ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനനിരോധന നിയമമനുസരിച്ച് ജയില്‍ ശിക്ഷ വിധിക്കപ്പെട്ട ക്രൈസ്തവ ദമ്പതികള്‍ക്ക് ജാമ്യം ലഭിച്ചു. പാസ്റ്റര്‍ പാപ്പച്ചന്‍-ഷീജ ദമ്പതികള്‍ക്കാണ് അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ജാമ്യം അനുവദിച്ചതെന്ന് അദ്ദേഹത്തോടൊപ്പം സേവനം ചെയ്തിരുന്ന പാസ്റ്റര്‍ ജോയി മാത്യു പറഞ്ഞു. കോടതി വിധിയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല എങ്കിലും അവര്‍ ജാമ്യം അനുവദിച്ചുവെന്നുള്ളത് സ്ഥീരികരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ല സ്‌പേഷ്യല്‍ കോടതിയുടെ വിധിക്കെതിരെ പാസ്റ്ററും ഭാര്യയും ജാമ്യത്തിനായി അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. ജനുവരി 22 നാണ് ദമ്പതികള്‍ 5 വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. മതപരിവര്‍ത്തനം നിരോധിക്കുന്ന ഉത്തര്‍പ്രദേശിലെ നിയമം ലംഘിച്ചുവെന്നതായിരുന്നു അവര്‍ക്കെതിരെയുള്ള ആരോപണം. അവര്‍ക്കെതിരെയുള്ള ആരോപണം യാതൊരു വിധ തെളിവുമില്ലാത്തതായിരുന്നുവെന്ന് പാസ്റ്റര്‍ മാത്യു അഭിപ്രായപ്പെട്ടു. ബിജെപി പ്രവര്‍ത്തകനായ ഒരു വ്യക്തി 2023 ല്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് എടുത്തത്. ദളിത് പശ്ചാത്തലത്തിലുള്ള പാവപ്പെട്ടവരെ മതപരിവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍, തങ്ങള്‍ മതപരിവര്‍ത്തനംനടത്തുകയല്ല, മറിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും, മദ്യാപാനവും പരസ്പര അക്രമവും അവസാനിപ്പിക്കണമെന്ന് അവരെ ഉപദേശിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ദമ്പതികള്‍ പറഞ്ഞു. പ്രോസിക്യൂഷന് മതപരിവര്‍ത്തനത്തിന്റെ കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഹൈക്കോടതി, സ്റ്റേറ്റ് ഗവണ്‍മെന്റ് അറ്റോര്‍ണിയുടെ എതിര്‍പ്പിനെ മറികടന്ന് അദ്ദേഹത്തിന് ജാമ്യം നല്‍കി.
2024 ല്‍ ഉത്തര്‍പ്രദേശില്‍ രേഖപ്പെടുത്തപ്പെട്ടത് 209 ക്രൈസ്തവ പീഡന കേസുകളായിരുന്നു. ഇപ്പോഴും 100 ഓളം ക്രൈസ്തവര്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ ജയിലില്‍ത്തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ അതുകൊണ്ട് ക്രൈസ്തവര്‍ പ്രാര്‍ത്ഥനാമീറ്റിംഗ് പോലും നടത്തുവാന്‍ ഭയക്കുകയാണ്. പലപ്പോഴും അവരുടെ പ്രാര്‍ത്ഥനാക്കൂട്ടായ്കളെ മതപരിവര്‍ത്തനമെന്ന് പറഞ്ഞ് കള്ളക്കേസുകള്‍ കൊടുത്ത് അവരെ അറസ്റ്റ് ചെയ്യിക്കയാണ് പതിവ്. പോലീസ് യാതൊരു പ്രാഥമിക തെളിവെടുപ്പുപോലും നടത്താതെ അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നു.
Leave a Comment
Your email address will not be published. Required fields are marked with *