Follow Us On

08

September

2024

Sunday

ഭരണകൂടം പരാജയപ്പെട്ട മണിപ്പൂരില്‍ സമാധാന ചര്‍ച്ചയ്ക്ക് ക്രൈസ്തവ സംഘടന

ഭരണകൂടം പരാജയപ്പെട്ട മണിപ്പൂരില്‍ സമാധാന ചര്‍ച്ചയ്ക്ക് ക്രൈസ്തവ സംഘടന

ഇംഫാല്‍: മണിപ്പൂരില്‍ പരസ്പരം പോരടിക്കുന്ന ട്രൈബല്‍ ക്രൈസ്തവ-ഹിന്ദു ഗ്രൂപ്പുകളെ സമന്വയിപ്പിക്കുകയും സമാധാനം സ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ആദ്യത്തെ ചര്‍ച്ചയ്ക്ക് ക്രൈസ്തവ ഗ്രൂപ്പ് നേതൃത്വം നല്‍കി. മണിപ്പൂരിലെ മെയ്‌തേയ്, കുക്കി ഗ്രൂപ്പുകള്‍ തമ്മിലെന്നു പറയപ്പെടുന്ന അക്രമത്തില്‍ 220 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അവിടുത്തെ പ്രശ്‌നം പരിഹരിക്കുന്നത് ഒരു വര്‍ഷത്തോളമായി ഗവണ്‍മെന്റ് ഇടപെടുകയോ, പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയോ ചെയ്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മണിപ്പൂരിലെ ഓള്‍ മണിപ്പൂര്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ നേതാക്കള്‍ സമാധാന സ്ഥാപനത്തിനായി മുന്നിട്ടിറങ്ങിയത്.

ഇരുഗ്രൂപ്പുകളും തമ്മിലുള്ള ആദ്യത്തെ സമാധാന ചര്‍ച്ച അസമിലെ ഗോഹട്ടിയിലുള്ള സലേഷ്യന്‍ ഹൗസായ ബോസ്‌കോ റീച്ചൗട്ടില്‍ നടന്നു. ഇരുവിഭാഗങ്ങളിലെയും ഏഴ് പ്രതിനിധികള്‍വീതം ചര്‍ച്ചയില്‍ പങ്കെടുത്തു. അവരെ കൂടാതെ, രണ്ടുഗ്രൂപ്പുകളില്‍നിന്നുമുള്ള സ്വാധീനമുള്ള ഒരു ഡസനോളം നേതാക്കന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തു. മണിപ്പൂരിലെ ജനതയ്ക്ക് വേണ്ടത് സമാധാനമാണ്, അക്രമം അല്ല എന്ന് ഇരുവിഭാഗങ്ങളും ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞെന്ന് സംഘടനയുടെ പ്രസിഡന്റ് പാസ്റ്റര്‍ സൈമണ്‍ റോമൈ പറഞ്ഞു.

ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ ഇതുവരെയും അക്രമം അവാസാനിപ്പിക്കുവാന്‍ സംസ്ഥാന ഭരണകൂടത്തിനോ, കേന്ദ്ര ഭരണത്തിനോട സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇരുവിഭാഗങ്ങളിലെയും നേതാക്കന്മാര്‍ ഒരുമിച്ചിരുന്ന് അക്രമം അവസാനിപ്പിക്കുവാനുള്ള വഴികളെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സഭാ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

സമാധാനചര്‍ച്ചയെ പോസിറ്റീവായി സമീപിക്കുവാന്‍ രണ്ട് വിഭാഗങ്ങള്‍ക്കും കഴിഞ്ഞുവെന്നത് വളരെ വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും സമാധാനചര്‍ച്ച വിജയിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മണിപ്പൂരിലെ 23 ലക്ഷം ജനങ്ങളില്‍ 41 ശതമാനം ക്രൈസ്തവരാണ്. മണിപ്പൂരിലെ കലാപത്തില്‍ 220 പേര്‍ കൊല്ലപ്പെടുകയും 50,000 ത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു. 350 ഓളം ദൈവാലയങ്ങളും ക്രൈസ്തവ സ്ഥാപനങ്ങളും കലാപത്തിന്റെ മറവില്‍ ചുട്ടെരിക്കപ്പെട്ടു. അക്രമം തുടങ്ങിയപ്പോള്‍ മുതല്‍ മുഖ്യമന്ത്രിയുടെ പക്ഷപാതപരമായ നിലപാടുകളെ ക്രൈസ്തവര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?