊണ്ട് പ്രൊട്ടസ്റ്റന്റ് ആശയങ്ങളെ സ്വീകരിക്കുകയാണോ? (എക്യുമെനിസത്തിന്റെ പേരില്‍).
4. അനേകം മരിയന്‍ പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരുന്ന ഈ കാലഘട്ടത്തില്‍, വിശിഷ്യാ സഭ പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ നാളുകളില്‍ ഇത് അപകടം പിടിച്ച രേഖയല്ലേ? ജപമാല പ്രാര്‍ത്ഥന, മാതാവിനോടുള്ള പ്രത്യേക വണക്കം എന്നിവയൊക്കെ സഭ നിരുത്സാഹപ്പെടുത്തുകയാണോ ഇതുവഴിയായി?
ഈവിധ വിഷയങ്ങളെക്കുറിച്ച് ഈ രേഖയില്‍ സഭ നല്കുന്ന പ്രബോധനത്തിന്റെ ദൈവശാസ്ത്ര അടിത്തറ അപഗ്രഥിക്കുകയാണ് ഈ ലേഖനത്തില്‍.

1. സഹരക്ഷക (Co-redemptrix)

സഭയില്‍  ‘സഹരക്ഷക’ എന്ന നാമം മറിയത്തിനു പല അര്‍ത്ഥസൂചനകളോടെ വ്യക്തിപരമായി  പലരും നല്കിയിരുന്നെങ്കിലും ഔദ്യോഗികമായി സഭയുടെ പ്രബോധനാധികാരമോ (Dicasteryofdoctrineof faith) കൗണ്‍സിലുകളോ ഈ നാമം ഉപയോഗിച്ചിട്ടില്ല.
രക്ഷ എന്താണ് എന്നറിയാതെ ‘സഹരക്ഷക’ എന്ന പദം മനസിലാക്കാനാവുകയില്ല. രക്ഷയെകുറിച്ച് ഏറ്റവും ചുരുങ്ങിയത് ഏഴുവിധത്തില്‍ നാം മനസ്സിലാക്കണം.
1. രക്ഷ എന്നാല്‍ ദൈവിക വെളിപാട് സ്വീകരിച്ചു നാം സത്യത്താല്‍ പ്രകാശിതരാവുകയാണ് (Salvation is illlumination).
2. രക്ഷ എന്നാല്‍ വീണ്ടെടുപ്പാണ് (Salvation is redemption). പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിന്റെയും സാത്താന്റെയും പിടിയില്‍നിന്നുള്ള വീണ്ടെടുപ്പാണ്.
3. രക്ഷ എന്നാല്‍ ദൈവികരാക്കി, ദൈവമക്കളാക്കി മാറ്റലാണ് (Salvation is divinisation).
4. രക്ഷ എന്നാല്‍ നീതിമത്കരണമാണ് (Salvation is justification).
5. രക്ഷ എന്നാല്‍ വിമോചനമാണ് (Salvation is liberation).
6. രക്ഷ എന്നാല്‍ നിത്യജീവന്‍ നല്കലും സ്വര്‍ഗ്ഗത്തിനവകാശിയാക്കലുമാണ് (Salvation is providing eternal life and heaven).
7. രക്ഷ എന്നാല്‍ വിശുദ്ധീകരണമാണ് (Salvation is sanctification).

ഈ ഏഴു കാര്യങ്ങള്‍ ക്രിസ്തുവിലൂടെ മാത്രം സംഭവിച്ചതാണ്. ദൈവപുത്രനായ യേശുക്രിസ്തു തന്റെ മനുഷ്യാവതാരത്താലും സഹന മരണോത്ഥാനങ്ങളാലും മാനവരാശിക്കു നേടിത്തന്നതാണ് ഈ രക്ഷ. രക്ഷയുടെ കര്‍ത്താവ് ദൈവം മാത്രമാണ്. സുനിശ്ചിതവും പൂര്‍ണവുമായവിധം അതു ദൈവപുത്രനായ ക്രിസ്തുവില്‍ സാക്ഷാത്ക്കരിക്കപ്പെട്ടു. ആകയാല്‍ യേശുക്രിസ്തു മാത്രമാണ് ഏക രക്ഷകന്‍.
ദൈവത്തിനു മാത്രമേ ദൈവം ആരാണെന്നു വെളിപ്പെടുത്താനാകൂ. ദൈവത്തിനു മാത്രമേ പാപമോചനം നല്‍കാന്‍ കഴിയൂ. ദൈവത്തിനു മാത്രമേ നമ്മെ ദൈവമക്കളാക്കാനും നിത്യതയും സ്വര്‍ഗീയ ജീവിതവും നല്‍കാനും കഴിയൂ. നമ്മെ നീതിമത്കരിക്കുന്നവനും ദൈവം മാത്രം. ആകയാല്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും നമ്മെ രക്ഷിക്കാന്‍ ആവുകയില്ല.

മനുഷ്യനാണ് അധഃപതിച്ചത്, മനുഷ്യത്വമാണ് അടിമപ്പെട്ടത്. ആകയാല്‍ മനുഷ്യനായി അവതരിച്ചാല്‍ മാത്രമേ മനുഷ്യത്വത്തെ വീണ്ടെടുക്കാന്‍ ആവുകയുള്ളൂ (What is not assumed is not saved). ആകയാല്‍ ദൈവം മനുഷ്യനായി അവതരിച്ചുകൊണ്ട് നമ്മെ തന്നിലേക്ക് ഐക്യപ്പെടുത്തി നമ്മെ വീണ്ടെടുത്തു. ദൈവപുത്രന്‍ മനുഷ്യത്വം സ്വീകരിച്ചപ്പോള്‍ ഓരോ മനുഷ്യനോടും മാനവകുലം മുഴുവനോടും പ്രത്യേകമാംവിധം ഐക്യപ്പെട്ടു. ഈ ഐക്യത്തിന്റെ ഫലമായാണ് മനുഷ്യത്വം വിമോചിക്കപ്പെട്ടതും വിശുദ്ധീകരിക്കപ്പെട്ടതും. ക്രിസ്തു നമുക്കു പകരക്കാരനായി ശിക്ഷയേറ്റ് പാപപരിഹാരം ചെയ്ത് നമ്മെ നീതിമത്കരിച്ചതുകൊാണ് നാം രക്ഷിക്കപ്പെട്ടത്. ആകയാല്‍ ദൈവം മനുഷ്യനായി അവതരിച്ച യേശുക്രിസ്തു മാത്രമാണു രക്ഷ നല്കാന്‍ കഴിവുള്ളവന്‍. യേശുക്രിസ്തു ഏക രക്ഷകനാണ്. അസ്തിത്വത്തിന്റെ തലത്തിലുള്ള ഈ ഐക്യം മറിയവുമായി നമുക്ക് ഇല്ല, ഉണ്ടെങ്കില്‍തന്നെയും അതിലൂടെ നാം രക്ഷിക്കപ്പെടുകയുമില്ല. എന്തെന്നാല്‍ മറിയം സൃഷ്ടി മാത്രമാണ്.

ഈ എല്ലാ കാര്യങ്ങളും പരിഗണിച്ചാല്‍ മറിയം സൃഷ്ടിയെന്ന നിലയില്‍ രക്ഷകയല്ല; രക്ഷ നല്‍കാന്‍ സൃഷ്ടിക്ക് ആവുകയില്ല. മറിയം രക്ഷിക്കപ്പെട്ടവളാണ്. എന്നാല്‍ മറിയം രക്ഷാകരകര്‍മ്മത്തില്‍ എന്തുചെയ്തു? അവള്‍ വിശ്വാസത്തില്‍ ഉവ്വ് എന്നുപറഞ്ഞ് അനുസരിച്ചുകൊണ്ട് തന്റെ പങ്കു നിര്‍വഹിച്ചു. അവള്‍ കുരിശിലെ ബലിയോടു ചേര്‍ന്നുനിന്നു. ഇതു പ്രവര്‍ത്തനപരമായ സഹകരണമാണ് (Active participation). പൂര്‍ണ സ്വാതന്ത്ര്യത്തോടെയുള്ള സമ്മതം നല്‍കലും അനുസരണവും വഴിയായുള്ള മാതാവിന്റെ ഈ സഹകരണത്തെയും പ്രമാണരേഖ പ്രത്യേകം എടുത്തുപറയുന്നതിലൂടെ പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളുടെ പഠനങ്ങളെ തിരസ്‌കരിക്കുന്നു എന്നതു ശ്രദ്ധേയമാണ്. മറിയത്തിന്റെ വിശ്വാസത്താലുള്ള സ്വതന്ത്രമനസോടെയുള്ള പ്രവര്‍ത്തനനിരതമായ സഹകരണത്തെ (Active participation) പല പ്രൊട്ടസ്റ്റന്റ് സഭകളും അംഗീകരിക്കുന്നില്ല എന്നറിയുക.  മറിയം കേവലം ഒരു ജമശൈ്‌ല ശിേെൃൗാലി േആയിരുന്നില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് സഭ പ്രൊട്ടസ്റ്റന്റ് ആശയത്തെ നിരാകരിക്കുന്നു.

മാതാവിനു രക്ഷാകരകര്‍മ്മത്തില്‍ മറ്റൊരു സൃഷ്ടിക്കും ഇല്ലാത്ത അതുല്യപങ്ക് ഈ രേഖ എടുത്തുപറയുന്നുണ്ട്. രക്ഷകനു ജന്മം നല്‍കിയതിലൂടെ അവള്‍ രക്ഷകന്റെ അമ്മ എന്ന നിലയില്‍ പ്രത്യേക സ്ഥാനം അലങ്കരിക്കുന്നു. എന്നാല്‍ അവളുടെ സഹകരണം രക്ഷയെ ഉത്പാദിപ്പിക്കുന്നില്ല. സഹരക്ഷക എന്ന നാമം മറിയത്തിനു നല്‍കിയാല്‍ ഈശോ രക്ഷയുടെ ഏക കര്‍ത്താവ് എന്നതിനു മങ്ങലേല്‍ക്കാന്‍ ഇടയുണ്ട്. ഇരുവരും പങ്കുചേര്‍ന്നു പൂര്‍ത്തിയാക്കിയതാണു മനുഷ്യരക്ഷ എന്ന തെറ്റിദ്ധാരണ ഉണ്ടാകും. ഇക്കാരണത്താല്‍ സഭ ഈ ശീര്‍ഷകം മാതാവിന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നില്ല. എന്നാല്‍ ആപേക്ഷികമായ അര്‍ത്ഥത്തില്‍ മാത്രമേ ഈ ശേഹേല മനസിലാക്കാവൂ എന്ന് ഈ രേഖ നിര്‍ദേശിക്കുന്നു. ഇപ്രകാരം ചിന്തിക്കുമ്പോള്‍ സഭ അവളുടെ മുന്‍കാല പ്രബോധനങ്ങള്‍ക്കു മാറ്റം വരുത്തുകയല്ല കൂടുതല്‍ വ്യക്തത വരുത്തുകയാണു ചെയ്തിരിക്കുന്നത്.

2. മധ്യസ്ഥ (Mediatrix)

പരിശുദ്ധ കന്യകാമറിയത്തെ മധ്യസ്ഥ എന്നു വിളിക്കാമോ?
ഈ ചോദ്യത്തിന് ഉത്തരം നല്‍കണമെങ്കില്‍ എന്താണു മാധ്യസ്ഥ്യം എന്നും ക്രിസ്തു എങ്ങനെ ഏക മധ്യസ്ഥന്‍ ആയിരിക്കുന്നു എന്നും നാം അറിയണം. ക്രിസ്തുവില്‍ പൂര്‍ത്തിയായ മധ്യസ്ഥതയ്ക്കു രണ്ടു ഘടകങ്ങള്‍ ഉണ്ട്.

1. അസ്തിത്വപരമായ മധ്യസ്ഥത (Existential mediation)
2. പ്രവര്‍ത്തനപരമായ മധ്യസ്ഥത (Functional mediation)

എന്താണ് അസ്തിത്വത്താലുള്ള മധ്യസ്ഥത? ക്രിസ്തു ഒരേസമയം സത്യദൈവവും പൂര്‍ണ മനുഷ്യനും എന്ന നിലയില്‍ തന്റെ അസ്തിത്വത്തില്‍ ദൈവ – മനുഷ്യ ബന്ധം യാഥാര്‍ത്ഥ്യമാക്കി. ക്രിസ്തു ദൈവത്തിനും മനുഷ്യനും ഇടയില്‍ നില്‍ക്കുകയല്ല, ദൈവം എന്ന നിലയില്‍ ദൈവത്വത്തെയും മനുഷ്യന്‍ എന്ന നിലയില്‍ മനുഷ്യത്വത്തെയും തന്റെ അസ്തിത്വത്തില്‍ ഉള്‍ചേര്‍ക്കുകയാണ് ഉണ്ടായത്. ക്രിസ്തുവിനുപരി ദൈവത്വമോ ക്രിസ്തുവിനു വെളിയില്‍ മനുഷ്യത്വമോ ഇല്ല. ഇതു സാധ്യമായത് അതുല്യമായ അവിടുത്തെ അസ്തിത്വത്താലാണ്. അവിടുന്ന് ഒരേസമയം ദൈവവും മനുഷ്യനുമാണ്. ഇതാണ് അസ്തിത്വത്തിലുള്ള മധ്യസ്ഥത.

എന്താണു ക്രിസ്തുവില്‍ പൂര്‍ത്തിയാക്കപ്പെട്ട പ്രവര്‍ത്തനപരമായ മധ്യസ്ഥത? അതിന് ആറു ഭാഗങ്ങളുണ്ട്.
1. സൃഷ്ടിയുടെ മധ്യസ്ഥനാണു ക്രിസ്തു. അവിടുന്നുവഴി എല്ലാം സൃഷ്ടിക്കപ്പെട്ടു. ഉണ്ടായിട്ടുള്ളതൊന്നും അവിടുന്നു വഴിയല്ലാതെ ഉണ്ടായിട്ടുള്ളതല്ല.
2. രക്ഷയുടെ മധ്യസ്ഥന്‍. ക്രിസ്തു മാത്രമാണു പാപമോചകനും ജീവദാതാവും ഏക രക്ഷകനും.
3. സ്ഥിതിയുടെ മധ്യസ്ഥന്‍. ക്രിസ്തു സകലത്തെയും താങ്ങിനിര്‍ത്തിക്കൊണ്ട് സ്ഥിതിയുടെ (continued existence) മധ്യസ്ഥനായി നിലകൊള്ളുന്നു.
4. യേശു കര്‍ത്താവ് എന്ന നിലയില്‍ പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി അധികാരം കയ്യാളിക്കൊണ്ട് ഭരണത്തിനു മധ്യസ്ഥനായി നിലകൊള്ളുന്നു (Lordship and Mediation).
5. ക്രിസ്തു ഏകപുരോഹിതനും നിത്യപുരോഹിതനുമായി സ്വര്‍ഗത്തില്‍ മധ്യസ്ഥനായി വസിക്കുന്നു (Priesthood and Mediation).
6. യുഗാന്തത്തിന്റെ മധ്യസ്ഥന്‍. ക്രിസ്തുവാണ് അന്ത്യവിധിയാളനും നിത്യത സമ്മാനിക്കുന്നവനും (Mediator of eschaton & Parousia).
7. വെളിപാടിന്റെ മധ്യസ്ഥന്‍. പുത്രന്‍ എന്ന നിലയില്‍ ക്രിസ്തുവിലൂടെ ദൈവിക വെളിപാട് പൂര്‍ത്തിയാക്കപ്പെട്ടു. അവിടുന്നു വെളിപാടിന്റെ കര്‍ത്താവും വെളിപാടിന്റെ വിഷയവും മധ്യസ്ഥനുമാണ് (Christ is the subject, content and mediator of Revelation).

ഈ ഏഴു പ്രവര്‍ത്തനമാധ്യസ്ഥ്യതയും അസ്തിത്വ മാധ്യസ്ഥ്യതയും ക്രിസ്തുവിനു മാത്രം അവകാശപ്പെട്ടതാണ്. ആകയാല്‍ ക്രിസ്തു മാത്രമാണ് ഏക മധ്യസ്ഥന്‍.
പരിശുദ്ധ മറിയമോ? മറിയം നമ്മുടെ അമ്മയും രക്ഷകന്റെ അമ്മ എന്ന നിലയില്‍ നമുക്കായി ദൈവസന്നിധിയില്‍ കൃപയും, കരുണയും യാചിക്കുന്നവളാണ (Intercession). കാനായിലെന്നപോലെ ആവശ്യങ്ങള്‍ പുത്രനെ അറിയിക്കുന്നു. പുത്രന്‍ പറയുന്നതു ചെയ്യാന്‍ മാനവരാശിയെ അറിയിക്കുന്നു. നമ്മുടെ ആവശ്യങ്ങളില്‍ അവള്‍ നമുക്കു സഹായകയും ആശ്രയവുമാണ്. സ്വര്‍ഗത്തില്‍നിന്നു നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു. സ്‌നേഹനിധിയും കരുണാര്‍ദ്രയുമായ അമ്മ എന്ന നിലയില്‍ ആവശ്യങ്ങള്‍ അറിഞ്ഞു സഹായിക്കുന്നു.
ഇപ്രകാരം മറിയത്തിന്റെ യാചനാമധ്യസ്ഥതയും (Intercessory Mediation) ക്രിസ്തുവിന്റെ ഏകമധ്യസ്ഥതയും (Unique mediation) വ്യക്തമായി അവതരിപ്പിക്കുന്ന രേഖ മറിയത്തിന്റെ മാധ്യസ്ഥതയെ നിരാകരിക്കുന്നില്ല എന്നുമാത്രമല്ല കൂടുതല്‍ വ്യക്തതയോടെ അവതരിപ്പിക്കുകയും ചെയ്യുന്നു. മറിയത്തിന്റെ മധ്യസ്ഥതയെ ക്രിസ്തുവിന്റെ ഏക മധ്യസ്ഥതയില്‍നിന്നും വേര്‍തിരിച്ചു കാണാന്‍ പാടില്ല. ക്രിസ്തുവിന്റെ മധ്യസ്ഥത മറിയത്തിന്റെ മധ്യസ്ഥതയെ ഉള്‍ച്ചേര്‍ക്കുന്നതാണ് (Inclusive) എന്നു പഠിപ്പിക്കുന്നു.

അതായത് മറിയം മധ്യസ്ഥയല്ല, ആകാന്‍ പാടില്ല എന്ന പ്രൊട്ടസ്റ്റന്റ് പഠനത്തെ ഈ രേഖ തള്ളിക്കളയുന്നു എന്നു ഗ്രഹിക്കുക. കത്തോലിക്കാ സഭ പ്രൊട്ടസ്റ്റന്റ് ആശയത്തെ സ്വീകരിക്കുകയല്ല ചെയ്തിരിക്കുന്നത്, എങ്ങനെ മറിയത്തിന്റെ മാധ്യസ്ഥതയെ മനസിലാക്കണം എന്നു പഠിപ്പിക്കുകയാണു ചെയ്തിരിക്കുന്നത്. വിശുദ്ധരുടെ മധ്യസ്ഥതയ്ക്ക് ഉപരിയായി അതുല്യമാംവിധം മധ്യസ്ഥശക്തി മറിയത്തിന് ഉണ്ടെന്നും രേഖ വ്യക്തമാക്കുന്നു. എന്നാല്‍ മറിയം മധ്യസ്ഥ (Mediatrix) ആണെന്നു പ്രഖ്യാപിച്ചാല്‍ ക്രിസ്തുവിന്റെ ഏക മധ്യസ്ഥതയെ ഗ്രഹിക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടാകുവാനിടയുണ്ട്. രണ്ടു വ്യത്യസ്തപദങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഈശോയുടെ മധ്യസ്ഥതയെയും മറിയത്തിന്റെ മധ്യസ്ഥതയെയും സഭ വ്യവഛേദിച്ച് അവതരിപ്പിക്കുന്നു. ക്രിസ്തുവിന്റെ മാധ്യസ്ഥതയെ mediation എന്ന പദം കൊണ്ട് അവതരിപ്പിക്കുമ്പോള്‍ മറിയത്തിന്റെ മാധ്യസ്ഥതയെ ശിലേൃരലശൈീി എന്ന പദം കൊണ്ട് അവതരിപ്പിക്കുന്നു.

മാതാവിന്റെ പ്രത്യക്ഷീകരണങ്ങളെയോ (Apparitions) സ്വകാര്യ വെളിപാടുകളേയോ (Private revelations) രേഖ നിരാകരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. മറിയത്തിലൂടെയുള്ള സ്വകാര്യവെളിപാടുകളെയോ സന്ദേശങ്ങളെയോ സഭ നിരാകരിക്കുന്നില്ല എന്നുമാത്രമല്ല ചിലതെല്ലാം അംഗീകരിക്കുന്നുമുണ്ട്. ഇതു മറിയത്തിനു സ്വര്‍ഗത്തിന്റെ സന്ദേശങ്ങള്‍ അറിയിക്കാന്‍ കഴിയും എന്നാണല്ലോ സൂചിപ്പിക്കുന്നത്. ഇതു മറിയത്തിന്റെ മധ്യസ്ഥതയുടെ മറ്റൊരു തലം വ്യക്തമാക്കുന്നു. ‘അവന്‍ പറയന്നതു നിങ്ങള്‍ ചെയ്യുക’ എന്നു കാനായില്‍ അറിയിച്ച് മറിയം സഹായിച്ചതുപോലെ സഭയിലും ലോകത്തും സ്വര്‍ഗത്തിന്റെ സന്ദേശം അറിയിച്ചു സഹായിക്കാന്‍ ദൈവം മറിയത്തിനു കൃപ നല്കിയിരിക്കുന്നു.

യേശുക്രിസ്തുവില്‍ ദൈവിക വെളിപാടുകള്‍ പൂര്‍ത്തീകരിക്കപ്പെട്ടു എന്നു സഭ പഠിപ്പിക്കുന്നു. ഇതിന്റെ അര്‍ത്ഥതലങ്ങള്‍ എന്തെല്ലാമാണ് എന്നറിയുക.
1. യേശുവില്‍ ദൈവിക വെളിപാട് മുഴുവനായി, സുനിശ്ചിതമായി, പൂര്‍ത്തീകരിക്കപ്പെട്ടു (complete, definite, and total). ഇനി ഒന്നും കൂട്ടിച്ചേര്‍ക്കാനില്ല.
2. യുഗാന്തം വരെ ഇനി ഒരു പരസ്യ വെളിപാട് ഉണ്ടാവുകയില്ല.
3. എല്ലാ സ്വകാര്യവെളിപാടുകളുടെയും സത്യസന്ധത പൊതു വെളിപാടിനോട് തുലനംചെയ്തു പരിശോധിക്കപ്പെടേണ്ടതാണ്.
4. വെളിപാട് പൂര്‍ണമായി എന്നതിനര്‍ത്ഥം എല്ലാ ദൈവിക രഹസ്യങ്ങളും വെളിപ്പെട്ടു എന്നല്ല. മറിച്ച് മനുഷ്യരക്ഷയ്ക്കായി ദൈവം വെളിപ്പെടുത്താന്‍ നിശ്ചയിച്ചവ എല്ലാം വെളിപ്പെട്ടു എന്നാണ്. ഉദാഹരണത്തിന് സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും സവിശേഷ അവസ്ഥകള്‍ ഇനിയും പലതും വെളിപ്പെട്ടുകിട്ടിയിട്ടില്ല. അതു യുഗാന്തത്തോടെ മാത്രം വെളിപ്പെടാനിരിക്കുന്നതാണ്.
5. ഏതെങ്കിലും സ്വകാര്യ വെളിപാടിനെ സഭ അംഗീകരിച്ചു എന്നതുകൊണ്ട് അതു പൊതുവെളിപാടായി മാറുന്നില്ല. അതു വിശ്വസിക്കാന്‍ നാം കടപ്പെട്ടവരാകുന്നില്ല.
6. സഭ വിശ്വാസസത്യമായി പ്രഖ്യാപിക്കുന്നവ മാത്രമേ വിശ്വസിക്കാന്‍ നാം കടപ്പെടുന്നുള്ളു.
7. ദൈവികവെളിപാടിന്റെ രണ്ടു സ്രോതസ്സുകളാണ് വിശുദ്ധ ഗ്രന്ഥവും വിശുദ്ധ പരമ്പര്യവും. ഇവയോടു ചേര്‍ന്നുപോകുന്നവ മാത്രമേ സഭ വിശ്വാസസത്യമായി പ്രഖ്യാപിക്കുകയുള്ളു (പ്രൊട്ടസ്റ്റന്റ് സഭകള്‍ വിശുദ്ധ പാരമ്പര്യത്തിന്റെ ആധികാരികത അംഗീകരിക്കുന്നില്ല എന്നറിയുക).
(വിശുദ്ധരോടുള്ള വണക്കവും മാതാവിനോടുള്ള പ്രത്യേക വണക്കവും സ്വകാര്യ വെളിപാടുകളുടെ സാധ്യതയും പ്രൊട്ടസ്റ്റന്റു സഭകള്‍ അംഗീകരിക്കുന്നില്ല എന്നോര്‍ക്കുക)

3. കൃപയുടെ മാതാവ് (Mother of grace), സകല കൃപാവരങ്ങളുടെയും മധ്യസ്ഥ (Mediatrix of all graces)

പരിശുദ്ധ കന്യകാമറിയത്തെ കൃപയുടെ മാതാവ് എന്നും സകല കൃപാവരങ്ങളുടെയും മധ്യസ്ഥ എന്നും വിളിക്കാന്‍ ആവുമോ? പ്രതീകാത്മകമായി പറഞ്ഞാല്‍ ശിരസായ മിശിഹായുടെ ശരീരത്തിന്റെ കഴുത്താണു മറിയം എന്നു പറയാന്‍ കഴിയുമോ?

കൃപാവരം എന്താണ് എന്നു ഗ്രഹിക്കാതെ ഈ വിഷയം ചര്‍ച്ച ചെയ്യാനാവില്ല. കൃപാവരത്തിന് അനേക രൂപങ്ങള്‍ ഉണ്ട്. അതില്‍ മുഖ്യമായതാണു ശുദ്ധീകര വരപ്രസാദവും പ്രവര്‍ത്തക വരപ്രസാദവും  (Sanctifying grace and actual grace). വിശ്വാസം ഏറ്റുപറഞ്ഞ് ജ്ഞാനസ്‌നാനം സ്വീകരിക്കുന്നതുവഴി ദൈവപൈതലായിത്തീരുകയും പരിശുദ്ധ ത്രിത്വം നമ്മില്‍ വസിക്കുകയും ചെയ്യുന്നു. സ്ഥിര വരപ്രസാദം എന്നു വിളിക്കപ്പെടുന്ന ശുദ്ധീകര വരപ്രസാദം ഇപ്രകാരം നമ്മില്‍ പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം വിശുദ്ധ കുര്‍ബാനയില്‍ ഈശോ നമ്മില്‍ സന്നിഹിതമാണ്. ഇതു പരിശുദ്ധ കന്യകാമറിയം വഴിയല്ല ദൈവം ആത്മാവില്‍ ചൊരിയുന്നത്. ദൈവത്തിന് സ്ഥിര വരപ്രസാദം നല്‍കാന്‍ മറിയമെന്ന ഉപാധി ആവശ്യമില്ല. എല്ലാ കൃപാവരങ്ങളും മറിയം വഴിയാണ് എന്നു പഠിപ്പിച്ചാല്‍ ദൈവത്തെ നാം പരിമിതപ്പെടുത്തുകയാവും ചെയ്യുക. മറിയത്തിന് ഉപരിയും മറിയത്തിനു പുറമെയും ദൈവം കൃപാവരം ചൊരിയുന്നു. മുകളില്‍ സൂചിപ്പിച്ച കൃപാവരങ്ങളൊക്കെയും ആ ഗണത്തില്‍ പെടുന്നതാണ്. സഭയാകുന്ന ശരീരത്തിന്റെ ശിരസ്സ് മിശിഹായാണ്. കഴുത്തു മറിയവും എന്ന പ്രസ്താവന പരിശോധിക്കുക. ശിരസ്സിനു കഴുത്തിലൂടെയല്ലാതെ ശരീരവുമായി ബന്ധം പുലര്‍ത്താനാവില്ല. മറിയത്തിലൂടെയല്ലാതെ ക്രിസ്തുവിനു നാമുമായി ബന്ധം പുലര്‍ത്താന്‍ കഴിവില്ല എന്നു പറഞ്ഞാല്‍ അത് ദൈവപുത്രനായ ക്രിസ്തുവിനെ പരിമിതപ്പെടുത്തുകയാവും.

‘കൃപാവരത്തിന്റെ അമ്മ’ എന്ന ശീര്‍ഷകം കൃപാവരങ്ങള്‍ ദൈവത്തില്‍നിന്നു വേര്‍പെട്ട് മറിയത്തില്‍നിന്നു പുറപ്പെടുന്നു എന്നു തെറ്റിദ്ധരിക്കാന്‍ ഇടയാക്കും. ദൈവം  മാത്രമാണു  കൃപാവരങ്ങളുടെ  ഏക  ഉറവിടം. ദൈവം തന്നെയാണു സൃഷ്ടിക്കപ്പെടാത്ത കൃപ (Uncreated grace). ദൈവത്തിന്റെ അനന്ത ശക്തിയാല്‍ മറിയത്തിനു ദൈവത്തില്‍നിന്നുള്ള കൃപാവരത്തിന്റെ ചാനല്‍ ആയി വര്‍ത്തിക്കാന്‍ കഴിയും എന്നിരിക്കെത്തന്നെ സകല കൃപാവരങ്ങളുടെയും മധ്യസ്ഥയായി മറിയത്തെ പരിഗണിച്ചാല്‍ സൃഷ്ടിക്കപ്പെടാത്ത കൃപ  (Uncreated grace/God Himself), ത്രിത്വത്തിന്റെ സഹവാസം (Indwelling of The Trinity in us), ദൈവിക ജീവനിലുള്ള ഭാഗഭാഗിത്വം, ദത്ത് പുത്രത്വം (adopted sonship)  എന്നിവ മറിയം എന്ന ഉപാധി കൂടാതെ ദൈവം നേരിട്ടു (immediate) സാധ്യമാക്കുന്നതാണ് എന്ന സത്യത്തിന്റെ നിഷേധമായിത്തീരും. മാത്രവുമല്ല, സൃഷ്ടിയില്‍ പ്രകടമായ പിതാവിന്റെ കൃപ (grace of the Father), കൂദാശകളിലൂടെ ചൊരിയപ്പെടുന്ന കൃപ (sacramental graces) എന്നിവയും മറിയത്തിലൂടെ വരുന്നു എന്നു കരുതാനാവില്ല. സഭ ക്രിസ്തുവിന്റെ കൂദാശ എന്ന നിലയില്‍ കൃപാവരങ്ങളുടെ മാധ്യമമാണ്. എന്നാല്‍ കാണപ്പെടുന്ന സഭയ്ക്കു പുറമെയും സൃഷ്ടപ്രപഞ്ചം മുഴുവനിലും ദൈവം കൃപ വര്‍ഷിക്കുന്നു എന്നത് വിസ്മരിക്കാവുന്നതല്ല. ഇവ മറിയവുമായി ബന്ധപ്പെടുത്തി കാണാനാവില്ല. കൃപാവരങ്ങളുടെ സ്രോതസ്സായ ദൈവപുത്രനു മാതാവായവള്‍ എന്ന നിലയില്‍ മറിയത്തെ കൃപാവരത്തിന്റെ മാതാവ് എന്നും, മറിയത്തിലൂടെ ദൈവപുത്രനായ ഈശോ ലോകത്തിലേക്കു വന്നു എന്നതിനാല്‍ കൃപാവര മധ്യസ്ഥ എന്നും മറിയത്തെ വിശേഷിപ്പിക്കുമ്പോള്‍ ഈ വസ്തുതകള്‍ പരിഗണിക്കപ്പെടാതെ പോകരുത്.

ചുരുക്കത്തില്‍ രണ്ടു കാര്യങ്ങള്‍ നാം ഗ്രഹിക്കണം.
1. സൃഷ്ടി എന്ന നിലയില്‍ മറിയത്തിനു കൃപയുടെ ഉല്ഭവ കാരണമാകാന്‍ സാധിക്കുകയില്ല.
2. മറിയത്തിന് എല്ലാ കൃപാവരങ്ങളുടെയും മധ്യസ്ഥയാവാന്‍ കഴിയുകയില്ല.

അല്ലാത്തപക്ഷം ദൈവത്തിന്റെ അപരിമേയത പരിമിതപ്പെടുത്തപ്പെടും. മധ്യസ്ഥരില്ലാതെ ദൈവത്തിനു നമ്മുടെ ആത്മാവിന്റെ ആന്തരികതയില്‍ പ്രവേശിക്കാന്‍ കഴിയും. ആത്മാവില്‍ നേരിട്ടു കൃപ വര്‍ഷിക്കാന്‍ ദൈവത്തിനു കഴിയും. എല്ലാ കൃപാവരങ്ങളുടെയും മധ്യസ്ഥ എന്നു മറിയത്തെ പരിഗണിച്ചാല്‍ ഈ സത്യത്തിന്റെ നിഷേധമായിരിക്കും ഫലം. ചുരുക്കത്തില്‍ എല്ലാ കൃപാവരങ്ങളുടെയും മധ്യസ്ഥ, കൃപാവരത്തിന്റെ മാതാവ് എന്നീ ശീര്‍ഷകങ്ങള്‍ മറിയത്തിനു നല്‍കുന്നതില്‍ അപാകതയുണ്ട്.

അപ്പോള്‍ മറിയത്തിനു നമ്മുടെ കാര്യത്തില്‍ കൃപാവരവുമായി ബന്ധമില്ല എന്ന പ്രൊട്ടസ്റ്റന്റ് നിലപാട് ഈ രേഖ അംഗീകരിക്കുകയാണോ? അല്ല എന്നാണ് ഉത്തരം. രണ്ടുവിധത്തില്‍ രേഖ ഇതു വ്യക്തമാക്കുന്നു. സ്ഥിര വരപ്രസാദത്തിന്റെ  വര്‍ധനവിനു പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായം ഉപകരിക്കും. പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രമനുസരിച്ചു സ്ഥിര വരപ്രസാദം ഒരിക്കല്‍ കിട്ടിയാല്‍ അതു നഷ്ടമാകുന്നില്ല. അതു വര്‍ധിപ്പിക്കാന്‍ മനുഷ്യനു കഴിയുകയുമില്ല. കത്തോലിക്കാസഭ പഠിപ്പിക്കുന്നതാകട്ടെ മാരക പാപം മൂലം സ്ഥിര വരപ്രസാദം നഷ്ടമാകാന്‍ സാധ്യതയുണ്ട്. അതുപോലെ കൃപാവരത്തോടു സഹകരിക്കുന്നതനുസരിച്ചു കൃപാവരത്തില്‍ വളരാനും കഴിയും. നമുക്കു പ്രാര്‍ത്ഥനയിലൂടെയും കാരുണ്യപ്രവൃത്തികളിലൂടെയും കൃപാവരത്തിന്റെ വര്‍ധനവു സാധ്യമാക്കാം. ഇതിനു പരിശുദ്ധ കന്യകാമറിയത്തിനു നമ്മെ സഹായിക്കാന്‍ കഴിയും. അമ്മ ദൈവസ്‌നേഹത്തില്‍ നമ്മെ വളര്‍ത്താന്‍ കഴിയുന്നവളാണ്. തന്റെ പ്രാര്‍ത്ഥനയാല്‍ കൃപാവരം യാചിച്ച് പുത്രനില്‍നിന്നു വാങ്ങിച്ചു നല്‍കാന്‍ അമ്മയ്ക്കു കഴിയും. പരിശുദ്ധ കന്യകാമറിയം മാതൃസഹജമായ മധ്യസ്ഥ പ്രാര്‍ത്ഥനയാല്‍ നമ്മെ സഹായിക്കുന്നു.

ഇതുമാത്രമല്ല പ്രവര്‍ത്തക വരപ്രസാദത്തിന്റെ കാര്യത്തിലും (actual grace) പരിശുദ്ധ കന്യകാമറിയത്തിനു നമ്മെ സഹായിച്ച് കൃപാദായകയായി നിലകൊള്ളാന്‍ കഴിയും. ‘ജീവജലത്തിന്റെ അരുവികള്‍ ഒഴുകും’ വിധം മറിയം കൃപാവരത്തിന്റെ അരുവികള്‍ ഒഴുകുന്നവളാണ്. ഇതു പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും സാധ്യമാണ്. എന്നാല്‍ അത് അതുല്യമാംവിധം കൃപാവര പൂര്‍ണ എന്ന നിലയില്‍ മറിയത്തിനു കഴിയും എന്നു പ്രമാണരേഖ പഠിപ്പിക്കുന്നു.

ഇപ്രകാരം ഈ പ്രബോധനരേഖ പ്രൊട്ടസ്റ്റന്റ് കൃപാവര പഠനത്തോടു സന്ധി ചെയ്യാതെ കത്തോലിക്കാ പ്രബോധനം മുറുകെപ്പിടിക്കുകയും പരിശുദ്ധ കന്യകാമറിയത്തിന് അമ്മ എന്ന നിലയില്‍ മക്കളായ നമ്മെ എങ്ങനെ സഹായിക്കാന്‍ കഴിയും എന്നു പഠിപ്പിക്കുകയും ചെയ്യുന്നു. മാത്രവുമല്ല, പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള നാലു വിശ്വാസപ്രഖ്യാപനങ്ങള്‍ – ദൈവമാതാവ്, നിത്യകന്യക, സ്വര്‍ഗാരോപിത, അമലോത്ഭവ – ആവര്‍ത്തിച്ചുകൊണ്ടും, രണ്ടാം ഹവ്വയും വിശ്വാസികളുടെ മാതാവും എന്നു പഠിപ്പിച്ചുകൊണ്ടും മറിയത്തിന്റെ സവിശേഷസ്ഥാനം എന്തെന്നു പഠിപ്പിക്കുന്നതിലൂടെ പ്രൊട്ടസ്റ്റന്റ് പഠനങ്ങളെ നിരാകരിക്കുന്നു.

പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള ഈ പ്രബോധനത്തിനു മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. പരിശുദ്ധ കന്യകാമറിയത്തെ ത്രിത്വത്തിലെ ഒരാള്‍ എന്ന നിലയില്‍ കാണാനും ദൈവമായി അവതരിപ്പിക്കാനുമുള്ള പ്രവണത സഭയില്‍ ചില കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്നു. അതേവിധം ഈ കാലഘട്ടത്തിലും മാതാവിനു ദൈവികത ആരോപിക്കുന്ന ഗ്രൂപ്പുകള്‍ വളര്‍ന്നുവരുന്നുണ്ട്. ഈ അബദ്ധപ്രബോധനത്തെ നേരിടാന്‍ കത്തോലിക്കാ വിശ്വാസം പ്രഖ്യാപിക്കുന്ന ഈ രേഖ സഹായിക്കുന്നു.

പരിശുദ്ധ കന്യകാമറിയത്തിനു രക്ഷാകരപദ്ധതിയിലുള്ള അതുല്യപങ്കു സഭ ഏറ്റുപറയുന്നു. എന്നാല്‍ മറിയത്തിനു ദൈവികത കല്പിച്ച് ആരാധിക്കുന്നില്ല. എല്ലാ വിശുദ്ധര്‍ക്കും നല്കുന്നതിലും ഉപരിയായ വണക്കം (hyper doulia) നല്കുന്നു. ഒരു കാര്യം ഓര്‍മ്മിക്കുക: നാം എത്രയധികമായി മറിയത്തെ സ്‌നേഹിച്ചാലും ഈശോ മറിയത്തെ സ്‌നേഹിച്ചതിലും ഉപരിയാകുകയില്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?