Follow Us On

30

April

2024

Tuesday

മേയ് 20: വിശുദ്ധ ബെര്‍ണാഡിന്‍

1380ല്‍ ഇറ്റലിയിലെ കരാരയിലാണ് വിശുദ്ധ ബെര്‍ണാഡിന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യത്തില്‍ തന്നെ നഗരം പകര്‍ച്ചവ്യാധിയുടെ പിടിയിലായ അവസരത്തില്‍ വിശുദ്ധന്‍ നിരവധി രോഗബാധിതരെ ശുശ്രൂഷിക്കുകയുണ്ടായി. തുടര്‍ന്നു കഠിനമായ രോഗബാധിതനായതിനെ തുടര്‍ന്ന്‍ വിശുദ്ധന്‍ സന്യാസജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും, അതിനായി ഒരു ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്നുകൊണ്ട് ഫ്രാന്‍സിസ്കന്‍ സന്യാസിയായി തീരുകയും ചെയ്തു. ബെര്‍ണാഡിന്റെ ആശ്രമത്തിലെ മേലധികാരികള്‍ അദ്ദേഹത്തിന് സുവിശേഷം പ്രഘോഷിക്കുക എന്ന ദൗത്യമാണ് നല്‍കിയത്. കഠിനമായ തൊണ്ടരോഗത്താല്‍ പീഡിതനായിരുന്നുവെങ്കിലും വിശുദ്ധന്‍ തന്റെ ദൗത്യം സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും ദൈവനാമത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുളില്‍ വിശുദ്ധന്റെ രോഗം അത്ഭുതകരമായി സുഖപ്പെട്ടു.

പിയൂസ് രണ്ടാമന്‍ വിശുദ്ധനെ ഒരു ‘രണ്ടാമത്തെ പൗലോസ്’ എന്നായിരിന്നു വിശേഷിപ്പിച്ചിരിന്നത്. കാരണം വിശുദ്ധ ബെര്‍ണാഡിന്‍, ശക്തനും ശ്രേഷ്ടനുമായിരുന്ന സുവിശേഷകനായിരുന്നു. വളരെയധികം ഊര്‍ജ്ജ്വസ്വലനായിരുന്ന വിശുദ്ധന്‍ ആവേശപൂര്‍വ്വം ഇറ്റലിയുടെ തലങ്ങും വിലങ്ങും സഞ്ചരിച്ച് സുവിശേഷ പ്രഘോഷണം നടത്തുകയും, ജനങ്ങളുടെ ഉള്ളില്‍ യേശുവിന്റെ നാമത്തോട് സ്നേഹവും, ബഹുമാനവും ഉളവാക്കുകയും ചെയ്തു. സഭക്കുള്ളില്‍ തന്നെ അനിവാര്യമായൊരു നവോത്ഥാനത്തിന്റെ ഉദ്ഘാടനം കുറിക്കുവാന്‍ തക്കവിധം വിശുദ്ധന് അസാധാരണമായ സ്വാധീനം ഉണ്ടായിരുന്നു.വിശുദ്ധന് അനേകം അനുയായികള്‍ ഉണ്ടായിരുന്നു. വിശുദ്ധ ജോണ്‍ കാപിസ്ട്രാനെ പോലെയുള്ള ശ്രേഷ്ഠരായവര്‍ ഉള്‍പ്പെടെയുള്ള നിരവധിഅതില്‍ ഉള്‍പ്പെട്ടിരിന്നു. സാധാരണയായി വിശുദ്ധന്‍ ഒരു നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ തനിക്ക് മുന്നിലായി ഒരു പതാകയും വഹിക്കുന്ന പതിവുണ്ടായിരുന്നു. ഈ പതാകയുടെ മുകളിലായി കുരിശോടുകൂടിയ യേശുവിന്റെ ദിവ്യനാമം (IHS) പന്ത്രണ്ട് സുവര്‍ണ്ണ രശ്മികള്‍ കൊണ്ടുള്ള ഒരു വൃത്തത്തിനകത്ത്‌ രേഖപ്പെടുത്തിയിരിന്നു.

വിശുദ്ധന്‍ സുവിശേഷം പ്രഘോഷിക്കുമ്പോഴെല്ലാം ഈ അടയാളം പ്രസംഗവേദിക്കരികില്‍ വെക്കുകയോ, മുഴുവന്‍ ശ്രോതാക്കള്‍ക്കും കാണത്തക്കവിധം വലിപ്പമുള്ള ദൈവീക അക്ഷരമുദ്ര പതിപ്പിച്ച ഒരു ഫലകം തന്റെ കയ്യില്‍ പിടിക്കുകയോ ചെയ്തിരിക്കും. വിശുദ്ധ ബെര്‍ണാദിന്‍റെ തീക്ഷ്ണമായ അഭ്യര്‍ത്ഥന മുഖാന്തിരമാണ് അനേകം പുരോഹിതന്‍മാര്‍ തങ്ങളുടെ ദേവാലയത്തിന്റെ അള്‍ത്താരയിലും, ഭിത്തികളിലും യേശുവിന്റെ നാമം പതിപ്പിക്കുന്ന പതിവും, വചനങ്ങള്‍ രേഖപ്പെടുത്തിയ ചെറിയ കാര്‍ഡുകള്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന പതിവും തുടങ്ങിയത്. ഒപ്പം വിശുദ്ധ ബെര്‍ണാഡിന്റെ പ്രേരണയാലാണ് ഇറ്റലിയിലെ നിരവധി നഗരങ്ങളിലുള്ള പൊതു കെട്ടിടങ്ങളില്‍ സിയനായില്‍ നിന്നുപോലും കാണത്തക്കവിധം വലിപ്പത്തിലുള്ള മുദ്രാക്ഷരങ്ങള്‍ കൊത്തിവെക്കുന്ന പതിവും ആരംഭിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?