റവ. ഡോ. റോയ് പാലാട്ടി CMI
സെമിനാരി പഠനകാലത്താണ് സണ്‍ഡേ ശാലോമിന്റെ റിപ്പോര്‍ട്ടറാകുന്നത്. ആദ്യമായി ശാലോം ഓഫീസില്‍ എത്തുന്നതും റിപ്പോര്‍ട്ടര്‍മാരുടെ സമ്മേളനത്തിനാണ്. ബ്രദര്‍ ആയതുകൊണ്ടാകാം, ഉള്ളതില്‍ നല്ല മുറിയാണ് ബാംഗ്ലൂരില്‍നിന്നും എത്തിയ എനിക്ക് കിട്ടിയത്.
നീണ്ട യാത്രയ്ക്കുശേഷം എത്തിയതിനാല്‍ കിടന്നപടി ഉറങ്ങി. വെളുപ്പിന് നാലുമണിയോടെ നോക്കുമ്പോള്‍ എന്റെ കട്ടിലിന്റെ ഇടത്തും വലത്തും രണ്ടുപേര്‍ കിടന്നുറങ്ങുന്നുണ്ട്. പാതിരാത്രിയിലെത്തിയ റിപ്പോര്‍ട്ടര്‍മാര്‍ വിശ്രമത്തിന് ചേര്‍ന്നതാണ്. കിടപ്പറയില്‍ തുടങ്ങി ഞങ്ങളുടെ കൂട്ടായ്മ.. പിന്നീടത് പ്രാര്‍ത്ഥനയിലും പങ്കുവയ്ക്കലിലും ഊട്ടുമേശയിലുമെല്ലാം തുടര്‍ന്നു.
പരസ്പരം കൂട്ടുചേര്‍ന്നാല്‍ ദൈവകൃപയില്‍ ചെയ്തുതീര്‍ക്കാനാവാത്ത യാതൊന്നും നമുക്കിടയിലില്ല എന്ന പാഠം ആദ്യ റിപ്പോര്‍ട്ടേഴ്‌സ് മീറ്റിംഗില്‍തന്നെ കിട്ടി. അതിന്നും ജീവിതവഴിയില്‍ കൈവിളക്കായുണ്ട്. സഭയുടെ നല്ല വാര്‍ത്തകള്‍ പൊതുജനമധ്യത്തില്‍ ഞായറാഴ്ചതോറും എത്തിക്കുന്നതില്‍ ഒരുതരം മത്സരംതന്നെ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. അങ്ങനെ ബാംഗ്ലൂരിന്റെ സ്വന്തം ലേഖകനായി ഞാന്‍ മാറി. ജേണലിസം അക്കാദമിക് ആയി പഠിച്ചിരുന്നില്ലെങ്കിലും എഴുതിയെഴുതി അതങ്ങു ശീലിച്ചു.
ആവൃതിക്കുള്ളില്‍ ദൈവനിയോഗാര്‍ത്ഥം ഒരു മനുഷ്യായുസു മുഴുവന്‍ ജീവിച്ചുതീര്‍ത്ത ഒരുപിടി മനുഷ്യരെ സണ്‍ഡേ ശാലോമിന്റെ താളുകളില്‍ പരിചയപ്പെടുത്താന്‍ കഴിഞ്ഞതാണ് എനിക്കു കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. ദൈവവിളിയെ അവരേറ്റെടുത്തവിധം എന്നില്‍ ചെലുത്തിയ സ്വാധീനവും ചെറുതല്ല. അതിലൊന്നായിരുന്നു സിസ്റ്റര്‍ തെരേസിറ്റ എന്ന നൂറ്റിമൂന്നു വയസുകാരിയുടെ കഥ. 1927 ല്‍ സ്‌പെയിനിലെ നോര്‍ത്ത് മാഡ്രിഡിലെ കോണ്‍വെന്റില്‍ ചേരുമ്പോള്‍ അവര്‍ക്ക് വയസ് 19. എണ്‍പത്തിനാലു വര്‍ഷക്കാലം അവര്‍ കോണ്‍വെന്റില്‍ത്തന്നെ കഴിച്ചുകൂട്ടി. ബനഡിക്ട് പാപ്പ ലോക യുവജനസമ്മേളനത്തിന് മാഡ്രിഡില്‍ എത്തിയപ്പോള്‍ ആദ്യമായവര്‍ ആവൃതിക്ക് പുറത്തിറങ്ങി. ബനഡിക്ട് പാപ്പ ജനിച്ച ദിവസമാണ് തെരേസിറ്റ കോണ്‍വെന്റില്‍ ചേര്‍ന്നത് എന്നൊരു ബന്ധവും അവര്‍ക്കിയിടയിലുണ്ട്. സിസ്റ്റര്‍ തെരേസിറ്റയ്ക്കുചുറ്റും പത്രപ്രവര്‍ത്തകര്‍ കൂടിയപ്പോള്‍ ഞാനും ചേര്‍ന്നു. കാര്യങ്ങള്‍ പിന്നീടാണ് അറിയുന്നത്. ഇവര്‍ ആ ദേശത്തെ വലിയൊരു ഫിലിം ആര്‍ട്ടിസ്റ്റായിരുന്നു. പെട്ടെന്നാണ് ഇത്തരമൊരു ജീവിതാവസ്ഥ തിരഞ്ഞെടുക്കുന്നത്. അവള്‍ മഠമുപേക്ഷിച്ച് പുറത്തേക്കിറങ്ങുന്നത് കാത്തുനിന്നവര്‍ക്ക് തെറ്റി.
നാളുകള്‍ കഴിഞ്ഞപ്പോള്‍ യേസൂസ് ഗ്രാസിയ ‘നിങ്ങളെപ്പോലുള്ള ഒരു പെണ്‍കുട്ടി അവിടെ എന്തുചെയ്യുന്നു?’ എന്ന ഗ്രന്ഥത്തിന്റെ പ്രധാനവിഷയം സിസ്റ്റര്‍ തെരേസിറ്റയും അവരുടെ നാള്‍വഴികളും ആയിരുന്നു. സന്തോഷവതിയാകാതെ എണ്‍പത്തഞ്ചു പതിറ്റാണ്ട് ഒരാള്‍ക്കും മിണ്ടാമഠത്തിന്റെ നാലുകെട്ടിനകത്ത് ഒരു ജീവിതം ജീവിച്ചുതീര്‍ക്കാനാവില്ല എന്നുപറഞ്ഞാണ് ഗ്രന്ഥകാരന്‍ അവസാനിപ്പിക്കുന്നത്.
ഞങ്ങള്‍ റിപ്പോര്‍ട്ടര്‍മാര്‍ അവരുടെ മുഖത്തുകണ്ടതും അതുതന്നെ, ഒരാള്‍ക്കും തകര്‍ക്കാനാവാത്ത അവരുടെ ആനന്ദം! ഓരോരുത്തരും അവരുടെ ദൈവവിളി ജീവിച്ചാല്‍ ആനന്ദത്തിനായി മറ്റൊന്നും തേടേണ്ടെന്ന് അന്നവര്‍ പഠിപ്പിച്ചത് ഓര്‍ക്കുന്നു.
ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് മാസ്റ്റേഴ്‌സ് കഴിഞ്ഞ രണ്ടു ചെറുപ്പക്കാരികള്‍, അവരുടെ ദൈവവിളിയെക്കുറിച്ചുള്ള ബോധ്യം ആഴപ്പെട്ടു എന്നു ഓഫീസിലറിയിച്ചത്. ഇന്നവര്‍, ദിനരാത്രങ്ങള്‍ തിരുസഭയ്ക്കായി പ്രാര്‍ത്ഥിക്കുന്ന ഒരു മിണ്ടാമഠത്തിലാണ്. ഇങ്ങനെ എത്രയെത്ര കഥകള്‍.
മറുപുറം
വികാരിയച്ചനെക്കുറിച്ചുള്ള ഫീച്ചര്‍ കൊടുക്കാതെ കപ്യാരുടെ ആത്മീയവഴികള്‍ എഴുതി പ്രസിദ്ധീകരിച്ചതിന് ഉണ്ടായ ധനനഷ്ടം, മാനഹാനി ചെറുതായിരുന്നില്ല!
Leave a Comment
Your email address will not be published. Required fields are marked with *