Follow Us On

27

April

2024

Saturday

ഇന്ന് തിരുസഭയിൽ മൂന്ന് സഹോദരങ്ങളുടെ സംയുക്ത തിരുനാൾ, ആ സഹോദരങ്ങളെ നിങ്ങളറിയും!

ഇന്ന് തിരുസഭയിൽ മൂന്ന് സഹോദരങ്ങളുടെ സംയുക്ത തിരുനാൾ, ആ സഹോദരങ്ങളെ നിങ്ങളറിയും!

വത്തിക്കാൻ സിറ്റി: ഈശോയ്ക്ക് ഏറെ പ്രിയപ്പെട്ടവരും ഈശോയ്ക്ക് ആഥിത്യം നൽകിയ ബഥനിയിലെ സഹോദരങ്ങളുമായ മർത്താ, മറിയം, ലാസർ എന്നിവരുടെ സംയുക്ത തിരുനാൾ ആഘോഷിച്ച് കത്തോലിക്കാ സഭ. ഇത് മൂന്നാമത്തെ വർഷമാണ് ഇവരുടെ തിരുനാൾ തിരുസഭ സംയുക്തമായി ആഘോഷിക്കുന്നത്. ഈശോയെ ഭവനത്തിൽ സ്വീകരിച്ച് പരിചരിച്ച മർത്ത, ഈശോയുടെ വാക്കുകൾ ശ്രദ്ധാപൂർവം ശ്രവിച്ച മേരി, ഈശോ കല്ലറയിൽനിന്ന് ഉയിർപ്പിച്ച ലാസർ എന്നിവരുടെ തിരുനാൾ 2021 ഫെബ്രുവരിയിലാണ് ഫ്രാൻസിസ് പാപ്പ റോമൻ കലണ്ടറിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയത്. തിരുനാൾ ദിനമായി ജൂലൈ 29 നിശ്ചയിക്കുകയും ചെയ്തു.

വർഷംതോറും പൊതുവായി ആഘോഷിക്കുന്ന വിശുദ്ധരുടെ വിവരങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ, കത്തോലിക്കാസഭയുടെ ആരാധനാക്രമ കലണ്ടറാണ് ജനറൽ റോമൻ കലണ്ടർ. ഈശോയെ സ്വഭവനത്തിൽ സ്വീകരിച്ചും അവിടുത്തെ ശ്രദ്ധാപൂർവം ശ്രവിച്ചും ക്രിസ്തുവാണ് പുനരുത്ഥാനവും ജീവനുമെന്ന് വിശ്വസിച്ചും ഈ സഹോദരങ്ങൾ നടത്തിയ സുവിശേഷസാക്ഷ്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഇവരുടെ തിരുനാൾ സഭാ കലണ്ടറിൽ പാപ്പ ഉൾപ്പെടുത്തിയതെന്ന് ‘ആരാധനാ കാര്യങ്ങൾക്കായുള്ള തിരുസംഘം’ പുറപ്പെടുവിച്ച ഡിക്രി വ്യക്തമാക്കുന്നു.

വിശുദ്ധ മർത്തയുടെ തിരുനാൾ രണ്ടാം വത്തിക്കാൻ കൗൺസിലിനുമുമ്പു തന്നെ ജനറൽ റോമൻ കലണ്ടറിൽ ഉൾപ്പെടുത്തിയിരുന്നു. ജൂലൈ 29 തന്നെയായിരുന്നു തിരുനാൾ ദിനം. എന്നാൽ ലാസറിന്റെയും മറിയത്തിന്റെയും തിരുനാളുകൾ ഉൾപ്പെടുത്തിയിരുന്നില്ല. മഗ്ദലന മറിയത്തിന്റെ വ്യക്തിത്വത്തെ സംബന്ധിച്ച് പരമ്പരാഗതമായി നിലനിന്നിരുന്ന അനിശ്ചിതത്വമായിരുന്നു കാരണം. എന്നാൽ, പഠനങ്ങളുടെ വെളിച്ചത്തിൽ അത് പരിഹരിക്കപ്പെട്ടതോടെ വിശുദ്ധരായ മേരിയുടെയും ലാസറിന്റെയും തിരുനാൾ കൂടി പ്രസ്തുത ദിനത്തിൽ ഉൾപ്പെടുത്തുകയായിരുന്നു.

വിശുദ്ധരായ മർത്താ, മറിയം, ലാസർ എന്നിവരുടെ ഐക്കൺ ചിത്രം.

ക്രിസ്തു നയിച്ചു, സഹോദരങ്ങൾ മാർസെയില്ലെയിലെത്തി!

യേശുവിന്റെ സ്വർഗാരോഹണത്തിനുശേഷം മർത്താ, അവളുടെ സഹോദരി മറിയം, സഹോദരൻ ലാസർ, വേലക്കാരിയായിരുന്ന മാർസെല്ല, ഇവർക്ക് മാമ്മോദീസ നൽകിയ ക്രിസ്തുവിന്റെ 72 ശിഷ്യന്മാരിൽ ഒരുവനായ മാക്‌സിമിൻ എന്നിവരെ ജൂതന്മാർ പിടികൂടി. നാവികരോ തുഴയോ ഇല്ലാത്ത ഒരു ജലയാനത്തിൽ അവരെ കടലിലേക്ക് ഒഴുക്കിവിടുകയായിരുന്നു. യാനം തകർന്ന് അവരെല്ലാം കൊല്ലപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് ജൂതന്മാർ അപ്രകാരം ചെയ്തതെങ്കിലും കരുണാമയനായ ദൈവം ആ ജലയാനത്തെ നയിച്ചു, അവരെല്ലാവരും സുരക്ഷിതരായി മാർസെയില്ലെയിൽ എത്തിച്ചേർന്നു.

മാർസെയില്ലെയിലേയും ഐക്‌സിസിലേയും പരിസര പ്രദേശങ്ങളിലേയും അനേകരെ അവർ ക്രിസ്തുവിലേക്ക് നയിച്ചു. പിന്നീട്, ലാസർ മാർസെയില്ലേയിലെയും മാക്‌സിമിൻ ഐക്‌സിലെയും മെത്രാന്മാരായി അഭിഷിക്തരായി. പ്രാർത്ഥിക്കാനും യേശുവിന്റെ തൃപ്പാദങ്ങൾക്കരികിൽ ഇരിക്കാനും ഇഷ്ടപ്പെട്ടിരുന്ന മഗ്ദലന മറിയം ഒരു മലയിലെ ഗുഹയിൽ ഏകാന്തവാസം നയിച്ചു എന്നാണ് പാരമ്പര്യം. മനുഷ്യരുമായി യാതൊരു സമ്പർക്കവുമില്ലാതെ ഏതാണ്ട് 30 വർഷങ്ങളോളം അവൾ അവിടെ കഴിഞ്ഞു. തങ്ങളുടെ സ്തുതി ഗീതങ്ങൾ കേൾപ്പിക്കാനായി എല്ലാ ദിവസവും അവളെ മാലാഖമാർ സ്വർഗത്തിലേക്ക് കൊണ്ടു പോവുമായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.

എന്നാൽ, മർത്തായാകട്ടേ, തന്റെ ജീവിത വിശുദ്ധിയും കാരുണ്യവും വഴി മാർസെയില്ലെയിലെ ജനങ്ങളുടെ സ്‌നേഹത്തിനും ബഹുമാനത്തിനും പാത്രമായി ജീവിച്ചു. അവൾ മാതൃകാ ജീവിതം നയിച്ചിരുന്ന ചില സ്ത്രീകളെയും കൂട്ടി ജനങ്ങളിൽനിന്ന് അകന്ന് ഒരു ഒറ്റപ്പെട്ട സ്ഥലത്ത് പോയി താമസമാരംഭിച്ചു. അവളുടെ കാരുണ്യവും അലിവും അനേകർക്ക് സമ്മാനിച്ച് നീണ്ട കാലത്തോളം അവൾ അവിടെ ജീവിച്ചു. വിശുദ്ധ മരിക്കുന്നതിനു വളരെ മുമ്പുതന്നെ തന്റെ മരണം പ്രവചിച്ചിരുന്നു. ഓഗസ്റ്റ് നാലിനാണ് വിശുദ്ധ മരണമടഞ്ഞത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?