മോണ്‍ സി.ജെ വര്‍ക്കിയച്ചന്റെ 16-ാം ഓര്‍മദിനമായ, 2025 ജൂണ്‍ 24-ന്, കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ റവ. ഡോ. തോമസ് കളരിക്കല്‍ നല്കിയ അനുസ്മരണ സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങള്‍.
മോണ്‍. സി.ജെ വര്‍ക്കിയച്ചനെ നേരില്‍ കാണാനുള്ള ഭാഗ്യം എനിക്ക് വളരെ ചുരുക്കമായേ ലഭിച്ചിട്ടുള്ളൂ. ആദ്യമായി ഞാന്‍ വര്‍ക്കിയച്ചനെ കാണുമ്പോള്‍ എനിക്ക് ആറോ ഏഴോ വയസുമാത്രമാണുള്ളത്. എങ്കിലും ആ ഓര്‍മ ഇന്നും മായാതെ എന്നില്‍ ദീപ്തമാണ്.
43 വര്‍ഷങ്ങള്‍ക്കു മുമ്പ് പൂതംപാറ ഇടവകയില്‍ ധ്യാനം നയിക്കാന്‍ എത്തിയതായിരുന്നു ഫാ. സി.ജെ വര്‍ക്കി. അപ്പോഴാണ് പള്ളിമേടയിലേക്കുള്ള പാല്‍ കൊടുക്കുന്നതിനായി ഞാന്‍ അവിടേക്കു ചെന്നത്. വര്‍ക്കിയച്ചന്‍ ഒരു കസേരയില്‍ ഇരുന്ന് ധ്യാനത്തിന്റെ ടീം അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു. വളരെ മെലിഞ്ഞ ശരീരപ്രകൃതമെങ്കിലും അച്ചന്റെ മുഖത്തെ തേജസ് ഇന്നും എനിക്കോര്‍മയുണ്ട്. അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി അല്പനേരം നിന്നിട്ട്, അച്ചനോട് സംസാരിക്കാനുള്ള ധൈര്യമില്ലാതെ വികാരിയച്ചനെ കണ്ടശേഷം ഞാന്‍ ഓടിപ്പോന്നു.
പിന്നീട് ഡീക്കനായിരിക്കെ, പ്രഥമ ദിവ്യബലിയര്‍പ്പണത്തിന് പ്രാര്‍ത്ഥിച്ച് ഒരുങ്ങുന്നതിനായി മോണ്‍. സി.ജെ വര്‍ക്കിയച്ചന്‍ നയിച്ച ധ്യാനത്തിലാണ് ഞാന്‍ പങ്കെടുത്തത്. കുളത്തുവയല്‍ എന്‍.ആര്‍.സിയില്‍ വച്ച്. ആ ധ്യാനം എനിക്ക് വലിയ പരിശുദ്ധാത്മ അഭിഷേകം പകര്‍ന്നു. എന്റെ പൗരോഹിത്യ ജീവിതത്തിന് അന്നത്തെ ധ്യാനത്തിലൂടെ വര്‍ക്കിയച്ചന്‍ നല്കിയ ഉള്‍ക്കാഴ്ചകളും ആദ്ധ്യാത്മിക ബലവും ഇന്നും കരുത്താണെന്ന് വലിയ അഭിമാനത്തോടെ പറയട്ടെ. പുണ്യ ചരിതനായ മോണ്‍.സി.ജെ വര്‍ക്കിയച്ചന്റെ ധ്യാനത്തില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിച്ചൊരുങ്ങി പൗരോഹിത്യത്തിലേക്കു ചുവടുവയ്ക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ ഭാഗ്യംതന്നെയാണ്.
പാലായിലെ സൗകര്യങ്ങളേക്കാള്‍ മിഷനെ സ്നേഹിച്ച യുവാവ്
മോണ്‍.സി.ജെ വര്‍ക്കിയച്ചന്‍, 1921 ജൂണ്‍ 11-ന് പാലായില്‍ കരിങ്ങുളം ഇടവകയില്‍ കുഴികുളം ജോസഫ്-അന്നമ്മ ദമ്പതികളുടെ ഏഴാമത്തെ മകനായി ജനിച്ചു. മിഷനെക്കുറിച്ച് അധികമാരും ചിന്തിക്കാതിരുന്ന കാലഘട്ടത്തില്‍, കേരളസഭ മിഷന്‍പ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിനുമുമ്പേ, 1938ല്‍ മിഷന്‍ രൂപതയായ കോഴിക്കോട് രൂപതയില്‍ അദ്ദേഹം സെമിനാരി വിദ്യാര്‍ത്ഥിയായി. പാലാ രൂപതയില്‍ നിന്ന് ഈ മിഷന്‍ പ്രദേശത്തേക്ക് വരിക ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഞങ്ങള്‍ അച്ചന്മാര്‍ പറയാറുണ്ട്, വടക്കേ ഇന്ത്യയില്‍ ഇപ്പോള്‍പോലും മെത്രാന്‍ ആകുന്നതിനേക്കാള്‍ നല്ലത് പാലായിലെ ളാലം പള്ളിയിലെ കൊച്ചച്ചനാകുന്നതാണ് എന്ന്. അത്ര മനോഹരമായ, സുഖസൗകര്യങ്ങളുള്ള എല്ലാ സാധ്യതകളുമുള്ള പാലായില്‍നിന്ന് അസൗകര്യങ്ങള്‍ മാത്രമുള്ള മിഷനിലേക്ക് വരാനുള്ള ധൈര്യം കാണിക്കാന്‍ തയ്യാറായ സി.ജെ വര്‍ക്കി എന്ന ചെറുപ്പക്കാരന് ദൈവം നല്‍കിയ നിരവധി അനുഗ്രഹങ്ങളാണ് പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തില്‍ കണ്ടവയെല്ലാം.
1946 മാര്‍ച്ച് ആറിന് കോഴിക്കോട് രൂപതയ്ക്കുവേണ്ടി അദ്ദേഹം പുരോഹിതനായി. പേരാവൂര്‍ പള്ളിയില്‍ ഫാ. ജോസഫ് കുത്തൂരിന്റെ അസിസ്റ്റന്റ് ആയിട്ടാണ് ആദ്യ നിയമനം. പ്രഥമ സ്ഥലം മാറ്റം 1949 ല്‍, ഇപ്പോഴത്തെ മാനന്തവാടി രൂപതയുടെ കീഴിലുള്ള കല്ലോടി പള്ളിയിലേക്കും. 1953 ല്‍ ഡിസംബര്‍ 31 ന് തലശേരി അതിരൂപത സ്ഥാപിതമായപ്പോള്‍ തലശേരി രൂപതയില്‍ അംഗമായി. പല സിറോ മലബാര്‍ വൈദികരും കോഴിക്കോട് രൂപതയില്‍ തന്നെ നിലകൊണ്ടപ്പോള്‍ വര്‍ക്കിയച്ചന്‍ തലശേരി രൂപതയിലേക്ക് വരികയായിരുന്നു.
വര്‍ക്കിയച്ചന്‍ ഒരത്ഭുത വൈദികന്‍..!
1951-ല്‍ കുളത്തുവയലില്‍ എത്തിയ വര്‍ക്കിയച്ചന്‍ സുദീര്‍ഘമായ 16 വര്‍ഷം കുളത്തുവയല്‍ ഇടവകയില്‍ സേവനം ചെയ്തു. 1954-ല്‍ കുളത്തുവയല്‍ ഹൈസ്‌കൂള്‍ അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി സ്ഥാപിതമായി. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു അക്കാലത്ത് മലബാര്‍. അതിനാല്‍ത്തന്നെ ഹൈസ്‌കൂള്‍ സ്ഥാപിക്കാനുള്ള അനുവാദം നേടിയെടുക്കുക വളരെയേറെ ശ്രമകരമായിരുന്നു. എന്നാല്‍ അശ്രാന്ത പരിശ്രമശാലിയായ വര്‍ക്കിയച്ചന്‍ അത് കരഗതമാക്കുകതന്നെ ചെയ്തു. പെരുവണ്ണാമൂഴിയിലും ഓഞ്ഞിലിലും കരികണ്ടന്‍പാറയിലുമെല്ലാം വര്‍ക്കിയച്ചന്‍ ദൈവാലയങ്ങള്‍ നിര്‍മിച്ചു, സ്‌കൂളുകള്‍ സ്ഥാപിച്ചു. ഇടവകയ്ക്ക് വളരെയധികം പ്രാരാബ്ധമുള്ള ആ കാലഘട്ടത്തിലും നരിനട സ്‌കൂള്‍ അദ്ദേഹം വില കൊടുത്തുവാങ്ങി.
അമ്പതില്‍പരം വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം നിര്‍മിച്ച ‘സരസ് ജോര്‍ജിയ’ എന്ന നീന്തല്‍കുളം വര്‍ക്കിയച്ചന്റെ ക്രാന്തദര്‍ശിത്വത്തിന്റെ ശ്രേഷ്ടമായ ഒരു ഉദാഹരണംമാത്രമാണ്. ഒട്ടനവധി നീന്തല്‍ വിദഗ്ദരെ സമ്മാനിച്ച സരസ് ജോര്‍ജിയ വടകര ജില്ലയിലെ ഏക നീന്തല്‍ കുളമായിരുന്നു എന്നറിയുമ്പോള്‍ വര്‍ക്കിയച്ചന്റെ ദീര്‍ഘവീക്ഷണവും സ്വീധീന ശക്തിയും എത്രയധികമായിരുന്നിരിക്കണം! നൂറ്റാണ്ടുകള്‍ പിന്നിട്ടാലും പ്രഭമങ്ങാത്ത മനോഹരമായ കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന ദൈവാലയം ഗോഥിക് സ്റ്റൈലില്‍ പണികഴിപ്പിക്കാന്‍ അദ്ദേഹത്തിന് ദശാംബ്ദങ്ങള്‍ക്കുമുമ്പ് സാധിച്ചു എന്നുള്ളത് അദ്ദേഹത്തിന്റെ ആത്മീയതയുടെ ഒരിക്കലും ഒളിമങ്ങാത്ത ശോഭയായി നിലനില്‍ക്കുകതന്നെ ചെയ്യുന്നു.
പ്രാര്‍ത്ഥനകൊണ്ട് വിജയംകൊയ്ത ‘വല്ലഭായിപ്പട്ടേല്‍’
അവിഭക്ത തലശേരി രൂപതയിലെ പല സ്‌കൂളുകളും, ആദ്യനാളുകളില്‍ പൊതുവായ നേതൃത്വമോ കോര്‍ഡിനേഷനോ ഇല്ലാത്ത അവസ്ഥയില്‍, ലോക്കല്‍ മാനേജുമെന്റുകളുടെ കീഴിലായിരുന്നു. രൂപതയിലെ സ്‌കൂളുകളെയെല്ലാം ഏകോപിപ്പിക്കുക, കോര്‍പ്പറേറ്റു മാനേജുമെന്റിന്റെ നേതൃത്വത്തിലേക്ക് കൊണ്ടുവരിക എന്നത് വളരെ ക്ലേശകരവും സുപ്രധാനവുമായ ദൗത്യമായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ വല്ലഭായിപ്പട്ടേല്‍ നാട്ടുരാജ്യങ്ങളെ ഏകീകരിച്ചതിനു സമാനമായ പ്രസ്തുത ഉത്തരവാദിത്വം ഫാ.സിജെ വര്‍ക്കിയെയാണ് രൂപതാ മെത്രാനായ അഭിവന്ദ്യ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവ് 1967-ല്‍ ഭരമേല്‍പ്പിച്ചത്.
കര്‍മശേഷിയില്‍ അഗ്രഗണ്യനും മികവുറ്റ നയതന്ത്രജ്ഞനും അസാധാരണ വാക്ചാതുര്യവുമുള്ള സി.ജെ വര്‍ക്കിയച്ചന്‍ ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുമെന്ന് മാര്‍ വള്ളോപ്പിള്ളിപ്പിതാവിന് ഉറപ്പുണ്ടായിരുന്നു. വര്‍ക്കിയച്ചന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച്, ഫാ. മാത്യു ചാലില്‍ എഴുതിയ ലേഖനത്തില്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്.
‘വര്‍ക്കിയച്ചന്‍ എത്ര മനോഹരമായാണ് തലശേരി രൂപതാ കോര്‍പ്പറേറ്റിന്റെ നേതൃത്വത്തിലേക്ക് രൂപതയിലെ സ്‌കൂളുകളെ ഏകീകരിക്കുക എന്ന ഉത്തരവാദിത്വം നിര്‍വഹിച്ചത് എന്ന് എനിക്ക് നല്ലതുപോലെ അറിയാം. അതിനുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് കൃത്യമായി എനിക്ക് നല്ല ബോധ്യമുണ്ട്. 1967, 68, 69 കാലഘട്ടങ്ങളില്‍ അത് എത്ര ക്ലേശകരമായിരിക്കും എന്ന് നമുക്ക് ഊഹിക്കാന്‍ കഴിയും. ആ അവസരത്തില്‍ തന്റെ പ്രാര്‍ത്ഥനാ ചൈതന്യവും സ്നേഹ സാന്നിധ്യവും സൗമ്യമായ സംഭാഷണവുംകൊണ്ട് അതിവിദഗ്ദമായി രൂപതയുടെ കീഴിലുള്ള സ്‌കൂളുകളെയെല്ലാം കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിലാക്കാന്‍ വര്‍ക്കിയച്ചന് കഴിഞ്ഞു.’
കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റും വര്‍ക്കിയച്ചനും
റോഡ്, പാലം, ആശുപത്രികള്‍, പോസ്റ്റ് ഓഫീസ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമല്ല കുറ്റ്യാടിയിലെ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റിന്റെ ദൂര സാധ്യതകള്‍ ആദ്യമായി കണ്ടെത്തി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചതും മോണ്‍. സി.ജെ വര്‍ക്കിയച്ചനാണ് എന്നുള്ളത് പലര്‍ക്കും അറിവുള്ള കാര്യമല്ല. കുളത്തുവയല്‍ എന്ന കുഗ്രാമത്തെ ലോകപ്രശസ്ത കുളത്തുവയല്‍ ആക്കി മാറ്റിയത് മോണ്‍.സി.ജെ വര്‍ക്കിയാണ്.
സിസ്റ്റേഴ്സ് – അതുല്യര്‍
ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ സിസ്റ്റേഴ്സിന്റെ സാന്നിധ്യം എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് അറിഞ്ഞിരുന്ന വര്‍ക്കിയച്ചന്‍ 1956-ല്‍ത്തന്നെ തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ അധികാരികളുമായി സംസാരിച്ച്, അവരുടെ ഒരു ശാഖാഭവനം കുളുത്തുവയലില്‍ ആരംഭിച്ചു. സുവിശേഷ പ്രഘോഷണവും കുടുംബ പ്രേഷിതത്വവും സ്ത്രീകളുടെ സമുദ്ധാരണവും സമൂഹത്തിന്റെ സുസ്ഥിതിക്ക് അനിവാര്യമാണെന്നും അതിന് കൂടുതല്‍ സിസ്റ്റേഴ്സിന്റെ സേവനം കൂടിയേ തീരൂ എന്നും വര്‍ക്കിയച്ചന്‍ മനസിലാക്കി. അപ്പോഴാണ് ഈ നിയോഗങ്ങള്‍ക്കുവേണ്ടി മാത്രമായി ഒരു സന്യാസസമൂഹം സ്ഥാപിക്കുന്നതിനെക്കുറിച്ച് വര്‍ക്കിയച്ചന്‍ ചിന്തിച്ചത്. അപ്രകാരം, 1962 സെപ്റ്റംബര്‍ എട്ടിന്, പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുന്നാളില്‍, കുളത്തുവയല്‍ കേന്ദ്രമാക്കി വിമലമേരി മിഷനറി സന്യാസിനീ സമൂഹത്തിന് – എംഎസ്എംഐ – അദ്ദേഹം രൂപം നല്‍കി. 1988- ല്‍ പൊന്തിഫിക്കല്‍ പദവിയിലേക്ക് ഈ കോണ്‍ഗ്രിഗേഷന്‍ ഉയര്‍ത്തപ്പെട്ടു. നാല് പ്രൊവിന്‍സുകളില്‍, ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി 154 ഭവനങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന 1000 -ത്തോളം അംഗങ്ങളുള്ള ഈ കോണ്‍ഗ്രിഗേഷനെ 1988 ല്‍ തന്നെ പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്താന്‍ വര്‍ക്കിയച്ചന്റെ വലിയ പ്രാര്‍ത്ഥനകള്‍ക്കും നിരന്തരമായ അധ്വാനത്തിനും സാധിച്ചെങ്കില്‍ എന്തുമാത്രം വലിയ ആധ്യാത്മിക ഔന്നത്യമുള്ള വ്യക്തിത്വമാണ് വര്‍ക്കിയച്ചന്‍ എന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും.
ആധ്യാത്മിക ജീവിതം പുഷ്പിക്കണമെങ്കില്‍…
മോണ്‍. സിജെ വര്‍ക്കിയച്ചന്റെ ദാരിദ്ര്യ ചൈതന്യം സുപ്രസിദ്ധമാണ്. വളരെ ലളിതജീവിതത്തിന് ഉടമയായിരുന്നു വര്‍ക്കിയച്ചന്‍. അദ്ദേഹം സ്ഥാപിച്ച സന്യാസിനീ സമൂഹത്തിലും സ്ഥാപനങ്ങളിലും ലാളിത്യം നിലനിര്‍ത്താന്‍ അച്ചന്‍ നിതാന്തമായ ശ്രദ്ധ പുലര്‍ത്തി. ക്രിസ്തീയ ലാളിത്യം ജീവിക്കേണ്ടതിനെക്കുറിച്ച് വര്‍ക്കിയച്ചന്‍ താമരശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവിനോട് പറഞ്ഞതിനെക്കുറിച്ച്, വര്‍ക്കിച്ചനെക്കുറിച്ചുള്ള തന്റെ അനുസ്മരണ ലേഖനത്തില്‍ മാര്‍ ഇഞ്ചനാനിയില്‍ പിതാവ് രേഖപ്പെടുത്തിയിട്ടുണ്ട്.
‘ഈ അത്യന്താധുനിക കാലഘട്ടത്തില്‍, മോണ്‍.സി.ജെ വര്‍ക്കിയച്ചന്റെ ലളിത ജീവിതശൈലിയെക്കുറിച്ചും ജനറലേറ്റിലും ബ്രാഞ്ച് ഹൗസുകളിലും എംഎസ്എംഐ കോണ്‍ഗ്രിഗേഷന്റെ വിവിധ സ്ഥാപനങ്ങളിലുമെല്ലാം പരിമിതമായ സൗകര്യങ്ങള്‍ മാത്രം നിലനിര്‍ത്തുന്നതിന്റെ പിന്നിലെ ചേതോ വികാരത്തെക്കുറിച്ചും ചോദിച്ചപ്പോള്‍ വര്‍ക്കിയച്ചന്‍ പറഞ്ഞത്, ഈശോ ജനിച്ചത് മണിമേടയില്‍ അല്ലല്ലോ, തൊഴുത്തിലാണല്ലോ. ആധ്യാത്മിക ജീവിതം സുഖസുഷുപ്തിയില്‍ പുഷ്പിക്കില്ല, ദാരിദ്ര്യത്തിലേ അത് ഫലംചൂടുകയുള്ളൂ. മാത്രമല്ല, ആദ്യകാല ദാരിദ്ര്യവും കഷ്ടപ്പാടുകളും പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാകാന്‍ ക്രിസ്തുവിന്റെ ലളിത ജീവിതശൈലി പിന്തുടരുക അത്യാവശ്യവുമാണ് എന്നാണ്.’
വിശുദ്ധിയുടെ അഭൗമിക സാന്നിധ്യം
കാലഘട്ടത്തിന്റെ പ്രവാചകന്‍, നവീകരണ രംഗത്തെ ശ്രദ്ധേയനായ ധ്യാനഗുരു, പ്രഭാഷകന്‍, ആധ്യാത്മിക പിതാവ്, ഗ്രന്ഥരചയിതാവ്, സംഘാടകന്‍, ആര്‍ക്കിടെക്റ്റ്, വിദ്യാഭ്യാസ വിചക്ഷണന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നിങ്ങനെ വര്‍ക്കിയച്ചനെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല. എങ്കിലും വിശുദ്ധിയുടെ അഭൗമികമായ സാന്നിധ്യമാണ് മോണ്‍ സി.ജെ വര്‍ക്കിയച്ചന്‍ എന്ന് പറയാനാണ് എനിക്ക് കൂടുതല്‍ താല്പര്യം.
എതിര്‍പ്പുകളെ ഭയക്കാത്ത, വിമര്‍ശനങ്ങളെയും സ്ഥാനനഷ്ടങ്ങളെയും വകവക്കാത്ത, വിശുദ്ധിയോടെ ദൈവേഷ്ടത്തിന്റെ പടനായകനായ വര്‍ക്കിയച്ചനെ സ്നാപക യോഹന്നാനോട് ഉപമിക്കുകയാണ് ഏറ്റവും ഉചിതമെന്ന് തോന്നുന്നു. ജൂണ്‍ 24- വര്‍ക്കിയച്ചന്റെ സ്മരണദിനം വിശുദ്ധ സ്നാപക യോഹന്നാന്റെ ജന്മദിനമാണ്. വര്‍ക്കിയച്ചന്‍ സ്വര്‍ഗത്തില്‍ ജനിച്ച ദിവസം, സ്നാപകന്‍ ഭൂമിയില്‍ പിറന്നതിന്റെ ആഘോഷ ദിനം. ‘അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം’ എന്ന് പറയാനും അത് പ്രവര്‍ത്തിക്കാനും വിശുദ്ധിയുടെ മാതൃക നീട്ടുന്ന വര്‍ക്കിയച്ചന്‍ നമ്മളെ പ്രചോദിപ്പിക്കുന്നു. ഭീഷണികളെ ഭയക്കാതെ സത്യത്തെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും അച്ചന്റെ വിശുദ്ധമായ ജീവിതം നമുക്ക് പ്രചോദനമാകട്ടെ!
അച്ചനുവേണ്ടി നാം മരിച്ചവര്‍ക്കുള്ള ദിവ്യബലി അര്‍പ്പിക്കണം എന്ന് എനിക്ക് തോന്നുന്നില്ല. ജീവിതത്തിലുടനീളം പുണ്യങ്ങള്‍ മാത്രം ചെയ്ത വന്ദ്യപുരോഹിതന്‍, മോണ്‍ സി.ജെ വര്‍ക്കിയച്ചന്റെ മാധ്യസ്ഥം നമുക്ക് പ്രാര്‍ത്ഥിക്കാം.
ഞങ്ങളുടെ ഏറ്റംപ്രിയങ്കരനായ പുണ്യപുരോഹിതാ, വര്‍ക്കിയച്ചാ, വിശുദ്ധിയോടെ വിശ്വസ്തതയോടെ ധൈര്യത്തോടെ കര്‍മ്മബദ്ധതയോടെ ജീവിക്കാനുള്ള കൃപ ദൈവകരങ്ങളില്‍നിന്ന് ഞങ്ങള്‍ക്കും സംലഭ്യമാക്കി തരണമേ.
Leave a Comment
Your email address will not be published. Required fields are marked with *