Follow Us On

20

April

2025

Sunday

ദൈവസ്തുതികള്‍ ആലപിച്ചുകൊണ്ട് രക്തസാക്ഷിത്വം വരിച്ച ധീരരായ കോംപിഗ്‌നെ സന്യാസിനിമാരെ വിശുദ്ധരായി പ്രഖ്യാപിച്ചു

ദൈവസ്തുതികള്‍ ആലപിച്ചുകൊണ്ട് രക്തസാക്ഷിത്വം വരിച്ച ധീരരായ കോംപിഗ്‌നെ സന്യാസിനിമാരെ വിശുദ്ധരായി പ്രഖ്യാപിച്ചു

പാരിസ്: ഫ്രഞ്ച് വിപ്ലവകാലത്ത് ദൈവസ്തുതികളാലപിച്ചുകൊണ്ട് രക്തസാക്ഷിത്വം വരിച്ച  ഫ്രാന്‍സിലെ കോംപിഗ്‌നെ രക്തസാക്ഷികളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. 1794 ജൂലൈ 17-ന് കോംപിഗ്‌നെയില്‍ രക്തസാക്ഷിത്വം വരിച്ച  16 കര്‍മലീത്ത സന്യാസിനിമാരെയാണ് ‘ഇക്വലെന്റ് കാനനൈസേഷന്‍’ എന്ന അപൂര്‍വ നടപടിക്രമത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്.  ഇതോടെ വിശുദ്ധ അഗസ്തീനോസിന്റെ മദര്‍ തെരേസയും  15 കൂട്ടാളികളും കത്തോലിക്കാ സഭയില്‍ വിശുദ്ധരായി ആദരിക്കപ്പെടും. മരണമടഞ്ഞ കര്‍മലീത്താ രക്തസാക്ഷികളോട് നിലനിന്നിരുന്ന ഭക്തിക്കുള്ള അംഗീകാരം കൂടെയാണ്  വത്തിക്കാന്‍ പ്രഖ്യാപിച്ച ‘ഈക്വലന്റ്കാനോനൈസേഷന്‍’.

ഫ്രഞ്ച് വിപ്ലവത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഒളിവ് ജീവിതത്തിന് നിര്‍ബന്ധിതരായെങ്കിലും രഹസ്യമായി പ്രാര്‍ത്ഥനയിലൂടെയും തപസിലൂടെയും തങ്ങളുടെ സന്യാസ ജീവിതം തുടര്‍ന്ന  16 കര്‍മലീത്ത സന്യാസിനിമാരാണ് രക്തസാക്ഷിത്വം വരിച്ച കോംപിഗ്‌നെ രക്തസാക്ഷികള്‍. സെന്റ് അഗസ്റ്റിന്‍ കോണ്‍വെന്റ് പ്രിയോറസ് മദര്‍ തെരേസയുടെ നിര്‍ദേശപ്രകാരം ഫ്രഞ്ച് വിപ്ലവം അവസാനിക്കുന്നതിനും ഫ്രാന്‍സിലെ കത്തോലിക്കാ സഭയ്ക്കു വേണ്ടിയും തങ്ങളുടെ ജീവിതം സമര്‍പ്പിക്കാമെന്ന് ഈ സഹോദരിമാര്‍ ഒരു  പ്രതിജ്ഞയെടുത്തു.

അറസ്റ്റിലായ ഇവരുടെ വധശിക്ഷ നടപ്പാക്കിയ ദിവസം, തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ മുമ്പിലൂടെ തുറന്ന വണ്ടികളില്‍ ഈ സഹോദരിമാരെ പാരീസിലെ തെരുവുകളിലൂടെ കൊണ്ടുപോയി. വധശിക്ഷ നടപ്പാക്കുന്നതിനായി കണ്ണുമൂടിക്കെട്ടിയപ്പോള്‍ പോലും ദൈവസ്തുതികള്‍ ആലപിച്ചുകൊണ്ടിരുന്ന ഇവര്‍ മരണം വരിക്കുന്നതിന് മുമ്പ് ഒരോരുരത്തരായി മദറിന്റെ മുമ്പില്‍ മുട്ടുകുത്തി അനുഗ്രഹം നേടി.

അവസാനമായി വധിക്കപ്പെട്ടത് പ്രിയറസ് ആയിരുന്നു. മദറിന്റെ ശരീരത്തില്‍ നിന്ന് ജീവന്‍ വേര്‍പെടുന്ന വരെയും ആ ദൈവസ്തുതികള്‍ അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടേയിരുന്നു. ഈ സന്യാസിനിമാരുടെ ബലി സ്വര്‍ഗം സ്വീകരിച്ചതിന്റെ അടയാളം പോലെ ഈ രക്തസാക്ഷിത്വത്തിന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, മാക്‌സിമിലിയന്‍ റോബസ്പിയര്‍ തന്നെ വധിക്കപ്പെടുകയും രക്തരൂക്ഷിതമായ ഭീകരവാഴ്ച അവസാനിക്കുകയും ചെയ്തു.

വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ഔപചാരിക പ്രക്രിയയെയും ചടങ്ങിനെയും ഒഴിവാക്കി  പേപ്പല്‍ തിരുവെഴുത്തിന്റെ പ്രസിദ്ധീകരണത്തിലൂടെയാണ് ‘ഈക്വിവലന്റ്കാനോനൈസേഷന്‍’നടത്തുന്നത്. വത്തിക്കാനിലെ ചരിത്രവിഭാഗം നടത്തിയ പഠനത്തിന് ശേഷം വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡികാസ്റ്ററി ഇവരുടെ മരണത്തിന് മുമ്പും ശേഷവും സംഭവിച്ച അത്ഭുതങ്ങളും ‘ഈക്വിവലന്റ്കാനോനൈസേഷന്‍’ അംഗീകരിക്കുന്നതിനായി  പരിഗണിച്ചിരുന്നു.
‘ഇക്വിപോളന്റ് കാനോനൈസേഷനു’ പുറമേ, 20-ാം നൂറ്റാണ്ടിലെ രണ്ട് രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള നാമകരണനടപടികള്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്‍കി.

കമ്മ്യൂണിസ്റ്റ് തടവില്‍ പീഡനത്തിന് ഇരയായി രക്തസാക്ഷിത്വം വരിച്ച ആര്‍ച്ചുബിഷപ്് എഡ്വേര്‍ഡോ പ്രോഫിറ്റ്ലിച്ച്, നാസികള്‍ വധിച്ച സലേഷ്യന്‍ വൈദികനായ ഫാ. എലിയ കോമിനി എന്നിവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ഡിക്രിയിലാണ് പാപ്പ ഒപ്പുവച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?