Follow Us On

29

June

2025

Sunday

ദൈവാനുഭവം മോശയില്‍നിന്ന് ഏലിയാവരെ

ദൈവാനുഭവം മോശയില്‍നിന്ന് ഏലിയാവരെ

സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

മനുഷ്യന്റെ കൂടെ നടക്കുന്ന – ഇമ്മാനുവേല്‍- ദൈവാനുഭവമാണ് വേദപുസ്തകം ആദ്യമായി നമുക്കു പരിചയപ്പെടുത്തിത്തരുന്നത്. രണ്ടാമതായി വേദപുസ്തകം സമ്മാനിക്കുന്ന ദൈവസങ്കല്പം ഉല്‍പത്തി പുസ്തകം 18-ാം അധ്യായത്തിലെയാണ്. കൂടെയിരുന്നു ഭക്ഷണം കഴിക്കുന്ന ദൈവത്തെയാണ് നാം ഇവിടെ കാണുന്നത്. യഹോവ മാമ്രയുടെ തോപ്പില്‍ അബ്രാഹത്തിന് പ്രത്യക്ഷനായി എന്നു പറഞ്ഞാണ് ആ അധ്യായം ആരംഭിക്കുന്നത്. അബ്രഹാം മൂന്നു ദൈവദൂതന്മാരെ കാണുകയും ആ ദൈവദൂതന്മാരെ സ്വന്തംവീട്ടിലേക്ക് ക്ഷണിച്ചുവരുത്തി സല്‍ക്കരിക്കുകയും ചെയ്യുന്നു. ത്രിത്വത്തിന്റെ പഴയനിയമത്തിലെ നിഴല്‍രൂപമായിട്ടാണ് അബ്രഹാമിന്റെ വീട്ടിലെത്തിയ ദൈവദൂതന്മാരെ ബൈബിള്‍ പാഠങ്ങളില്‍ പരാമര്‍ശിക്കുന്നുമുണ്ട്.

ഉല്‍പത്തി 32-ലാണ് മറ്റൊരു ദൈവാനുഭവം കാണുന്നത്. അത് മറ്റൊന്നുമല്ല, മനുഷ്യനുമായി മല്ലുപിടിക്കുന്ന ദൈവം. യാക്കോബിന്റെ ഒപ്പം രാവെളുക്കുവോളം വലിയൊരു മല്ലയുദ്ധത്തിലേര്‍പ്പെടുന്ന ദൈവപുരുഷന്‍. വെളുക്കാറായപ്പോള്‍ അവര്‍ അവസാനം ഒരു സന്ധിയിലെത്തുന്നു.
നിന്റെ പേരെന്താണ്? ‘യാക്കോബ്.’ ‘ഇനി നിന്റെ പേര് യാക്കോബ് എന്നല്ല ഇസ്രായേല്‍ എന്നാണ്.’ സ്വാഭാവികമായും പേരുമാറിക്കിട്ടിയ യാക്കോബ് തിരിച്ച് ചോദിക്കുന്നു: ‘നിങ്ങളുടെ പേരെന്താണ്?’.’അത് അറിയേണ്ട കാര്യമില്ല’ എന്ന മട്ടിലാണ് പ്രതികരണം. ഒരാള്‍ വേറൊരാള്‍ക്ക് പേരിടുക എന്നത് അധീശത്വത്തിന്റെ സൂചനയാണ്. ആദം സകലജീവജാലങ്ങള്‍ക്കും പേരിട്ടുവെന്നത് ആദത്തിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നതാണ്.

എന്റെ പേര് നിന്നോട് പറയുന്നില്ല എന്ന് യാക്കോബിനോട് പറയുമ്പോള്‍ you are not supposed to control me എന്നാണ് അതിന്റെ അര്‍ത്ഥം. അതിന് തൊട്ടുമുമ്പുവരെ വളരെ സിമ്പിളായ ഒരു ദൈവമായിരുന്നു ഉണ്ടായിരുന്നത്. കൂടെ നടക്കുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്ന ദൈവം വളരെ പെട്ടെന്ന് പിടികിട്ടാപ്പുള്ളിയാവുകയാണ്. പതിയെ അതീന്ദ്രിയനാവുകയാണ്. ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമായിരുന്ന ദൈവം അതീന്ദ്രിയനായി മാറുന്നു. കൂടെ നടക്കുകയും ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്തിരുന്ന ദൈവം മനുഷ്യനില്‍ നിന്ന് പതുക്കെ അകലം പാലിച്ചുതുടങ്ങുന്നു കുറെക്കൂടി explicit ആകുന്നു.
ഇക്കാര്യം പുറപ്പാട് പുസ്തകത്തിലും കാണാന്‍ കഴിയും. മോശേ മോശേ നീ നില്‍ക്കുന്ന സ്ഥലം വിശുദ്ധമാകയാല്‍ നിന്റെ കാലിലെ ചെരിപ്പ് അഴിച്ചുമാറ്റി കയറിനില്‍ക്കുക. അതനുസരിച്ച് മോശ കയറിനിന്നു.

മോശയോട് ദൈവം നിയോഗത്തെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ മോശ സമ്മതിക്കുന്നില്ല. വിക്കനാണ്, കഴിവില്ലാത്തവനാണ് ഇതൊക്കെയാണ് അയാള്‍ നിരത്തുന്ന ഒഴികഴിവുകള്‍, പക്ഷേ ദൈവം അയാളെ ആ നിയോഗം ഭരമേല്പിക്കുന്നു. ഒടുവില്‍ ഇതെല്ലാം കേട്ടുകഴിയുമ്പോള്‍ മോശ ദൈവത്തോട് ചോദിക്കുന്നു, ഞാന്‍ ഇക്കാര്യമെല്ലാം ഫറവയോടും മറ്റും പറയുമ്പോള്‍, ഇത് നിന്നോടു പറഞ്ഞുവിട്ട ആളുടെ പേരെന്താണ് എന്ന് അവര്‍ എന്നോടു ചോദിക്കും അപ്പോള്‍ ഞാന്‍ എന്തുപറയും? ‘ഞാനാകുന്നവന്‍ ഞാനാകുന്നു’ എന്ന മറുപടിയാണ് മോശയ്ക്ക് അവിടെ കിട്ടുന്നത്. I am what I am. I shall be I shall be. Its none of your business.ഞാനാകുന്നവന്‍ ഞാനാകുന്നു. അത് നിന്റെ കാര്യമല്ല. അവിടെ ദൈവം കുറെക്കൂടി അഗ്രാഹ്യനായി മാറുകയാണ്. മലങ്കരയുടെ മനീഷിയായ പുത്രന്‍ പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അകലം വല്ലാതെ വര്‍ധിക്കുന്ന സമയമാണ് അത്. ഗോത്രപിതാവായ ദൈവം യഹോവയെന്ന നാമത്തിലേക്ക് – യാഹ് വേ – അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്ന് എന്ന് അവര്‍ വിളിച്ചുതുടങ്ങുന്നു.

പുറപ്പാട് പുസ്തകം 19-ാം അധ്യായത്തില്‍ ഇക്കാര്യം കുറെ കൂടി പുരോഗമനപരമായി നമുക്ക് കാണാം. മോശ സീനായ് മലയുടെ നെറുകയില്‍ നാല്പതു രാവും നാല്പതു പകലും തപസ് ചെയ്തു. ദൈവത്തില്‍ നിന്ന് മോശ പെരുമാറ്റച്ചട്ടം ചോദിച്ചുവാങ്ങുന്ന ആ സമയം മോശയെ വിശുദ്ധമായ അന്ധത divine darkness ചൂഴ്ന്നുനിന്നുവെന്നാണ് പറയപ്പെടുന്നത്. താപസപിതാവായ ഗ്രിഗറി അതിനെ വിശേഷിപ്പിക്കുന്നത് The divine darkness symbolizes the divine ignorance എന്നാണ്. മനുഷ്യന് ദൈവത്തെ മനസിലാക്കാനുള്ള ബുദ്ധിപരമായ പരിമിതിയാണ് ഇത്. അതിലൂടെ അവനുണ്ടാകുന്ന വിനയത്തെക്കുറിച്ച്. ആരാധനാ ജീവിതത്തില്‍ ഒരു മനുഷ്യന്‍ ആത്യന്തികമായി ഉണ്ടാകേണ്ട താഴ്മയെക്കുറിച്ച്. അങ്ങനെ നിരവധി പാഠങ്ങള്‍ ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് സഭാപാരമ്പര്യത്തില്‍ രൂപപ്പെട്ടിരിക്കുന്നത്.

മോശയ്ക്കുണ്ടായ ദൈവാനുഭവം, ദൈവം കൈവിട്ടുപോയതുപോലെയുള്ള അനുഭവമാണ്. വിസ്‌ഫോടനാത്മകമായിട്ടാണ് ദൈവം അവിടെ പ്രത്യക്ഷപ്പെടുന്നത്. തീയായും പുകയായും. കനാന്‍ ദേശത്തേക്കുള്ള പ്രയാണത്തില്‍ മോശ പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കുന്നു. പിന്നീട് ജോഷ്വായാണ് അവരെ കനാന്‍ ദേശത്തേക്ക് കൊണ്ടുപോകുന്നത്. അവര്‍ അവിടെ ചെന്ന് താമസമാരംഭിച്ചു പാലും തേനും ഒഴുകുന്ന വളരെ സമുദ്ധിയുള്ള സ്ഥലം. ജീവിതത്തില്‍ സമൃദ്ധിയുള്ളപ്പോള്‍ നമ്മള്‍ ആദ്യം ഉപേക്ഷിക്കുന്നത് എന്തിനെയാണ്? ആരാധന, പ്രാര്‍ത്ഥന, ദൈവം എന്നൊക്കെയാണ് അതിനുള്ള ഉത്തരങ്ങള്‍. അന്നും ഇന്നും ഒരുപോലെയാണ് ഇക്കാര്യം. കഷ്ടത വരുമ്പോള്‍ നമുക്ക് ഭയങ്കര പ്രാര്‍ത്ഥനയാണ്.

എന്നാല്‍ സമൃദ്ധിവരുമ്പോള്‍ ദൈവത്തിന് നന്ദിപറഞ്ഞ് വളരെ സുഖകരമായി ഒരു വശത്തുകൂടി നമ്മള്‍ ഇങ്ങനെ കടന്നുപോകും. പാലും തേനും ഒഴുകുന്ന കനാന്‍ ദേശത്തെത്തിയ ഇസ്രായേല്‍ ജനതയ്ക്ക് സംഭവിച്ചതും അതുതന്നെയായിരുന്നു.
പത്തുകല്പനകളില്‍ ഒന്നാമത്തേത് മറന്ന് അവര്‍ക്ക് പല ദൈവങ്ങളുണ്ടായി. ബാല്‍.. അഷേര… ആ കുന്നിലും ഈ കുന്നിലുമൊക്കെ അവര്‍ക്ക് ഓരോ ദൈവങ്ങളുണ്ടായി. പൂജകളാരംഭിച്ചു. ഏകദേശം മുന്നൂറോളം വര്‍ഷങ്ങള്‍ അവര്‍ അവിടെ സ്ഥിരതാമസക്കാരായി. ബി.സി ഒമ്പതാം നൂറ്റാണ്ടായപ്പോഴേക്കും ആഹാബ് രാജാവിന്റെ ഭരണകാലമായി. ഇസ്രായേല്‍ ജനതയെ ഭരിക്കുന്ന ആഹാബ് രാജാവിന്റെ ഭാര്യ ഇസെബെല്‍ ബാലിന്റെ പൂജാരിണിയായി മാറി. ആ ജനസംഘത്തിന്റെ അധാര്‍മ്മിക ജീവിതത്തിന്റെ പാരമ്യമായിരുന്നു അതെല്ലാം.

ആരാണ് മഴ പെയ്യിക്കുന്നത് എന്ന വിഷയത്തില്‍ അവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. യഹോവയാണോ ബാലാണോ. ഇങ്ങനെയൊരു സംഘര്‍ഷം നിലനില്‍ക്കുന്ന ഭൂമികയിലേക്കാണ് ഏലിയാ കടന്നുവരുന്നത്. ഞാന്‍ സേവിച്ചുനില്‍ക്കുന്ന ദൈവമായ യഹോവയാണേ ഇനി ഞാന്‍ പറഞ്ഞിട്ടല്ലാതെ ഈ ദേശത്ത് മഞ്ഞും മഴയും ഉണ്ടാവുകയില്ല. യഹോവയാണ് എന്റെ ദൈവമെന്നും ബാലല്ല മഴ പെയ്യിക്കുന്നതെന്നും വളരെ ഉറപ്പോടെയാണ് അയാള്‍ പറയുന്നത്. ആ തര്‍ക്കത്തിനൊടുവില്‍ ആകാശത്തുനിന്ന് അഗ്‌നിയിറങ്ങി. ഏലിയാവിന്റെ ബലി സ്വീകരിച്ചു. ബാലിന്റെ പ്രവാചകന്മാര്‍ നിഷ്ഠൂരമായ മരണത്തിന് ഇരകളാക്കപ്പെടുന്നു. ഇത്രയുമായപ്പോള്‍ സ്വന്തം കഴിവിനെ നാലാള്‍ അറിയുന്നതിനായി നമ്മുടേതുമാതിരി ഫ്‌ളക്‌സ് അടിച്ചുപ്രസിദ്ധപ്പെടുത്തുന്നതിന് പകരം കഠിനമായ വിഷാദത്തിലേക്കാണ് അയാള്‍ പോയത്.

ദൈവം തിരഞ്ഞെടുക്കുന്ന മനുഷ്യരെല്ലാം വളരെ പ്രഗത്ഭമതികളാണെന്ന് തെറ്റിദ്ധരിക്കരുത്. ഏറ്റവും ദുര്‍ബലരായ മനുഷ്യരെയാണ് ദൈവം തിരഞ്ഞെടുത്തിട്ടുള്ളത്. എടുത്തുചാട്ടക്കാരനും കൊലപാതകിയുമായ മോശ, പാപത്തില്‍ വീണുപോയ ദാവീദ്. വിഷാദം ബാധിച്ച ഏലിയാവ്. വമ്പുപറയുന്ന ശിമയോന്‍ പത്രോസ്.

കഠിനവിഷാദത്തിലായിരുന്ന ഏലിയാവിന്റെ തോളത്തുതട്ടി യഹോവയുടെ ദൂതന്‍ പറയുന്നു, ‘ഈ അപ്പം കഴിക്കൂ, നിനക്ക് ഇനിയും ഒരുപാട് യാത്ര ചെയ്യാനുണ്ട്.’ കഴിച്ച അപ്പത്തിന്റെ പേരില്‍ ഏലിയാവ് നാല്പതുരാവും നാല്പതു പകലും പിന്നിട്ട് ദൈവത്തിന്റെ മലയായ ഹോറേബിലെത്തി. അവിടെയെന്താണ് അയാളെ കാത്തുനില്‍ക്കുന്നത്? തന്റെ മുന്‍ഗാമിയായ മോശയ്ക്കുണ്ടായതുപോലെ ഒരു അവിശ്വസനീയമായ, സ്‌ഫോടനാത്മകമായ ഒരു അനുഭവം. പുക, തീ, കൊടുങ്കാറ്റ്. പക്ഷേ ഒന്നിലും ദൈവമില്ല. ഒരു മന്ത്രസ്വരം. ഇവിടെയാണ് കൂടെ നടക്കുകയും ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്തിരുന്ന ദൈവത്തെ ഹൃദയം കൊണ്ട് അനുഭവിക്കാനുള്ള ഒന്നാമത്തെ വഴിതെളിയുന്നത്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?