Follow Us On

20

April

2025

Sunday

‘അഹങ്കാരം എല്ലാ തിന്മകളുടെയും റാണി’

‘അഹങ്കാരം എല്ലാ തിന്മകളുടെയും റാണി’

വത്തിക്കാന്‍ സിറ്റി: അഹങ്കാരമാണ് എല്ലാ തിന്മകളുടെയും മഹാറാണിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ തിന്മക്ക് വശംവദരാകുന്നവര്‍ ദൈവത്തില്‍ നിന്ന് അകലെയാണെന്നും ക്രൈസ്തവ വിശ്വാസി വിളിക്കപ്പെട്ടിരിക്കുന്ന മറ്റേത് യുദ്ധത്തെക്കാളും കൂടുതല്‍ സമയവും പ്രയത്‌നവും ഇതിനെ അതിജീവിക്കാന്‍ ആവശ്യമാണെന്നും പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു.

മിഥ്യയായ അഭിമാനബോധം സ്വാര്‍ത്ഥതയുടെ ഫലമായുണ്ടാകുന്ന രോഗമാണെങ്കില്‍ അഹങ്കാരം വിതയ്ക്കുന്ന നാശത്തോട് തുലനം ചെയ്യുമ്പോള്‍ അത് കേവലം ബാലിശമായ തിന്മ മാത്രമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അഹങ്കാരം ബന്ധങ്ങളെ നശിപ്പിക്കുന്നു. സാഹോദര്യത്തിന് പകരം അത് വിഭാഗീയത വിതയ്ക്കുന്നു. മറ്റുള്ളവരെക്കാള്‍ വലിയവനാണ് താന്‍ എന്ന് അംഗീകരിക്കപ്പെടുവാന്‍ അഹങ്കാരി എപ്പോഴും ശ്രമിക്കുന്നു. തന്റെ നേട്ടങ്ങള്‍ എപ്പോഴും അംഗീകരിക്കപ്പെടണമെന്ന് ആഗ്രഹിക്കുകയും മറ്റുള്ളവരെ തന്നെക്കാള്‍ മോശമായി ചിത്രീകരിച്ചുകൊണ്ട് അവരെ പുച്ഛിക്കുകയും ചെയ്യുന്നു.

മറ്റുള്ളവരെ വേഗം വിധിക്കുന്നത് അഹങ്കാരത്തിന്റെ ലക്ഷണമാണ്.  പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ അഹങ്കാരിയായ മനുഷ്യന്‍ മറ്റുള്ളവരെ വിധിക്കുകയും അവരെ കഴിവില്ലാത്തവരും കൊള്ളില്ലാത്തവുരമായി മുദ്രകുത്തുകയും ചെയ്യുന്നു. വിധിക്കരുത് എന്ന കല്‍പ്പനയുടെ കാര്യത്തില്‍ യേശു ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് അഹങ്കാരി ഓര്‍ക്കുന്നില്ല. അഹങ്കാരിയായ മനുഷ്യനോട് സംസാരിക്കുക പ്രയാസമുള്ള കാര്യമാണ്. അവരെ തിരുത്തുക അസാധ്യവുമാണ്. അവരുടെ അഹങ്കാരത്തിന്റെ കോട്ട തകരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കു മാത്രമാണ് ചെയ്യുവാന്‍ സാധിക്കുന്ന കാര്യം. ഈ നോമ്പുകാലം അഹങ്കാരത്തെ തോല്‍പ്പിക്കുവാന്‍ ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?