ജോസഫ് മൈക്കിള്‍
കണ്ണൂര്‍ രാഷ്ട്രീയം വലിയ പിരിമുറുക്കത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന ഒരു കാലമായിരുന്നത്. ഏതാനും രാഷ്ട്രീയ കൊലപാതകങ്ങള്‍ ആ ദിവസങ്ങളില്‍ നടന്നിരുന്നു. സംഘര്‍ഷഭരിതമായ അത്തരമൊരു സാഹചര്യത്തില്‍ ഞെട്ടല്‍ ഉളവാക്കുന്ന ഒരു വാര്‍ത്തയുമായിട്ടായിരുന്നു 2000-ലെ ആ പ്രഭാതം പൊട്ടിവിടര്‍ന്നത്. അവിടെയുള്ള സെമിത്തേരിയിലെ 24 കുരിശുകള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. സിസ്റ്റേഴ്‌സിനെ അടക്കിയ കല്ലറകളായിരുന്നു എല്ലാം. കുരിശുകളെല്ലാം കോണ്‍ക്രീറ്റുകൊണ്ട് നിര്‍മിച്ചവയായിരുന്നു. വിശ്വാസികളില്‍ വലിയ ഞെട്ടലും പ്രതിഷേധവും ഉണ്ടായി. ഇപ്പോഴത്തെ കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലായിരുന്നു അന്ന് കണ്ണൂര്‍ രൂപതാധ്യക്ഷന്‍. വിവരം അറിഞ്ഞ് രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും വിശ്വാസികളും ബിഷപ്ഹൗസിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. മാധ്യമപ്രവര്‍ത്തകര്‍ പിതാവിന്റെ പ്രതികരണം തേടി.
എല്ലാവരും ആകാംക്ഷയോടെ ചക്കാലയ്ക്കല്‍ പിതാവിന്റെ പ്രതികരണത്തിനായി കാതോര്‍ത്തു. ”കുരിശില്‍ മരിച്ചവന്‍ ക്ഷമിച്ചവനാണ്. ആ കുരിശു തകര്‍ത്തവരോടു ഞാനും ക്ഷമിക്കുന്നു.” എന്നായിരുന്നു പിതാവിന്റെ വാക്കുകള്‍. സംഘര്‍ഷഭരിതമായ സാഹചര്യത്തിന് പെട്ടെന്ന് അയവുവന്നു. ആ പ്രതികരണം പുറത്തുവന്നതിനുശേഷം അന്നത്തെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ പിതാവിനെ വിളിച്ചു. അങ്ങ് പ്രതിഷേധിക്കണമെന്ന് ഒരു വാക്കു പറഞ്ഞിരുന്നെങ്കില്‍ പതിനായിരങ്ങള്‍ ഒന്നിച്ചുകൂടുമായിരുന്നു. അതൊരു വൈകാരിക പ്രശ്‌നമായി മാറുകയും ചെയ്‌തേനെ. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കൊണ്ട് നട്ടംതിരിയുന്ന ഈ അവസ്ഥയില്‍ ഇങ്ങനെയൊരു സമീപനം സ്വീകരിച്ചതിന് വളരെ നന്ദി ഉണ്ടെന്നായിരുന്നു കളക്ടറുടെ വാക്കുകള്‍.
പ്രത്യേകതകള്‍ നിറഞ്ഞ 2023
ക്രിസ്തുവിന്റെ മനസോടു ചേര്‍ന്നുനിന്നാണ് എന്നും ചാക്കാലയ്ക്കല്‍ പിതാവിന്റെ വാക്കുകളും പ്രതികരണങ്ങളും. ക്രിസ്തുവിന്റെ മനസാകണം സഭയ്ക്ക് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ക്ഷമിക്കാനും പൊറുക്കാനും കഴിയുന്നില്ലെങ്കില്‍ ക്രിസ്ത്യാനികളാണെന്ന് പറയുന്നതില്‍ എന്തുകാര്യം എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഏറെ തിരക്കുകളുടെ നടുവിലാണ് ഇപ്പോള്‍ ചക്കാലയ്ക്കല്‍ പിതാവ്. കോഴിക്കോട് രൂപതാധ്യക്ഷന്‍ എന്ന ചുമതലയ്ക്കു പുറമെ കേരള റീജിയന്‍ ലത്തീന്‍ കത്തോലിക്ക ബിഷപ്പുമാരുടെ കൗണ്‍സില്‍ പ്രസിഡന്റായും (KRLCBC) കേരള റീജിയന്‍ ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ (KRLCC) പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടത് അടുത്ത നാളിലായിരുന്നു.
ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതകള്‍ ഉള്ള വര്‍ഷമാണ് 2023. അദ്ദേഹത്തിന്റെ സപ്തതി, കോഴിക്കോട് രൂപതയുടെ ശതാബ്ദി, കോഴിക്കോട് രൂപതയുടെ ചുമതല ഏറ്റെടുത്തിട്ട് 10 വര്‍ഷം തികയുന്നു. മെത്രാനായിട്ട് 24 വര്‍ഷമാകുന്നു. മറവിരോഗം ബാധിക്കരുതെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ ചക്കാലയ്ക്കല്‍ പിതാവ് ആവര്‍ത്തിക്കാറുണ്ട്. നടന്ന വഴികള്‍, എങ്ങനെ ഇവിടംവരെ എത്തി, ആരൊക്കെയാണ് സഹായിച്ചത് തുടങ്ങിയ കാര്യങ്ങള്‍ മറവിയുടെ ചെപ്പിലേക്ക് തള്ളാനുള്ളതല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ഒരാഴ്ചത്തെ ബിരിയാണിക്കുള്ള പണം
ഒരു ദിവസം രാവിലെ കുര്‍ബാന കഴിഞ്ഞ് ചക്കാലയ്ക്കല്‍ പിതാവ് മുറിയിലേക്ക് വരുമ്പോള്‍ ഒരാള്‍ കാത്തുനിന്നിരുന്നു. സഹായം ചോദിച്ച് പതിവായി എത്തുന്നവരുടെ കൂട്ടത്തിലുള്ളതായിരുന്നു അയാള്‍. എന്തുപറ്റി അതിരാവിലെ എന്നു ചോദിച്ചപ്പോള്‍ ചായ കുടിക്കാന്‍ കയ്യില്‍ പൈസ ഇല്ല. രാവിലെയാകുമ്പോള്‍ പിതാവ് ഉണ്ടാകുമല്ലോ എന്നു കരുതിയാണ് നേരത്തെ വന്നത് എന്നായിരുന്നു മറുപടി. പണം നല്‍കിയിട്ട് പിതാവു പറഞ്ഞു, ഇതുകൊണ്ട് ബിരിയാണിയോ ചോറോ എന്തെങ്കിലുമൊക്കെ വാങ്ങിക്കഴിക്കണം. കുറച്ചുദിവസം കഴിഞ്ഞേ ഇനി വരാവൂ എന്നൊരു ഉപദേശവും നല്‍കി. ഒരാഴ്ചയിലധികം സുഖമായി ജീവിക്കാനുള്ള പണം അതില്‍ ഉണ്ടായിരുന്നു.
പിറ്റേന്നു കുര്‍ബാന കഴിഞ്ഞ് മുറിയിലേക്ക് വരുമ്പോള്‍ തലേന്നു കണ്ട മനുഷ്യന്‍ പിതാവിനെ കാത്ത് അവിടെ ഉണ്ടായിരുന്നു. പിതാവിന് അല്പം ദേഷ്യം വന്നു. പിതാവേ, കടംവീട്ടിയും മരുന്നുമേടിച്ചും കഴിഞ്ഞപ്പോള്‍ പണം തീര്‍ന്നു. ഇന്നും ചായകുടിക്കാന്‍ കാശില്ല. ആദ്യം ഓര്‍മവന്നതു പിതാവിന്റെ മുഖമാണെന്നായിരുന്നു അയാളുടെ വാക്കുകള്‍. മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നതിന് ഒരു അതിരൊക്കെ വേണ്ടേ എന്ന് അല്പം നീരസത്തോടെ പിതാവ് ചോദിച്ചു. ഞാന്‍ ബുദ്ധിമുട്ടിക്കുന്നത് മനുഷ്യരെയൊന്നുമല്ല, പിതാവിനെയാണ് എന്നായിരുന്നു മറുപടി. ആ വാക്കുകള്‍ ഒരു വെള്ളിടിപോലെയാണ് അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പതിഞ്ഞത്. പണം എടുക്കാന്‍ മുറിയിലേക്ക് കയറുമ്പോള്‍ തന്റെ കണ്ണുകള്‍ നിറയുന്നുണ്ടെന്ന് പിതാവിന് മനസിലായി. ഞാന്‍ ഒരു സാധാരണ മനുഷ്യനല്ല, മെത്രാനാണ്. ആ തിരിച്ചറിവോടെ പെരുമാറണം എന്നാണല്ലോ അതിനര്‍ത്ഥം. ഞാന്‍ ആരാണെന്നു ഓര്‍മിപ്പിക്കാന്‍ ഏതൊക്കെ വിധത്തിലാണ് ദൈവമേ, അവിടുന്ന് ആളുകളെ നിയോഗിക്കുന്നതെന്നായിരുന്നു ആ സമയം മനസില്‍ ഉയര്‍ന്ന ചിന്ത.
എല്ലാവരും ആകാംക്ഷയോടെ ചക്കാലയ്ക്കല്‍
പിതാവിന്റെ പ്രതികരണത്തിനായി കാതോര്‍ത്തു.
”കുരിശില്‍ മരിച്ചവന്‍ ക്ഷമിച്ചവനാണ്.
ആ കുരിശു തകര്‍ത്തവരോടു ഞാനും
ക്ഷമിക്കുന്നു.” എന്നായിരുന്നു പിതാവിന്റെ
വാക്കുകള്‍. സംഘര്‍ഷഭരിതമായ
സാഹചര്യത്തിന് പെട്ടെന്ന് അയവുവന്നു.
പ്രതികരണം പുറത്തുവന്നതിനുശേഷം
കളക്ടര്‍ പിതാവിനെ വിളിച്ചു.
വികാരിയച്ചന്റെ പകുതി ചായ
മാള പള്ളിപ്പുറത്തെ (കോട്ടപ്പുറം രൂപത) ഔസേപ്പ്-മറിയം ദമ്പതികളുടെ ആറ് മക്കളില്‍ മൂന്നാമനായിട്ടാണ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ ജനനം. കുട്ടിയായിരുന്ന വര്‍ഗീസിനെ ദൈവാലയത്തോട് അടുപ്പിച്ചത് ഇടവക വികാരി ഫാ. ബനവഞ്ചര്‍ നടുവത്തേഴത്തായിരുന്നു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ദൈവാലയത്തിലെ ശുശ്രൂഷിയാക്കി. പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ചു. ആ വൈദികന്‍ തന്റെ ചായ രണ്ട് ഗ്ലാസിലാക്കി പകുതി തനിക്കു നല്‍കിയതൊക്കെ പിതാവിന്റെ മനസിലെ പച്ചപിടിച്ച ഓര്‍മകളാണ്.
അനേകരുടെ കരുതലും പ്രോത്സാഹനവും തന്റെ വളര്‍ച്ചയ്ക്ക് പിന്നിലുണ്ടെന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ട്. കൊച്ചുവര്‍ഗീസ് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചു. അന്നത്തെ ക്ലാസ് ടീച്ചറായിരുന്നു ഔസേപ്പ് മാഷ് ബാഗ് സമ്മാനം നല്‍കി. വര്‍ഷങ്ങളോളം താന്‍ ആ ബാഗ് പൊന്നുപോലെ സൂക്ഷിച്ചെന്ന് ചക്കാലയ്ക്കല്‍ പിതാവ് പറയുന്നു. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും അംഗീകരിക്കണമെന്നുമുള്ള വലിയ പാഠമായിരുന്നു അതു സമ്മാനിച്ചത്.
ശതാബ്ദി സ്മാരകമായി വീടുകള്‍
സെമിനാരി പ്രവേശനം തേടി അപ്പനോടൊപ്പം അന്നത്തെ കോഴിക്കോട് രൂപതാധ്യക്ഷന്‍ പത്രോണി പിതാവിനെ കാണാന്‍ ചെന്നത് ഇന്നലെ നടന്നതുപോലെ പിതാവിന്റെ മനസിലുണ്ട്. ഇറ്റലിക്കാരനായ പത്രോണി പിതാവ് തനിക്ക് അറിയാവുന്ന മലയാളത്തില്‍ രണ്ടു മണിക്കൂര്‍ അവരോടു സംസാരിച്ചു. പോരാന്‍ നേരം ആശീര്‍വാദം നല്‍കിയിട്ട് പേഴ്‌സില്‍നിന്നും 100 രൂപ (അക്കാലത്ത് അതു വലിയ തുകയായിരുന്നു) എടുത്ത് ആ കൗമാരക്കാരന്റെ കയ്യില്‍ വച്ചു. പിതാവേ പൈസ വേണ്ട. സെമിനാരിയില്‍ സീറ്റുതന്നാല്‍ മതി എന്നു പറഞ്ഞപ്പോള്‍, ഇരുന്നോട്ടെ എന്നു പറഞ്ഞു നിര്‍ബന്ധിച്ചു. അതു വാങ്ങാനുള്ള മടികണ്ട് പിതാവു പറഞ്ഞു: നീ വലുതായി വലിയ ആളാകുമ്പോള്‍ ഇതു മറക്കരുത്. മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ പഠിക്കണം. ആ വാക്കുകള്‍ കൗമാരക്കാരന്റെ ഹൃദയത്തിലാണ് പതിഞ്ഞത്.
ഏതു പദ്ധതികള്‍ ആരംഭിക്കുമ്പോഴും സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെക്കുറിച്ചു ചിന്തിക്കുന്ന കാരുണ്യം നിറഞ്ഞ മനസാണ് ചക്കാലയ്ക്കല്‍ പിതാവിന്റേത്. കോഴിക്കോട് രൂപതയുടെ ശതാബ്ദി സ്മാരകമായി പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുന്ന ബെത്‌ലഹേം ഭവന പദ്ധതി നല്ല രീതിയില്‍ മുന്നേറുകയാണ്.
വീടില്ലാത്തവരുടെ സങ്കടങ്ങളാണ് അത്തരമൊരു പദ്ധതി ആവിഷ്‌ക്കരിക്കാന്‍ പ്രേരിപ്പിച്ചത്. ഇതിനകം 80 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കൂടാതെ ഇതിലധികം വീടുകള്‍ക്ക് മെയിന്റനന്‍സിനായി പണം നല്‍കി. 200 വീടുകള്‍ നിര്‍മിക്കാനാണ് പ്ലാനിട്ടിരുന്നതെങ്കിലും അതു മുമ്പോട്ടുകൊണ്ടുപോകാനാണ് ഇപ്പോഴത്തെ തീരുമാനം. ഭവനരഹിതരായി രൂപതാതിര്‍ത്തിക്കുള്ളില്‍ ആരും ഉണ്ടാകരുതെന്ന ചിന്തയാണ് അതിനു പിന്നില്‍.
വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് പുതിയൊരു പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് പിതാവ്. സ്ഥലം സ്വന്തമായി ഇല്ലാത്തവര്‍ക്ക് പഞ്ചായത്തുകളില്‍ ഭവനനിര്‍മാണത്തിന് സഹായം ലഭിക്കില്ല. അത്തരം സാഹചര്യങ്ങളില്‍ ഭൂമി രൂപത നല്‍കും. പഞ്ചായത്തിന്റെ വിഹിതവും കൂടി ചേര്‍ത്ത് രൂപതയുടെ സഹായത്തോടെ വീടുകള്‍ നിര്‍മിക്കാനാണ് ആലോചിക്കുന്നത്. അങ്ങനെ വരുമ്പോള്‍ നല്ല വീടുകള്‍ നിര്‍മിക്കാനും സാധിക്കും. പല പഞ്ചായത്ത് പ്രസിഡന്റുമാരുമായി സംസാരിച്ചുകഴിഞ്ഞു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ഒരു തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കാനും പദ്ധതിയുണ്ട്.
ടെന്‍ഷനോ എന്തിന്?
ശതാബ്ദി പ്രമാണിച്ച് എല്ലാ ഇടവകകളും ചക്കാലയ്ക്കല്‍ പിതാവ് സന്ദര്‍ശിക്കുകയാണ്. 2 ദിവസം ഓരോ ഇടകയിലും താമസിക്കുന്നു. ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനുമുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നത്. ഇടവകകളില്‍ കന്യാസ്ത്രീമാരുടെ നേതൃത്വത്തില്‍ ഹോം മിഷന്‍ പ്രോഗ്രാമുകള്‍ നടന്നുവരുന്നു. ഓരോ ഇടവകകളിലും 25-30 സിസ്റ്റേഴ്‌സ് പോയി താമസിച്ച് ഭവന സന്ദര്‍ശനം നടത്തി പ്രശ്‌നങ്ങള്‍ മനസിലാക്കി ഇടപെടലുകള്‍ നടത്തുന്നു. വൈദികരുടെ ഭവനസന്ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണെന്ന് പിതാവു പറയുന്നു. ഒരു വൈദികന്‍ ജനങ്ങളുടെ കൂടെ നടക്കുന്നവനാകണമെന്നതാണ് പിതാവിന്റെ കാഴ്ചപ്പാട്. മെത്രാന് കക്ഷി രാഷ്ട്രീയം പാടില്ലെന്നു പറയുമ്പോഴും എല്ലാവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ ചക്കാലയ്ക്കല്‍ പിതാവിന് പ്രത്യേകമായൊരു കഴിവുണ്ട്.
നിറഞ്ഞ ചിരിയോടെയെ ചക്കാലയ്ക്കല്‍ പിതാവിനെ കാണാനാകൂ. ഭാരിച്ച ഉത്തരവാദിത്വങ്ങളുടെ ടെന്‍ഷനൊന്നും അങ്ങയെ ബാധിക്കുന്നില്ലേ എന്നു ചോദ്യത്തിന് ഒരു കഥയിലൂടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഒരു രാജ്യത്തിന്റെ ഭരണാധികാരിക്ക് ഒരിക്കല്‍ ഉറക്കം നഷ്ടപ്പെട്ടു. മാലാഖ പ്രത്യക്ഷപ്പെട്ടു ചോദിച്ചു. എന്താണ് ഉറങ്ങാതെ കിടക്കുന്നത്. എന്റെ രാജ്യത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്നായിരുന്നു ഉത്തരം. നീ ഉണ്ടാകുന്നതിനുമുമ്പ് ആരാണ് ഈ രാജ്യത്തെ നോക്കിയതെന്ന മാലാഖയുടെ ചോദ്യത്തിന് ദൈവം എന്ന് ഭരണാധികാരി മറുപടി നല്‍കി. നീ ലോകത്തുനിന്നു പോയിക്കഴിഞ്ഞാലും ആരാണ് ഈ രാജ്യത്തെ നോക്കുക എന്ന ചോദ്യത്തിനും ദൈവമെന്നായിരുന്നു ഉത്തരം. എങ്കില്‍ നീ ഉള്ളപ്പോഴും ഈ രാജ്യത്തെ ദൈവം നോക്കുമെന്ന് വിചാരിച്ചുകൂടേ എന്ന് മാലാഖ ചോദിച്ചപ്പോഴാണ് ഭരണാധികാരിക്ക് തനിക്കു പറ്റിയ അബദ്ധം മനസിലായത്.
കടംവീട്ടിയും മരുന്നുമേടിച്ചും കഴിഞ്ഞപ്പോള്‍ പണം തീര്‍ന്നു. ഇന്നും ചായകുടിക്കാന്‍ കാശില്ല. ആദ്യം ഓര്‍മവന്നതു പിതാവിന്റെ മുഖമാണെന്നായിരുന്നു അയാളുടെ വാക്കുകള്‍. മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നതിന് ഒരു അതിരൊക്കെ വേണ്ടേ എന്ന് അല്പം നീരസത്തോടെ പിതാവ് ചോദിച്ചു. ഞാന്‍ ബുദ്ധിമുട്ടിക്കുന്നത് മനുഷ്യരെയൊന്നുമല്ല, പിതാവിനെയാണ് എന്നായിരുന്നു മറുപടി. പണം എടുക്കാന്‍ മുറിയിലേക്ക് കയറുമ്പോള്‍ തന്റെ കണ്ണുകള്‍ നിറയുന്നുണ്ടെന്ന് പിതാവിന് മനസിലായി.
കാരുണ്യം നിറഞ്ഞ സ്വപ്‌നം
നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും മുകളില്‍ ദൈവം ഉണ്ടെന്നു വിശ്വസിക്കാന്‍ കഴിയണമെന്നാണ് ചക്കാലയ്ക്കല്‍ പിതാവ് പറയുന്നത്. മറ്റുള്ളവരെക്കുറിച്ചുള്ള കരുതല്‍ നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാകണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ചക്കാലയ്ക്കല്‍ പിതാവിന്റെ മനസില്‍ കാരുണ്യ ഗ്രാമമെന്ന വലിയൊരു സ്വപ്‌നമുണ്ട്. രോഗികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി, ആരും ഇല്ലാത്ത വൃദ്ധജനങ്ങള്‍ എന്നിങ്ങനെ പല വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കായി ഹൗസുകള്‍ ഉണ്ടാക്കിയിട്ട് ആ ഹൗസുകളെ കാരുണ്യഗ്രാമമായി വളര്‍ത്തിക്കൊണ്ടുവരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ദൈവം ഇടപെടുമെന്ന കാര്യത്തിലും പിതാവിന് അല്പംപോലും സംശയമില്ല.
ചെറിയ കാര്യങ്ങളില്‍ മുതല്‍ വിശ്വസ്തത ജീവിതത്തിന്റെ ഭാഗമാക്കണമെന്നാണ് അദ്ദേഹം ഓര്‍മിപ്പിക്കുന്നത്. ഒരാളെ നോക്കി പുഞ്ചിരിക്കുമ്പോള്‍ ആത്മാര്‍ത്ഥമായി പുഞ്ചിരിക്കുക, സംസാരിക്കുമ്പോള്‍ ആത്മാര്‍ത്ഥമായി സംസാരിക്കുക. ഇത്തരം ആത്മാര്‍ത്ഥത നിറഞ്ഞ പ്രത്യേകതകളായിരിക്കാം ജാതി-മത വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും ചക്കാലയ്ക്കല്‍ പിതാവ് സ്വീകാര്യനാകുന്നതും.
Leave a Comment
Your email address will not be published. Required fields are marked with *