Follow Us On

14

May

2025

Wednesday

അക്രമം നടന്നിട്ട് ഒരു വര്‍ഷം; ഇനിയും നീതി കിട്ടാതെ ക്രിസ്ത്യാനികള്‍

അക്രമം നടന്നിട്ട് ഒരു വര്‍ഷം; ഇനിയും നീതി കിട്ടാതെ ക്രിസ്ത്യാനികള്‍

ജരന്‍വാല: പാക്കിസ്ഥാനിലെ ഫൈസലാബാദ് ജില്ലയില്‍ ജാരന്‍വാല അക്രമം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും ക്രിസ്ത്യാനികള്‍ നീതിക്കായി കാത്തിരിക്കുകയാണ്. 2023 ആഗസ്റ്റ് 16 ന്, മതനിന്ദ ആരോപിച്ച് 25ലധികം പള്ളികള്‍ ആക്രമിക്കുകയും നൂറുകണക്കിന് വീടുകള്‍ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു, പ്രദേശവാസികളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി.

കഴിഞ്ഞ ദിവസം ഫൈസലാബാദ് ബിഷപ്പ് എം. ഇന്ദ്രിയാസ് റഹ്‌മത്ത് ഉള്‍പ്പെടെ പങ്കെടുത്ത അനുസ്മരണ ചടങ്ങില്‍ നൂറുകണക്കിന് ആളുകള്‍ കറുത്ത വസ്ത്രം ധരിച്ച് തീവ്രവാദത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇരകള്‍ക്കുവേണ്ടിയും സമാധാനത്തിനുവേണ്ടിയും പ്രാര്‍ത്ഥിച്ചു.

പരിപാടി സംഘടിപ്പിച്ച സെസില്‍ ആന്‍ഡ് ഐറിസ് ചൗധരി ഫൗണ്ടേഷന്‍ (സിഐസിഎഫ്) പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ തീവ്രവാദത്തിന്റെ വളര്‍ച്ചയ്ക്ക് സാധ്യമായ പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിനോടും സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളോടും അഭ്യര്‍ത്ഥിച്ചു.

മനുഷ്യാവകാശന്യൂനപക്ഷ മന്ത്രി രമേഷ് സിംഗ് അറോറ, വിദ്യാഭ്യാസ മന്ത്രി റാണാ സിക്കന്ദര്‍ ഹയാത്ത് എന്നിവര്‍ പ്രസംഗിച്ചു.
രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ക്രിസ്ത്യന്‍ സമൂഹം, ജറന്‍വാല ഇരകളോടുള്ള ആദരസൂചകമായി, 15 ന് നടന്ന പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനഘോഷങ്ങളില്‍ പങ്കെടുത്തില്ല. എങ്കിലും ചില ഇടവകകളില്‍ യുവജനങ്ങളും കുട്ടികളും വിശ്വാസികളും വൈദികരും ചേര്‍ന്ന് കുര്‍ബാന അര്‍പ്പിക്കുകയും പുതിയ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു.

”ഞങ്ങള്‍ എല്ലായ്‌പ്പോഴും പള്ളികളുടെ മേല്‍ക്കൂരയില്‍ പതാകകള്‍ സ്ഥാപിക്കുകയും റോസാദളങ്ങള്‍ ഇട്ടും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നു. എന്നാല്‍, 2023 ആഗസ്റ്റ് 16, തീവ്രവാദികള്‍ ഞങ്ങളുടെ ഡസന്‍ കണക്കിന് പള്ളികള്‍ക്ക് തീയിടുകയും, ഞങ്ങളുടെ വീടുകള്‍ കൊള്ളയടിക്കുകയും, നമ്മുടെ ആളുകള്‍ വീടുവിട്ട് തുറസായ വയലുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരാവുകയും ചെയ്ത സംഭവം ഇന്ന് നാം ഓര്‍ക്കുന്നു.”ഹോളി റോസറി ഇടവക വികാരി ഫാ. ഖാലിദ് റാഷിദ് അസി പങ്കുവെയ്ക്കുന്നു.

‘ഇന്ന് ഞങ്ങള്‍ ഞങ്ങളുടെ ശത്രുക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ അതോടൊപ്പം ഞങ്ങള്‍ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നു. ഞങ്ങള്‍ ഇപ്പോഴും സുപ്രീം കോടതിയോടും നിലവിലെ സര്‍ക്കാരിനോടും സൈന്യത്തോടും ഞങ്ങള്‍ക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെടുന്നു” ഫാ. ഖാലിദ് തുടര്‍ന്നു.

” തീവ്രവാദികള്‍ക്കെതിരെ നീതിയുക്തമായ വിചാരണയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അവര്‍ മോചിപ്പിക്കപ്പെടുകയും നങ്ങളുടെടെ കൂടെയുള്ള നിരപരാധികള്‍ ഇപ്പോഴും ജയിലില്‍ കഴിയുകയും ചെയ്യുന്നു. ഇത് എന്ത് തരത്തിലുള്ള സ്വാതന്ത്ര്യമാണ്? ഞങ്ങള്‍ എല്ലായ്‌പ്പോഴും രാജ്യത്തെ സ്‌നേഹിക്കുകയും യഥാര്‍ത്ഥ തീക്ഷ്ണതയോടെ അതിനെ സേവിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഞങ്ങളുടെ ആളുകള്‍ക്ക് എപ്പോഴും മോശമായ പരിഗണയാണ് ലഭിക്കുന്നത്.” പാസ്റ്റര്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?