Follow Us On

20

September

2024

Friday

ഒന്നര വര്‍ഷം ജയിലില്‍ കഴിഞ്ഞ സിസ്റ്ററിന് സാഹോദര്യത്തിനുള്ള സായദ് പുരസ്‌കാരം

ഒന്നര വര്‍ഷം ജയിലില്‍ കഴിഞ്ഞ സിസ്റ്ററിന് സാഹോദര്യത്തിനുള്ള സായദ് പുരസ്‌കാരം

അബുദാബി: തടവുകാരെ ശുശ്രൂഷിക്കുന്നതിനായി ഒന്നര വര്‍ഷം ജയിലിനുള്ളില്‍ കഴിഞ്ഞ സിസ്റ്റര്‍ നെല്ലി ലിയോണ്‍ കോറിയക്ക് മാനവ സാഹോദര്യത്തിനായുള്ള സായദ് പുരസ്‌കാരം.

2020-21 ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ പുറത്തു നിന്നുള്ള ആര്‍ക്കും ജയിലില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് ഒന്നരവര്‍ഷക്കാലം സാന്റിയാഗോയിലെ സ്ത്രീകളുടെ ജയിലില്‍ കഴിഞ്ഞുകൊണ്ട് സിസ്റ്റര്‍ നെല്ലി ലിയോണ്‍ തടവുകാര്‍ക്ക് വേണ്ട ശുശ്രൂഷകള്‍ ലഭ്യമാക്കിയത്. തന്റെ തന്നെ സ്വാതന്ത്ര്യം വേണ്ട എന്നു വച്ചുകൊണ്ട് തടവുകാരോട് സിസ്റ്റര്‍ പ്രകടിപ്പിച്ച സാഹോദര്യത്തിന് ലഭിച്ച അംഗീകാരം കൂടിയായി അബുദാബിയിലെ ആഡംബര ഹോട്ടലായ എമിറേറ്റ്‌സ് പാലസില്‍ വച്ചു നടന്ന ചടങ്ങ് മാറി. കഴിഞ്ഞ 20 വര്‍ഷത്തില്‍ ഏറിയ പങ്കും ചിലവഴിച്ച സാന്റിയാഗോയിലെ ജയിലില്‍ നിന്നാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ സിസ്റ്റര്‍ അബുദാബിയിലെത്തിയത്.

എട്ട് മക്കളില്‍ ഇളയവളായി മധ്യ ചിലിയിലെ ദരിദ്ര കുടുംബത്തില്‍ ജനിച്ച സിസ്റ്റര്‍ നെല്ലി ലിയോണ്‍ പക്ഷേ ഒരു കാര്യത്തില്‍ സമ്പന്നയായിരുന്നു. മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ലഭിച്ച സ്‌നേഹത്തിന്റെയും ദൈവസ്‌നേഹത്തെക്കുറിച്ചുള്ള അറിവിന്റെയും കാര്യത്തില്‍. പഠനം പൂര്‍ത്തീകരിച്ച കാലഘട്ടത്തില്‍ ഏഴ് വയസുള്ള ഒരു ബാലികയെ ഒരാള്‍ ദുരുപയോഗം ചെയ്യുന്നത് കാണാനിടയായ സംഭവമാണ് നെല്ലി ലിയോണിന്റെ ജീവിതം മാറ്റി മറിച്ചത്.

അതുവരെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്ന ലിയോണ്‍ സന്യാസ ജീവിതത്തിലേക്ക് തിരിയാന്‍ ആ ദുരന്തകാഴ്ച നിമിത്തമായി. 1980 കളില്‍ ഗുഡ് ഷെപ്പേര്‍ഡ് സന്യാസിനി സഭയില്‍ ചേര്‍ന്ന സിസ്റ്റര്‍ ലിയോണ്‍ ദരിദ്രരരായ പെണ്‍കുട്ടികള്‍ക്കായുള്ള ഭവനങ്ങളില്‍ താമസിച്ചുകൊണ്ട് അവരെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിച്ചു. 2005-ല്‍ സാന്റിയാഗോയിലെ സ്ത്രീകള്‍ക്കായുള്ള ജയിലിലെ തടവുകാരുടെ ദുരവസ്ഥയും ദയനീയമായ സാഹചര്യങ്ങളും കണ്ടതിനെ തുടര്‍ന്ന് പ്രവര്‍ത്തനമേഖല വീണ്ടും മാറി.

‘സ്ത്രീയെ എഴുന്നേല്‍ക്കുക’ എന്ന പേരില്‍ ജയില്‍ മോചിതരാകുന്ന സ്ത്രീകളുടെ പുനരധിവാസത്തിനായി ഒരു കേന്ദ്രം ആരംഭിച്ച സിസ്റ്ററിന്റെ ഇടപെടലിലൂടെ വീണ്ടും കുറ്റകൃത്യത്തിലേക്ക് വീണുപോകാമായിരുന്നു നിരവധി സ്ത്രീകള്‍ പുതിയ ജീവിതം കണ്ടെത്തി. 2018-ല്‍ സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ സാന്റിയാഗോയിലെ തടവറ സന്ദര്‍ശിച്ചതോടെ സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഗവണ്‍മെന്റും മറ്റ് സന്നദ്ധസംഘടനകളും ശ്രദ്ധിച്ചുതുടങ്ങി.

സിസ്റ്റര്‍ ഓഫ് ഗുഡ് ഷെപ്പേര്‍ഡ് – നല്ല ഇടയന്റെ സഹോദരി – എന്ന് സ്വയം വിശേഷിപ്പിക്കുന്ന സിസ്റ്റര്‍ നെല്ലി ലിയോണ്‍ കോറിയ സാഹോദര്യത്തിനായുള്ള സായദ് പുരസ്‌കാരം നേടുന്ന ആദ്യ ലാറ്റിനോയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?