Follow Us On

14

June

2025

Saturday

ദൈവം ഹൃദയത്തിലൊളിപ്പിച്ച സ്വപ്നം

ദൈവം ഹൃദയത്തിലൊളിപ്പിച്ച സ്വപ്നം

റോയി അഗസ്റ്റിന്‍
(മുന്‍ ഡപ്യൂട്ടി എഡിറ്റര്‍, സണ്‍ഡേ ശാലോം)

ഒരു നിയോഗം പൂര്‍ത്തിയാകുന്നു. ദൈവം തന്റെ ഹൃദയത്തിലൊളിപ്പിച്ച സ്വപ്‌നത്തിന്റെ ഓരംചേര്‍ന്ന് നടക്കാന്‍ ഒരുപറ്റം മനുഷ്യര്‍ തയാറായപ്പോള്‍, ആ ദൈവനിയോഗത്തിനൊരു പേരുണ്ടായി ‘സണ്‍ഡേ ശാലോം.’ തന്റെ മൗതികശരീരമാകുന്ന സഭയെ ഐക്യമെന്ന ഒറ്റച്ചരടില്‍ കോര്‍ത്തിടാന്‍ ദൈവംകണ്ട സ്വപ്‌നമായിരുന്നു സണ്‍ഡേ ശാലോമിലൂടെ അവിടുന്ന് നിവര്‍ത്തിയാക്കിയത്. എന്തൊരു ആവേശമായിരുന്നു ആ നാളുകളില്‍. സഭാ-റീത്ത് വ്യത്യാസമില്ലാതെ സണ്‍ഡേ ശാലോമെന്ന ഞായറാഴ്ച പത്രത്തിന്റെ തണലില്‍ എല്ലാവരും ഒരു കുടക്കീഴിലെന്നതുപോലെ അണിനിരന്നപ്പോഴത് സഭൈക്യഗീതത്തിന്റെ മനോഹരമായൊരു സങ്കീര്‍ത്തനമായി മാറി. കേരളത്തിലേയും ഇന്ത്യയിലെ വിവിധ സഭകളിലെ പിതാക്കന്മാരുടെ പുഞ്ചിരിതൂകുന്ന മുഖങ്ങള്‍, ആ പത്രത്തിന്റെ താളുകളില്‍ നറുനിലാവുപോലെ തിളങ്ങി.

സമൂഹത്തിന്റെ വെളിപ്രദേശങ്ങളില്‍ ആരോരുമറിയാതെ കര്‍ത്താവിനോടുള്ള സ്നേഹത്താല്‍ പിടിക്കപ്പെട്ടവര്‍ ചെയ്ത ശുശ്രൂഷകള്‍ പുറംലോകത്തിനുമുന്നില്‍ അനാവരണം ചെയ്യാനും ഈ പ്രസിദ്ധീകരണത്തിലൂടെ ദൈവം ഇടയാക്കി. കേരളത്തിന്റെ പൊതുസാമൂഹ്യ ജീവിതക്രമങ്ങളില്‍പ്പോലും ഒരു സ്‌നേഹ വിപ്ലവത്തിന്റെ മാറ്റൊലിയാകാന്‍ അതിലൂടെ അത്തരം ശുശ്രൂഷകള്‍ക്കും ശുശ്രൂഷകര്‍ക്കും കഴിഞ്ഞു. അങ്ങനെ എത്രയെത്ര ദൗത്യങ്ങള്‍ക്ക് ഊടുംപാവും നെയ്യാന്‍ കര്‍ത്താവ് സ ണ്‍ഡേ ശാലോമിനെ നിമിത്തമാക്കി.

ഇപ്പോള്‍ അതിന്റെ നിയോഗവഴികളിലെ ഓട്ടം പൂര്‍ത്തിയാക്കി, ചരിത്രത്തിലേക്ക് അതു മടങ്ങുമ്പോള്‍, അതിന്റെ വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ ആ ശുശ്രൂഷയോടു കൂട്ടിച്ചേര്‍ക്കപ്പെടാന്‍ ഈയുള്ളവന്റെ ജീവിതത്തിലേക്കും ദൈവം തന്റെ കാരുണ്യത്തിന്റെ കരം നീട്ടിയത് നന്ദിയോടെ ഓര്‍ക്കുന്നു. പരിചിതമായിരുന്ന മാധ്യമപ്രവര്‍ത്തന മേഖലയില്‍നിന്നും ഏറെ വ്യത്യസ്തമായൊരു പ്രവര്‍ത്തനവഴിയിലേക്കാണ് തീര്‍ത്തും അവിചാരിതമായി എത്തപ്പെട്ടത്. തീരുമാനങ്ങള്‍ എടുക്കുന്നതിനും നടത്തുന്നതിനും ദൈവഹിതത്തിന്റെ രഹസ്യങ്ങള്‍ തിരഞ്ഞുപോകുന്ന ആ വഴി, തുടക്കനാളുകളില്‍ ഒരു തമാശയായിട്ടാണ് അനുഭവപ്പെട്ടത്. പതിയെപ്പതിയെ ദൈവിക നടത്തിപ്പിന്റെ വിസ്മയിപ്പിക്കുന്ന വഴികളിലൂടെ സഹയാത്രികനായി നടക്കാനുള്ള നിയോഗം തിരിച്ചറിയപ്പെട്ടു. എത്രയെത്ര അനുഭവങ്ങളാണ് പറയാനും പങ്കുവയ്ക്കാനും.

ശോഭകെടാത്ത ഓര്‍മ

മനസിലിന്നും ഒട്ടും ശോഭ കെടാതെ നില്‍ക്കുന്ന ഏതാനും ചിലത് പങ്കുവയ്ക്കട്ടെ. ഒരിക്കല്‍ എറണാകുളം-അങ്കമാലി അതിരൂപതാ കേന്ദ്രത്തില്‍ അന്നത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായിരുന്ന ദിവംഗതനായ കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പിതാവിനെ കാണാന്‍ ചെന്നപ്പോഴുണ്ടായ അനുഭവമാണ്. അദ്ദേഹവുമായി ഫോണിലൂടെ അല്ലാതെ നേരിട്ടുള്ള പരിചയം അതിനുമുമ്പില്ലായിരുന്നു. രൂപതാ ആസ്ഥാനത്ത് ഓട്ടോറിക്ഷ ഇറങ്ങിയ ഉടനെ അന്ന് കര്‍ദിനാളിന്റെ സെക്രട്ടറിയായിരുന്ന ജിമ്മി പൂച്ചക്കാട്ടച്ചനെ വിളിച്ചു, എത്തിയിട്ടുണ്ടെന്നു പറയാന്‍. ഒരു മിനിറ്റെന്ന അദ്ദേഹത്തിന്റെ മറുപടി. മുകളിലത്തെ നിലയിലേക്ക് കയറാനുള്ള മരഗോവിണിയുടെ ചുവട്ടില്‍, ചുറ്റുവട്ടത്തുള്ള കാഴ്ചകള്‍ ശ്രദ്ധിച്ചു നില്‍ക്കവേ, പിന്നില്‍നിന്നൊരു സ്വരം, ”എന്താ അവിടെത്തന്നെ നിന്നുകളഞ്ഞത്, മുകളിലോട്ടു പോകാം.” ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ അതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത, എന്നെ സ്വീകരിച്ചാനയിക്കാന്‍ വന്ദ്യ വയോധികനായ ആ സന്യാസശ്രേഷ്ഠന്‍ നേരിട്ടിറങ്ങി വന്നിരിക്കുകയാണ്.

അത്ഭുതവും ആദരവും എല്ലാംകൂടി ഞാന്‍ ചെറുതായി ഇല്ലാതായതുപോലെ ആയി, ആ മഹാമാനീഷിയുടെ മുന്നില്‍. കൈ ചേര്‍ത്തുപിടിച്ച് പടിക്കെട്ടുകള്‍ കയറുമ്പോള്‍ അദ്ദേഹം പറഞ്ഞു, ”സണ്‍ഡേ ശാലോം ദൈവത്തിന്റെ പദ്ധതിയാണ്. അതിനെ പിന്തുണയ്ക്കുന്നത് ദൈവേഷ്ടത്തെ പിന്തുണയ്ക്കുന്നതിന് തുല്യമായാണ് സഭ കാണുന്നത്. നിങ്ങള്‍ക്കിനിയും ഒരുപാട് കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുണ്ട്. ധൈര്യമായി മുന്നോട്ടു പോവുക. എന്റെ എല്ലാ പിന്തുണയും ഉണ്ടാകും.” ഒരു മണിക്കൂറായിരുന്നു കൂടിക്കാഴ്ചയുടെ ദൈര്‍ഘ്യമെന്ന് മുന്‍കൂട്ടി പറഞ്ഞിരുന്നെങ്കിലും സംസാരം മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗംവരെ സണ്‍ഡേ ശാലോമിന്റെ ഏതൊരു ആവശ്യങ്ങള്‍ക്കായും അദ്ദേഹം കൂടെനിന്നു.

വിസ്മരിക്കാന്‍ കഴിയാത്ത
അഭിമുഖങ്ങള്‍

സഭകളുടെ ഐക്യം, അതാണല്ലോ സണ്‍ഡേ ശാലോമിന്റെ ആരംഭത്തിനു പിന്നിലെ ലക്ഷ്യം. ഇത്തരുണത്തില്‍, കേരളത്തിലെ വിവിധ സഭകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ബന്ധത്തില്‍ ഉലച്ചിലുണ്ടായിരുന്ന സഭാപ്രതിനിധികളെ ഒരു മേശയ്ക്കുചുറ്റും ഇരുത്തുന്നവിധം ഒരു പരമ്പരതന്നെ സണ്‍ഡേ ശാലോം പ്രസിദ്ധീകരിച്ചിരുന്നു. ആ പരമ്പരയുടെ ഭാഗമായി, കേരളത്തിലങ്ങോളമിങ്ങോളമുള്ള സഭാപിതാക്കന്മാരുമായി സംസാരിക്കാന്‍ ഇടവന്നപ്പോള്‍ കണ്ട കാഴ്ചയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സഭാ വ്യത്യാസമന്യേ, എല്ലാ പിതാക്കന്മാര്‍ക്കും സണ്‍ഡേ ശാലോമിനോടുള്ള സ്നേഹവും സഹകരണവും കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു എന്നുമാത്രമല്ല, ആ പരമ്പരയിലൂടെ സഭകള്‍ തമ്മില്‍ ഉണ്ടാകേണ്ട ഐക്യത്തിന്റെ ആവശ്യകത കേരളസഭയും സമൂഹവും ഏറെ ചര്‍ച്ച ചെയ്തു എന്നതും ചാരിതാര്‍ത്ഥ്യജനകമായ ഓര്‍മയാണ്.

ഇന്നും മറക്കാന്‍ പറ്റാത്ത മറ്റൊരനുഭവം, മൂവാറ്റുപുഴയ്ക്കു സമീപം ആവേലിയിലുള്ള ഡോ. ജോസ് ജോര്‍ജ് കൊറ്റാഞ്ചേരിയെന്ന ഹീമോഫീലിയ രോഗിയായ വ്യക്തിയെക്കുറിച്ചുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതാണ്. എട്ടു സഹോദരങ്ങളും മൂന്നു സഹോദരിമാരും ഉള്‍പ്പെടുന്ന വലിയൊരു കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ ഏഴു സഹോദരന്മാരും വിവിധ പ്രായങ്ങളില്‍ ഈ രോഗംമൂലം മരണമടഞ്ഞു. ഒരു പരിധിയില്‍ കൂടുതല്‍ ചലിക്കാന്‍ കഴിയാതെ, ഒരു വീല്‍ചെയറിലേക്ക് തന്റെ ജീവിതം തളച്ചിടപ്പെട്ടപ്പോഴും ഹോമിയോ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം, തന്റെ സമാന അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധിയാളുകള്‍ക്ക് ചികിത്സയിലൂടെയും സാമീപ്യത്തിലൂടെയും ആശ്വാസം പകരുന്നു. അദ്ദേഹവുമായുള്ള അഭിമുഖം വായിച്ചതിനെ തുടര്‍ന്ന് ഒരു പ്രത്യേക രോഗസൗഖ്യം സംഭവിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ട് ഒരാള്‍ അയച്ച കത്ത് വായിച്ചതും ഇപ്പോഴും ഓര്‍ക്കുന്നു.

വിശ്വാസ്യതയുടെ അടയാളം

ഒരു കാര്യംകൂടി വിശദീകരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെയും പൊതുവേ കരിസ്മാറ്റിക് ശുശ്രൂഷകള്‍ക്കെതിരെയും കേരളത്തിലെ വിവിധ കോണുകളില്‍നിന്ന്-സഭാസംവിധാനങ്ങളില്‍നിന്നുള്‍പ്പെടെ-അനാവശ്യമായതും യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതുമായ തരംതാണ വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നപ്പോള്‍ ആ വിഷയത്തില്‍ ഇടപെട്ടുകൊണ്ട്, സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കയ്യൊപ്പു പതിപ്പിച്ച വ്യക്തികളെ അണിനിരത്തിക്കൊണ്ട് കരിസ്മാറ്റിക് ശുശ്രൂഷാ മേഖലക്കായി നിലകൊള്ളാന്‍ സണ്‍ഡേ ശാലോമിനായത് വിസ്മരിക്കാവുന്നതല്ല. കേരളസഭയിലെ പരിണതപ്രജ്ഞരായ പിതാക്കന്മാരും വൈദികരും അല്മായരും പൊതുസമൂഹത്തിലെ പല പ്രമുഖരും ഡിവൈന്‍ ധ്യാനകേന്ദ്രമുള്‍പ്പടെയുള്ള ശുശ്രൂഷാ കേന്ദ്രങ്ങള്‍ക്ക് സമ്പൂര്‍ണ പിന്തുണയും സഹകരണവുമൊക്കെ പ്രഖ്യാപിച്ചത് സണ്‍ഡേ ശാലോമിന്റെ വിശ്വാസ്യതയുടെ അടയാളംകൂടി ആയിരുന്നു.

കാല്‍നൂറ്റാണ്ടോളം കേരള സഭയുടെ സ്പന്ദനമായി നിലനിന്ന സണ്‍ഡേ ശാലോം അതിന്റെ നിയോഗം പൂര്‍ത്തിയാക്കി പ്രസിദ്ധീകരണം അവസാനിപ്പിക്കുമ്പോള്‍, ദൈവം അതുമുഖേനയുള്ള തന്റെ ഉദ്ദേശ്യം നിവര്‍ത്തിയാക്കി എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഈ കാലഘട്ടം മുഴുവന്‍ അതിന്റെ നെടുംതൂണായി നിന്ന ബെന്നി സാറിനെയും അദ്ദേഹത്തിന്റെ സമര്‍പ്പണത്തെയും ആദരവോടെ കാണുന്നു. ഏകദേശം ഏഴുവര്‍ഷമാണ് സണ്‍ഡേ ശാലോമിന്റെ എഡിറ്റോറിയല്‍ ബോര്‍ഡംഗമായി പ്രവര്‍ത്തിക്കാന്‍ എനിക്കവസരം ഉണ്ടായത്. ആ കാലയളവില്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ച സാന്റോ കാവില്‍പുരയിടം, ജയ്മോന്‍ കുമരകം, സിബി ജോണ്‍ തൂവല്‍, ബിജു സെബാസ്റ്റ്യന്‍, വര്‍ഗീസ് തെറ്റയില്‍, പോള്‍ എബ്രാഹം, ജോസഫ് മൈക്കിള്‍, ജോര്‍ജുകുട്ടി വട്ടമറ്റം, സന്തോഷ്‌കുമാര്‍, ഷാന്റി പോള്‍, ഷിബു കെ.ജി, ലിജു വി.എ എന്നിങ്ങനെ എന്നെ വിവിധ തലങ്ങളില്‍ സഹായിച്ച ഓരോരുത്തരെയും ഓര്‍മിക്കുന്നു. എല്ലാവര്‍ക്കും നന്ദി.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?