Follow Us On

20

April

2025

Sunday

ബിഷപ്പിനും വൈദികര്‍ക്കും ജാമ്യം

ബിഷപ്പിനും വൈദികര്‍ക്കും ജാമ്യം

ഭോപ്പാല്‍: ജബല്‍പൂര്‍ രൂപതയിലെ ഫാ. എബ്രഹാം താഴത്തേടത്തിനും പ്രൊട്ടസ്റ്റന്റ് ബിഷപ്പ് അജയ് ജെയിംസിനും മധ്യപ്രദേശിലെ ഏഴ് ക്രിസ്ത്യന്‍ സ്‌കൂളുകളിലെ മറ്റ് 10 മാനേജ്‌മെന്റ് അംഗങ്ങള്‍ക്കും മൂന്ന് മാസങ്ങള്‍ക്കുശേഷം ഇന്ത്യയുടെ പരമോന്നത കോടതിയില്‍നിന്നും ജാമ്യം ലഭിച്ചു. മധ്യപ്രദേശ് ഹൈക്കോടതി അവരുടെ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് അവര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
കെട്ടിച്ചമച്ച കേസില്‍ പ്രതികളായ ഞങ്ങളുടെ വൈദികര്‍ക്കും മറ്റുള്ളവര്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ജബല്‍പൂര്‍ രൂപതയുടെ വികാരി ജനറല്‍ ഫാ. ഡേവിസ് ജോര്‍ജ് പറഞ്ഞു.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ജബല്‍പൂരിലെ ഏഴ് ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള 13 മാനേജ്‌മെന്റ് അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെ 22 പേരെ മെയ് 27 ന് മധ്യപ്രദേശില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത ഫീസ് ഈടാക്കുകയും പാഠപുസ്തകങ്ങള്‍ അമിത വിലയ്ക്ക് വില്‍ക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്കെതിരായ പോലീസ് നടപടി ‘തികച്ചും നിയമവിരുദ്ധമാണ്. ദുരുദ്ദേശ്യത്തോടെയുള്ളതാണ്’ ഫാ. ഡേവിസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആറ് വര്‍ഷമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിതമായി ഫീസ് പിരിച്ചതായി ആരോപിക്കപ്പെടുന്ന ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് ഏകദേശം 5 മില്യണ്‍ യുഎസ് ഡോളര്‍ തിരികെ നല്‍കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ജൂലൈ 9ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബല്‍പൂര്‍ ബെഞ്ച് ഓഗസ്റ്റ് 13ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മധ്യപ്രദേശിലെ സ്‌കൂളുകള്‍ക്ക് 10 ശതമാനം വരെ വാര്‍ഷിക ഫീസ് വര്‍ധന അനുവദിച്ചിട്ടുണ്ട്. അതിനപ്പുറം, ജില്ലാ കളക്ടറുടെ അനുമതി ആവശ്യമാണ്. 15 ശതമാനത്തിലധികം ഫീസ് വര്‍ധന സംസ്ഥാനതല പാനല്‍ അനുവദിക്കേണ്ടതുണ്ട്.

‘ഞങ്ങള്‍ ഒരിക്കലും അമിത ഫീസ് ഈടാക്കിയിട്ടില്ല,’ ഫാ. ഡേവിസ് ജോര്‍ജ് പറഞ്ഞു. ‘കോവിഡ് 19 കാലയളവില്‍ ഞങ്ങള്‍ ഫീസൊന്നും ഈടാക്കിയിട്ടില്ല. എന്നാല്‍ കോവിഡ് കാലത്തെ ട്യൂഷന്‍ ഫീസ് പോലും തിരികെ നല്‍കാന്‍ സ്‌കൂളുകളോട് ഉത്തരവിട്ടിരുന്നു,’ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗോത്രവര്‍ഗക്കാരുള്ളത് മധ്യപ്രദേശിലാണ്. മധ്യപ്രദേശിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജബല്‍പൂരില്‍ ക്രിസ്ത്യന്‍ സ്‌കൂളുകളാണ് ഇത്രയുമധികം വേട്ടയാല്‍ അനുഭവിക്കുന്നത്.

ഗോത്രവര്‍ഗക്കാര്‍ക്കും സമൂഹത്തിലെ മറ്റ് ദരിദ്ര വിഭാഗങ്ങള്‍ക്കും പ്രയോജനപ്പെടുന്ന മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി എതിരാണെന്ന് സഭാനേതാക്കള്‍ പറഞ്ഞു.
സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍, അനാഥാലയങ്ങള്‍ എന്നിവയുള്‍പ്പെടെ പള്ളി നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അഴിച്ചുവിടുകയാണെന്ന് സഭാ നേതാക്കള്‍ ആരോപിച്ചു.

റിട്ടയേര്‍ഡ് കത്തോലിക്കാ ബിഷപ്പ്, വൈദികര്‍, കന്യാസ്ത്രീകള്‍ എന്നിവരുള്‍പ്പെടെയുള്ള സഭാംഗങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് മതപരിവര്‍ത്തനം നിരോധിക്കുന്ന കര്‍ശനമായ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മധ്യപ്രദേശിലെ 72 ദശലക്ഷം ജനങ്ങളില്‍ 21 ശതമാനത്തിലധികം വരുന്ന ഗോത്രവര്‍ഗക്കാര്‍ക്ക് പ്രയോജനപ്പെടുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സഭ നടത്തുന്നു. ഇവിടെ ക്രിസ്ത്യാനികള്‍ വെറും 0.27 ശതമാനമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?