Follow Us On

14

July

2025

Monday

ശിമയോന്‍

ശിമയോന്‍

ശിമയോന്‍ വിശുദ്ധനായോ? കുരിശിന്റെ വഴി ചൊല്ലുമ്പോഴൊക്കെ തോന്നിയ ചോദ്യമാണ്. കുരിശ്, രക്ഷയുടെ അടയാളമായിരുന്നിട്ടും ആ കുരിശ് ചുമന്ന ശിമയോന്‍ വിശുദ്ധരുടെ ഗണത്തില്‍ ചേരാതെ പോയതിന്റെ കാരണം നോമ്പില്‍ ധ്യാനിക്കണം.

1.മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ശിമയോന്‍ കുരിശു ചുമന്നത്. സ്വന്തം ഇഷ്ടപ്രകാരം കുരിശു ചുമക്കാന്‍ നീ തീരുമാനിക്കുമ്പോഴാണ് നീ ക്രൂശിതന്റെ പ്രിയപ്പെട്ടവനാകുന്നത്. അല്ലാത്തി ടത്തോളം ക്രൂശിതന്‍ നിനക്ക് വെറും ഒരപരിചിതന്‍ മാത്രം.
പലപ്പോഴും നമ്മുടെ പല ഭക്ത അഭ്യാസങ്ങളും ആരുടെയൊക്കെയോ നിര്‍ബന്ധത്തിന് വഴങ്ങി നടത്തപ്പെടുന്നതാണ്.
പള്ളിയില്‍ പോകാന്‍ മാതാപിതാക്കള്‍ പറഞ്ഞതുകൊണ്ടു മാത്രം പള്ളിയില്‍ പോയ കൗമാരമായിരുന്നു എന്റേത്. സെമിനാരിയില്‍ ബെല്ലടിക്കുന്നതുകൊണ്ടും റെക്ടര്‍ അച്ചനെ ഭയമായിരുന്നതുകൊണ്ടും മാത്രം സായ്ഹന പ്രാര്‍ത്ഥന ചൊല്ലിയിരുന്ന സെമിനാരി ക്കാരനായിരുന്നു ഞാന്‍. മറ്റുള്ളവരുടെ മുന്‍പില്‍ പ്രാര്‍ത്ഥനക്കാരനാണെന്ന മുദ്ര കിട്ടാന്‍ വേണ്ടി മാത്രം ഹല്ലേലൂയ്യ  ചൊല്ലിയ കപട ഭക്തന്‍. മാറ്റം ഈ നോമ്പില്‍ തുടങ്ങട്ടെ.
ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയുള്ള പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ വില പോവില്ല ചങ്ങാതി…. ഇഷ്ടത്തോടെ അവന്റെ കുരിശു ചുമക്കുവാന്‍ നമുക്ക് ഈ നോമ്പില്‍ പ്രതിജ്ഞ എടുക്കാം

2. കുരിശൊഴിവാക്കാന്‍ ശിമയോന്‍ പ്രാര്‍ത്ഥിച്ചിരുന്നു എന്ന് വേണം കരുതാന്‍. കാരണം കാവല്‍വരിയില്‍ പുളളിക്കാരനെ മഷിയിട്ട് നോക്കിയിട്ടുപോലും കാണുന്നില്ല. ആത്മീയ ജീവിതത്തിലും ഈ ഒരു ദുരന്ത സാധ്യത ധാരാളമുണ്ട്. കുറച്ചുനാള്‍ കുരിശു വഹിക്കും. പിന്നീട് കുരിശ് ഒഴിവാക്കാന്‍ പ്രാര്‍ത്ഥിക്കും. എളുപ്പ വഴിയില്‍ ക്രിയ ചെയ്യുന്നവരാകാനാണ് നിനക്കും എനിക്കും ഇഷ്ടം. പക്ഷേ വി. അല്‍ഫോണ്‍സമ്മയും പദ്രേ പീയോയും വി. ഫ്രാന്‍സിസ് അസീസിയും കുരിശൊഴിവാക്കാനല്ല പ്രാര്‍ത്ഥിച്ചിരുന്നത്.
ഈ നോമ്പില്‍ കുരിശ് ഒഴിവാക്കല്ലേ എന്ന് പ്രാര്‍ത്ഥിച്ചു തുടങ്ങാം.

3. വേദനിക്കുന്നവനൊപ്പം അവസാനം വരെ നില്‍ക്കാനുള്ള മടി ശിമയോനില്‍ നാം കാണാതെ കാണുന്നുണ്ട്. വേദനിക്കുന്ന ക്രിസ്തുവിനെ നേരില്‍ കണ്ടവനാണ് ശിമയോന്‍. എന്നിട്ടും ആ വേദനയുടെ കാല്‍വരിയില്‍ അവന്‍ ക്രൂശിതനെ തനിച്ചാക്കി.
നമുക്ക് ശിമയോന്‍ ആകേണ്ട. കുരിശിന്റെ ചോടെ നിന്ന യോഹന്നാന്‍ ആയാല്‍ മതി. മുഴുവന്‍ ദുഃഖവും ഏറ്റെടുത്ത് യോഹന്നാന്‍ അവന്റെ കുരിശിന്റെ ചോടെ നിന്നതുപോലെ ഈ നോമ്പില്‍ വേദനിക്കുന്നവര്‍ക്കൊപ്പം നമുക്ക് എന്നും നില്‍ക്കാം.

ഇടവകയില്‍ ഒരു അക്രൈസ്തവ മകനുണ്ട്. പെട്ടെന്നാണ് അവന് രണ്ട് കണ്ണിലും അന്ധത പരന്നത്. കഴിഞ്ഞ ദിവസം അവനെ കാണാന്‍ പോയിരുന്നു. അവന്‍ എന്റെ കരം ചേര്‍ത്തുപിടിച്ച് അവന്റെ സങ്കടം ഇങ്ങനെ പറഞ്ഞു: അച്ചാ കാഴ്ചയുണ്ടായിരുന്ന കാലത്ത് എന്റെ വീടിന്റെ മുറ്റത്ത് കുറെ കൂട്ടുകാരുണ്ടായിരുന്നു. ഇപ്പോള്‍ ഇവിടെ ശവപ്പറമ്പുപോലെയാണ്…. ഞാന്‍ വേദനിക്കുമ്പോള്‍ അരികിലിരിക്കാന്‍ ആരുമില്ല.
നോമ്പ് അരികിലിരിക്കലും വേദനിക്കലു മാണെന്ന് കണ്ടെത്തിത്തുടങ്ങാം…

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?