Follow Us On

15

June

2025

Sunday

ലാന്‍ഡ് ഫോണിലൂടെ പറഞ്ഞു കൊടുത്ത വാര്‍ത്ത

ലാന്‍ഡ് ഫോണിലൂടെ പറഞ്ഞു കൊടുത്ത വാര്‍ത്ത

വിന്‍സെന്റ് വിതയത്തില്‍

2000-ാമാണ്ട് അവസാനിക്കാന്‍ ഒരു മാസം മാത്രമുള്ള സമയം. നവംബറില്‍ അയല്‍ വീട്ടില്‍ നിന്നെടുത്ത സണ്‍ഡേ ശാലോം പത്രത്തിലെ ഒരു അറിയിപ്പ് ശ്രദ്ധയില്‍പെട്ടു. മൂവാറ്റുപുഴയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് സണ്‍ഡേ ശാലോം റിപ്പോര്‍ട്ടര്‍മാരെ തേടുന്നു എന്ന അറിയിപ്പായിരുന്നു അത്.
ഷെവ. ബെന്നി പുന്നത്തറയ്ക്ക് അന്ന് ബയോഡാറ്റ അയച്ചുകൊടുത്തു. അതില്‍ വലിയ സംഭവങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. കുറച്ച് വാര്‍ത്തകള്‍ ശേഖരിച്ച് പത്രങ്ങളില്‍ കൊടുത്തിരുന്ന ഒരു കാര്യം പ്രത്യേകം ഞാന്‍ പരാമര്‍ശിച്ചിരുന്നു. 1990-ല്‍ കരിസ്മാറ്റിക് നവീകരണത്തില്‍ വന്നതിനുശേഷം പ്രത്യേക ശുശ്രൂഷകള്‍ ഒന്നുംതന്നെ ചെയ്യാതിരുന്ന ആ പത്തുവര്‍ഷക്കാലത്തിനൊടുവിലാണ് ഈ യാത്ര ആരംഭിക്കുന്നത്. ബയോഡാറ്റ അയച്ച് ഒരു മാസം കഴിഞ്ഞിട്ടും ശാലോമില്‍നിന്ന് ഒരു മറുപടിയും വന്നില്ല. ഞാന്‍ ഭാര്യ ബെറ്റിയോട് പറഞ്ഞു ”നമ്മളെ ഒക്കെ ആര് വിളിക്കാന്‍?” പിറ്റേന്ന് രാവിലെ ഒരു പോസ്റ്റ് കിട്ടി. തിടുക്കത്തില്‍ പൊട്ടിച്ച് വായിച്ചു. കണ്ണുകളെ അത്രകണ്ട് വിശ്വസിക്കാന്‍ ആയില്ല. ”വിന്‍സന്റ്, താങ്കളെ സണ്‍ഡേ ശാലോമിലേക്ക് വിളിക്കുന്നു. താല്‍പര്യമുണ്ടെങ്കില്‍ ഇന്റര്‍വ്യുവിന് വരിക.” വലിയ ആനന്ദമുണ്ടായ ഒരു അനുഭവമായിരുന്നു അത്.

കോഴിക്കോട്ടേക്ക് അന്നും പെരുവണ്ണാമൂഴിയിലേക്ക് മനസുകൊണ്ട് ഞാന്‍ നൂറുവട്ടം യാത്ര ചെയ്തു. എന്തെല്ലാമോ സ്വപ്‌നങ്ങള്‍ വിടരുന്ന ഒരു അനുഭവം. എന്നെ ശാലോമിലേക്ക് വിളിച്ചിരിക്കുന്നു. പലരോടും ആ ശുഭവാര്‍ത്ത ഞാന്‍ പറഞ്ഞു. തിരിച്ച് അവര്‍ വിജയാശംസകള്‍ നേര്‍ന്നു. ഒടുവില്‍ ആ ദിവസം വന്നു. സാക്ഷാല്‍ ബെന്നി പുന്നത്തറയുടെ മുന്നില്‍ ഇന്റര്‍വ്യു സ്വപ്‌നം കാണുന്നു. നേരെ കോഴിക്കോട്ടേക്ക് തിരിച്ചു. 1983-ല്‍ ഒരു ആറുമാസം എനിക്ക് കോഴിക്കോട് ജീവിക്കേണ്ടി വന്നിരുന്നു. ലൈബ്രറി സയന്‍സ് പഠിക്കാന്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളജില്‍. ആ പരിചയം എന്നെ കോഴിക്കോട് നഗരത്തെ പരിചിതനാക്കിയിരുന്നു.
ഇന്റര്‍വ്യു ആരംഭിച്ചു. ആദ്യത്തെ പേരുകാരന്‍ ഞാന്‍ തന്നെ. നേരെ ബെന്നിസാറിന്റെ മുറിയിലേക്ക്. പരിചയപ്പെടാന്‍ തുടങ്ങി. മൂവാറ്റുപുഴക്കാരന്‍ എന്ന നിലയില്‍ ഒരു പരിഗണന കിട്ടി.

ബെന്നിസാറും അവിടെ നിന്നാണല്ലോ? കാര്യമാത്ര പ്രസക്തമായ ഒരു ഇന്റര്‍വ്യു. ഇന്റര്‍വ്യൂവിന്റെ സമാപനത്തിലേക്ക് കടന്നു. ”വിന്‍സന്റേ, താങ്കള്‍ക്ക് സണ്‍ഡേ ശാലോമില്‍ ആറുമാസക്കാലം ട്രെയിനിയായി തുടങ്ങാം…. ശാലോം വളരുകയാണ്, ഒപ്പം നമ്മളും വളരും. എന്താ വിന്‍സന്റേ?”
ശാലോമിനോടൊത്തുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു. അന്ന് കോതമംഗലം രൂപതയ്ക്കുവേണ്ടിയുള്ള സണ്‍ഡേ ശാലോം റിപ്പോര്‍ട്ടര്‍ എന്ന പദവി വലിയ അര്‍ഹതയില്ലെങ്കിലും സ്വീകരിച്ചു. ബെന്നി സാറിന്റെ വാക്കുകള്‍ എനിക്ക് വലിയ പ്രചോദനമായി. ”വിന്‍സന്റേ, കര്‍ത്താവ് തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോള്‍ അവര്‍ അത്രയൊന്നും വലിയവരായിരുന്നില്ല. വാക്ചാതുര്യം അവര്‍ക്ക് ഇല്ലായിരുന്നു. ഒരാളുപോലും പണ്ഡിതരായിരുന്നില്ല. വെറും സാദാ മുക്കുവന്മാരായിരുന്നു. കരം പിരിവുകാരും മറ്റുമായിരുന്നു. കര്‍ത്താവിന്റെ കരം അവരെ ഉയര്‍ത്തി. പരിശുദ്ധാത്മാവ് അവരെ നയിച്ചു. അവര്‍ വളര്‍ന്നു.” ഈ വാക്കുകള്‍ എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

ശാലോമിന്റെ ആശയവും രീതികളും എല്ലാ വിഭാഗം ക്രിസ്ത്യാനികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നതായിരുന്നു. അതുകൊണ്ട് എല്ലാ റീത്തുകളും ഉള്‍ക്കൊള്ളുന്ന മൂവാറ്റുപുഴ അതിന് പറ്റിയ മണ്ണായിരുന്നു. അന്ന് കോതമംഗലം രൂപത ഇന്നത്തെ ഇടുക്കി രൂപതയും ഉള്‍ക്കൊള്ളുന്നതായിരുന്നു.
നല്ല പ്രോത്സാഹനമായിരുന്നു ശാലോമില്‍നിന്ന് എനിക്ക് കിട്ടിക്കൊണ്ടിരുന്നത്. ജോലിസമയം കഴിഞ്ഞ് കിട്ടുന്ന സമയത്തും, ചിലപ്പോള്‍ ലീവെടുത്തും, അവധിദിവസങ്ങളിലും എന്നാല്‍ കഴിയുംവിധം കൃത്യസമയത്ത് ശാലോമിലേക്ക് വാര്‍ത്തകള്‍ അയച്ചുകൊണ്ടിരുന്നു. സീറോമലബാര്‍, മലങ്കര കത്തോലിക്ക, ഓര്‍ത്തഡോക്‌സ്, യാക്കോബായ എന്നിങ്ങനെ എല്ലാ സഭാവിഭാഗക്കാരെയും ചേര്‍ത്തുപിടിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. വലിയ പിന്തുണയാണ് അവരില്‍നിന്ന് കിട്ടിക്കൊണ്ടിരുന്നത്. ആദ്യമൊക്കെ ചില തടസങ്ങളും പ്രയാസങ്ങളും നേരിടേണ്ടിവന്നെങ്കിലും അത് പതുക്കെപ്പതുക്കെ മാറി. തികഞ്ഞ സൗഹൃദാന്തരീക്ഷത്തില്‍ റിപ്പോര്‍ട്ടിങ്ങ് സമയാസമയം മുന്നോട്ടുപോയി.

റിപ്പോര്‍ട്ടിങ്ങില്‍ പ്രധാനപ്പെട്ട ചില സംഭവങ്ങള്‍ ഓര്‍മയില്‍ വരുന്നു. ഒന്ന് ഇടുക്കി രൂപതയുടെ ആവിര്‍ഭാവമാണ്. കോതമംഗലം രൂപതയില്‍വച്ചാണ് ഇടുക്കി രൂപതയുടെ ആദ്യമെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പ്രഖ്യാപിക്കപ്പെടുന്നത്. തുടര്‍ന്ന് സ്ഥാനാരോഹണചടങ്ങ് വാഴത്തോപ്പ് ദൈവാലയാങ്കണത്തിലായിരുന്നു. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഞാന്‍ രാവിലെതന്നെ എത്തി. റിപ്പോര്‍ട്ട് തയാറാക്കിക്കഴിഞ്ഞപ്പോള്‍ അത് ശാലോമിലേക്ക് അയക്കണമല്ലോ. ഇന്നത്തെപോലെ മാധ്യമസംവിധാനങ്ങള്‍ അന്നില്ല. എസ്ടിഡി സംവിധാനം മാത്രമാണുള്ളത്. ഫാക്‌സ് സൗകര്യം രാത്രിയില്‍ ലഭ്യമല്ല. പ്രത്യേകിച്ച് ഇടുക്കിയാണല്ലോ സ്ഥലം. രാത്രി പത്തുമണിക്ക് സുഹൃത്ത് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് സത്യന്റെ ലാന്‍ഡ് ഫോണില്‍നിന്ന് ശാലോമിലേക്ക് എഴുതി തയാറാക്കിയ വാര്‍ത്ത പറഞ്ഞുകൊടുത്തു. അന്ന് ഒരു ഞായറാഴ്ച ദിവസമായിരുന്നു. തിങ്കളാഴ്ച പത്രം ഇറങ്ങണമെങ്കില്‍ വാര്‍ത്തകള്‍ സെറ്റ് ചെയ്യുന്നതിനുമുമ്പ് എത്തിക്കാനാണ് രാത്രിതന്നെ വാര്‍ത്ത ലാന്‍ഡ് ഫോണ്‍വഴി പറഞ്ഞുകൊടുത്തത്.

അതേ കാലഘട്ടത്തിലാണ് മൂവാറ്റുപുഴ മലങ്കര കത്തോലിക്കാ ഭദ്രാസനം രൂപീകൃതമാകുന്നത്. ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് തിരുമേനിയാണ് രൂപതാധ്യക്ഷനായി അവരോധിക്കപ്പെട്ടത്. അന്നൊരു ചെറിയ പള്ളിയും ചുറ്റുപാടുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടുവന്ന മാര്‍ യൂലിയോസ് തിരുമേനിയാണ് ഇന്നത്തെ കത്തീഡ്രല്‍ പള്ളി പണിതുയര്‍ത്തിയത്. ആ സ്ഥാനാരോഹണചടങ്ങുകളും വളരെ ഭംഗിയായി റിപ്പോര്‍ട്ടു ചെയ്യാന്‍ കഴിഞ്ഞു.
മറ്റൊരു സംഭവം ഓര്‍മയിലുള്ളത് മൂവാറ്റുപുഴ നിര്‍മ്മല കോളജ് കാമ്പസില്‍ ഉണ്ടായിരുന്ന കെ.എം ജോര്‍ജ് മെമ്മോറിയല്‍ ഐറ്റിസിയുമായി ബന്ധപ്പെട്ടതാണ്. അന്നത്തെ ഡയറക്ടര്‍ ഫാ. ജോസഫ് കോയിത്താനത്ത് വിശുദ്ധനാട് സന്ദര്‍ശനം കഴിഞ്ഞ് വന്നപ്പോള്‍ കൊണ്ടുവന്ന ഇസ്രയേലിലെ കടുകുവിത്ത് മുളപ്പിച്ച് അത് ഒരു ചെടിയായ വാര്‍ത്ത ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വളരെ കൗതുകമുള്ള ഒരു വാര്‍ത്തയാണത്. ബൈബിളില്‍ ഈശോ പരാമര്‍ശിക്കുന്ന ഒരു ഉപമയാണ് കടുകുമണിയുടേത്. ആ വിത്ത് നമ്മുടെ നാട്ടില്‍ മുളച്ച് വളര്‍ന്നത് ഒരു വാര്‍ത്തയായി സണ്‍ഡേ ശാലോമിലൂടെ കേരളം മുഴുവന്‍ അറിയിക്കാന്‍ കഴിഞ്ഞത് വളരെ നല്ലൊരു അനുഭവമായിരുന്നു. സണ്‍ഡേ ശാലോമിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ പോയ കാല്‍നൂറ്റാണ്ടുകാലം ഞാന്‍ വലിയ ബഹുമതിയായി കാണുകയാണ്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?