Follow Us On

30

April

2024

Tuesday

തടവറയിലെ കുമ്പസാരക്കൂടുകള്‍

തടവറയിലെ  കുമ്പസാരക്കൂടുകള്‍

ഫാ. ജെയിംസ് പ്ലാക്കാട്ട് എസ്ഡിബി

ബെക്കി എന്ന ഇറ്റാലിയന്‍ ഗ്രാമത്തില്‍ 1815 ഓഗസ്റ്റ് 16-ന് ജനിച്ച കര്‍ഷക ബാലനായിരുന്നു ജോണി ബോസ്‌കോ. നിര്‍ധനരായ കര്‍ഷക ദമ്പതികളുടെ മൂന്നു പുത്രന്മാരില്‍ ഏറ്റവും ഇളയവന്‍. പഠനത്തോടൊപ്പം കലാകായിക വാസനകള്‍ വേണ്ടുവോളം നെഞ്ചോട് ചേര്‍ത്തുവെച്ച ആ കൊച്ചു മിടുക്കന്‍ ദൈവത്തിനും മനുഷ്യര്‍ക്കും ഒരുപോലെ വേണ്ടപ്പെട്ടവനായാണ് വളര്‍ന്നത്. ജോണിക്ക് കേവലം രണ്ട് വയസുള്ളപ്പോള്‍ അശാന്തിയുടെ കരിനിഴല്‍ പരത്തി പെയ്തിറങ്ങിയ മരണം അവരുടെ പ്രിയങ്കരനായ പിതാവിനെ അവരില്‍നിന്ന് വേര്‍പ്പെടുത്തി. പിന്നീട് കുടുംബത്തിന്റെ ഭാരം മുഴുവന്‍ വഹിച്ചത് അവരുടെ സ്‌നേഹനിധിയായ അമ്മ മാര്‍ഗ്രേറ്റ് ആയിരുന്നു.

സ്വര്‍ഗീയ ദര്‍ശനങ്ങള്‍

കൊച്ചു ജോണി ദൈവഹിതം തിരിച്ചറിഞ്ഞത് സ്വപ്‌നങ്ങളിലൂടെ ആയിരുന്നു. ഇന്ന് ആഗോള സഭയില്‍ നിറഞ്ഞു നില്‍ക്കുന്ന സലേഷ്യന്‍ സന്യാസ സമൂഹത്തിന്റെ അടിത്തറയ്ക്ക് കാരണം തന്റെ ആദ്യ സ്വപ്‌നത്തില്‍ അവന്‍ കണ്ട ദിവ്യപുരുഷന്‍ നല്‍കിയ ദൗത്യമാണ്. അനാഥരും ആലംബഹീനരുമായി വെല്ലുവിളി നിറഞ്ഞ ജീവിതം നയിക്കുന്ന യുവജനങ്ങളുടെ പിതാവും മാര്‍ഗദര്‍ശിയും ആവുക എന്നതായിരുന്നു അവന് ലഭിച്ച സ്വര്‍ഗീയ ദര്‍ശനം.
ജോണിയുടെ ജീവിതം കഷ്ടപ്പാടുകളുടെ കൂമ്പാരമായിരുന്നു. നിര്‍ധന കര്‍ഷക കുടുംബത്തിലെ അംഗമായിരുന്നതിനാല്‍ ദാരിദ്ര്യം അവന്റെ സന്തതസഹചാരി ആയിരുന്നു. പഠിക്കാനുള്ള പണത്തിനുവേണ്ടി സമ്പന്നരുടെ തോട്ടങ്ങളില്‍ പണിയെടുത്തു. അവഗണനയിലും കുറ്റപ്പെടുത്തലുകളിലും തളരാതെ ശുഭാപ്തി വിശ്വാസത്തോടെ ലക്ഷ്യത്തിനായി അക്ഷീണം പ്രയത്‌നിച്ചു. അങ്ങനെ അവന്‍ ഒരു വൈദികനായിത്തീര്‍ന്നു.

ലോകം മുഴുവനും വ്യവസായ വിപ്ലവത്തിന്റെ അലകള്‍ ആഞ്ഞടിച്ചപ്പോള്‍ ഇറ്റലിയിലെ തെരുവുകള്‍ അനാഥരും നിര്‍ദ്ധനരുമായ ബാല്യങ്ങള്‍ക്ക് ജന്മം നല്‍കാന്‍ തുടങ്ങി. തടവറകള്‍ നിറഞ്ഞു കവി ഞ്ഞു. ഈയൊരു ദുരവ സ്ഥ മുന്നില്‍കണ്ട് ഡോ ണ്‍ ബോസ്‌കോ ജീവിതം അവര്‍ക്കുവേണ്ടി മാറ്റിവച്ചു. വിലപ്പെട്ട സ്ഥാനമാനങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ പോകുന്ന വിധം യുവാക്കള്‍ അദ്ദേഹത്തെ ആകര്‍ഷിച്ചു. ഇറ്റലിയിലെ തടവറകള്‍ കുമ്പസാരക്കൂടുകളായി.

ലക്ഷ്യം യുവജനങ്ങള്‍

വടികൊണ്ടും അടികൊണ്ടുമല്ല സ്‌നേഹം കൊണ്ടു മാത്രമേ ഇവരെ നേടാനാകൂ എന്ന് മനസിലാക്കിയ ആ യുവവൈദികന്‍ തന്റേതായ രീതിയില്‍ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് രൂപം നല്‍കി. യുവജനങ്ങളുടെ വാസനകളും ക്രിയാ ത്മകതയും ആര്‍ജ്ജവവും തിരിച്ചറിഞ്ഞ് അദ്ദേഹം അവര്‍ സ്‌നേഹിക്കുന്നവയെ സ്‌നേഹിക്കാന്‍ പഠിക്കണമെന്ന് അനുയായികളെ പഠിപ്പിച്ചു. കാലത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അദ്ദേഹം കുട്ടികളെ തൊഴിലുകള്‍ പഠിപ്പിച്ചു. സമൂഹം എഴുതിത്തള്ളിയ അനേകര്‍ക്ക് ജീവിതത്തില്‍ വിജയക്കൊടി പാറിക്കാന്‍ അതുവഴി കഴിഞ്ഞു. അദ്ദേഹം വളര്‍ത്തി വലുതാക്കിയ കുട്ടികള്‍ തന്നെ പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്ത അനുയായികള്‍ ആയി മാറി.

ഇന്ന് 133 രാജ്യങ്ങളിലായി 90 പ്രൊവിന്‍സുകളില്‍ 14,486 സലേഷ്യന്‍ സഭാംഗങ്ങള്‍ വിശുദ്ധ ഡോണ്‍ ബോസ്‌കോ തുടങ്ങിവച്ച ദൗത്യം തീഷ്ണതയോടെ നിര്‍വഹിച്ചുവരുന്നു. സമഗ്ര വിദ്യാഭ്യാസ മുന്നേറ്റത്തിനും, സാമൂഹിക ഭദ്രതയ്ക്കും വേണ്ടി യുവജനങ്ങളെ പ്രാപ്തരാക്കുന്ന ലക്ഷ്യം മുന്നില്‍വച്ച് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന കേന്ദ്രങ്ങളുമായി ഇന്ത്യയിലുടനീളം പ്രവര്‍ത്തിക്കുന്നു. തെരുവില്‍ അകപ്പെട്ടു പോയ ബാല്യങ്ങളുടെ ജീവിതസുരക്ഷ ഉറപ്പുവരുത്തിയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചും ലഹരിവസ്തുക്കളുടെ ദുരുപയോഗ ങ്ങള്‍ക്കെതിരെ ശക്തമായി പ്രവര്‍ത്തിച്ചുകൊണ്ട് മൂല്യബോധമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സലേഷ്യന്‍ വൈദികരും ബ്രദേഴ്‌സും വ്യാപൃതരാണ്.

യുവജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഒഴിച്ചുകൂട്ടാനാവാത്ത ഉത്തരവാദിത്വമാണ്. വിശുദ്ധ ഡോണ്‍ ബോസ്‌കോയെപോലെ യുവജനങ്ങള്‍ക്ക് മാര്‍ഗദര്‍ശിയും വഴികാട്ടിയുമായി മാറുമ്പോള്‍ സ്വര്‍ഗത്തിന് പ്രിയപ്പെട്ടവരായിത്തീരുകയാണ്. വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ സലേഷ്യന്‍ സഭയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് 8848406302 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?