Follow Us On

06

May

2024

Monday

പുഞ്ചിരിയുടെ രഹസ്യം…

പുഞ്ചിരിയുടെ രഹസ്യം…

നമ്മെ സ്‌നേഹിക്കുന്ന ദൈവം ഒപ്പം നടക്കുന്നുണ്ടെന്ന തിരിച്ചറിവാണ് പ്രത്യാശയുടെ അടിസ്ഥാനമെന്ന് ക്രൈസ്തവ പ്രത്യാശയെക്കുറിച്ച് നടത്തിയ പ്രഭാഷണപരമ്പരയില്‍ പാപ്പ പറഞ്ഞു. പ്രത്യാശ ഒരിക്കലും നമ്മെ നിരാശരാക്കുന്നില്ല. പലപ്പോഴും നമ്മുടെ ചുറ്റുമുള്ള തിന്മയും അക്രമവും ജീവിതത്തിന്റെ താളം തെറ്റിക്കുന്നതായി അനുഭവപ്പെട്ടേക്കാം.

ഇത് പലപ്പോഴും നമ്മുടെ ഉത്സാഹം കെടുത്തിക്കളയുന്നു. അന്ധകാരത്തിന് അവസാനമില്ലെന്നും അതിനെതിരെ പോരാടാനുള്ള ശക്തി നമുക്കില്ലെന്നും അനുഭവപ്പെടുന്നു. എന്നാല്‍ ദൈവം ഒപ്പം നടക്കുന്നതിനാല്‍ എനിക്ക് പ്രത്യാശയുണ്ടെന്ന് ഒരോരുത്തര്‍ക്കും പറയാന്‍ സാധിക്കും. അവിടുന്ന് എന്റെ കരം പിടിച്ചിരിക്കുന്നു. ദൈവം എന്നെ ഏകനായി വിട്ടുപേക്ഷിക്കുന്നില്ല. തിന്മയെ ജയിച്ചുകൊണ്ട് കര്‍ത്താവായ യേശു ജീവനിലേക്കുള്ള പാത നമുക്കായി തുറന്നു.
അന്ധകാരത്തിലായിരിക്കുന്ന, പ്രയാസത്തിലായിരിക്കുന്ന, വ്യക്തി പുഞ്ചിരിക്കാറില്ല. പ്രത്യാശയാണ് പുഞ്ചിരിക്കാന്‍ നമ്മെ പഠിപ്പിക്കുന്നത്. ഒരു വ്യക്തി ദൈവത്തില്‍ നിന്നകലുമ്പോള്‍ സംഭവിക്കുന്ന ആദ്യ കാര്യം ആ വ്യക്തിയുടെ പുഞ്ചിരി നഷ്ടപ്പെടുന്നു എന്നതാണ്. ഒരു പക്ഷേ പൊട്ടിച്ചിരിക്കാനോ തമാശ കേട്ട് ചിരിക്കാനോ ആ വ്യക്തിക്ക് സാധിച്ചേക്കാം. എന്നാല്‍ പ്രത്യാശയില്ലാത്ത വ്യക്തിക്ക് പുഞ്ചിരിക്കാനാവില്ല. പ്രത്യാശയാണ് പുഞ്ചിരി കൊണ്ടുവരുന്നത്. ദൈവത്തെ കണ്ടുമുട്ടാമെന്ന പ്രത്യാശയിലുള്ള ചിരിയാണത്.

ക്ലേശങ്ങളുടെ മരുഭൂമിയിലൂടെയുള്ള ജീവിതയാത്ര പലപ്പോഴും ദുഷ്‌കരമാണ്. എന്നാല്‍ ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുന്ന വ്യക്തിക്ക് അത് ഹൈവേയിലൂടെയുള്ള യാത്ര പോലെ മനോഹരമായി തീരുന്നു. ഒരു കാര്യം ശ്രദ്ധിക്കണം. ഒരിക്കലും പ്രത്യാശ നഷ്ടപ്പെടുത്തരുത്. എന്തുതന്നെ സംഭവിച്ചാലും വിശ്വാസം കൈവെടിയരുത്. എന്തൊക്കെ പ്രതിസന്ധിയുണ്ടെങ്കിലും ഒരു കൊച്ചുകുഞ്ഞിനെ മുമ്പില്‍ കാണുമ്പോള്‍ അറിയാതെ ഒരു പുഞ്ചിരി നമ്മുടെ ഉള്ളില്‍ വിടരുന്നു. കാരണം നമ്മുടെ മുമ്പില്‍ കാണുന്നത് പ്രത്യാശയാണ്. ഒരു കുഞ്ഞ് പ്രത്യാശയാണ്! ഇത്തരത്തില്‍ ദൈവത്തെ കണ്ടെത്താവുന്ന വിധത്തില്‍ ജീവിതത്തെ വിവേചിച്ച് അറിയുവാന്‍ സാധിക്കണം. വിശ്വാസത്താല്‍ വലിയവരായി മാറ്റപ്പെടുന്ന എളിയവരുടെ പുണ്യമാണ് പ്രത്യാശ. എളിമയുള്ളവര്‍ക്കാണ് എപ്പോഴും പ്രത്യാശയോടെ മുമ്പോട്ട് പോകാന്‍ സാധിക്കുന്നത്. ഏകാന്തതയും നിരാശയും നിറഞ്ഞ മരുഭൂമിയിലെ യാത്രയില്‍ ദൈവത്തോടൊപ്പം നടന്നുകൊണ്ട് അവര്‍ മരുഭൂമിയെ സമതലമാക്കി മാറ്റുന്നു.

നമ്മുടെ ജീവിതത്തിലെ മരുഭൂമികളും പൂത്തുലഞ്ഞു നില്‍ക്കുന്ന പൂന്തോട്ടങ്ങളായി മാറുമെന്ന പ്രത്യാശയോടെ ദൈവത്തെ കാത്തിരിക്കുവാന്‍ പാപ്പ ആഹ്വാനം ചെയ്തു. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല.!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?