Follow Us On

15

June

2025

Sunday

‘സണ്‍ഡേ ശാലോം’ അച്ചടി നിര്‍ത്തുമ്പോള്‍…

‘സണ്‍ഡേ ശാലോം’ അച്ചടി നിര്‍ത്തുമ്പോള്‍…

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

1999 മെയ് ഒമ്പതിനാണ് സണ്‍ഡേ ശാലോം ആദ്യപതിപ്പ് ഇറങ്ങിയത്. 2025 ജൂണ്‍ 15 ലക്കത്തോടുകൂടി സണ്‍ഡേശാലോം അച്ചടി അവസാനിപ്പിക്കുകയാണ്. 27 വര്‍ഷങ്ങളോളം സഭാസേവനം ചെയ്യുവാന്‍ സണ്‍ഡേ ശാലോമിന് കഴിഞ്ഞു. 2025-നും 1999-നും ഇടയില്‍ ലോകത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. അച്ചടിമാധ്യമങ്ങളുടെ പ്രാധാന്യം കുറഞ്ഞു. പത്രമാസികകള്‍ വായിക്കുന്നവരുടെ എണ്ണം കുറഞ്ഞു. മഹാഭൂരിപക്ഷംപേരും പ്രത്യേകിച്ച് യുവജനങ്ങള്‍, വാര്‍ത്തകള്‍ അറിയാന്‍ ആശ്രയിക്കുന്നത് ഇലക്‌ട്രോണിക് മാധ്യമങ്ങളെയാണ്.

കേരളത്തില്‍ വലിയ പ്രചാരത്തില്‍ ഇരുന്ന നിരവധി പ്രസിദ്ധീകരണങ്ങള്‍പോലും ഇക്കാലത്ത് നിന്നുപോയി. ഇതില്‍ ഏറ്റവും പ്രധാനമാണ് മംഗളം ആഴ്ചപ്പതിപ്പ്. 1984 ല്‍ 17 ലക്ഷം കോപ്പികള്‍ ആഴ്ചതോറും വിറ്റിരുന്ന മാസികയുടെ അച്ചടിപോലും നിര്‍ത്തേണ്ടിവന്നു. ഇന്ന് ഈ ആഴ്ചപ്പതിപ്പ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നുണ്ട് എന്നറിയുന്നു. അത്രയും പ്രചാരമുള്ളതും മനുഷ്യരെ രോമാഞ്ചം കൊള്ളിച്ചിരുന്നതുമായ മംഗളം ആഴ്ചപ്പതിപ്പുപോലും അച്ചടി നിര്‍ത്തേണ്ടിവന്നത് വായനക്കാരുടെ എണ്ണം കുറഞ്ഞതുകൊണ്ടാണ്. കേരളശബ്ദം ആഴ്ചപ്പതിപ്പ് 1,20,000 കോപ്പിയും മാതൃഭൂമി ആഴ്ചപതിപ്പ് 60,000 കോപ്പിയുമായി സര്‍ക്കുലേഷന്‍ തുടരുന്നുണ്ട്. ഇതിനിടയില്‍ പല ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും അച്ചടി നിര്‍ത്തി. കുടുംബദീപം ഒരു ഉദാഹഹണമാണ്.

ഇതിനിടയിലും ഒരു പരസ്യംപോലും ഇല്ലാതെ സണ്‍ഡേ ശാലോം 27 കൊല്ലത്തോളം പ്രസിദ്ധീകരിച്ചു. ഈ കാലയളവില്‍ സണ്‍ഡേ ശാലോം സഭയ്ക്ക് ചെയ്ത പ്രധാനപ്പെട്ട വലിയ സംഭാവനകളുണ്ട്. കേരളസഭയ്ക്ക് പൊതുവായ ഒരു പ്രസിദ്ധീകരണം ഇല്ല എന്ന കുറവ് സണ്‍ഡേ ശാലോം നികത്തി. മിക്കവാറും രൂപതകള്‍ക്ക് സ്വന്തമായി പ്രസിദ്ധീകരണം ഉണ്ട്. പക്ഷേ അവയുടെ സര്‍ക്കുലേഷന്‍ അതാത് രൂപതയില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നു. അതുകൊണ്ട് സഭയുടെ പൊതുവായ നാവ് ആയി ഒന്നും ഇല്ലായിരുന്നു. ഈ കുറവ് നികത്താന്‍ സണ്‍ഡേ ശാലോം പരിശ്രമിച്ചു. വിവിധ ക്രൈസ്തവ സഭകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി സണ്‍ഡേ ശാലോം പ്രവര്‍ത്തിച്ചു എന്നത് ഈ പ്രസിദ്ധീകരണത്തിന്റെ ഏറ്റവും വലിയൊരു സംഭാവനയാണ്. സീറോ-മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്ക റീത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി സണ്‍ഡേ ശാലോം പ്രവര്‍ത്തിച്ചു. മൂന്ന് റീത്തുകളിലെയും വാര്‍ത്തകള്‍ ധാരാളമായി നല്‍കി.

മൂന്ന് റീത്തുകളിലും ഉള്ളവര്‍ സണ്‍ഡേ ശാലോമിന്റെ ലേഖകരും ഏജന്റുമാരും വായനക്കാരുമായി ഉണ്ട്. ഇത് വിവിധ റീത്തുകളിലെ കാര്യങ്ങള്‍ അറിയാന്‍ സഹായിച്ചു. വിവിധ റീത്തുകളില്‍ ഉള്ള പിതാക്കന്മാരും വൈദികരും സമര്‍പ്പിതരും വിശ്വാസികളും തമ്മില്‍ കൂടുതല്‍ ആത്മീയ ഐക്യം ഉണ്ടാകുവാന്‍ സണ്‍ഡേ ശാലോം സഹായിച്ചു. കത്തോലിക്ക സഭയുടെ ഐക്യം വര്‍ധിപ്പിക്കുന്നതോടൊപ്പം, കത്തോലിക്ക സഭയും വിവിധ അക്രൈസ്തവ സഭകളും തമ്മിലുള്ള ഐക്യം വര്‍ധിപ്പിക്കുന്നതിനും സണ്‍ഡേ ശാലോം കാരണമായി. യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകളുടെ വാര്‍ത്തകള്‍ നല്‍കാന്‍ ഒരു പേജ് എങ്കിലും സണ്‍ഡേ ശാലോമിന്റെ ഓരോ ലക്കത്തിലും മാറ്റിവച്ചു. കത്തോലിക്ക സഭയും ഇതരസഭകളും തമ്മിലുള്ള കൂട്ടായ്മ കുറച്ചുകൂടിയെങ്കിലും മെച്ചപ്പെടുത്തുവാന്‍ അതിനാല്‍ സണ്‍ഡേ ശാലോമിന് സാധിച്ചു.

സഭകളുടെ ഐക്യം നമ്മുടെ വലിയൊരു സ്വപ്‌നമാണ്. അതിലേക്ക് വിലപ്പെട്ട സംഭാവനകള്‍ ചെയ്യാന്‍ സണ്‍ഡേ ശാലോമിന് സാധിച്ചു എന്നത് പ്രധാന കാര്യമാണ്. ഐക്യം ഇനിയും അങ്ങ് അകലെ കിടക്കുകയാണ്. ഒരു വശത്ത് ഐക്യത്തിനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ മറുവശത്ത് അനൈക്യപ്രശ്‌നങ്ങളും ദൃശ്യമാണ് എന്നത് സങ്കടകരമാണ്. സണ്‍ഡേ ശാലോം ചെയ്ത മറ്റൊരു സംഭാവന ഇതാണ്: ക്രൈസ്തവ കുടുംബങ്ങളില്‍ വായനാശീലം വളര്‍ത്തുവാന്‍ സഹായിച്ചു. ശാലോം മാസികയും സണ്‍ഡേ ശാലോം പത്രവും നിരവധി വീടുകളില്‍ വരുത്താന്‍ തുടങ്ങി. അവ വരുത്തുക മാത്രമല്ല ആളുകള്‍ അവ വായിക്കുകയും ചെയ്തു. പല വീടുകളിലും സ്ഥാപനങ്ങളിലും പത്രമാസികകള്‍ റാപ്പര്‍പോലും മാറ്റാതെ വെറുതെ കൂട്ടിയിട്ടിരിക്കുന്നത് കണ്ടിട്ടുണ്ട്. ആ സാഹചര്യത്തിലാണ് ശാലോം പ്രസിദ്ധീകരണങ്ങള്‍ ആളുകള്‍ വരുത്തുവാനും വായിക്കുവാനും തുടങ്ങിയത്.

കുറെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാനും വളര്‍ത്തുവാനും സണ്‍ഡേ ശാലോമിന് കഴിഞ്ഞു എന്നതും സന്തോഷം തരുന്ന കാര്യമാണ്. പ്രാദേശിക വാര്‍ത്തകള്‍ തന്നുകൊണ്ടും ലേഖനങ്ങള്‍ തന്നുകൊണ്ടും നിരവധിപേര്‍ സഹായിച്ചു. സണ്‍ഡേ ശാലോം അവാര്‍ഡ് നല്‍കിക്കൊണ്ട് കുറെ എഴുത്തുകാര്‍ക്ക് അംഗീകാരവും ആദരവും പ്രോത്സാഹനവും നല്‍കുവാനും സണ്‍ഡേ ശാലോമിന് കഴിഞ്ഞിട്ടുണ്ട്. സണ്‍ഡേ ശാലോമിന്റെ ആദ്യലക്കം മുതല്‍ ഈ അവസാനലക്കം വരെ 27 വര്‍ഷങ്ങള്‍ ‘മറുപുറം’ എന്ന പംക്തി തുടര്‍ച്ചയായി എഴുതാന്‍ എനിക്ക് അവസരം കിട്ടി എന്നതും വലിയൊരു ദൈവാനുഗ്രഹമായി ഞാന്‍ കാണുന്നു. ഈ പംക്തി എഴുതുവാന്‍വേണ്ടി പലപ്പോഴും ഒരുപാട് വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ആവശ്യമായിരുന്നു. എന്റെ അറിവ് വര്‍ധിപ്പിക്കുവാന്‍ അത് എന്നെ സഹായിച്ചു. ഈ പംക്തിയില്‍ എഴുതിയ പല ലേഖനങ്ങളും നിരവധി വൈദികരും മറ്റും പള്ളിപ്രസംഗത്തിനും ക്ലാസുകള്‍ എടുക്കുന്നതിനുമൊക്കെ ഉപകാരപ്പെടുത്തിയിട്ടുണ്ട് എന്നതും സന്തോഷം നല്‍കുന്നു. ചില ലേഖനങ്ങള്‍ സെമിനാരികളിലും സന്യാസപരിശീലന കേന്ദ്രങ്ങളിലും മറ്റും സമൂഹത്തില്‍ വായിച്ചിരുന്നു എന്നും മനസിലാക്കിയിട്ടുണ്ട്. എല്ലാം ദൈവകൃപ. പിന്നെ ശാലോം എനിക്ക് തന്ന അവസരം. എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു.

കാലം മാറുമ്പോള്‍ നമ്മള്‍ ചെയ്യുന്ന ശുശ്രൂഷകളുടെ രീതികളും മാറുക പതിവാണ്. ഒരു അച്ചന്‍ തനിച്ച് പകല്‍മുഴുവന്‍ പ്രസംഗിക്കുക എന്നതായിരുന്നില്ലേ പഴയ ധ്യാനരീതി. ഒരു പാട്ടുകാരന്‍പോലും ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് ധ്യാനരീതികള്‍ മാറിയില്ലേ? ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ, ഓണ്‍ലൈന്‍ ക്ലാസ്, ഓണ്‍ലൈന്‍ പരീക്ഷ തുടങ്ങിയവ സര്‍വസാധാരണമായില്ലേ? പണം അടക്കാനും സ്വീകരിക്കാനും ഗൂഗിള്‍പേ പോലുള്ള സംവിധാനങ്ങള്‍ സാധാരണമായില്ലേ? തട്ടുകടകളില്‍പോലു ഓണ്‍ലൈന്‍ പേയ്‌മെന്റ് സൗകര്യങ്ങള്‍ ഉണ്ട്. സിനിമാ ടിക്കറ്റ്, ബസ് ടിക്കറ്റ്, ട്രെയിന്‍ ടിക്കറ്റ്, വിമാന ടിക്കറ്റ് തുടങ്ങിയവയുടെ ബുക്കിംഗ് വരെ എവിടെയും ഇരുന്ന് മൊബൈല്‍ഫോണ്‍ വഴി സാധ്യമായിരിക്കുന്നു. ഭക്ഷണവും പഴം-പച്ചക്കറികളും മത്സ്യ-മാംസാദികളും ഓണ്‍ലൈന്‍വഴി ഓര്‍ഡര്‍ നല്‍കി വീട്ടിലെത്തിക്കുന്ന രീതി വ്യാപകമാണ്. എല്ലായിടത്തും മാറ്റമാണ്. മറ്റുവിധത്തില്‍ പറഞ്ഞാല്‍, സംവിധാനങ്ങള്‍ തുടരുന്നു. ക്ലാസ് ഉണ്ട്, ഇന്റര്‍വ്യു ഉണ്ട്, ടിക്കറ്റ് ബുക്കിംഗ് ഉണ്ട്, ഭക്ഷണവും ഭക്ഷണം ഉണ്ടാക്കാനുള്ള സാധനസാമഗ്രികളും വാങ്ങുന്നുണ്ട്. പക്ഷേ രീതികള്‍ മാറി.

ഇതുപോലെ ആശയവിനിമയവും എല്ലാക്കാലത്തും നടക്കും. പക്ഷേ അതിനുള്ള രീതികള്‍ മാറും. അച്ചടി മാധ്യമങ്ങളുടെ പ്രചാരം കുറയും, സര്‍ക്കുലേഷന്‍ കുറയും, വായനക്കാരുടെ എണ്ണം കുറയും. പക്ഷേ ആശയവിനിമയം കൂടുതല്‍ ശക്തിയോടെ തുടര്‍ന്നുകൊണ്ടിരിക്കും. അച്ചടിച്ച വാര്‍ത്താവിനിമയം കുറഞ്ഞപ്പോള്‍ ഇലക്‌ട്രോണിക് വാര്‍ത്താവിനിമയ ഉപാധികള്‍ എത്രമാത്രം വര്‍ധിച്ചു. ടെലവിഷന്‍, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയവ ഉദാഹരണങ്ങള്‍. അതുകൊണ്ട് സണ്‍ഡേ ശാലോമിന്റെ അച്ചടി അവസാനിപ്പിക്കുന്നെങ്കിലും ശാലോമിന്റെ വൈവിധ്യമാര്‍ന്ന ശുശ്രൂഷകള്‍ പുതിയ മാധ്യമങ്ങള്‍വഴി തുടര്‍ന്നുകൊണ്ടിരിക്കും. മാധ്യമം ഏത് എന്നതിനെക്കാള്‍ കൂടുതല്‍ കൂടുതല്‍ ആളുകളിലേക്ക് സന്ദേശം എത്തിക്കുക എന്നതാണ് പ്രധാനം. വാര്‍ത്താവിനിമയത്തിനും ആശയവിനിമയത്തിനും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുവാന്‍ സഭ താമസിച്ചുപോകുന്നു എന്നതാണ് പ്രശ്‌നം. സഭ അക്ഷരം പഠിപ്പിക്കുന്നു, സഭാസ്ഥാപനങ്ങളില്‍ അക്ഷരം പഠിച്ചവര്‍ ആ അക്ഷരങ്ങള്‍ ഉപയോഗിച്ച് ശക്തമായ ആശയവിനിമയങ്ങള്‍ നടത്തുന്നു. നമ്മള്‍ അവയുടെ ഇരകളായി മാറിക്കൊണ്ടിരിക്കുന്നു. അതിനാല്‍ സഭയ്ക്ക് ശക്തമായതും ധാരാളം മനുഷ്യരിലേക്ക് എത്തുന്നതുമായ ഏതാനും വാര്‍ത്താവിനിമയ-ആശയവിതരണ സംവിധാനങ്ങള്‍ വേണം. ഒറ്റപ്പെട്ട തുരുത്തുകള്‍ ഉണ്ടാക്കാനല്ല ശ്രമിക്കേണ്ടത്.

സണ്‍ഡേ ശാലോമുമായി 27 വര്‍ഷത്തെ ബന്ധമുള്ള ഞാന്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ വ്യക്തിപരമായ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. അതിന്റെ അണിയറ പ്രവര്‍ത്തകര്‍, വാര്‍ത്തകളും ലേഖനങ്ങളും മറ്റും തന്ന് സഹായിച്ചവര്‍, ഏജന്റുമാര്‍, വായനക്കാര്‍, റെയില്‍വേ പാഴ്‌സല്‍ സര്‍വീസ് ചെയ്തിരുന്നവര്‍, പോസ്റ്റ് ഓഫീസുകള്‍, മധ്യസ്ഥപ്രാര്‍ത്ഥനകൊണ്ട് സഹായിച്ചവര്‍, സാമ്പത്തിക സഹായങ്ങള്‍ ചെയ്തവര്‍ അങ്ങനെ എത്രയോ പേരുടെ കൂട്ടായ്മയുടെ ഒരു നെറ്റ്‌വര്‍ക്ക് ആണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. എല്ലാവര്‍ക്കും നന്ദി. മനസുകൊണ്ടും പ്രാര്‍ത്ഥനകൊണ്ടും ഈ കൂട്ടായ്മയെ നമുക്ക് നിലനിര്‍ത്താം. ശാലോം ശുശ്രൂഷകള്‍ പുതിയ പുതിയ രൂപഭാവങ്ങളിലേക്ക് മാറുമ്പോള്‍ നമുക്ക് അതിനോട് സഹകരിക്കാം. ലോകത്തോട് മുഴുവന്‍ സംസാരിക്കുന്ന, ലോകത്തോടു മുഴുവന്‍ സുവിശേഷം പറയുന്ന വലിയൊരു നെറ്റ്‌വര്‍ക്കായി ശാലോം ശുശ്രൂഷകള്‍ നിലനില്‍ക്കുകയും വളരുകയും ചെയ്യട്ടെ! ദൈവം നിരന്തരം പുതിയ പുതിയ സ്വപ്‌നങ്ങള്‍ നല്‍കുന്ന വ്യക്തിയാണ് ആദരണീയനായ ഷെവലിയര്‍ ബെന്നി പുന്നത്തറ. അദ്ദേഹത്തിലൂടെ ദൈവത്തിന്റെ പുതിയ സ്വപ്‌നങ്ങള്‍ പുതിയ രൂപഭാവങ്ങളില്‍ നടപ്പിലാകട്ടെ! നമുക്ക് പ്രാര്‍ത്ഥിക്കാം. എല്ലാവര്‍ക്കും നന്ദിയും പ്രാര്‍ത്ഥനയും ആശംസകളും!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?