Follow Us On

06

June

2025

Friday

നവജീവനയിലെ മരീനാമ്മ

നവജീവനയിലെ  മരീനാമ്മ

ജോര്‍ജ് കൊമ്മറ്റം

മലയാളികളുടെ മനസിനെ ഏറെ നോവിച്ച സംഭവങ്ങളായിരുന്ന കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കദനകഥകള്‍. ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്നു പറഞ്ഞതുപോലെ മരിച്ചുജീവിച്ച് കടന്നുപോയവരെ ഇപ്പോഴും കാസര്‍ഗോട്ടെ എന്‍മകജെ വില്ലേജില്‍ കാണാം. മനുഷ്യര്‍ തങ്ങളുടെ ദുഖദുരിതങ്ങളില്‍ ദൈവത്തെ വിളിച്ച് നിലവിളിക്കുമ്പോള്‍ അവര്‍ക്കായി ദൈവം ചില മനുഷ്യരെ തിരഞ്ഞെടുത്ത് അയക്കാറുണ്ട്. നവജീവനയിലെ മരീനാമ്മയെപ്പോലെ.

അമിത ലാഭത്തിനുവേണ്ടി ഒരു പറ്റം മനുഷ്യര്‍ തുനിഞ്ഞിറങ്ങിയതിന്റെ പേരില്‍ ജീവനും ജീവിതവുംപോലും നഷ്ടപ്പെടുത്തേണ്ടി വന്ന ഒരു പറ്റം നിസായഹയര്‍ അധിവസിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് എന്‍മകജെ. എന്‍മകജെ പഞ്ചായത്തിലെ ബെദ്രംപള്ളയില്‍ നോര്‍ബര്‍ട്ടൈന്‍സ് വൈദികര്‍ ആരംഭിച്ച്, സിസ്റ്റര്‍ മരീനയെപ്പോലെയുള്ളവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ലോകത്തില്‍ പണിതെടുത്ത സ്വര്‍ഗമാണ് നവജീവന എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍.
നവജീവന നിസഹായരായ കുഞ്ഞുങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റം വിസ്മയജനകമാണ്. എന്റെ കുഞ്ഞ് മരിച്ച ശേഷം ഞാന്‍ മരിക്കണേ എന്ന് പ്രാര്‍ത്ഥിച്ചിരുന്ന അമ്മമാര്‍ ഇന്ന് പറയുന്നത് ഞാന്‍ പോയാലും എന്നെക്കാള്‍ നന്നായി എന്റെ മക്കളെ നോക്കുന്ന സിസ്റ്റര്‍ മരീനയുണ്ടല്ലോ എന്നാണ്.

നവജീവനയുടെ പിറവി

നവജീവനയുടെ ഉത്ഭവം ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലാണ്. കാസറഗോഡിന്റെ വടക്കേ അറ്റത്ത് ഒരു കോളജ് തുടങ്ങുക എന്ന പദ്ധതിയോടുകൂടിയാണ് നോര്‍ബട്ടൈന്‍ സന്യാസ സമൂഹം ഇവിടെയെത്തിയത്. കോളജിന്റെ സാധ്യതകളെപ്പറ്റി കൂടുതല്‍ പഠിക്കുന്നതിനുവേണ്ടി ഫാ. ജോസ് ചെമ്പോട്ടിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ മുണ്ടക്കാമറ്റം എന്നിവര്‍ പെരിയയില്‍ എത്തി. ഒരു വാടകവീട്ടില്‍ താമസിച്ച്, കോളജിനായി സ്ഥലം അന്വേഷിച്ച് അവര്‍ വളരെയധികം യാത്രകള്‍ നടത്തി. ഈ വൈദികര്‍ ഓരോ വീടും കയറിയിറങ്ങി. അവിടെയെല്ലാം അവര്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. മാറാരോഗങ്ങള്‍ ബാധിച്ച മുതിര്‍ന്ന തലമുറ. വൈകല്യം ബാധിച്ച അവയവങ്ങളുമായി മണ്ണിലിഴഞ്ഞു നീങ്ങുന്ന കുഞ്ഞുങ്ങള്‍. എല്ലായിടത്തും അവര്‍ കേട്ടത് ദൈന്യതയാര്‍ന്ന നിലവിളികളായിരുന്നു.
ഒരു ദിവസം അവര്‍ ഒരു കൊച്ചുവീടിന്റെ പടിക്കല്‍ മുട്ടി.

ഏറെ നേരം കാത്തുനിന്നു. ആരും വന്നില്ല. വീട്ടില്‍ ആരും ഇല്ല എന്ന് മനസിലാക്കി തിരിച്ചുനടക്കാന്‍ ഒരുങ്ങുകയായിരുന്നു അവര്‍. വരാന്തയോട് ചേര്‍ന്നുള്ള ഒരു മുറിയില്‍ നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍. വാതില്‍ പുറത്തുനിന്നും പൂട്ടിയിരിക്കുന്നു. ജനലിലൂടെ അകത്തേക്ക് നോക്കി. ദയനീയമായിരുന്നു കാഴ്ച. ആറുവയസ് പ്രായം തോന്നിക്കുന്ന, നടക്കാന്‍ വയാത്ത, ബുദ്ധിമാന്ദ്യം സംഭവിച്ച ആണ്‍കുഞ്ഞ്. അടുത്ത് ഒരു പാത്രത്തില്‍ അല്പം ഭക്ഷണം. ധരിച്ചിപ്പിരുന്ന വസ്ത്രമൊന്നും ദേഹത്തില്ല. മലമൂത്രവിസര്‍ജ്ജ്യങ്ങളില്‍ മുഖവും കണ്ണും മൂടി, ദേഹം മുഴുവന്‍ ഈച്ചയാര്‍ത്ത് അവന്‍ കിടുന്നുരുളുന്നു. കഴിക്കാന്‍ വച്ചിരിക്കുന്ന ഭക്ഷണത്തിലും മാലിന്യം കലര്‍ന്നിരിക്കുന്നു. നിറകണ്ണുകളോടെ അവര്‍ മടങ്ങി. പിതാവ് നഷ്ടപ്പെട്ടുപോയ ഈ കുഞ്ഞിന്റെയും മറ്റു കുഞ്ഞുങ്ങളുടെയും പട്ടിണി മാറ്റാന്‍ അമ്മ അവനെ കെട്ടിയിട്ട് പണിക്കുപോകും.

ഇവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ കോളജുകൊണ്ടെന്തുഫലം. അച്ചന്മാര്‍ പരസ്പരം ചോദിച്ചു. അവിടെ കോളജല്ല പണിയേണ്ടത് കുഞ്ഞുങ്ങള്‍ക്കൊരു കെയര്‍ ഹോം ആണെന്ന് അവര്‍ സുപ്പീരിയറച്ചനെ അറിയിച്ചു. അവര്‍ വേണ്ടതു ചെയ്യുവാന്‍ ജോസച്ചനെ തന്നെ നിയോഗിച്ചു. പകല്‍ സമയം ഈ കുഞ്ഞുങ്ങളെ ഊട്ടിയുറക്കി സംരക്ഷിക്കാന്‍ ഒരു സ്ഥലം ഒരുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പെര്‍ളയില്‍ തലശേരി അതിരൂപതയുടെ കീഴിലുണ്ടായിരുന്ന കാത്തലിക് ഡെവലപ്‌മെന്റ് സെന്റര്‍ അവര്‍ താല്ക്കാലികമായി വിട്ടുകൊടുത്തു. അവിടെയെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് അമ്മവാത്സല്യവും പരിചരണവും പകരുവാന്‍ അച്ചന്മാര്‍ക്കാകില്ലല്ലോ. അവര്‍ അതിരൂപതയിലെ സന്യാസിനി സമൂഹങ്ങളെ സമീപിച്ചു. അതറിഞ്ഞ് ഫ്രാന്‍സിസ്‌കന്‍ ക്ലാരസഭയുടെ തലശേരി പ്രാവിന്‍സിലെ അംഗങ്ങളായ സിസ്റ്റര്‍ ജീനയും സിസ്റ്റര്‍ മരീനയും ദൗത്യം ഏറ്റെടുത്തു. 2017 ജൂണ്‍ 19 ന് നവജീവന പിറന്നു. ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച സ്‌പെഷ്യല്‍ സ്‌കൂളുകളിലൊന്നാണ് നവജീവന.

ഭൂമിയിലെ സ്വര്‍ഗം

നവജീവനയിലെ കുഞ്ഞുങ്ങള്‍ ഇന്ന് മാതൃവത്സല്യം അനുഭവിക്കുന്നത് മറീനാമ്മയിലൂടെയാണ്. അവിടെയെത്തുന്ന ഓരോ കുഞ്ഞുങ്ങള്‍ക്കും അമ്മയായി മാറുന്നു മറീനാമ്മയും സിസ്റ്റര്‍മാരും അവിടുത്തെ അധ്യാപകരും. ഇതെന്റെ ഭൂമിയിലെ സ്വര്‍ഗമാണെന്നാണ് മരീന സിസ്റ്റര്‍ പറയുന്നു. നേരത്തെ ജീസസ് യൂത്തിലും വയോജന മന്ദിരങ്ങളിലും തെരുവുകുട്ടികളുടെയും എച്ച്.ഐ.വി ബാധിതരുടെയും ഇടയിലുമുണ്ടായിരുന്നു പ്രവര്‍ത്തനപരിചയം സിസ്റ്ററിന് കൂട്ടായി. സ്‌പെഷ്യല്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി. സിസ്റ്റര്‍ മരീനയും ടീമും എല്ലാത്തിനും നേതൃത്വം വഹിക്കുന്നു. അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് മരീനാമ്മ സ്വന്തം അമ്മയെപ്പോലെയാണ്. കുഞ്ഞുങ്ങള്‍ ഏറ്റവും സന്തോഷത്തോടെയാണ് ഇവിടെ വളരുന്നതെന്ന് അവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് മനസിലാകും. ഇപ്പോള്‍ അവിടെ 80 കുട്ടികളുണ്ട്. കൂടാതെ, നടക്കാന്‍ കഴിയാത്ത, വീട്ടില്‍ കഴിയുന്ന 30 ഓളം വീട്ടില്‍ കഴിയുന്ന കുഞ്ഞുങ്ങളെയും അവര്‍ സന്ദര്‍ശിക്കുന്നു.

കുഞ്ഞുങ്ങള്‍ക്ക് ചെറിയ വരുമാനം ഉണ്ടാക്കുന്നതിന് ക്ലീനിംഗ് സൊലൂഷന്‍സ് നിര്‍മ്മാണം, കോഴി വളര്‍ത്തല്‍ തുടങ്ങിയവയും അഭ്യസിപ്പിക്കുന്നു. കുട്ടികള്‍ വീട്ടിലായിരിക്കുന്നതിനേക്കാള്‍ സന്തോഷമായിരിക്കുന്നത് ഇവിടെയാണ് സിസ്റ്റര്‍ മരീന പറയുന്നു. കുട്ടികള്‍ ഓരോ കാര്യങ്ങള്‍ പഠിക്കുകും ചിരിക്കുയും മറ്റുള്ളവരെ സഹായിക്കുയും ചെയ്യുന്നത് കാണുമ്പോള്‍ വളരെ സന്തോഷമാണെന്നും സിസ്റ്റര്‍ മരീന പറയുന്നു.
സിസ്റ്റര്‍ ശില്പ ബേബി, ജെയ്‌സി ഐസക് എന്നിവരും സിസ്റ്ററെ സഹായിക്കുന്നു. നോര്‍ബട്ടൈന്‍ ഫാ. ജോസ് ചെമ്പോട്ടിക്കലാണ് നവജീവനയുടെ ഡയറക്ടര്‍.
ഓരോ കുഞ്ഞിനെയും പേരു ചൊല്ലിവിളിച്ച് സ്‌നേഹത്തോടെ പരിചരിക്കുകയും പരിശീലിപ്പിക്കുയുമാണ് അവിടെ ചെയ്യുന്നത്. സ്‌നേഹത്തോടും ബഹുമാനത്തോടും കുടിയാണ് കുഞ്ഞുങ്ങളെ പരിചരിക്കുന്നതെന്നും പ്രശ്‌സത നോവലിസ്റ്റായ അംബികസുതന്‍ മങ്ങാട് പറയുന്നു.

2024 ഒക്ടോബറില്‍ സിസ്റ്റര്‍ മരീനയക്ക് മിഷണറി കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ബ്ലെസഡ് സാക്രമെന്റ് ഏര്‍പ്പെടുത്തിയ റോയി മുളകുപാടം സമരിറ്റന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. നേരത്തെ റോട്ടറി ക്ലബും സിസ്റ്റര്‍ മരീന മാത്യുവിന്റെ നിസ്വാര്‍ത്ഥസേവനങ്ങളെ അംഗീകരിച്ചിരുന്നു.
സിസ്റ്റര്‍ മരീനയും ഫാ. വിപിന്‍ ബേബി വയലിലും ചേര്‍ന്ന് ഒരു എന്‍മകജെയിലെ പോരാളികള്‍ എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിരുന്നു. അതിന്റെ വരുമാനവും സെന്ററിന് നല്‍കുന്നു. നോര്‍ബര്‍ട്ടൈന്‍ സഭയാണ് ഇത്രയും വലിയ ഒരു സംരംഭത്തിന്റെ ചെലവുകള്‍ വഹിക്കുന്നത്. ഉദാരമതികളും സഹായിക്കാറുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?