Follow Us On

19

September

2024

Thursday

51 ദിനങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ട സിസ്റ്റര്‍ മേഴ്‌സിക്ക് ജാമ്യം

51 ദിനങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ട സിസ്റ്റര്‍ മേഴ്‌സിക്ക് ജാമ്യം

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കഴിഞ്ഞ 51 ദിവസമായി ജയിലിടക്കപ്പെട്ടിരുന്ന കര്‍മ്മലീത്ത സഭാംഗമായ സിസ്റ്റര്‍ മേഴ്‌സിക്ക് ബിലാസ്പൂര്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിസ്റ്റര്‍ മേഴ്‌സിക്ക് ഹൈക്കോടതി ജാമ്യം നല്‍കിയതില്‍ സന്തോഷിക്കുന്നുവെന്ന് കര്‍മ്മലീത്ത സഭയുടെ ഹസാരിബാഗ് പ്രോവിന്‍ഷ്യാല്‍ സിസ്റ്റര്‍ ബീന തെരേസ മാധ്യമങ്ങളോട് പറഞ്ഞു. അംബികാപൂരിലെ കാര്‍മ്മല്‍ സ്‌കൂളിലെ ഒരു ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന്റെ കാരണം സിസ്റ്റര്‍ മേഴ്‌സിയാണന്ന് ആരോപിച്ചാണ് പോലീസ് കേസെടുത്ത് ഫെബ്രുവരി ഏഴിന് സിസ്റ്ററെ അറസ്റ്റ് ചെയ്ത് ജയിലടച്ചത്.

നേരത്തെ പ്രാദേശിക കോടതി സിസ്റ്ററിന് ജാമ്യം നിഷേധിച്ചിരുന്നു. സിസ്റ്റര്‍ മേഴ്‌സി നിരപരാധിയാണെന്ന് തങ്ങള്‍ക്കുറപ്പുണ്ടെന്ന് അംബികാപൂര്‍ രൂപത വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ. ലൂസിയന്‍ കുജൂര്‍ പറഞ്ഞു. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ അദ്ധ്യാപികയല്ല സിസ്റ്റര്‍ മേഴ്‌സി, ആ സ്‌കൂളിലെ ഒരു അധ്യാപിക മാത്രമാണ് അവര്‍. എന്നാല്‍ ക്ലാസ് കട്ട് ചെയ്ത ചില വിദ്യാര്‍ത്ഥികളെ സിസ്റ്റര്‍ കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്ന പ്രസ്തുത വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇതോടെ തീവ്രഹിന്ദുത്വ സംഘടനകള്‍ സ്‌കൂളിനുമുമ്പില്‍ തടിച്ചുകൂടി ബഹളംവയ്ക്കുകയും പ്രിന്‍സിപ്പലിനെയും സിസ്റ്ററിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വര്‍ഗീയവാദികളുടെ തെറ്റായ കുറ്റാരോപണത്തിന് വഴങ്ങിയ പോലീസ് സിസ്റ്റര്‍ മേഴ്‌സിക്കെതിരെ കേസെടുക്കുകയും അറസ്റ്റുചെയ്ത് ജയിലില്‍ അടയ്ക്കുകയുമാണുണ്ടായത്.

ബിജെപി ഗവണ്‍മെന്റാണ് ഛത്തീസ്ഗഡില്‍ ഭരണം നടത്തുന്നത്. അടുത്തകാലത്തായി മതമൗലികവാദികള്‍ ക്രൈസ്തവ സ്ഥാപനങ്ങളെയും ക്രൈസ്തവരെയും ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. 2022-ല്‍ ബാസ്തറില്‍ ആയിരത്തോളം ക്രൈസ്തവരെ അവരുടെ വീടുകളില്‍ നിന്ന് മതമൗലികവാദികള്‍ ആട്ടിപ്പായിച്ചിരുന്നു. 2024 ല്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ ഏറ്റവും അധികം രേഖപ്പെടുത്തപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഡ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?