Follow Us On

06

February

2025

Thursday

സ്നേഹത്തിനു മാത്രമേ യഥാർത്ഥ സന്തോഷം നൽകാനാകൂ;  മംഗോളിയയെ ചേർത്തുപിടിച്ച് ഫ്രാൻസിസ് പാപ്പ

സ്നേഹത്തിനു മാത്രമേ യഥാർത്ഥ സന്തോഷം നൽകാനാകൂ;  മംഗോളിയയെ ചേർത്തുപിടിച്ച്  ഫ്രാൻസിസ് പാപ്പ

ഉലാൻബത്താർ: സന്തോഷത്തോടെ ആയിരിക്കാൻ നാം പ്രശസ്തരോ സമ്പന്നരോ ശക്തരോ ആകേണ്ടതില്ലെന്നും സ്നേഹത്തിനു മാത്രമേ യഥാർത്ഥ സന്തോഷം നൽകാനാകൂവെന്നും ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സ്നേഹം മാത്രമേ നമ്മുടെ ഹൃദയത്തിന്റെ ദാഹം ശമിപ്പിക്കൂവെന്നും സ്നേഹം മാത്രമേ നമ്മുടെ മുറിവുകളെ സുഖപ്പെടുവെന്നും പാപ്പ കൂട്ടിച്ചേർത്തു.

മംഗോളിയൻ പര്യടനത്തിന്റെ മൂന്നാം ദിനത്തിൽ തലസ്ഥാന നഗരിയായ ഉലാൻബത്താറിലെ സ്റ്റെപ്പി അരീനയിൽ ദിവ്യബലി അർപ്പിച്ച് വചനസന്ദേശം നൽകവേയായിരുന്നു പാപ്പയുടെ ഉദ്‌ബോധനം. ‘സ്നേഹം മാത്രമേ നമ്മുടെ ദാഹം ശമിപ്പിക്കൂ, നമ്മെ സുഖപ്പെടുത്തൂ. ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ നമ്മെ സഹായിക്കുന്ന ഈ ദാഹത്തിന് വലിയ രഹസ്യമുണ്ട്. ഈ ദാഹം നമ്മെ ജീവനുള്ള ദൈവത്തിലേക്ക് അടുപ്പിക്കുന്നു.’

സന്തോഷത്തിനും സ്നേഹത്തിനുമായി ദാഹിക്കുന്ന, ദൈവത്തിന്റെ നാടോടികളാണ് നിങ്ങൾ എന്ന വാക്കുകളോടെ മംഗോളിയൻ ജനതകളെ അഭിസംബോധന ചെയ്തുകൊണ്ടാണ് പാപ്പ സന്ദേശം ആരംഭിച്ചത്. ‘ദൈവമേ എന്റെ ആത്മാവ് നിനക്കായി ദാഹിക്കുന്നു, വെള്ളമില്ലാതെ വരണ്ടുണങ്ങിയ ഭൂമി പോലെ എന്റെ മാംസം നിനക്കായി നെടുവീർപ്പിടുന്നു,’ എന്ന 63-ാം സങ്കീർത്തനത്തിലെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു പേപ്പൽ സന്ദേശം.

ചരിത്രവും സംസ്‌കാരവും കൊണ്ട് സമ്പന്നമായ മംഗോളിയ പോലൊരു രാജ്യത്ത് മരുഭൂമിയും കയറ്റിറക്കങ്ങളും ഉൾപ്പെടുന്ന വരണ്ട ഭൂപ്രകൃതിയുടെ സവിശേഷതയും സങ്കീർത്തനത്തിലെ ഈ വാക്കുകൾ പ്രതിധ്വനിക്കുന്നുണ്ട്. നമ്മോടൊപ്പമുള്ളതും നമ്മെ നിലനിർത്തുന്നതുമായ യഥാർത്ഥ സന്തോഷം കണ്ടെത്താൻ നമ്മുടെ ഹൃദയങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശുദ്ധ പത്രോസിനെ ഉദാഹരിച്ച് ലൗകികത നമ്മെ എവിയെയും എത്തിക്കില്ലെന്ന് ഓർമിപ്പിച്ച പാപ്പ, അത് മുമ്പത്തേക്കാൾ ദാഹം വർദ്ധിപ്പിക്കുകയേയുള്ളൂവെന്നും വ്യക്തമാക്കി. ‘യേശുവിനെപ്പോലെ തന്നെത്തന്നെ തള്ളിപ്പറഞ്ഞ് കുരിശ് എടുത്താൽ മാത്രമേ ജീവിതത്തിൽ ദാഹം ശമിപ്പിക്കാൻ കഴിയൂ. ഇതാണ് നാം കണ്ടെത്തണമെന്ന് യേശു ആഗ്രഹിക്കുന്ന സത്യം, നിങ്ങൾക്കും ഈ മംഗോളിയ രാജ്യത്തിനും വെളിപ്പെടുത്താൻ അവിടുന്ന് ആഗ്രഹിക്കുന്ന സത്യവും ഇതാണ്.’

ഇംഗ്ലീഷിൽ അർപ്പിച്ച ദിവ്യബലിയിൽ ലാറ്റിൻ, മംഗോളിയൻ ഭാഷകളിലാണ് ഗാനങ്ങളും മറുപടി പ്രാർത്ഥനകളും ചൊല്ലിയത്. മംഗോളിയയിലെ അപ്പസ്‌തോലിക് പ്രീഫെക്ട് കർദിനാൾ ജോർജിയോ മരെംഗോയായിരുന്നു മുഖ്യകാർമികത്വം വഹിച്ചത്. നിരവധി ബിഷപ്പുമാരും വൈദീകരും സഹകാർമികരായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?