Follow Us On

30

May

2025

Friday

അത്ഭുതപ്രവര്‍ത്തകയായ മദര്‍ എസ്‌പെരാന്‍സ; 500 പേര്‍ക്ക് ഭക്ഷണം വര്‍ധിപ്പിച്ച് നല്‍കിയ വാഴ്ത്തപ്പെട്ടവള്‍

അത്ഭുതപ്രവര്‍ത്തകയായ മദര്‍ എസ്‌പെരാന്‍സ; 500 പേര്‍ക്ക് ഭക്ഷണം വര്‍ധിപ്പിച്ച് നല്‍കിയ വാഴ്ത്തപ്പെട്ടവള്‍

മാഡ്രിഡ്/സ്‌പെയിന്‍: പാദ്രെ പിയോയെപ്പോലെ അസാധാരണമായ മിസ്റ്റിക്ക് അനുഭവങ്ങള്‍ ലഭിക്കുകയും നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത സ്പാനിഷ് സ്വദേശിനിയായ സന്യാസിനിയാണ് വാഴ്ത്തപ്പെട്ട  മദര്‍ എസ്‌പെരാന്‍സ. പാദ്രെ പിയോയെപ്പോലെ, സിസ്റ്ററിനും ‘ബൈലൊക്കേഷന്’കഴിവുണ്ടായിരുന്നു. പല രാത്രികളിലും സിസ്റ്റര്‍ പിശാചുമായി യുദ്ധം ചെയ്തു. ഒരു ഘട്ടത്തില്‍, യേശുവിന്റെ തിരുമുറിവുകളുടെ അടയാളംപോലെ മദറിന്റെ ദേഹത്തും മുറിപ്പാടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മദര്‍ എസ്‌പെരാന്‍സയിലൂടെ ദൈവം പ്രവര്‍ത്തിച്ച നിരവധി അത്ഭുതങ്ങള്‍ക്ക് ഇപ്പോഴും ഒരു ജീവിക്കുന്ന സാക്ഷിയുണ്ട്: പിയട്രോ ഇയാക്കോപിനി. ഒരു യുവ നിരീശ്വരവാദിയായിരുന്ന അദ്ദേഹം മദറിന്റെ ഇടപെടലിലൂടെ വിശ്വാസ ജീവിതത്തിലേക്ക് കടന്നു വന്നു. 35 വര്‍ഷക്കാലം വാഴ്ത്തപ്പെട്ട മദര്‍ എസ്‌പെരന്‍സയോടൊപ്പം സഹായിയായി പ്രവര്‍ത്തിച്ച ഇയാക്കോപിനി നിരവധി അത്ഭുതങ്ങള്‍ക്ക് ദൃക്‌സാക്ഷിയാണ്.
ഏറ്റവും പ്രധാനപ്പെട്ട അത്ഭുതങ്ങളില്‍ ഒന്ന്, ഒരാള്‍ ദാനം ചെയ്ത കുറച്ചു ഭക്ഷണം ഉപയോഗിച്ച് 500 പേര്‍ക്ക് ഭക്ഷണം നല്‍കിയ സംഭവമാണ്. ഭക്ഷണം വിളമ്പിയിട്ടും പാത്രങ്ങളില്‍ അളവ് കുറവ്  വന്നില്ലെന്നും  അതേപടി തുടര്‍ന്നുവെന്നും ഇയാക്കോപിനി വിവരിക്കുന്നു.
ആകാശത്ത് നിന്ന് പണം വര്‍ഷിക്കുകയും ദൈവാലയം പണിത തൊഴിലാളികള്‍ക്ക് ആ പണം നല്‍കുകയും ചെയ്ത സംഭവം, പുല്‍ക്കൂട്ടില്‍ വയ്ക്കാനുള്ള ഉണ്ണിയേശുവിന്റെ തിരുസ്വരൂപം ശൂന്യതയില്‍ നിന്ന് പ്രത്യക്ഷപ്പെട്ട സംഭവം തുടങ്ങിയവ ഇയാക്കോപിനി സാക്ഷ്യം വഹിച്ച മറ്റ് അത്ഭുതസംഭവങ്ങളാണ്.

അത്ഭുതകരമായ കിണര്‍

ഒരു ദിവസം, ദിവ്യമായ അനുഭൂതിയില്‍ ലയിച്ച സിസ്റ്റര്‍ എസ്‌പെരാന്‍സയ്ക്ക്  യേശു പ്രത്യക്ഷപ്പെടുകയും കിണര്‍ കുഴിക്കുന്നതിനായി ഒരു സ്ഥളം അടയാളപ്പെടുത്തി നല്‍കുകയും ചെയ്തു. ഇത്രയും വരണ്ട സ്ഥലത്ത് വെള്ളം ലഭിക്കുന്നത് അസാധ്യമാണെന്ന് പറഞ്ഞ് പല കരാറുകാരും അവിടെ കിണര്‍ കുഴിക്കാന്‍ വിസമ്മതിച്ചു.  ഒടുവില്‍, വടക്കന്‍ ഇറ്റലിയില്‍ നിന്നുള്ള  ഒരു കമ്പനി ആ ദൗത്യം ഏറ്റെടുത്തു.  അവരെ അത്ഭുതപ്പെടുത്തിക്കൊണ്ടു, ഒരു രാത്രിയില്‍ ി  അവര്‍ക്ക് വെള്ളം കണ്ടെത്താന്‍ കഴിഞ്ഞു.
വെള്ളം കണ്ടെത്തി ഉടന്‍ തന്നെ തൊഴിലാളികള്‍ മദര്‍ എസ്‌പെരാന്‍സയെ വിളിച്ചു പറഞ്ഞു. വെള്ളം കാണാന്‍ അവള്‍ കുഴിയിലേക്ക് നോക്കി, പക്ഷേ  വളരെ ഇരുട്ടായിരുന്നു. തുടര്‍ന്ന്, അവിടെ ഉണ്ടായിരുന്ന തൊഴിലാളികള്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, കന്യാസ്ത്രീകള്‍, അവിടെയുണ്ടായിരുന്ന സാധാരണക്കാര്‍ എന്നിവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്  കിണര്‍ മുഴുവന്‍ പ്രകാശിച്ചു. ആ അത്ഭുതകരമായ വെളിച്ചം കൊണ്ടാണ് കിണറിന്റെ ആഴങ്ങളില്‍ വെള്ളം ഒഴുകുന്നത് അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. ആ ജലം ഉപയോഗിച്ചതിലൂടെ അനേകര്‍ക്ക് അത്ഭുതകരമായ രോഗസൗഖ്യങ്ങള്‍ ലഭിച്ചതിന് ഇയാക്കോപിനി സാക്ഷിയാണ്. സ്പാനിഷ് വാസ്തുശില്പിയായ ജൂലിയോ ലാഫുവെന്റേ രൂപകല്‍പ്പന ചെയ്ത ദൈവാലയം, വെള്ളം കണ്ടെത്തിയ ഈ സ്ഥലത്താണ് നിര്‍മ്മിച്ചിരിക്കുന്നത്.

എളിയ തുടക്കം

മദര്‍ എസ്‌പെരാന്‍സ എന്നറിയപ്പെടുന്ന മരിയ ജോസെഫ അല്‍ഹാമ വലേര, 1893 സെപ്റ്റംബര്‍ 30 ന് സ്‌പെയിനിലെ സാന്റോമേരയില്‍ വളരെ എളിയ കുടുംബത്തില്‍ ജനിച്ചു. അവളുടെ പിതാവ് വയലില്‍ ദിവസക്കൂലിക്കാരനും അമ്മ ഒരു വീട്ടമ്മയുമായിരുന്നു. ഒമ്പത് സഹോദരങ്ങളില്‍ മൂത്തവളുമായിരുന്നു അവര്‍. യേശുവിന്റെ കരുണാമയമായ സ്‌നേഹത്തോടുള്ള ഭക്തി പ്രചരിപ്പിക്കാനുള്ള പ്രചോദനം മരിയയ്ക്ക് ലഭിച്ചത് വെറും 12 വയസ്സുള്ളപ്പോഴാണ്. അവള്‍ വളരെ ബുദ്ധിമതിയായ ഒരു പെണ്‍കുട്ടിയായിരുന്നു, അത് കുടുംബത്തിലെ ഒരു അയല്‍ക്കാരന്റെ ശ്രദ്ധ പിടിച്ചുപറ്റി. വിദ്യാഭ്യാസം ലഭിക്കുന്നതിനായി, നഗരത്തിലെ ഇടവക വികാരിയുടെയും അദ്ദേഹത്തിന്റെ രണ്ട് സഹോദരിമാരുടെയും കൂടെ താമസിക്കാന്‍ അവളെ കൊണ്ടുപോകാന്‍ അയല്‍ക്കാരന്‍ ഉപദേശിച്ചു. മരിയ ജോസെഫയ്ക്ക് ലഭിച്ച ഒരേയൊരു വിദ്യാഭ്യാസം ഇതായിരുന്നു, കാരണം അവള്‍ക്ക് ഒരിക്കലും സ്‌കൂളില്‍ പോകാന്‍ അവസരം ലഭിച്ചിരുന്നില്ല.
21 വയസ്സുള്ളപ്പോള്‍, ആവിലയിലെ തെരേസയെപ്പോലെ ഒരു വിശുദ്ധയാകാന്‍ കുട്ടിക്കാലം മുതല്‍ വളര്‍ത്തിയെടുത്ത വലിയ ആഗ്രഹത്തോടെ അവള്‍ വില്ലെനയിലേക്ക് പോയി. വില്ലെനയില്‍, കാല്‍വരിയിലെ പുത്രിമാര്‍ എന്ന പേരിലുള്ള സന്യാസിനിസഭയില്‍ ചേര്‍ന്നു. അവിടെ വച്ച്, മരിയ ജോസഫയുടെ പേര് മരിയ എസ്‌പെരാന്‍സ ഡി ജെസസ് അഗോണിസാന്റെ എന്ന് മാറ്റി. പിന്നീട്, ഈ സഭ ക്ലരീഷ്യന്‍ മിഷനറി സഭയില്‍ ലയിച്ചു, അങ്ങനെ മരിയ എസ്‌പെരാന്‍സ ഒരു ക്ലെരീഷ്യന്‍ ആയി.

 മതസമൂഹത്തിന്റെ സ്ഥാപക

സിസ്റ്റര്‍ എസ്‌പെരാന്‍സയ്ക്കായി ദൈവത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിനുശേഷം, 1930 ലെ ക്രിസ്മസ് രാവില്‍, മാഡ്രിഡില്‍, ‘ലാസ് എസ്‌ക്ലാവാസ് ഡെല്‍ അമോര്‍ മിസെറികോര്‍ഡിയോസോ’ (കരുണയുള്ള സ്‌നേഹത്തിന്റെ അടിമകള്‍) എന്ന പേരില്‍ ഒരു അസോസിയേഷന്‍ സിസ്റ്റര്‍ സ്ഥാപിച്ചു.
തന്റെ പുതിയ സഹോദരിമാരോടൊപ്പം, യുദ്ധം ബാധിച്ച അനാഥരും ദരിദ്രരുമായ കുട്ടികള്‍ക്ക് അഭയവും ചൂടുള്ള ഭക്ഷണവും നല്‍കുന്നതിനായി സിസ്റ്റര്‍ എസ്‌പെരാന്‍സ സ്‌പെയിനില്‍ നിരവധി സ്‌കൂളുകള്‍ തുറന്നു. 1936-ല്‍, തന്റെ ചില സഹോദരിമാരുമായി ചേര്‍ന്ന് കരുണയുള്ള സ്‌നേഹത്തിന്റെ അടിമകളുടെ ഒരു പുതിയ സമൂഹം തുറക്കാന്‍ അവര്‍ റോമിലേക്ക് മാറി.

റോമിന്റെ പ്രാന്തപ്രദേശങ്ങളില്‍ അനാഥരായ പെണ്‍കുട്ടികളെ സ്വീകരിച്ചുകൊണ്ട് അവള്‍ സഹോദരിമാരോടൊപ്പം പ്രവര്‍ത്തിച്ചു. പിന്നീട്, രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. പാവപ്പെട്ട കുട്ടികള്‍ക്ക് പുറമേ, നിരവധി രോഗികള്‍ അവരുടെ പക്കലേക്ക് എത്തിത്തുടങ്ങി. ഇവരുടെ സഹായം തേടിയെത്തിയ ബോംബാക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം കൂടിവന്നതോടെ അവര്‍ക്ക് നഴ്സുമാരായി സ്വയം രൂപാന്തരപ്പെടേണ്ടിവന്നു.

1951-ല്‍ യുദ്ധത്തിനുശേഷം, മദര്‍ എസ്‌പെരാന്‍സ ഇറ്റലിയിലെ പെറുഗിയ പ്രവിശ്യയിലെ കൊളെവലെന്‍സയിലേക്ക് താമസം മാറി. അവിടെ, ‘കരുണയുള്ള സ്‌നേഹത്തിന്റെ പുത്രന്മാര്‍’ എന്ന പുരുഷന്‍മാരുടെ സന്യാസസഭയ്ക്ക് രൂപം നല്‍കി. 1983 ഫെബ്രുവരി 8-ന് സിസ്റ്റര്‍ എസ്‌പെരാന്‍സ അന്തരിച്ചു. 2014 മെയ് 31 -ന് കൊളെവലെന്‍സയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരത്തോടെ സിസ്റ്റര്‍ എസ്‌പെരാന്‍സയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. കൊളെലവലെന്‍സയില്‍ നിര്‍മിച്ച ‘കരുണയുള്ള സ്‌നേഹത്തിന്റെ ദൈവാലയത്തിന്റെ’ ക്രിപ്റ്റില്‍ സിസ്റ്ററിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സംസ്‌കരിച്ചിരിക്കുന്നു. സ്വര്‍ഗത്തില്‍ ജനിച്ച ഫെബ്രുവരി 8-നാണ് സിസ്റ്ററിന്റെ തിരുനാള്‍ ആചരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?