1938-ല്‍ ദിവ്യബലി അര്‍പ്പിക്കുന്നതിനിടെ കൊല്ലപ്പെട്ട പോളിഷ് ഇടവക വികാരി ഫാ. സ്റ്റാനിസ്ലാവ് സ്ട്രീച്ചിനെ പോളണ്ടിലെ പോസ്‌നാനില്‍ നടന്ന ചടങ്ങില്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കര്‍ദിനാള്‍ മാര്‍സെല്ലോ സെമെറാരോ തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. ‘രക്തം ചിന്തി വരെ സുവിശേഷത്തിന് സാക്ഷ്യം വഹിച്ച നിര്‍ഭയനായ ഇടയ’നായിരുന്നു ഫാ. സ്ട്രീച്ചെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് ശേഷം നല്‍കിയ സന്ദേശത്തില്‍ അനുസ്മരിച്ചു.
1938 ഫെബ്രുവരി 27-ന്, കുട്ടികള്‍ക്കായി ഞായറാഴ്ച രാവിലെ അര്‍പ്പിച്ച കുര്‍ബാനയ്ക്കിടെ, ഫാ. സ്ട്രീച്ചിനെ ഒരു തീവ്ര കമ്മ്യൂണിസ്റ്റ് അനുഭാവി കൊലപ്പെടുത്തുകയായിരുന്നു. പ്രസംഗപീഠത്തിലേക്ക് വരുകയായിരുന്ന ഫാ. സ്ട്രീച്ചിന്റെ മുഖത്തും പുറകിലും വെടിയുതിര്‍ത്ത കൊലയാളി ‘കമ്മ്യൂണിസം നീണാള്‍ വാഴട്ടെ!’ എന്ന് വിളിച്ചു പറഞ്ഞതായി ദൃക്സാക്ഷികള്‍ പറയുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത്പിചിച്ചിരുന്ന ഫാ.സ്ട്രീച്ചിന്റെ മൃതസംസ്‌കാര ചടങ്ങില്‍ ഏകദേശം 20,000 പേരാണ് പങ്കെടുത്തത്.
ഫാ. സ്ട്രീച്ചിന്റെ മരണത്തെ തുടര്‍ന്ന് നടന്ന പോളണ്ടിലെ നാസി അധിനിവേശവും തുടര്‍ന്ന് വന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടവും ഫാ.സ്ട്രീച്ചിനെക്കുറിച്ചുള്ള പരസ്യമായ അനുസ്മരണങ്ങള്‍ തടഞ്ഞുവെന്ന് പോസ്‌നാന്‍ അതിരൂപതയുടെ വക്താവ് ഫാ. മാസിയേജ് സ്സെപാനിയാക് പറഞ്ഞു. ‘കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് ആളുകള്‍ ഫാ. സ്ട്രീച്ചിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത്. ഫാ. സ്ട്രീച്ചിനെക്കുറിച്ച് സൂക്ഷിച്ചുവച്ചിരുന്ന ഫോട്ടോകള്‍, കത്തുകള്‍, വാക്കാലുള്ള വിവരണങ്ങള്‍ എന്നിവ പുറത്തുവന്നതോടെ 2017-ല്‍ രൂപതാ തലത്തില്‍ ഔപചാരികമായി അദ്ദേഹത്തിന്റെ നാമകരണനടപടികള്‍ ആരംഭിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍, 3,500-ലധികം പേജുകളുള്ള രേഖകള്‍ ശേഖരിക്കുകയും 31 സാക്ഷികളെ ഔദ്യോഗികമായി അഭിമുഖം നടത്തുകയും ചെയ്തു’.
രക്തസാക്ഷിത്വം ക്രിസ്തുമതത്തിന്റെ സത്തയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് കാര്‍മികത്വം വഹിച്ച കര്‍ദിനാള്‍ സെമെറാരോ പറഞ്ഞു. ‘ഒരു ഗോതമ്പുമണി ഭൂമിയില്‍ വീണു അഴിയുന്നില്ലെങ്കില്‍, അത് അതുപോലെ തന്നെ തുടരും, പക്ഷേ അത് അഴിഞ്ഞാല്‍, അത് ധാരാളം ഫലം പുറപ്പെടുവിക്കുന്നു’ എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, വാഴ്ത്തപ്പെട്ട സ്റ്റാനിസ്ലാവ് സ്ട്രീച്ച് നമ്മോട് സംസാരിക്കുന്നത് തുടരുന്നു. അദ്ദേഹം ക്രൂരമായി കൊല്ലപ്പെട്ട പള്ളിയുടെ പ്രസംഗപീഠത്തില്‍ നിന്നല്ല, മറിച്ച് അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന്റെ പ്രസംഗപീഠത്തില്‍ നിന്നാണ് എന്ന് കര്‍ദിനാള്‍ പറഞ്ഞു.
1902-ല്‍ ജനിച്ച ഫാ.സ്ട്രീച്ച് 1925-ല്‍ വൈദികനായി അഭിഷിക്തനായി. പോസ്‌നാനില്‍ നിരവധി വര്‍ഷത്തെ അജപാലന സേവനത്തിനും ക്ലാസിക്കല്‍ ഭാഷാശാസ്ത്ര പഠനത്തിനും ശേഷം, അദ്ദേഹം അടുത്തുള്ള ലുബോണ്‍ ഗ്രാമത്തില്‍ ഇടവക വികാരിയായി. അവിടെ ദൈവാലയ നിര്‍മാണത്തിന് തുടക്കമിട്ട കാലഘട്ടത്തിലാണ് അദ്ദേഹം രക്തസാക്ഷിത്വം വരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *