ലാഹോര്‍/പാക്കിസ്ഥാന്‍: തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി രണ്ടു വര്‍ഷം ക്രൂരമായ പീഡനത്തിന് ഇരയായ പാക്ക് ക്രൈസ്തവ പെണ്‍കുട്ടിക്ക് അവസാനം മോചനം. 2023 മെയ് 24 ന് രാത്രിയാണ്, 14 വയസുള്ള പാക്കിസ്ഥാനി ക്രൈസ്തവ പെണ്‍കുട്ടിയായ മുസ്‌കാന്‍ ലിയാഖത്തിന്റെ ജീവിതം മാറിമറിഞ്ഞത്. ഷെയ്ഖുപുര ജില്ലയിലെ മുരിദ്‌കെയിലുള്ള വീട്ടില്‍ നിന്ന് മുഹമ്മദ് അദ്‌നാനും പിതാവ് മുഹമ്മദ് ആരിഫും ചേര്‍ന്ന് തോക്കിന്‍ മുനയില്‍ മുസ്‌കാന്‍ ലിയാഖത്തിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ചില പേപ്പറുകളില്‍ മുസ്‌കാന്റെ വിരലടയാളം ബലമായി എടുത്തശേഷം മുസ്‌കാന്‍ ഒരു മുസ്ലീമായി മാറിയെന്നും അദ്നാന്‍ ഭര്‍ത്താവാണെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് സാല്‍വേഷന്‍ ആര്‍മി അംഗമായ മുസ്‌കാന്‍, തുടര്‍ച്ചയായി ലൈംഗികാതിക്രമത്തിനും ക്രൂരമായ മര്‍ദ്ദനത്തിനും ഇരയായി. 2024 ല്‍ മുസ്‌കാന്‍ ഗര്‍ഭിണിയായെങ്കിലും നാലാം മാസത്തില്‍ അദ്നാന്റെ കഠിനമായ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പോയി.
ഒരിക്കല്‍ മുസ്‌കാന് തന്റെ മൂത്ത സഹോദരിയെ ഫോണില്‍ വിളിച്ച് അവളുടെ സ്ഥലത്തെക്കുറിച്ചും തന്നെ തട്ടിക്കൊണ്ടുപോയവരുടെ പേരുകളെക്കുറിച്ചും അറിയിക്കാന്‍ അവസരം കണ്ടെത്തിയപ്പോഴാണ് അവളുടെ കുടുംബത്തിന് മുസ്‌കാനെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഈ സമയം മുസ്‌കാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചെങ്കിലും അവര്‍ക്കെതിരെ മൊഴി നല്‍കിയാല്‍ മുസ്‌കാനെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്ത. അങ്ങനെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ളാമിലേക്ക് പരിവര്‍ത്തനം ചെയ്തതെന്നും അദ്നാനെ വിവാഹം കഴിച്ചതെന്നും കോടതിയില്‍ പറയാന്‍ മുസ്‌കാന്‍ നിര്‍ബന്ധിതയായി. മുസ്‌കാനെ നിയമനടപടിയിലൂടെ രക്ഷിക്കാന്‍ കുടുംബം നടത്തിയ ശ്രമം കൂടുതല്‍ ക്രൂരമായ മര്‍ദ്ദനത്തിലേക്ക് നയിച്ചു. ഇരുമ്പ് വടി ഉപയോഗിച്ച് അദ്നാന്‍ ഇടുതുകൈ ഒടിച്ചു. കഴിഞ്ഞ ജൂണ്‍ 3 നാണ് മുസ്‌കാന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഒടുവില്‍ ഉത്തരം ലഭിച്ചത്. അന്ന് ആരുമില്ലാത്ത സമയത്ത് മുസ്‌കാന്‍ അവിടെ നിന്ന് രക്ഷപെടുകയായിരുന്നു.
വ്യാജ വിവാഹത്തിന്റെ അടിസ്ഥാനത്തില്‍ അദ്നാന്‍ വീണ്ടും തന്റെ മകളെ കൊണ്ടുപോകുമോയെന്ന് ഭയന്ന്, പിതാവ് ലിയാഖത്ത് മാസിഹ് ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അഭയം നല്‍കുന്ന ഒരു പാരാലീഗല്‍ സംഘടനയായ ക്രിസ്റ്റ്യന്‍സ് ട്രൂ സ്പിരിറ്റിന്റെ (സിടിഎസ്) സഹായം തേടിയിരിക്കുകയാണിപ്പോള്‍. 2023 ല്‍ മകള്‍ വീട്ടില്‍ നിന്ന് കാണാതായപ്പോള്‍ തട്ടിക്കൊണ്ടുപോകല്‍ കേസ് ഫയല്‍ ചെയ്യാന്‍ മുസ്‌കന്റെ മാതാപിതാക്കള്‍ ആവര്‍ത്തിച്ച് ശ്രമിച്ചിരുന്നുവെന്ന് സിടിഎസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ സപ്ന പറഞ്ഞു. ”ലോക്കല്‍ പോലീസ് അവരുടെ അപേക്ഷ സ്വീകരിച്ചില്ല. മെയ് 26 ന് മുസ്‌കാന്‍ സഹോദരിയെ വിളിച്ചതിനെത്തുടര്‍ന്ന്, കുടുംബം നിയമസഹായത്തിനായി സിടിഎസിനെ സമീപിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോചനത്തിനായി ഞങ്ങള്‍ ഉടന്‍ തന്നെ ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു, കോടതി ലോക്കല്‍ പോലീസിനോട് അവളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. മുസ്‌കാന്‍ ജഡ്ജിയുടെ മുമ്പാകെ പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയപ്പോള്‍ ഞങ്ങള്‍ നിരാശരായി, പക്ഷേ അവള്‍ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതയായി എന്ന് ഞങ്ങള്‍ മനസ്സിലാക്കി,’ കാതറിന്‍ സപ്ന പറഞ്ഞു.
‘രണ്ട് വര്‍ഷം തടവില്‍ കഴിഞ്ഞ പെണ്‍കുട്ടി് കടുത്ത മാനസികവും ശാരീരികവുമായ ആഘാതത്തിലാണ്. സുഖം പ്രാപിക്കാന്‍ സമയമെടുക്കും, പക്ഷേ കര്‍ത്താവ് അവളെ പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. സിടിഎസ് നിയമ സംഘം അദ്‌നാനെതിരെ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്, മുസ്‌കാന് നീതി ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും. കുടുംബത്തിന് രരണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയുന്ന സാഹചര്യമില്ല. അതിനാല്‍ അവര്‍ക്ക് നിയമസഹായവും അവരുടെ മകള്‍ക്ക് വൈദ്യശാസ്ത്രപരവും മാനസികവുമായ ചികിത്സയും നല്‍കുന്നത് ഞങ്ങള്‍ സ്വയം ഏറ്റെടുത്തിരിക്കുന്നു,’ സപ്‌ന പറഞ്ഞു.
ഒരു ക്രിസ്ത്യാനിയായി ജീവിക്കാന്‍ ഏറ്റവും പ്രയാസമുള്ള സ്ഥലങ്ങളുടെ പട്ടികയായ ഓപ്പണ്‍ ഡോര്‍സിന്റെ 2025 വേള്‍ഡ് വാച്ച് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.
Leave a Comment
Your email address will not be published. Required fields are marked with *