Follow Us On

29

March

2024

Friday

അവന്റെ മരണം

അവന്റെ മരണം

മരണ വീട്ടില്‍ പോകാനോ മരണ ഗീതങ്ങള്‍ ആലപിക്കാനോ മനസില്‍ ഇപ്പോഴും ഒരു delicacy ഉണ്ട്. ഓരോ മരണവും എന്റെ മനസിനെ വല്ലാതെ ഭാരപ്പെടുത്തുനുണ്ട്. പേടിയും ഡിപ്രഷനും നിരാശയും സമ്മാനിക്കുന്ന ഏര്‍പ്പാടായിട്ടാണ് മരണ ശുശ്രുഷകളെ ഞാന്‍ കണ്ടിരുന്നത്. കണ്ണില്‍ ഇരുട്ട് കയറുന്ന അനുഭവം മാത്രമേ മരണം എനിക്ക് പ്രധാനം ചെയ്തിരുന്നുള്ളു. ദെസ്‌തോവിസ്‌കിയുടെ The idiot എന്ന നോവലിലെ കഥാപാത്രം ക്രിസ്തു കല്ലറയില്‍ മരിച്ചു കിടക്കുന്ന ചിത്രം കണ്ടു പറഞ്ഞതുപോലെ മരണ ചിത്രങ്ങളെല്ലാം ഒരുവന്റെ വിശ്വാസം നഷ്ടപ്പെടാനെ കാരണമാകൂ എന്നു തന്നെയാണ് ഞാനും വിശ്വസിച്ചിരുന്നത്.
എന്റെ ഈ സങ്കടം മാറ്റിത്തന്നതും പുതിയ അവബോധത്തിലേയ്ക്ക് എന്നെ നയിച്ചതും പ്രിയ ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. എന്തുകൊണ്ടാണ് മരണത്തെയും മരണ സാഹചര്യത്തെയും വെറുത്തിരുന്നതെന്നതിനുള്ള എന്റെ എല്ലാ ചോദ്യങ്ങള്‍ക്കും പാപ്പ അക്കമിട്ട് ഉത്തരം നല്‍കി. ആ ഉത്തരം നിനക്കും ഈ നോമ്പ് കാലത്ത് അനുഗ്രഹമാകട്ടെ.

അവന്റെ മരണം ധ്യാനിക്കുമ്പോള്‍ നമ്മില്‍ നിരാശയല്ല നിറവാണ് കൈവരുന്നതെന്നാണ് മാര്‍പാപ്പയുടെ ആദ്യ പാഠം. പാപ്പയുടെ വാക്കുകള്‍ കടം എടുത്താല്‍ ഇങ്ങനെയാണ് മാര്‍പാപ്പ ഈശോയുടെ മരണത്തെ വ്യാഖ്യാനിച്ചിരിക്കുന്നത്. പാപ്പ പറയുന്ന തിപ്രകാരമാണ്:
ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണ ആത്മദാനമായ മരണം എല്ലാ സംശയത്തെയും കീഴടക്കുകയും അവിടത്തേക്ക് നമ്മെത്തന്നെ പൂര്‍ണ്ണമായി ഭരമേല്‍പ്പിക്കാന്‍ നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഏറ്റവും ശ്രേഷ്ഠമായ പ്രക്രിയയെന്നാണ്.

പാപ്പയുടെ ഈ വാക്കുകള്‍ വായിച്ച് ക്രിസ്തുവിന്റെ മരണം ശ്രദ്ധിച്ചപ്പോള്‍ എന്നില്‍ മാറ്റങ്ങള്‍ സംഭവിച്ചു എന്ന് പറയാതെ വയ്യ. എന്നില്‍ നിന്നും മരണ സങ്കടങ്ങള്‍ മാറിപ്പോയി. ജീവിതത്തില്‍ മരണവുമായി ഉന്നയിച്ചിരുന്ന പല ചോദ്യങ്ങളും ക്രിസ്തുവിന്റെ കുരിശുമരണം എനിക്ക് ഉത്തരം നല്‍കി. പൗലോസ് അപ്പസ്‌തോലനും തന്റെ കേള്‍വിക്കാരോട് പറഞ്ഞ് കൊടു ക്കുന്നതും ഇതേ യാഥാര്‍ത്ഥ്യമാണ്. ക്രിസ്തു മരിച്ചു ഉയര്‍പ്പിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ നിങ്ങളുടെ ജീവിതവും വിശ്വാസവും വ്യര്‍ത്ഥമായേനെ (1. കോറി 15:17).

ക്രിസ്തുവിന്റെ മരണം ധ്യാനിക്കുന്നവര്‍ക്ക് മാത്രമേ അചഞ്ചല സ്‌നേഹത്തിന്റെ ആഴം ഗ്രഹിക്കാനാകൂ എന്നാണ് മാര്‍പാപ്പ രണ്ടാമത് പങ്കുവച്ച് തരുന്നത്. ക്രിസ്തു ജനിച്ചത് സ്‌നേഹത്തിനു വേണ്ടിയാണെങ്കില്‍ അവന്‍ മരിച്ചത് നിന്നിലും എന്നിലും സ്‌നേഹത്തിന്റെ നീര്‍ജ്ജരി സൃഷ്ടിക്കാനാണ്. സ്‌നേഹിതനുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനോളം വലിയ സ്‌നേഹമില്ലെന്നു വീമ്പു പറഞ്ഞവനെയല്ല, പറഞ്ഞത് പാലിച്ച വനെയാണ് നാം ആ കാല്‍വരിയില്‍ കാണുന്നത്. അവന്‍ മാനവകുലത്തെ ഇത്രമേല്‍ സ്‌നേഹിച്ചു എന്നതിന്റെ തെളിവാണ് അവന്റെ മരണം.

ഓരോ മരണവും ഇനിമേല്‍ നമ്മില്‍ സൃഷ്ടിക്കേണ്ട വികാരം നിരാശയുടെതല്ല. മറിച്ച് ആര്‍ക്കോവേണ്ടി സ്‌നേഹിച്ചവന്റെ തിരു ശേഷിപ്പായി കണ്ടുതുടങ്ങണം. മരണം, സ്‌നേഹത്തിന്റെ ഒളിമങ്ങാത്ത അടയാളമാണ്. രക്ത സാക്ഷികളുടെ ചുടുനിണത്താല്‍ സഭാതരു വളര്‍ന്നെന്ന് ഇനിമേല്‍ വെറുതെ വായിക്കാതി രിക്കാം.
ഓരോ മരണവും പ്രത്യാശയുടെ ചിരാതുകളാണ് തെളിയിക്കുന്നതെന്നാണ് ക്രിസ്തുമരണം സാക്ഷ്യപ്പെടുത്തി പാപ്പ നമ്മെ ഓര്‍മിപ്പിക്കുന്നത്.
കുഴിച്ചുമൂടി 72 മണിക്കൂറിനുള്ളില്‍ ഒരാള്‍ പ്രത്യക്ഷപ്പെടുന്നത് മന്ത്രമോ തന്ത്രമോ അല്ല മറിച്ചു ഞാനും നീയും പ്രത്യാശയോടെ ജീവിക്കണം എന്ന് ഓര്‍മ്മിപ്പിക്കാനുള്ള അവന്റെ അത്ഭുത പ്രവൃത്തിയാണെന്നാണ് മാര്‍പാപ്പ അര്‍ത്ഥഗര്‍ഭമായി പറഞ്ഞുതരുന്നത്.

സ്വര്‍ഗത്തില്‍ നിനക്കും എനിക്കും വഴിയൊരുക്കാന്‍ പോകുന്നവരാണ് മരിച്ചവര്‍ എന്നാണ് ക്രിസ്തുമൊഴി. ഒരിക്കലല്ല മൂന്ന് തവണ അവന്‍ ഈ മരണത്തിനപ്പുറമുള്ള ജീവിത രഹസ്യം ശിഷ്യര്‍ക്കു വെളിപ്പെടുത്തിയത് നമ്മോടും അങ്ങനെ ഓര്‍ക്കണം എന്ന് പഠിപ്പിക്കാനാണ്.
സുഹൃത്തേ, അപ്പോള്‍ എങ്ങനെയാ കാര്യങ്ങള്‍ ഇനി മൃതശരീരത്തെ ബഹുമാനിച്ചാലോ. നിരാശയല്ല മരണം. സ്വര്‍ഗത്തിലേക്കുള്ള മിഴി തുറക്കലാണെന്ന് നമുക്ക് മാറ്റിപറഞ്ഞു തുടങ്ങാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?