Follow Us On

10

May

2024

Friday

മധ്യപ്രദേശില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു മുകളിലെ കുരിശിനു മുന്നില്‍ കാവി പതാക കെട്ടി

മധ്യപ്രദേശില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു മുകളിലെ കുരിശിനു മുന്നില്‍ കാവി പതാക കെട്ടി
ഭോപ്പാല്‍: മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ നാലു ക്രൈസ്തവ ദേവാലയങ്ങള്‍ക്കു മുകളിലെ കുരിശിനു മുന്നില്‍ ഒരു സംഘം യുവാക്കള്‍ കാവി പതാക ഉയര്‍ത്തി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ആവേശത്തിലായിരുന്നു ദൈവാലയങ്ങള്‍ക്കു നേരെ ഹിന്ദുത്വവാദികളുടെ കടന്നുകയറ്റം.  പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.  ജാബുവ ജില്ലയിലെ പ്രൊട്ടസ്റ്റന്റ് ശാലോം ചര്‍ച്ചിന്റെ മൂന്ന് പള്ളികളിലും ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ കീഴിലുള്ള ഒരു പള്ളിക്കുമുകളിലുമാണ് ജയ് ശ്രീറാം വിളികളോടെയെത്തിയ സംഘം കാവിക്കൊടി സ്ഥാപിച്ചത്. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് കാവി പതാക സ്ഥാപിക്കുന്നതെന്നായിരുന്നു സംഘത്തിന്റെ വാദം. പതാക കെട്ടുന്നതിനെ എതിര്‍ത്ത വിശ്വാസികളെ അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
 അതേസമയം പോലീസും അക്രമികള്‍ക്കു അനുകൂല നിലപാടാണ് സ്വീകരിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്തു. അതൊരു ദൈവാലയമായിരുന്നില്ലെന്നും ഒരു വ്യക്തിയുടെ വീടായിരുന്നതിനാലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യാത്തതെന്നും ജാബുവ പോലീസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് ‘ദി ക്വിന്റ്’ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, എല്ലാ ഞായറാഴ്ചകളിലും പ്രാര്‍ഥന നടത്തുന്ന പള്ളിയിലാണ് കാവി പതാക കെട്ടിയതെന്ന് പാസ്റ്റര്‍ നര്‍ബു അമലിയാര്‍ വ്യക്തമാക്കി. 2016-ല്‍ താന്‍ തുടങ്ങിയ പള്ളിയാണിത്. എല്ലാ ഞായറാഴ്ചകളിലും 30 മുതല്‍ 40 വരെ ആളുകള്‍ ഇവിടെ പ്രാര്‍ഥനയ്ക്ക് എത്താറുണ്ട്. ഞായറാഴ്ച പ്രാര്‍ഥന കഴിഞ്ഞ് ഉച്ചകഴിഞ്ഞ് മൂന്നോടെ 25ഓളം പേര്‍ ജയ് ശ്രീറാം എന്ന് വിളിച്ച് എവിടെ നിന്നോ എത്തിയാണ് പള്ളിയുടെ മുകളില്‍ കയറി കുരിശിന്റെ മുന്നില്‍ കാവിക്കൊടി കെട്ടിയത്. അവരില്‍ ചിലരുടെ പേരുകള്‍ അറിയാമെന്നും  അദ്ദേഹം പറഞ്ഞു.
സംഭവം ഒത്തുതീര്‍പ്പക്കാന്‍ പോലീസ് നിര്‍ബന്ധിക്കുകയാണെന്നുള്ള വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജാബുവ രൂപതാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ. റോക്കി ഷാ ആവശ്യപ്പെട്ടു. ഒരു വശത്ത് മതപരിവര്‍ത്തനത്തിനെതിരെ നിലപാടെടുക്കുന്ന തീവ്രഹിന്ദു ഗ്രൂപ്പുകള്‍ തദ്ദേശീയരായ ക്രൈസ്തവരെ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതു പലപ്പോഴും അക്രമത്തിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?