Follow Us On

30

May

2025

Friday

വെല്‍മയും ടെല്‍മയും: ദൈവവിളി കേട്ട ഇരട്ട സഹോദരിമാര്‍

വെല്‍മയും ടെല്‍മയും: ദൈവവിളി കേട്ട ഇരട്ട സഹോദരിമാര്‍

വെല്‍മ വര്‍ഗാസ് സാന്റിലനും,  ടെല്‍മ വര്‍ഗാസ് സാന്റിലനും, മെക്‌സിക്കോയിലെ മൈക്കോകാനിലെ മൊറേലിയയില്‍ ജനിച്ച ഇരട്ട സഹോദരിമാരാണ്.  38 വയസുള്ള  ഈ സഹോദരിമാര്‍ സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചിട്ട് 17 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. മെക്‌സിക്കോയിലെ ഗ്വാനജുവാറ്റോ സംസ്ഥാനത്ത് വ്യത്യസ്ത മയക്കുമരുന്ന് ലോബികള്‍ തമ്മില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ നടക്കുന്ന കലാപ ഭൂമിയിലാണ് ഇവര്‍ സേവനം ചെയ്യുന്നത്. ഒരു സഹോദരി സെലായായിലേയും, മറ്റെയാള്‍ ലിയോണിലേയും താമസിച്ചുകൊണ്ട്, തങ്ങളുടെ സഭയായ ഗ്വാഡലൂപ്പിലെ മേരി ഇമ്മാക്കുലേറ്റ്  നടത്തുന്ന സ്‌കൂളുകളില്‍ നേതൃത്വ സ്ഥാനങ്ങള്‍ വഹിക്കുന്നു.
ചെറുപ്പത്തില്‍ തന്നെ ദൈവവിളി തിരിച്ചറിഞ്ഞ ഈ സഹോദരിമാരുടെ ജീവിതാനുഭവങ്ങള്‍ ഏറെ പ്രചോദനകരമാണ്.

ദൈവവിളിയുടെ തുടക്കം

സിസ്റ്റര്‍ വെല്‍മ: ഞങ്ങള്‍ പഠിച്ചത്, ഇന്ന് ഞങ്ങള്‍ ഉള്‍പ്പെടുന്ന സന്യാസ സഭ നടത്തിയിരുന്ന കോണ്‍വെന്റ് സ്‌കൂളില്‍ ആയിരുന്നു, മൊറേലിയയിലെ പ്ലാന്‍കാര്‍ട്ടെ സ്‌കൂളില്‍. വളരെ ചെറുപ്പം മുതല്‍ തന്നെ ആ സന്യാസ സമൂഹം എന്നെ ആകര്‍ഷിച്ചു. ഞങ്ങള്‍ക്ക് 10 വയസുള്ളപ്പോള്‍, അഞ്ചാം ക്ലാസില്‍ വച്ച് എനിക്ക്  ഒരു വാഹനാപകടം സംഭവിച്ചു. അതെന്റെ വഴിത്തിരിവായിരുന്നു.  വളരെക്കാലം ഞാന്‍ അനങ്ങാതെ കിടക്കേണ്ടി വന്നു. ആ സമയത്ത് ഈ ജീവിതം എത്ര ചെറുതാണെന്നും, ഇനിയുള്ള ജീവിതം മൂല്യവത്തായ എന്തെങ്കിലും ചെയ്യാന്‍ ഉപയോഗിക്കണമെന്നും എനിക്ക് തോന്നി.  ദൈവം എപ്പോഴും നമ്മോടുകൂടെ ഉണ്ട്, നമുക്ക് നല്ലൊരു ജീവിതം നല്‍കുകയും ചെയ്തു, അത് എങ്ങനെ പാഴാക്കാതിരിക്കാന്‍  കഴിയും എന്നു ഞാന്‍ ആലോചിച്ചു.
സന്യാസ ജീവിതത്തില്‍ നമ്മള്‍ മുഴുവന്‍ ജീവിതവും ദൈവത്തിന് സമര്‍പ്പിക്കണമെന്ന് കേട്ടപ്പോള്‍, ഞാന്‍ ചിന്തിച്ചു, ‘ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവമാണ്, അപ്പോള്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വിലപ്പെട്ട കാര്യം നമ്മുടെ ജീവിതം അവനു സമര്‍പ്പിക്കുക എന്നത് തന്നെയാണ്.’
തുടര്‍ന്നുള്ള എന്റെ പ്രാര്‍ത്ഥനകളില്‍  ദൈവം എന്നെ യഥാര്‍ത്ഥത്തില്‍ വിളിക്കുകയാണെന്ന് ഞാന്‍ മനസിലാക്കാന്‍ തുടങ്ങി. അതാണ് നമ്മുടെ ഉറപ്പ്, പ്രത്യേകിച്ചും ദൈവവിളി തിരഞ്ഞെടുക്കുമ്പോള്‍.

സിസ്റ്റര്‍ ടെല്‍മ: അന്നു ഞങ്ങള്‍ വളരെ ചെറുപ്പമായിരുന്നു. 14 വയസുള്ള വെല്‍മ  സിസ്റ്റേഴ്സിന്റെ  കൂടെ ചേരാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍, അത് എനിക്ക് ആലോചിക്കാന്‍  പോലും കഴിഞ്ഞിരുന്നില്ല. ഹൈസ്‌കൂള്‍ കഴിയുന്നതുവരെ വീട്ടില്‍ തന്നെ തുടരാന്‍ ഞാന്‍ അവളെ നിര്‍ബന്ധിച്ചു. പിന്നെ, ഞങ്ങള്‍ ഹൈസ്‌കൂളില്‍ ചേര്‍ന്നപ്പോള്‍, ഞാനും അവളോടൊപ്പം  വൊക്കേഷണല്‍ ക്ലാസുകളില്‍ പോകാന്‍ തുടങ്ങി.  ആദ്യ പരിപാടി മുതല്‍, എനിക്കും അത്തരമൊരു കാര്യം ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. ഹൈസ്‌കൂളിലെ മൂന്നു വര്‍ഷവും ഞങ്ങള്‍  മിഷനുകളില്‍ പോയി, മതബോധന ക്ലാസുകളില്‍ പങ്കെടുത്തു. ധ്യാനങ്ങളിലെ പ്രാര്‍ത്ഥനയുടെ നിമിഷങ്ങളില്‍ ദൈവം എത്ര വലിയവനാണെന്ന് മനസിലായി.  ”ഇത്രയും മഹത്തായ ഒരു കാര്യത്തോട് എനിക്ക് നോ പറയാന്‍ കഴിയില്ല” എന്നു ഞാന്‍ മനസിലാക്കി.
സിസ്റ്റേഴ്സ്‌ന്റെ  കൂടെ ചേരാന്‍ തീരുമാനിച്ചപ്പോഴും, എന്റെ വീട്ടില്‍ നിന്ന് വേര്‍പിരിയാന്‍ എനിക്കു ഇഷ്ടമില്ലായിരുന്നു. കാരണം എന്റെ അമ്മയെ ഉപേക്ഷിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. അത് എനിക്ക് അസാധ്യമാണെന്ന് തോന്നി. പക്ഷേ ദൈവത്തിന് ഒന്നും അസാധ്യമല്ല, കാരണം അവന്‍ നമുക്ക് വേണ്ട  കൃപ നല്‍കുന്നു. അങ്ങനെ പതിനേഴാം  വയസില്‍ ഞങ്ങള്‍  ഒന്നിച്ചുതന്നെ  സന്യാസഭവനത്തില്‍ പ്രവേശിച്ചു.

 

 മാതാപിതാക്കളുടെ പ്രതികരണം

സിസ്റ്റര്‍ ടെല്‍മ: ഞങ്ങളെ വേര്‍പിരിയുന്നത്  മാതാപിതാക്കള്‍ക്ക് താങ്ങാനാവാത്ത കാര്യമായിരുന്നു. അത് അവര്‍ വിശ്വാസികളല്ലാത്തതുകൊണ്ടല്ല, മറിച്ച് ഞങ്ങള്‍ രണ്ടു മക്കളും ഒരേ സമയം അവരെ വിട്ടുപോകുന്നതിലുള്ള ദുഃഖമായിരുന്നു!

സിസ്റ്റര്‍ വെല്‍മ: എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ദിവസങ്ങളിലൊന്ന് ഞങ്ങള്‍  മാതാപിതാക്കളോട് അവസാനമായി യാത്ര പറഞ്ഞപ്പോഴായിരുന്നു. അത് വളരെ ബുദ്ധിമുട്ടായിരുന്നു, കാരണം അവര്‍ക്ക് അത് എങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഒരു കുടുംബം എന്ന നിലയില്‍ ഞങ്ങള്‍ക്കിടയില്‍ പിരിയാനാവാത്ത അടുപ്പം ഉണ്ടായിരുന്നു. അത് ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് പിന്നെയും വര്‍ഷങ്ങളെടുത്തു!

സമര്‍പ്പിത ജീവിതത്തിലെ പ്രതിസന്ധികള്‍

സിസ്റ്റര്‍ വെല്‍മ: ഇന്ന് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് സന്യാസജീവിതത്തിലല്ല, മറിച്ച് വിവാഹത്തിലും കുടുംബത്തിലുമാണെന്നാണ്  ഞാന്‍ മനസിലാക്കുന്നത്. കുടുംബങ്ങളില്‍ ആത്മീയ ജീവിതം ഇല്ലെങ്കില്‍, പരസ്പരം യഥാര്‍ഥ സ്‌നേഹമില്ലെങ്കില്‍, വിവാഹബന്ധങ്ങള്‍ തകരും. സമര്‍പ്പിത ജീവിതത്തില്‍ ഇന്ന് ദൈവവിളികള്‍ കുറവാണെങ്കില്‍, വിവാഹ ജീവിതത്തിലും സ്ഥിതി വ്യത്യസ്തമല്ല. കാരണം രണ്ടുപേര്‍  ഒരുമിച്ച് ജീവിക്കുക എന്ന വസ്തുത മാത്രം അതിനെ ഒരു വിവാഹമെന്ന കൂദാശയാക്കി മാറ്റുന്നില്ലല്ലോ.

സിസ്റ്റര്‍ ടെല്‍മ: ‘ഇക്കാലത്ത് ദൈവം ആളുകളെ വിളിക്കുന്നില്ല എന്നു പറയാന്‍ പറ്റില്ല. കാരണം ദൈവവിളികള്‍ കുറയുന്നതല്ല മറിച്ച് ആ വിളി കേള്‍ക്കാന്‍ കഴിയാതെ പോകുന്നതാണ് ഇന്നത്തെ പ്രതിസന്ധി.’ മാധ്യമങ്ങളില്‍ നിന്നും, സംസ്‌കാരത്തില്‍ നിന്നു തന്നെയുമുള്ള വിവിധ ആക്രമണങ്ങള്‍ കാരണം ദൈവവിളി കേള്‍ക്കുന്നതിലും അതിനെ പിന്‍ച്ചെല്ലുന്നതിലും പലരും പിന്നോട്ടു പോകുന്നു. പല യുവാക്കള്‍ക്കും, ദൈവം ഇപ്പോള്‍ ജീവിതത്തിന്റെ കേന്ദ്രമല്ല!

ജീവിത വിശുദ്ധി

സിസ്റ്റര്‍ വെല്‍മ: ശുദ്ധതയുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കാതെ, അതിനെ പ്രണയം  ത്യജിക്കുന്നതെന്നായി കരുതുന്നത് തെറ്റായ ധാരണയാണ്. ഞങ്ങള്‍ പാലിക്കുന്ന ശുദ്ധത പ്രണയത്തെ ത്യജിക്കുന്നതല്ല; മറിച്ച്, അതിനെ ഒരു മഹത്തായ സ്‌നേഹത്തോടും, ആഴമുള്ള അടുപ്പത്തോടും കൂടി മാമ്മോദീസ വഴി നമ്മളെല്ലാവരും വിളിക്കപ്പെട്ട ദൈവിക ബന്ധത്തില്‍ ജീവിക്കുകയാണ്.
ശുദ്ധത എല്ലാവര്‍ക്കും വേണ്ടതാണ്. ദാമ്പത്യജീവിതത്തില്‍ ഉള്ളവരും, സന്യസ്തരും, ഏകസ്ഥരും അങ്ങനെ എല്ലാവരും തങ്ങളുടെ  ജീവിതാന്തസിന്  അനുയോജ്യമായ രീതിയില്‍ ശുദ്ധത പാലിക്കേണ്ടതുണ്ട്,  ശുദ്ധത ത്യാഗമല്ല; മറിച്ച്, ദൈവം നല്‍കിയ മഹത്തായ ദാനമായ ലൈംഗികതയെ തങ്ങളുടെ ജീവിതാന്തസിനു ചേര്‍ന്ന രീതിയില്‍ മാത്രം വിനിയോഗിക്കുകയാണ്. ജീവിതത്തില്‍ വിശുദ്ധിക്ക് മുന്‍ഗണന നല്‍കുകയാണ് ശുദ്ധതയുടെ ലക്ഷ്യം.

ഈ ജീവിതത്തില്‍ പ്രലോഭനങ്ങള്‍ ഇല്ലെന്നല്ല. അവയെ നേരിടാന്‍ നമുക്കാവും. ഏറ്റവും നല്ല മാര്‍ഗം സഭ നല്‍കുന്ന ആത്മീയ സഹായങ്ങള്‍ ഉപയോഗപ്പെടുത്തുക, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക, ആത്മാര്‍ത്ഥമായി നമ്മുടെ പ്രശ്‌നങ്ങള്‍ തുറന്നു പങ്കുവയ്ക്കാന്‍ ഒരു ആത്മീയ ഉപദേഷ്ടാവ് ഉണ്ടാകുക, എപ്പോഴും പ്രവര്‍ത്തന നിരതരായിരിക്കാന്‍ കൊച്ചു കൊച്ചു ജോലികള്‍ കണ്ടെത്തുക.

സിസ്റ്റര്‍ ടെല്‍മ: ശുദ്ധത പാലിക്കാന്‍ വളരെ എളുപ്പമാണ്, എല്ലാം മനോഹരമാണ് എന്ന് പറയാന്‍ കഴിയില്ല, കാരണം അങ്ങനെ പറഞ്ഞാല്‍ അത് നേരാകില്ല. ശുദ്ധത ഒരു വെല്ലുവിളിയായതിനാല്‍ അതിന് വിലയുണ്ട്! നമുക്ക് എല്ലാ ദുര്‍ബലതകളും പ്രയാസങ്ങളും ഉള്ളപ്പോഴും, ദൈവത്തിന്റെ കരുണ അതിലും എത്രയോ വലുതാണ്. അതിനാല്‍ നമുക്ക്, തീര്‍ച്ചയായും പ്രലോഭനങ്ങളെ നേരിടാന്‍ സാധിക്കും. അങ്ങനെ പ്രലോഭനങ്ങളെ നോക്കി  ‘ഇതിനെ നേരിടാന്‍ സാധ്യമാണ്,എപ്പോഴും സാധ്യമാണ്’ എന്ന് പറയാന്‍ കഴിയുന്നു.
യുവാക്കള്‍ സഭയെ പഴഞ്ചന്‍ എന്നു പറയുമ്പോള്‍, ഞാന്‍ അവരോട് പറയുന്നു, മനുഷ്യന്റ അധമ  വികാരങ്ങളേക്കാള്‍ പഴക്കം ചെന്നത് വേറെയൊന്നുമില്ല!  സ്‌നേഹത്തിന് യഥാര്‍ത്ഥ അര്‍ത്ഥം നല്‍കാന്‍ വന്നവനാണ്  ക്രിസ്തു.

കുട്ടികളെ ജെന്‍ഡര്‍ ഐഡിയോളജി, ലൈംഗിക അരാജകത്വം തുടങ്ങിയ തിന്മകള്‍ സ്വാധീനിക്കുന്നു

സിസ്റ്റര്‍ വെല്‍മ: ഇന്ന് കുട്ടികള്‍ അശ്ലീലത നിറഞ്ഞ ഗാനങ്ങള്‍ കേള്‍ക്കുന്നുവെന്നത് ആശങ്കയുയര്‍ത്തുന്നു. യാതൊരു തയാറെടുപ്പുമില്ലാതെയാണ് കുട്ടികള്‍ ഇത്തരം ആശയങ്ങള്‍ വളരെ ലാഘവത്തോടെ സ്വാംശീകരിക്കുന്നത്. കുടുംബത്തെ തകര്‍ക്കുന്ന ആശയങ്ങള്‍ ഇന്ന് പാഠപുസ്തകങ്ങളില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു, ദൈവത്തിന്റെ നിയമത്തിനെതിരായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. ക്രിസ്ത്യാനികളായ നാം ഇതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ട്.

നിരവധി മേഖലകളില്‍ നിന്ന് ഈ വെല്ലുവിളി വരുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് നമുക്ക് കുറച്ച് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. കുട്ടികള്‍ക്കു  മാര്‍ഗനിര്‍ദേശം നല്‍കാം, പക്ഷേ സിനിമകളില്‍ നിന്നും ടെലിവിഷനില്‍ നിന്നും അവരെ എങ്ങനെ സംരക്ഷിക്കും? അവരുടെ മാതാപിതാക്കളുമായി സംസാരിക്കണം. കുട്ടികളുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് അവരെ  അറിയിക്കാന്‍ ശ്രമിക്കണം.

സിസ്റ്റര്‍ ടെല്‍മ: ഞങ്ങള്‍ കുഞ്ഞുങ്ങളുടെ ഹൃദയത്തെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നു. പക്ഷേ,  പുതിയ ആശയങ്ങളുടെ രൂപത്തില്‍ തിന്മയുടെ ആക്രമണം വളരെ ശക്തമായി വരുന്നു. മുമ്പ് ഇത് പരോക്ഷമായിരുന്നു. പക്ഷേ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരം തെറ്റായ ആശയങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചു. ഇത് വലിയ വെല്ലുവിളിയുള്ള ഒരു ദൗത്യമാണ്. ഒട്ടും എളുപ്പമല്ല. സാമൂഹിക സമ്മര്‍ദ്ദം അതീവ ശക്തമായതിനാല്‍, ദൈവം നമ്മുടെ ഹൃദയത്തില്‍ ഏര്‍പ്പെടുത്തിയ സത്യം അവരെ അറിയിക്കാന്‍ വലിയ വെല്ലുവിളികള്‍ നേരിടണം.

അവസാനമായി

സിസ്റ്റര്‍ വെല്‍മ: മൂല്യങ്ങളും സത്യവും എക്കാലവും ഒരുപോലെ തന്നെയാണ് എന്നു ഓര്‍ക്കുക. ‘തെറ്റായത് തെറ്റാണ്, അത് എല്ലാവരും ചെയ്താലും! ശരിയായത് ശരിയാണ്, അത് ആരും ചെയ്തില്ലെങ്കിലും!’

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?