ജോസഫ് മൈക്കിള്‍
തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ മുറിവുകളില്‍ മരുന്നുവച്ചുകെട്ടുന്നതും അവര്‍ക്ക് അഭയം നല്‍കുന്നതും അക്ഷര വെളിച്ചം അന്യമായിപ്പോകുന്നവര്‍ക്ക് അറിവിന്റെ വിശാലമായ ലോകം തുറക്കുന്നതും എങ്ങനെയാണ് മതപരിവര്‍ ത്തനമാകുന്നത്? എന്നാല്‍, ബജ്റംഗദള്‍ പോലുള്ള തീവ്രഹിന്ദുത്വ സംഘടനകള്‍ക്കും അവരുടെ സംരക്ഷകര്‍ക്കും അതെല്ലാം മതപരിവര്‍ത്തനമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേസ്റ്റേഷ നില്‍വച്ച് ജൂലൈ 25ന് നടന്നത്.
മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിനും സിസ്റ്റര്‍ പ്രീതി മേരിക്കും നേരിടേണ്ടിവന്ന അറസ്റ്റും ജയില്‍വാസവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖത്തേറ്റ അടിയാണ്. ഇത് എഴുതുമ്പോഴും ജയിലിലെ ഇരുട്ടറയില്‍ അടയ്ക്കപ്പെട്ടി രിക്കുകയാണ് അവര്‍. പരിഷ്‌കൃതലോകത്തിലെ മറ്റേതെങ്കിലും രാജ്യത്താണ് അവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തെങ്കില്‍ രാജ്യം പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുമായിരുന്നു. എന്നാല്‍, ഇന്ത്യയില്‍ അവര്‍ക്ക് ഭരണകൂടത്തിന്റെ ഒത്താശയോടെ വിധിക്കുന്നത് തടവറയാ ണെന്നത് എന്തിന്റെ സൂചനയാണ്?
കന്യാസ്ത്രീകള്‍ മനുഷ്യക്കടത്തുകാരോ?
അവരുടെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത് മതപരിവര്‍ത്തനം മാത്രമല്ല, മനുഷ്യക്കടത്തുകൂടിയാണ്. ജാമ്യം ലഭിക്കാത്ത ഗുരുതരമായ കുറ്റങ്ങള്‍. മൂന്നു യുവതികള്‍ക്ക് സിസ്റ്റേഴ്സ് നടത്തുന്ന ആശുപത്രിയില്‍ ജോലി നല്‍കിയതാണ് വര്‍ത്തമാനകാല ഇന്ത്യയിലെ മനുഷ്യക്കടത്ത്. മതപരിവര്‍ത്തനം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് അതെന്ന് വാദിക്കാന്‍ പോലുമുള്ള സ്‌കോപ്പ് ഇവിടെ ഇല്ല, കാരണം ആ യുവതികള്‍ ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചുവളര്‍ന്നവരാണ്.
ബജ്റംഗദള്‍ എന്ന വര്‍ഗീയ സംഘടനയാണ് ഛത്തീസ്ഗഡിലെ നിയമം തീരുമാനിക്കുന്നതെന്ന അപകടകരമായ സ്ഥതിവിശേ ഷമാണ് ഏറ്റവും ഗുരുതരം. ഛത്തീസ്ഗഡിലെ നാരായ ണ്‍പൂരില്‍നിന്നും ദുര്‍ഗിലേക്ക് അവരിലൊരാളുടെ സഹോദ നൊപ്പമെത്തിയ മൂന്നു യുവതികളെ റെയില്‍വേസ്റ്റേഷ നില്‍നിന്നും കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ കന്യാസ്ത്രീ കളാണ് ഇപ്പോള്‍ ജയിലിലായിരിക്കുന്നത്. ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ അവരെ വളഞ്ഞ് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ അധികാരികളുമായി ബന്ധപ്പെട്ട് ഇവര്‍ ജോലിക്കുപോയതാണെന്നു വ്യക്തമാക്കിയെങ്കിലും ബന്ധപ്പെട്ടവര്‍ അതു കേട്ട ഭാവം നടിച്ചില്ല. അവരെ വിട്ടയച്ചാല്‍ സംസ്ഥാനം മുഴുവന്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുമെന്ന ബജ്‌റംഗദളിന്റെ ഭീഷണിക്കുമുമ്പില്‍ അധികാരികള്‍ കീഴടങ്ങുകയായിരുന്നു.
ഘര്‍വാപസി മാതൃകാപരം
ബിജെപി ഭരിക്കുന്ന ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമമുണ്ട്. ആ സംസ്ഥാനങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കാനുള്ള സാധ്യതകളാണ് കാണുന്നത്. മഹാരാഷ്ട്രയും ഗോവയും ആ നിയമം കൊണ്ടുവരുന്നതിനുള്ള തയാറെടുപ്പിലാണ്. ഈ നിയമമനു സരിച്ച് മതപരിവര്‍ത്തനം നടത്തിയാല്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാം. 10 വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷയും ലഭിക്കാം.
ഇത്തരം സംഘടനകളുടെ സ്തുതിപാഠകര്‍ ചോദിക്കുന്ന ചോദ്യമുണ്ട് ബലമായി മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കല്ലേ പ്രശ്നമുള്ളതെന്ന്. സ്വന്തം ആശുപത്രിയില്‍ ജോലിക്ക് എത്തിയവര്‍ക്ക് വഴിപരിചയം ഇല്ലാത്തതിനാല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അവരെ കൂട്ടിക്കൊണ്ടുപോകാന്‍ ചെന്ന കന്യാസ്ത്രീകളുടെ മേല്‍ ചുമത്തിയ കുറ്റങ്ങള്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമാണ്. നിയമത്തെ എങ്ങനെയൊക്കെ വളച്ചൊടിക്കാം എന്നതിന്റെ നേര്‍ ഉദാഹരണമാണ് ഇത്. കേരളത്തിലെ സാഹചര്യമല്ല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍.
ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ ഇന്ത്യയിലെ നിയമമനുസരിച്ച് കുറ്റകരമാണ്. അത്തരമൊരു നിയമം നിലനില്ക്കുമ്പോഴാണ് കടുത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പുതിയ നിയമം കൊണ്ടുവരുന്നത്. എന്നാല്‍, ബജ്റംഗദള്‍പ്പോലുള്ള സംഘരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഹിന്ദുമതത്തിലേക്ക് ക്രൈസ്തവ വിശ്വാസികളായ ആദിവാസികളെ മതപരിവര്‍ത്തനം നടന്നതു കുറ്റകരമല്ല. ഘര്‍വാപസി എന്ന ഓമനപ്പേരു നല്‍കുകയും ചെയ്തിരിക്കുന്നു.
സെന്‍സ് രേഖകള്‍ സത്യം പറയുമ്പോള്‍
വീട്ടില്‍ പ്രാര്‍ത്ഥന നടത്തിയവരെയും പള്ളികളില്‍ ഒരുമിച്ചുകൂടിയവരെയുമൊക്കെ തല്ലിചതച്ചിട്ട് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമമനുസരിച്ച് അവരെ തടവിലടച്ച നിരവധി സംഭവങ്ങള്‍ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നിട്ടുണ്ട്. ഇരകള്‍ കുറ്റക്കാരായി മാറുകയും വേട്ടക്കാര്‍ മാന്യന്മാരായി പോലീസിന് മുമ്പിലൂടെ നടന്നുപോകുകയും ചെയ്യുന്ന സ്ഥിതിവിശേഷം. നിങ്ങള്‍ക്ക് രഹസ്യമായി പ്രാര്‍ത്ഥിച്ചുകൂടേ എന്നു ചോദിക്കുന്നവരുണ്ടാകാം. ക്രൈസ്ത വര്‍ ജീവിക്കുന്നത് ഏതെങ്കിലും വര്‍ഗീയ സംഘടനകളുടെ ദയാദാക്ഷിണ്യത്തിലല്ല. മറിച്ച്, ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലീക അവകാശങ്ങളുടെ പിന്‍ബലത്തില്‍ ത്തന്നെയാണ്.
ക്രൈസ്തവ മിഷനറിമാരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മതപരിവര്‍ത്തനമെന്ന ചാപ്പകുത്തു ന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ. രാജ്യത്തു നടന്ന സെന്‍സസുകളുടെ രേഖകള്‍ പരിശോധിച്ചാല്‍ അതിനുള്ള ഉത്തരമുണ്ട്. ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞുവരുന്നതായിട്ടാണ് കണക്കുകള്‍ തെളിയിക്കുന്നത്. മതപരിവര്‍ത്തനം നടത്തുന്നുണ്ടെങ്കില്‍ എണ്ണം വര്‍ധിക്കുകയല്ലെ ചെയ്യേണ്ടത്?
ഭീഷണികള്‍ക്കു മുമ്പില്‍ തളര്‍ന്ന് ഓടിപ്പോകുന്നവരല്ല ക്രൈസ്തവര്‍. അങ്ങനെയെങ്കില്‍ ക്രൈസ്തവര്‍ ഈ ലോകത്തുതന്നെ ഉണ്ടാകുമായിരുന്നില്ല. മിഷനറിമാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ മുമ്പോട്ടുകൊണ്ടുപോകുകതന്നെ ചെയ്യും. സഹായമര്‍ഹിക്കുന്ന ഓരോരുത്തരുടെയും മുഖങ്ങളില്‍ അവര്‍ ദര്‍ശിക്കുന്നത് ക്രിസ്തുവിനെത്തന്നെയാണ്. അക്രമി ക്കുന്ന നിങ്ങള്‍ക്ക് ഒരാവശ്യം വന്നാലും ധൈര്യമായി ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലേക്ക് കടന്നുവരാം. ആരും നിങ്ങളോടു പ്രതികാരം ചെയ്യില്ല. ക്ഷമയുടെയും സ്നേഹത്തിന്റെയും പാഠങ്ങളാണ് ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *