Follow Us On

19

April

2025

Saturday

യുവജന സംഗമ വേദിയിൽ വീണ്ടെടുപ്പിന്റെ വയലായി കാരുണ്യോദ്യാനം! ജയിൽ പുള്ളികളുടെ സമ്മാനം കാണാൻ പാപ്പ എത്തും

യുവജന സംഗമ വേദിയിൽ വീണ്ടെടുപ്പിന്റെ വയലായി കാരുണ്യോദ്യാനം! ജയിൽ പുള്ളികളുടെ സമ്മാനം കാണാൻ പാപ്പ എത്തും

ലിസ്ബൺ: ജനലക്ഷങ്ങളുടെ പങ്കാളിത്തത്താൽ അനുഗൃഹീതമായ ലോക യുവജന സംഗമത്തിന്റെ നിരവധി സവിശേഷതകളിൽ ഒന്നാണ് കാരുണ്യോദ്യാനം (പാർക്ക് ഡോ പെർഡോ) എന്ന പേരിൽ സജ്ജീകരിക്കുന്ന കുമ്പസാര വേദി. ഒന്നു രണ്ടുമല്ല 150 കുമ്പസാരക്കൂടുകളാണ് അനുരജ്ഞന കൂദാശയിലൂടെ വീണ്ടെടുപ്പിന്റെ അനുഭവം പകരാൻ ഇത്തവണ സജ്ജീകരിച്ചിരിക്കുന്നത്. ഒരുപക്ഷേ, ഇത്രയേറെപ്പേർക്ക് ഒരുമിച്ച് കുമ്പസാരിക്കാൻ സൗകര്യമുള്ള വേദി വേറെയുണ്ടാവില്ല മറ്റൊരിടത്തും!

പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമം 2023ന്റെ വേദിയിൽ സ്ഥാപിക്കാനുള്ള കുമ്പസാര കൂടുകൾ ഒരുക്കിയവർക്കുമുണ്ട് സവിശേഷത. ജയിൽ ശിക്ഷയനുഭവിക്കുന്ന സഹോദരങ്ങളാണ് അതിന്റെ സൃഷ്ടാക്കൾ. അറിഞ്ഞും അറിയാതെയും ചെയ്തുപോയ കുറ്റങ്ങളോടുള്ള പ്രായശ്ചിത്തമെന്നുതന്നെ വിശേഷിപ്പിക്കാം ലോക യുവജന സംഗമത്തിന് അവർ കൈമാറിയ ഈ സമ്മാനം. 2019ൽ പാനമ ആതിഥേയത്വം വഹിച്ച ലോക യുവജന സംഗമത്തിൻ കുമ്പസാരക്കൂടുകൾ ഒരുക്കിയതും ജയിൽ പുള്ളികളായിരുന്നു.

പോർച്ചുഗലിലെ കോയിംബ്ര, പാക്കോസ് ഡി ഫെരേര, പോർട്ടോ എന്നീ ജയിലുകളിലെ തടവുകാർ ചേർന്നാണ് ഇത്തവണത്തെ 150 കുമ്പസാരക്കൂടുകളും ഒരുക്കിയത്. ഓരോ ജയിൽ യൂണിറ്റും 50 കുമ്പസാരക്കൂടുകൾ വീതം നിർമിച്ചു. പുനരുപയോഗിക്കാവുന്ന വസ്തുക്കൾ കൊണ്ടാണ് നിർമാണം. പോർച്ചുഗീസ് വീടുകളുടെ രൂപസാദൃശ്യത്തോടെ നിർമിച്ച കൂടുകൾ യൂത്ത് ഡേയുടെ വോളണ്ടിയേഴ്സാണ് ഡിസൈൻ ചെയ്തത്.

മേൽക്കൂരയും വലതു പാർശ്വഭിത്തിയും കൂടിച്ചേരുമ്പോൾ രൂപപ്പെടുന്ന കുരിശടയാളവും ശ്രദ്ധേയമാണ്. പേപ്പൽ പതാകയെ അനുസ്മരിപ്പിക്കുംവിധം മഞ്ഞ, വെള്ള നിറങ്ങളുടെ ബോർഡറുമുണ്ട്. കൂടാതെ ലോക യുവജന സംഗമത്തിന്റെ ലോഗോയും ഉൾപ്പെടുത്തി. വിവിധ ഭാഷകളിൽ കുമ്പസാരിക്കാൻ സൗകര്യം ഇവിടെയുണ്ടാകും. അതിൽ തമിഴ്, ഹിന്ദി, ബംഗാളി എന്നീ ഇന്ത്യൻ ഭാഷകളും ഉൾപ്പെടും.

നാളെ (ഓഗസ്റ്റ് നാല്) ഫ്രാൻസിസ് പാപ്പയും കാരുണ്യോദ്യാനത്തിലെത്തും, അവിടെ വൈദികരോടൊപ്പം ഫ്രാൻസിസ് പാപ്പയും കാരുണ്യോദ്യാനത്തിലെത്തി അനുരഞ്ജനത്തിന്റെ കൂദാശ പരികർമം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ആത്മീയ വിശുദ്ധിക്ക് വഴിയൊരുക്കുന്ന അനുരജ്ഞന കൂദാശയ്ക്കായി കുമ്പസാരക്കൂടുകൾ നിർമിക്കുമ്പോൾ തങ്ങൾക്കും ആത്മീയവിശുദ്ധിയും സ്വാതന്ത്ര്യവും അനുഭവിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ജയിൽപ്പുള്ളികൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?