Follow Us On

21

April

2025

Monday

ഓഗസ്റ്റ് 22: സ്വർലോകരാജ്ഞിയായ പരിശുദ്ധ മറിയം

‘രാജാക്കന്‍മാരുടെ രാജാവും പ്രഭുക്കന്‍മാരുടെ പ്രഭുവുമായ’ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ മാതാവായ കന്യകാമറിയത്തിന്റെ രാജ്ഞിത്വപരമായ യശസ്സിനെ കത്തോലിക്ക സഭ അംഗീകരിച്ചിട്ടുണ്ടെന്നുള്ളത് ഏറെ പ്രധാനപ്പെട്ട വസ്തുതയാണ്. ഈ വസ്തുതക്ക് വേണ്ട ആധികാരികമായ വെളിപ്പെടുത്തലുകള്‍ സഭാ പിതാക്കന്‍മാര്‍, സഭയുടെ വേദപാരംഗതന്മാര്‍, പാപ്പാമാര്‍ തുടങ്ങിയവര്‍ നല്‍കിയിട്ടുണ്ട്. 1954 ഒക്ടോബര്‍ 11ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ തന്റെ ചാക്രികലേഖനം വഴി സകല വിശ്വാസികളുടേയും, അജപാലകരുടേയും ചിരകാലാഭിലാഷത്തെ അംഗീകരിച്ചുകൊണ്ട് മറിയത്തിന്റെ രാജ്ഞിത്വ തിരുനാള്‍ കൊണ്ടാടണമെന്ന് പ്രഖ്യാപിച്ചു. അതിനോടകം തന്നെ ലോകം മുഴുവനുമുള്ള കത്തോലിക്ക വിശ്വാസികള്‍ ഭൂമിയുടേയും സ്വര്‍ഗ്ഗത്തിന്റേയും മാതാവായ പരിശുദ്ധ മറിയത്തിനോട് പ്രകടിപ്പിച്ചു വന്നിരുന്ന ഭക്തിക്ക് അതോടെ സാധുത ലഭിക്കുകയും ചെയ്തു.

നമ്മുടെ വിശ്വാസത്തിന്റെ പൂര്‍ണ്ണവും, ആലങ്കാരികവും, വ്യക്തവുമായ അര്‍ത്ഥത്തില്‍ ‘രാജാവ്’ എന്ന വാക്കിന്റെ പൂര്‍ണ്ണതയാണ് കര്‍ത്താവായ യേശു ക്രിസ്തു എന്ന് നമുക്കറിയാം. കാരണം അവന്‍ ദൈവവും, അതേസമയം തന്നെ യഥാര്‍ത്ഥ മനുഷ്യനുമായിരുന്നു. എന്നാല്‍ ഈ വസ്തുതകളൊന്നും തന്നെ യേശുവിന്റെ ‘രാജകീയത്വ’ മെന്ന സവിശേഷതയില്‍ പങ്ക് ചേരുന്നതില്‍ നിന്നും മറിയത്തെ വിലക്കുവാന്‍ പര്യാപ്തമല്ല. കാരണം അവള്‍ യേശുവിന്റെ മാതാവാണ്. കൂടാതെ തന്‍റെ ശത്രുക്കളോടുള്ള ദൈവീക വിമോചകന്റെ പോരാട്ടത്തിലും അവര്‍ക്ക് മേലുള്ള അവന്റെ വിജയം തുടങ്ങിയവയിലെല്ലാം മറിയവും പങ്കാളിയായിരുന്നു.ക്രിസ്തുവുമായുള്ള ഈ ഐക്യത്തിലൂടെ, സൃഷ്ടിക്കപ്പെട്ട എല്ലാ ജീവികള്‍ക്കും മേല്‍ ഒരു സവിശേഷമായ ഒരു സ്ഥാനം അവള്‍ നേടിയിട്ടുണ്ടെന്നുള്ള കാര്യം തീര്‍ച്ചയാണ്; യേശുവുമായുള്ള ഇതേ ഐക്യത്താല്‍ തന്നെ ദിവ്യരക്ഷകന്റെ സ്വര്‍ഗ്ഗീയ രാജ്യത്തിലെ വിശേഷപ്പെട്ട നിധികള്‍ വിതരണം ചെയ്യുന്നതിനുള്ള രാജകീയാധികാരത്തിനു അവളെ യോഗ്യയാക്കുന്നു. അവസാനമായി, യേശുവുമായുള്ള ഇതേ ഐക്യം തന്നെയാണ് പിതാവിന്റേയും, പുത്രന്റേയും പരിശുദ്ധാത്മാവിന്റെയും തിരുമുമ്പാകെയുള്ള ഒരിക്കലും നിലക്കാത്ത മാധ്യസ്ഥങ്ങളുടെ ഒരക്ഷയ ഖനിയാക്കി അവളെ മാറ്റിയത്.

പിയൂസ് ഒമ്പതാമന്‍ പാപ്പാ ‘അമലോത്ഭവ ഗര്‍ഭധാരണം’ (Ineffabilis Deus) എന്ന ലേഖനത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു “എല്ലാ മാലാഖമാരെക്കാളും, വിശുദ്ധന്‍മാരേക്കാളുമധികമായി ദൈവം തന്റെ സ്വര്‍ഗ്ഗീയ നിധിശേഖരത്തില്‍ നിറഞ്ഞു കവിയുന്ന സ്വര്‍ഗ്ഗീയ സമ്മാനങ്ങളാല്‍ അവര്‍ണ്ണനീയമായ രീതിയില്‍ മറിയത്തെ സമ്മാനിതയാക്കി; മറിയമാകട്ടെ ഏറ്റവും ചെറിയ പാപത്തിന്റെ കറയില്‍ പോലും അകപ്പെടാതെ നിര്‍മ്മലവും ശുദ്ധിയുമുള്ളവളായി നിഷ്കളങ്കതയുടേയും, വിശുദ്ധിയുടേയും പൂര്‍ണ്ണത കൈവരിച്ചു. ദൈവമല്ലാതെ മറ്റാരും കൈവരിച്ചിട്ടില്ലാത്ത ആ പൂര്‍ണ്ണത.”

മറിയത്തിന്റെ മകന്റെ കണ്ണില്‍ അവള്‍ക്ക് മറ്റുള്ള എല്ലാവരിലും മേലെ പ്രഥമ പരിഗണനയുണ്ട്. ദൈവമാതാവെന്ന നിലയില്‍ മറ്റുള്ളവര്‍ക്കും മേലെ അവള്‍ക്കുള്ള ശ്രേഷ്ടതയെ മനസ്സിലാക്കുവാനായി, ഗര്‍ഭവതിയായ നിമിഷത്തില്‍ തന്നെ അവള്‍ക്ക് ലഭിച്ച കൃപകളുടെ സമൃദ്ധി എല്ലാ വിശുദ്ധരിലുമുള്ള കൃപകളെ കവച്ചുവെക്കുന്നതാണ് എന്ന കാര്യം മാത്രം ഓര്‍ത്താല്‍ മതി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?