Follow Us On

03

May

2024

Friday

വിവാഹത്തിന് മറ്റൊരര്‍ത്ഥമില്ല

വിവാഹത്തിന്  മറ്റൊരര്‍ത്ഥമില്ല

റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ

വത്തിക്കാനിലെ വിശ്വാസ തിരുസംഘം ആശീര്‍വാദങ്ങളുടെ അര്‍ത്ഥതലങ്ങള്‍ സംബന്ധിച്ച് 2023 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രഖ്യാപനം അടിവരയിട്ടുറപ്പിക്കുന്ന വസ്തുത ‘വിവാഹം’ എന്ന പദത്തിന് നിലവില്‍ ഉള്ളതില്‍നിന്നു മാറ്റം വരുത്തി മറ്റൊരര്‍ത്ഥം കല്‍പ്പിക്കാന്‍ സഭയ്ക്കാവില്ല എന്നാണ്. എന്താണ് വിവാഹബന്ധത്തെ സൃഷ്ടിക്കുന്നത്? ഒരു പുരുഷനും ഒരു സ്ത്രീയും തമ്മില്‍ മാത്രമുള്ളതും സുസ്ഥിരമായതും അവിഭാജ്യവുമായ കൂടിച്ചേരലാണ് വിവാഹം. പരസ്പര സ്‌നേഹവും സ്‌നേഹത്തിന്റെ പൂര്‍ണതയായി കുഞ്ഞുങ്ങളുടെ ജനനവും ലക്ഷ്യമാക്കുന്നതാണ് ഇത് (what constitutes marriage-which is the exclusive, stable, and indissoluble union between a man and a woman, naturally open to the generation of children) എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രബോധന രേഖയുടെ ആദ്യഭാഗം ആരംഭിക്കുന്നതുതന്നെ. കത്തോലിക്കാ സഭയില്‍ ആശീര്‍വദിക്കപ്പെടുന്ന വിവാഹം എന്നാല്‍ സഭയുടെ പാരമ്പര്യവും പ്രബോധനങ്ങളും പ്രകാരം, നൈസര്‍ഗികവും യഥോചിതവും പൂര്‍ണ്ണമായി മാനുഷിക അര്‍ത്ഥം ഉള്‍ക്കൊള്ളുന്നതുമായ ലൈംഗികത ഉറപ്പുവരുത്തുന്ന വിവാഹമായിരിക്കണം അത് (only in this context that sexual relations find their natural, proper, and fully human meaning). ആ അര്‍ത്ഥത്തില്‍ സ്വാഭാവിക വിവാഹ ബന്ധങ്ങള്‍ എന്നവിധത്തില്‍ സ്വവര്‍ഗ വിവാഹം ആശീര്‍വദിക്കാനുള്ള അധികാരം സഭയ്ക്ക് ഇല്ല (Church does not have the power to impart blessings on unions of persons of the same sex) എന്നും വിശ്വാസ തിരുസംഘം വ്യക്തമാക്കുന്നു.

വിശ്വാസ തിരുസംഘം പ്രസിദ്ധീകരിച്ച ഔദ്യോഗിക രേഖയെ ആത്മാര്‍ത്ഥമായി സമീപിക്കുന്ന ആര്‍ക്കും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാവാനിടയില്ലെങ്കിലും, അത് ചില തെറ്റിദ്ധാരണകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. മുഖ്യമായും ചില തല്‍പരകക്ഷികളുടെ വ്യാജപ്രചാരണങ്ങളാണ് അതിന് അടിസ്ഥാന കാരണം. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പായുടെ ചില വാക്കുകള്‍ വളച്ചൊടിച്ച് തെറ്റായ ലക്ഷ്യങ്ങളോടെ അവാസ്തവങ്ങള്‍ പ്രചരിപ്പിക്കാനും, പാപ്പയെയും കത്തോലിക്കാ സഭയെയും അപകീര്‍ത്തിപ്പെടുത്താനും മുന്‍നിരയില്‍ നിന്നിട്ടുള്ള ചില ഗ്രൂപ്പുകളുടെയും സെക്ടുകളുടെയും സ്വാധീനം ഈ വിഷയത്തിലും പ്രത്യക്ഷമാണ്.

പ്രഖ്യാപനത്തിന്റെ പശ്ചാത്തലം

മലയാളികള്‍ക്ക് പരിചിതമായ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തെക്കാളുപരി, ചില രാജ്യങ്ങളില്‍ സ്വവര്‍ഗ ലൈംഗിക പങ്കാളിത്തം നിയമവിധേയമാക്കായിട്ടുള്ള സാഹചര്യങ്ങള്‍, ക്രമവിരുദ്ധ വിവാഹ ബന്ധങ്ങള്‍ നിയമം അനുവദിക്കുന്ന സാഹചര്യങ്ങള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ പലപ്പോഴായി ഉയര്‍ന്നിട്ടുള്ള ചോദ്യങ്ങളും രൂപപ്പെട്ടിട്ടുള്ള വിവാദങ്ങളുമാണ് വിശ്വാസതിരുസംഘത്തിന്റെ പ്രഖ്യാപനത്തിന് പിന്നില്‍ പ്രധാനമായുമുള്ളത്. ‘സഭ സ്വവര്‍ഗവിവാഹത്തെ ആശീര്‍വദിക്കാന്‍ തീരുമാനമെടുക്കുന്നു’ എന്ന വിധത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ പലപ്പോഴായി അനേകരില്‍ തെറ്റിദ്ധാരണയുയര്‍ത്തിയിട്ടുള്ള പശ്ചാത്തലത്തില്‍ ഈ പ്രബോധനരേഖ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. രാഷ്ട്ര നിയമങ്ങളില്‍ മാറ്റങ്ങളുണ്ടായാലും സഭയുടെ പ്രബോധനങ്ങളിലും നിലപാടുകളിലും മാറ്റങ്ങള്‍ സാധ്യമല്ല എന്നാണ് വിശ്വാസ തിരുസംഘം വ്യക്തമാക്കുന്നത്.

വിശ്വാസ തിരുസംഘം പ്രസിദ്ധീകരിച്ച ഔദ്യോഗിക രേഖയെ ആത്മാര്‍ത്ഥമായി സമീപിക്കുന്ന ആര്‍ക്കും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാവാനിടയില്ലെങ്കിലും, അത് ചില തെറ്റിദ്ധാരണകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ചില തല്‍പരകക്ഷികളുടെ വ്യാജ പ്രചാരണങ്ങളാണ്
അതിന് കാരണം. സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ മുന്‍നിരയില്‍ നിന്നിട്ടുള്ള ചില ഗ്രൂപ്പുകളും സെക്ടുകളുമാണ് ഇതിന്റെ
പിന്നില്‍.

വിവിധ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി, സ്വവര്‍ഗ വിവാഹവും സ്വവര്‍ഗ ലൈംഗികതയും സംബന്ധിച്ചുള്ള കത്തോലിക്കാ സഭയുടെ നിലപാടുകളെക്കുറിച്ചുള്ള വര്‍ഷങ്ങളായുള്ള ചില ചോദ്യങ്ങളാണ് ഈ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ പശ്ചാത്തലമെന്ന് ആമുഖത്തില്‍ത്തന്നെ വ്യക്തമാക്കുന്നുണ്ട്. അവിടെ പ്രത്യേകം ഊന്നല്‍ നല്‍കി അവതരിപ്പിക്കുന്ന ആശയം സകല മനുഷ്യര്‍ക്കും (ക്രൈസ്തവര്‍ക്ക് മാത്രമല്ല) അനുഗ്രഹവും രക്ഷയുമായ ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചാണ്. ‘നാം പാപികളായിരിക്കെ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു’ (റോമാ 5:8), എന്ന വചനത്തെ മുന്‍നിര്‍ത്തി, പാപാവസ്ഥയെ കരുണയോടെ വീക്ഷിക്കുന്ന ദൈവത്തിന്റെ അടിസ്ഥാന സ്വഭാവത്തെ സാന്ദര്‍ഭികമായി നമ്മെ ഓര്‍മപ്പെടുത്തുന്ന ഫ്രാന്‍സിസ് പാപ്പയുടെ നിലപാടും ഈ ഔദ്യോഗിക രേഖയുടെ പശ്ചാത്തലമായി വിശ്വാസ തിരുസംഘം എടുത്തുപറയുന്നു.

പലപ്പോഴായി വിശ്വാസ തിരുസംഘം നല്‍കിവരുന്ന പ്രതികരണങ്ങളുടെ തുടര്‍ച്ചയായി, സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ഔപചാരികവും അനൗപചാരികവുമായ നിരവധി ചോദ്യങ്ങളെ, മഹത്തരവും സമാശ്വാസം പകരുന്നതുമായ നിത്യസത്യത്തിന്റെ വെളിച്ചത്തില്‍ വിശാലമായ വീക്ഷണങ്ങളോടെ ഉള്‍ക്കൊണ്ടുകൊണ്ട് സമീപിക്കുകയാണ് വിശ്വാസ തിരുസംഘം ചെയ്തിട്ടുള്ളത് എന്നുള്ളത് ആമുഖ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒന്നുകൂടി വ്യക്തമാക്കിയാല്‍, സഭയുടെ മാറ്റമില്ലാത്ത പ്രബോധനങ്ങളെ ഒരിക്കല്‍ക്കൂടി അടിവരയിട്ട് ഉറപ്പിക്കുന്നതോടൊപ്പം, ഈ കാലഘട്ടത്തിന്റെ സന്ദേഹങ്ങളെയും ആശയക്കുഴപ്പങ്ങളെയും തെറ്റിദ്ധാരണകളെയും തുടച്ചുനീ ക്കുന്നതിനുള്ള കാല്‍വയ്പ്പാണ് വിശ്വാസ തിരുസംഘം സ്വീകരിച്ചിരിക്കുന്നത്. ശരിയായ രീതിയില്‍ വിശദീക രിക്കപ്പെടുന്നതിനേക്കാളേറെ ദുര്‍വ്യാഖ്യാനങ്ങളും വ്യാജപ്രചാരണങ്ങളും സമൂഹത്തില്‍ പ്രചരിക്കപ്പെടാനിടയായ സാഹചര്യമാണ് ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായത്.

ആശീര്‍വാദങ്ങളുടെ അര്‍ത്ഥതലങ്ങള്‍

ആശീര്‍വാദങ്ങളുടെ അജപാലനപരമായ അര്‍ത്ഥത്തെക്കുറിച്ചാണ് (On the Pastoral Meaning of Blessings) വിശ്വാസതിരുസംഘത്തിന്റെ പ്രഖ്യാപന രേഖ എഴുതപ്പെട്ടിരിക്കുന്നത്. അജപാലകരുടെ കൈവയ്പ്പിനെക്കുറിച്ചും ആശീര്‍വാദങ്ങളെക്കുറിച്ചും സഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ വ്യാഖ്യാനങ്ങളും അനുബന്ധ പ്രചാരണങ്ങളും വളരെയധികം വര്‍ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിന്റെ പ്രത്യേക സാഹചര്യം ഈ പ്രബോധന രേഖയ്ക്കുണ്ട് എന്നുള്ളത് വ്യക്തമാണ്. കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടയുണ്ടാകാത്ത വിധം, ‘വിവാഹമെന്ന കൂദാശയിലെ ആശീര്‍വാദം’ ആദ്യഭാഗത്ത് വളരെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. അതനുസരിച്ച്, മുമ്പ് വ്യക്തമാ ക്കിയതുപോലെ കത്തോലിക്കാ സഭയുടെ മാറ്റമില്ലാത്ത പ്രബോധനങ്ങള്‍ (Church’s perennial teaching) പ്രകാരം വിവാഹ ബന്ധത്തിന് മറ്റൊരു അര്‍ത്ഥമില്ല, അത് ഉണ്ടാവുകയുമില്ല.

ഒന്നാമതായി, വിവാഹവുമായി ബന്ധപ്പെട്ട സഭയുടെ പ്രബോധനങ്ങള്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കിയതിന് ശേഷമാണ് ഈ പ്രബോധനരേഖയില്‍, ‘വിവിധ ആശീര്‍വാദങ്ങളുടെ അര്‍ത്ഥം’ എന്ന സുപ്രധാനവും ദീര്‍ഘവുമായ ഭാഗം അവതരിപ്പിക്കുന്നത്. അതിനാല്‍ത്തന്നെ, തുടര്‍ന്ന് അവതരിപ്പിക്കപ്പെടുന്ന ആശീര്‍വാദങ്ങള്‍ വിവാഹം എന്ന കൂദാശയുമായി ബന്ധമില്ലാത്തവയാണ് എന്ന് വ്യക്തമാണ്. രണ്ടാമതായി, സകല ജനങ്ങള്‍ക്കും അവകാശമായ ക്രിസ്തു എന്ന ദൈവിക സമ്മാനത്തെക്കുറിച്ചും, വേര്‍തിരിവുകളില്ലാതെ നല്‍കപ്പെടുന്ന ക്രിസ്തുവില്‍നിന്നുള്ള അനുഗ്രഹത്തെ ക്കുറിച്ചുമാണ് തുടര്‍ന്നുള്ള ഭാഗങ്ങളില്‍ പ്രബോധന രേഖ വിശദീകരിക്കുന്നത്. ആശീര്‍വാദത്തിന്റെ വിശാലമായ വീക്ഷണത്തിലേക്കാണ് സഭ വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

ആരാധനാക്രമപരമായി ആശീര്‍വാദങ്ങളെ സമീപിക്കുമ്പോള്‍ അത് നിര്‍ബന്ധമായും ദൈവേച്ഛയ്ക്ക് വിധേയപ്പെട്ടുള്ളതും സഭാപ്രബോധനങ്ങള്‍ക്ക് അനുസൃതവും ആയിരിക്കേണ്ടതുണ്ടെങ്കിലും, പരമ്പരാഗതമായി ആശീര്‍വാദങ്ങള്‍ക്ക് മറ്റൊരു തലംകൂടിയുണ്ട്. അടിസ്ഥാനപരമായി മനുഷ്യന്റെ സഹന ങ്ങള്‍ക്കും അധ്വാനത്തിനും നേട്ടങ്ങള്‍ക്കും മേല്‍ ദൈവകൃപ യാചിക്കുന്നതിനും, അനുഗ്രഹത്തിനായി അപേക്ഷിക്കുന്നതിന്റെ ഭാഗമായും, തിന്മയുടെ ശക്തിയെ നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് വിശ്വാസികള്‍ ആശീര്‍വാദം സ്വീകരിക്കുന്നത്. ഒപ്പം ദൈവത്തോടുള്ള നന്ദിപ്രകടനം കൂടിയാണത്. ഇക്കാരണങ്ങളാല്‍ ആശീര്‍വാദം അഭ്യര്‍ത്ഥിക്കുന്നവരെ തങ്ങളുടെ സ്വാഭാവിക പ്രകൃതിയെ വിശ്വാസം വഴി ശക്തിപ്പെടുത്താനായി സഭ പ്രോത്സാഹിപ്പിക്കുന്നു എന്ന് പ്രബോധനരേഖ വ്യക്തമാക്കുന്നുണ്ട്. എല്ലായ്‌പ്പോഴും എവിടെയും പരിശുദ്ധാത്മാവില്‍ ക്രിസ്തു വഴി ദൈവത്തെ മഹത്വപ്പെടുത്താനുള്ള അവസരം സംലഭ്യമാകേണ്ടതുണ്ട് എന്നതാണ് സഭയുടെ ഇക്കാര്യത്തിലെ നിലപാട്. എന്നാല്‍, വസ്തുക്കളും സ്ഥലങ്ങളും സാഹചര്യങ്ങളും നിയമത്തിനും സുവിശേഷത്തിന്റെ അന്തഃസത്തയ്ക്കും വിരുദ്ധമാകാതിരിക്കാനുള്ള ശ്രദ്ധ ആവശ്യമാണെന്നും രേഖ ഓര്‍മിപ്പിക്കുന്നു.

കത്തോലിക്കാ സഭയുടെ നിലപാട്

ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതിനാല്‍, ഇത്തരം ജീവിതാവസ്ഥകളില്‍ ഉള്ളവര്‍ക്ക് ആശീര്‍വാദം നല്‍കുന്നതിനായി ഒരു പൊതു രൂപരേഖയോ രീതിയോ രൂപപ്പെടുത്താന്‍ പാടില്ലെന്ന് പ്രബോധന രേഖ വ്യക്തമാക്കുന്നുണ്ട്. വിവാഹം ഉള്‍പ്പെടെ ഒട്ടേറെ ആശീര്‍വാദങ്ങള്‍ക്കായി നിയതമായ രീതികളും അതിനാവശ്യമായ പ്രാര്‍ത്ഥന പുസ്തകങ്ങളും ഉണ്ടായിരിക്കെ, അപ്രകാരമൊന്ന് ഇക്കാര്യത്തില്‍ പാടില്ല എന്ന നിര്‍ദ്ദേശമാണ് വത്തിക്കാന്‍ നല്‍കുന്നത്. മാത്രമല്ല, സാധാരണ ആശീര്‍വാദങ്ങളില്‍നിന്ന് വ്യത്യസ്തമായി, ദൈവ കരുണയും ദൈവത്തിന്റെ സഹായവും യാചിക്കുന്നവരെന്ന് സ്വയം വിലയിരുത്തുന്നവരായി തങ്ങള്‍ക്ക് മുന്നിലുള്ളവരെ പരിഗണിച്ചുകൊണ്ടുകൂടി വേണം വൈദികന്‍ അവരെ ആശീര്‍വദിക്കേണ്ടത് എന്ന് പ്രത്യേകം വ്യക്തമാക്കിയിരിക്കുന്നു.

ഏതെങ്കിലും രാജ്യത്തെ നിയമങ്ങള്‍ പ്രകാരം വിവാഹം ചെയ്യുന്നവരെങ്കില്‍, അത്തരമുള്ള ഏതെങ്കിലും നടപടിക്ര മങ്ങളുമായി ബന്ധപ്പെട്ടോ, അതുമായി ബന്ധപ്പെട്ടെന്ന് തെറ്റിദ്ധരിക്കുന്ന വിധത്തിലോ (വേഷവിധാനങ്ങള്‍കൊണ്ടോ രൂപ ഭാവങ്ങള്‍കൊണ്ടോ വാക്കുകൊണ്ടു പോലുമോ) ആശീര്‍വാദങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് ക്രമവിരുദ്ധ അവസ്ഥകളിലും സ്വര്‍ഗ പങ്കാളികള്‍ എന്ന നിലയിലുമുള്ളവര്‍ക്ക് ആശീര്‍വാദം നല്‍കുന്നതുമായി ബന്ധപ്പെട്ട് രേഖ വ്യക്തമാക്കുന്നു. മറിച്ച്, മറ്റു സാഹചര്യങ്ങളില്‍ ദൈവാലയങ്ങള്‍ സന്ദര്‍ശിക്കുമ്പോഴോ, വൈദികനെ കണ്ടുമുട്ടുമ്പോഴോ, തീര്‍ഥാടന കേന്ദ്രങ്ങളില്‍ എത്തുമ്പോഴോ തിരുസഭയുടെ മാതൃ ഹൃദയത്തിന്റെ വെളിപ്പെടുത്തല്‍ എന്ന വിധത്തില്‍ കരുണയോടെ ചേര്‍ത്തു നിര്‍ത്തുന്നതിന്റെ ഭാഗമായി മാത്രമാണ് അത്തരം വ്യക്തികള്‍ക്ക് ആശീര്‍വാദം നല്‍കാവുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍, അനന്തമായി നീളുന്ന ആവശ്യങ്ങള്‍ക്കും, വ്യാപകമാകുന്ന തെറ്റിദ്ധാരണകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും മധ്യേ കത്തോലിക്കാ സഭയുടെ ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കുകയാണ് വിശ്വാസ തിരുസംഘം. ദൈവത്തിന്റെ കരുണയും അനന്ത സ്‌നേഹവും, ക്രിസ്തുവിന്റെ അനുഗ്രഹവും സകല മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണെന്നിരിക്കെ മുന്‍വിധികളോടെ ചിലരെ മാറ്റിനിര്‍ത്തേണ്ടതില്ല എന്നതാണ് സഭയുടെ കഴ്ചപ്പാട്. അതിനാല്‍, കരുണയും സഹായവും യാചിച്ച് ദൈവതിരുമുമ്പില്‍ എത്തുന്നവരെ സുവിശേഷത്തോടുള്ള വിശ്വസ്തതയിലേക്കും പക്വമായ ബന്ധങ്ങ ളിലേക്കുള്ള പരിവര്‍ത്തനത്തിലേക്കും നയിക്കാനുള്ള കൃപയ്ക്കായി വൈദികര്‍ക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ് എന്ന് പ്രബോധന രേഖ വ്യക്തമാക്കുന്നു. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ലോകസാഹചര്യങ്ങളിലും സഭയുടെ എക്കാലത്തെയും നിലപാടിനെ ഒരിക്കല്‍ക്കൂടി ഉറപ്പിച്ചു പ്രഖ്യാപിക്കുക മാത്രമാണ് വിശ്വാസ തിരുസംഘം ചെയ്തിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?