Follow Us On

05

June

2025

Thursday

ഒഡീഷയില്‍ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന കന്യാസ്ത്രീയെയും മൂന്നു പെണ്‍കുട്ടികളെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമിച്ചു

ഒഡീഷയില്‍ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന കന്യാസ്ത്രീയെയും മൂന്നു പെണ്‍കുട്ടികളെയും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമിച്ചു
ഭൂവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീയേയും ഒപ്പമുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികളെയും മതപരിവര്‍ത്തനം ആരോപിച്ച് ഒരു സംഘം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ട്രെയിനില്‍ നിന്ന് പിടിച്ചിറക്കി അക്രമിച്ചു. പോലീസ് സാന്നിധ്യത്തിലായിരുന്നു അതിക്രമങ്ങള്‍ നടന്നത്. മെയ് 31 ന്  അര്‍ദ്ധരാത്രിയിലാണ് സംഭവം നടന്നത്.
ഒഡീഷയിലെ ബര്‍ഹാംപൂര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോളി ഫാമിലി സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ രചന നായിക്കിനാണ് പീഡനം നേരിടേണ്ടിവന്നത്. ബര്‍ഹാംപൂരില്‍ നിന്ന് ജാര്‍സഗുഡയിലേക്ക് റൂര്‍ക്കല രാജധാനി എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് ഒരു സംഘം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സിസ്റ്ററിനെയും കൂടെയുള്ള മൂന്ന് പെണ്‍കുട്ടികളെയും കണ്ടത്. ഇവര്‍ക്കൊപ്പം സിസ്റ്ററിന്റെ പ്രായപൂര്‍ത്തിയാവാത്ത ഇളയ സഹോദരനും ഉണ്ടായിരുന്നു.
അവധിക്കാല ക്ലാസില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു അവര്‍. അവരെ ബലമായി രാത്രി 11 മണിക്ക് ഖോര്‍ദ സ്റ്റേഷനില്‍ പിടിച്ചിറക്കി. കുട്ടിക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച്ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രായപൂര്‍ത്തിയായെന്ന് തെളിയിക്കുന്ന മൂന്ന് പെണ്‍കുട്ടികളുടെയും ആധാര്‍ രേഖകള്‍ കാണിച്ചിട്ടും കുട്ടിക്കടത്താണെന്ന് ആരോപിച്ച് ബഹളം കൂട്ടി. തങ്ങള്‍ കത്തോലിക്ക വിശ്വാസത്തിലാണ് ജനിച്ചതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞിട്ടും രേഖകള്‍ പരിശോധിക്കാനോ പ്രശ്‌നം പരിഹരിക്കാനോ പോലീസും തയ്യാറായില്ല.
കന്യാസ്ത്രിയടക്കം അഞ്ചു പേരെയും റെയില്‍വെ സംരക്ഷണ സേനയുടെ ഓഫീസിലെത്തിച്ചിട്ടും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭീഷണി തുടര്‍ന്നു. അര്‍ദ്ധരാതിയില്‍ സ്റ്റേഷനില്‍ വെച്ച് സ്ത്രീകള്‍ക്ക് നേരെ അധിക്ഷേപം തുടര്‍ന്നിട്ടും ഇവര്‍ക്ക് സംരക്ഷണം നല്‍കാതെ നോക്കി നില്‍ക്കുകയാണ് പോലീസ് ചെയ്തത്.
അക്രമികള്‍ ഇതിനിടയില്‍ സിസ്റ്ററിന്റെ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഒരു സംഘം റെയില്‍വെ പോലീസ് സംഘമെത്തി ഇവരെ മറ്റൊരു ഓഫീസിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ സിസ്റ്ററിന്റെയും പെണ്‍കുട്ടികളുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ വെച്ചും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി.
സംഭവമറിഞ്ഞെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരും വനിതാ അഭിഭാഷകരും ഇവരെ അനാവശ്യമായി തടഞ്ഞുവച്ചതിനെ വെച്ചതിനെ ചോദ്യം ചെയ്തു. രേഖാമൂലം പരാതിയോ എഫ്ഐആറോ ഇല്ലാത്തത് അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാമെന്ന ഉറപ്പു നല്‍കിയാണ് സിസ്റ്ററിനെയും പെണ്‍കുട്ടിളെയും തുടര്‍ന്ന് വിട്ടയച്ചത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?