Follow Us On

18

October

2024

Friday

‘സിനഡ് ഓണ്‍ സിനഡാലിറ്റി’ 27-ന് സമാപിക്കും

‘സിനഡ് ഓണ്‍ സിനഡാലിറ്റി’  27-ന് സമാപിക്കും

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ആഗോളതലത്തിലുള്ള രണ്ടാമത് സമ്മേളനം 27ന് സമാപിക്കും. 2021 ഒക്‌ടോബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കംകുറിച്ച സിനഡ് ഓണ്‍ സിനഡാലിറ്റിക്കാണ് ഇതോടുകൂടി ഔദ്യോഗികമായി വിരാമമാകുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സിനഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്.

സിനഡിന് മുന്നോടിയായി സിനഡ് അംഗങ്ങള്‍ക്കായി രണ്ട് ദിവസം നീണ്ടുനിന്ന ധ്യാനവും ക്രമീകരിച്ചിരുന്നു. തുടര്‍ന്ന് സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ റിലേറ്റര്‍ ജനറലായ ലക്‌സംബര്‍ഗ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജീന്‍ ക്ലോഡെ ഹൊള്ളിറിക്കും ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെഷും ആമുഖസന്ദേശം നല്‍കി. കഴിഞ്ഞവര്‍ഷത്തെ ആഗോള സിനഡില്‍ രൂപം നല്‍കിയ പത്ത് കമ്മീഷനുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അവതരണവും നടന്നു. ആഫ്രിക്കന്‍ ബിഷപ്പുമാരുടെ കൂട്ടായ്മയും കാനന്‍ ലോ കമ്മീഷനും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

തുടര്‍ന്ന് 36 ചെറുഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവര്‍ത്തനരേഖയിലുള്ള വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി. രണ്ടു ഘട്ടമായി നടന്ന സിനഡിന്റെ വിചിന്തനങ്ങള്‍ ക്രോഡീകരിച്ച് അവസാന രേഖ തയാറാക്കുന്നതിന് ഒടുവിലത്തെ ആഴ്ച നീക്കിവയ്ക്കും. ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ അവസാന രേഖ തയാറാക്കുന്ന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒക്‌ടോബര്‍ 26-ന് അവസാന രേഖയിലുള്ള വോട്ടെടുപ്പ് നടക്കും.

14-വാഴ്ത്തപ്പെട്ടവരെ ഒക്‌ടോബര്‍ 20-ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സിനഡ് അംഗങ്ങളെല്ലാവരും പങ്കുചേരും. ഡമാസ്‌കസില്‍ നിന്നുള്ള 11 രക്തസാക്ഷികള്‍, ഇറ്റാലിയന്‍ വൈദികനായ ജിയുസപ്പെ അലമാനോ, കനേഡിയന്‍ സന്യാസിനിയായ മേരി ലിയോണി പാരഡിസ്, ഇറ്റാലിയന്‍ സന്യാസിനിയായ എലേന ഗുയേര എന്നിവരെയാണ് അന്നേദിനം പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നത്. 27ന് ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയോടെയാവും സിനഡിന് വിരാമമാകുന്നത്. വോട്ടവകാശമുള്ള 368 അംഗങ്ങളും വോട്ടവകാശമില്ലാത്ത 96 അംഗങ്ങളുമാണ് ഇത്തവണ സിനഡില്‍ പങ്കെടുത്തത്.

ഒരുമിച്ചുള്ള യാത്രയിലൂടെ വളരുന്നതിനായി പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്ന കാര്യങ്ങള്‍ രൂപതാ തലത്തില്‍ ചര്‍ച്ച ചെയ്തുകൊണ്ടാണ് സിനഡല്‍ പ്രക്രിയ ആരംഭിച്ചത്. തുടര്‍ന്ന് ദേശീയതലം, ഭൂഖണ്ഡതലം തുടങ്ങിയ ഘട്ടങ്ങളിലൂടെ കടന്നുപോയ ശേഷം 2023 ഒക്‌ടോബര്‍ മാസത്തില്‍ വത്തിക്കാനില്‍ വച്ച് ‘സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ’ ആദ്യ പൊതു അസംബ്ലി നടന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?