മാപുതോ/മൊസാംബിക്ക്: മൊസാംബിക്കിന്റ കീഴിലുള്ള കാബോ ഡെല്‍ഗാഡോയുടെ വടക്കന്‍ മേഖലയില്‍ നടന്ന ഭീകരരുടെ ആക്രമണങ്ങളെത്തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ ഏകദേശം 60,000 ആളുകള്‍ പലായനം ചെയ്തതായി എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് റിപ്പോര്‍ട്ട് ചെയ്തു. അക്രമികള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും കാബോ ഡെല്‍ഗാഡോയിലെ പെമ്പ രൂപത വൈദികനായ ഫാ. ക്വിരിവി ഫോണ്‍സെക്ക വ്യക്തമാക്കി. കുട്ടികളെ എത്രയും വേഗം അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് ഫാ. ഫോണ്‍സെക്ക ആഹ്വാനം ചെയ്തു.
ഈ ലക്ഷ്യമില്ലാത്ത യുദ്ധം ,ആളുകള്‍ക്ക് – പ്രത്യേകിച്ച് കുട്ടികള്‍ക്ക് – ഉണ്ടായിരുന്ന ചെറിയ പ്രതീക്ഷയെ കൊല്ലുകയും, ഇല്ലാതാക്കുകയും ചെയ്യുന്നതായി ഫാ. ഫോണ്‍സെക്ക പറഞ്ഞു. ജൂലൈ 20 നും 28 നും ഇടയില്‍ ചിയൂറെ, അന്‍കുവാബെ, മുയിഡുംബെ എന്നീ ജില്ലകളില്‍ ക്രൂരമായ ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. ഓഗസ്റ്റ് 6, 7 തീയതികളില്‍ പാല്‍മ, മെലുക്കോ, ക്വിസാംഗ എന്നിവിടങ്ങളിലും ആക്രമണങ്ങള്‍ രൂക്ഷമായിരുന്നു. പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരുടെ സംഖ്യ ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണെന്ന് ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ഫാ. ഫോണ്‍സെക്ക പറഞ്ഞു. കാബോ ഡെല്‍ഗാഡോയിലെ, പ്രത്യേകിച്ച് ചിയൂറെ മേഖലയിലെ ആയിരക്കണക്കിന് ജനങ്ങളുടെ വീടുകള്‍ കത്തിക്കുകയും അവരുടെ കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്ത ഈ സമയത്തുള്ള അധികാരികളുടെയും അന്താരാഷ്ട്രസമൂഹത്തിന്റെയും നിശബ്ദതയും നിസംതയും തങ്ങളെ അലട്ടുന്നതായി ഫാ. ഫോണ്‍സെക്ക വ്യക്തമാക്കി.
മൊസാംബിക്കിലെ പത്ത് ലക്ഷത്തോളം ജനങ്ങള്‍ക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിട്ടുണ്ട്. ചിയൂറില്‍ നടന്ന ആക്രമണങ്ങളെത്തുടര്‍ന്ന്, ഒരു ആഴ്ചയ്ക്കുള്ളില്‍ ഏകദേശം 50,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായും 42,000-ത്തിലധികം ആളുകള്‍ കുടിയിറക്കപ്പെട്ടതായും മൊസാംബിക്കിലെ ഒസിഎച്ച്എ (യുഎന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ്) മേധാവി പാവോള എമേഴ്സണ്‍ പറഞ്ഞു. വീടുകള്‍ വിട്ടുപോയ ആളുകള്‍ക്ക് ഈ സാഹചര്യത്തില്‍ നിന്ന് കരകയറാന്‍ എല്ലാത്തരം സഹായവും ആവശ്യമാണ്, ഇതില്‍ ഭക്ഷണം മുതല്‍ ടാര്‍പോളിനുകള്‍ വരെയുള്ള എല്ലാ അടിസ്ഥാന മാനുഷിക ആവശ്യങ്ങളും ഉള്‍പ്പെടുന്നതായി പാവോള വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *