Follow Us On

22

October

2024

Tuesday

മധ്യപ്രദേശില്‍ എന്താണ് സംഭവിക്കുന്നത്?

മധ്യപ്രദേശില്‍  എന്താണ് സംഭവിക്കുന്നത്?

ജബല്‍പൂര്‍: ക്രൈസ്തവ സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തകളാണ് മധ്യപ്രദേശില്‍നിന്നും കേള്‍ക്കുന്നത്. കള്ളക്കേസുകള്‍ ചുമത്തി മിഷനറിമാരെ ജയിലിടക്കാനുള്ള ശ്രമങ്ങള്‍ മധ്യപ്രദേശില്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ ജബല്‍പൂര്‍ രൂപതയില്‍നിന്നുള്ള രണ്ട് കത്തോലിക്കാ വൈദികരെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് മധ്യപ്രദേശ് പോലീസ് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത് ദിവസങ്ങള്‍ക്കുമുമ്പായിരുന്നു. അവര്‍ പിടികിട്ടാപ്പുള്ളികളല്ല, സ്‌കൂളില്‍ അമിത ഫീസ് വാങ്ങി എന്നതാണ് ആരോപിക്കപ്പെടുന്ന കുറ്റം.

അതിന്റെ പേരില്‍ അവരുടെ മേല്‍ ചുമത്തപ്പെട്ടത് ജാമ്യം ലഭിക്കാത്ത വകുപ്പുകളും. ഈ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് അവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന്റെ പാരിതോഷിക പ്രഖ്യാപനം ഉണ്ടായത്. വര്‍ധിപ്പിച്ച ഫീസ് തിരികെ നല്‍കണമെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. ആ ഉത്തരവ് ഇക്കഴിഞ്ഞ 13-ന് മധ്യപ്രദേശ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതിനിടയിലാണ് ഇങ്ങനെയൊരു നാടകവുമായി പോലീസ് രംഗത്തിറങ്ങിയത്.

വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത ഫീസ് ഈടാക്കുകയും വിലകൂടിയ പാഠപുസ്തകങ്ങള്‍ വില്‍ക്കുകയും ചെയ്തുവെന്ന കുറ്റം ആരോപിച്ച്, ജബല്‍പൂര്‍ ജില്ലയിലെ കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് സഭകള്‍ നടത്തുന്ന ഏഴ് സ്‌കൂളുകളില്‍ നിന്നുള്ള 13 മാനേജ്മെന്റ് അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെ 22 പേരെ ഇക്കഴിഞ്ഞ മെയ് 27ന് മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യം നിഷേധിച്ച് മാസങ്ങളോളം ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ആ കേസില്‍ നേരത്തെ അറസ്റ്റുചെയ്യപ്പെട്ട സിഎന്‍ഐ ബിഷപ്, ഒരു കത്തോലിക്കാ വൈദികന്‍, മൂന്ന് പാസ്റ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യത്തിനായി സുപ്രീം കോടതിയെ വരെ സമീപിക്കേണ്ടിവന്നു. അറസ്റ്റിലായവര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ച് മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഇതേ കേസില്‍ മറ്റു രണ്ട് വൈദികരെ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള ജബല്‍പൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പ്രഖ്യാപനം വന്നത്.

പോലീസിന്റെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി ജബല്‍പൂര്‍ രൂപത രംഗത്തുവന്നു. ഞങ്ങള്‍ കുറ്റവാളികളല്ല. വിദ്യാഭ്യാസം നല്‍കുകയെന്ന മഹത്തായ പ്രവര്‍ത്തനമാണ് ചെയ്യുന്നത്. എന്നാല്‍, പ്രിന്‍സിപ്പല്‍മാരെയും മറ്റ് ഉദ്യോഗസ്ഥരെയും പോലീസ് നിയമവിരുദ്ധമായി ക്രിമിനല്‍ കേസില്‍ കുടുക്കുകയാണെന്ന് ജബല്‍പൂര്‍ രൂപത വികാരി ജനറല്‍ ഫാ. ഡേവിസ് ജോര്‍ജ് പറഞ്ഞു.
സ്‌കൂള്‍ ഫീസ് വര്‍ധിപ്പിച്ചാല്‍ ക്രിമിനല്‍ കേസുകള്‍ ചുമത്തി ജയിലില്‍ അടയ്ക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. സ്‌കൂള്‍ അധികൃതരുടെ പേരില്‍ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയതുകൊണ്ടാണ് മുമ്പ് അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്ക് ജാമ്യം ലഭിക്കാന്‍ വൈകിയത്.
മിഷനറിമാര്‍ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിക്കുകയും മറ്റൊരു വശത്തുകൂടി സ്ഥാപനങ്ങളുടെ സത്‌പേര് തകര്‍ത്ത് മിഷനറിമാരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതിനാണ് ഇത്തരം കേസുകള്‍ ചാര്‍ജുചെയ്യുന്നത്.
രാഷ്്രടീയ നേതൃത്വത്തിന്റെ ഇടപെടല്‍ കൂടാതെ ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് തയാറാകില്ലെന്നത് തീര്‍ച്ചയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?