Follow Us On

20

April

2025

Sunday

ദൈവത്തിന് സ്വരം കൊടുത്തയാള്‍

ദൈവത്തിന് സ്വരം കൊടുത്തയാള്‍
ഫാ. ജോഷി മയ്യാറ്റില്‍
പിഒസി ഓഡിയോ ബൈബിളിലൂടെ ആ ശബ്ദം ഡിജിറ്റലി നിത്യമായിക്കഴിഞ്ഞു …
ലക്ഷക്കണക്കിനു മനുഷ്യരെ വിവിധ രീതികളില്‍ പ്രചോദിപ്പിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്ത അനുഗൃഹീത ശബ്ദത്തിന്റെ ഉടമയായിരുന്നു നലം തികഞ്ഞ ഡബ്ബിങ് ആര്‍ട്ടിസ്റ്റായ  ടോണി വട്ടക്കുഴി.
കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി 2014-ല്‍ പൂര്‍ത്തിയാക്കിയ ഓഡിയോ ബൈബിളില്‍ ഉടനീളം ദൈവത്തിനു ശബ്ദം നല്‍കിയിരിക്കുന്നത് ടോണി വട്ടക്കുഴിയാണ്. ഏതാണ്ട് 27 വര്‍ഷങ്ങള്‍ നീണ്ട തപസ്യയാണ് അതിനു പിന്നിലുള്ളത്.
1997-ല്‍ പിഒസി ബൈബിളിന്റെ പുതിയ നിയമത്തിന്റെ ഓഡിയോ രൂപം പുറത്തിറക്കണമെന്ന് സ്വപ്നം കണ്ടത്  മാര്‍ട്ടിന്‍ ജോസാണ്. സിനിമാ സംവിധായകന്‍ ലിയോ തദ്ദേവൂസുമായുള്ള ചര്‍ച്ചയിലൂടെയാണ് ബൈബിളിലെ കഥാപാത്രങ്ങള്‍ക്ക് ചേര്‍ന്ന വ്യത്യസ്ത സ്വരങ്ങള്‍ ചേര്‍ത്തിണക്കി നാടകീയ രൂപത്തിലുള്ള ബൈബിള്‍ വായന എന്ന ചിന്തയില്‍ എത്തിച്ചേര്‍ന്നത്. യോഹന്നാന്റെയും ലൂക്കായുടെയും സുവിശേഷങ്ങളുടെ ഓഡിയോ രൂപം സ്വന്തം പോക്കറ്റില്‍ നിന്ന് തുക ചെലവാക്കി മാര്‍ട്ടിന്‍ ജോസ് പുറത്തിറക്കിയപ്പോള്‍ അതിന്റെ സാങ്കേതിക കാര്യങ്ങള്‍ക്കെല്ലാം ചുക്കാന്‍പിടിച്ചത് ലിയോ തദ്ദേവൂസായിരുന്നു. പുതിയ നിയമത്തിലെ ബാക്കി പുസ്തകങ്ങളെല്ലാം അവര്‍ ചെയ്തു തീര്‍ത്തത് ബ്ര. തോമസ് പോള്‍ കണ്ടെത്തിയ സാമ്പത്തിക സഹായത്തോടെയായിരുന്നു.
ദൈവത്തിന്റെ സ്വരത്തിനു പറ്റിയ ആളെത്തേടി, പ്രശസ്ത നാടകനടന്‍ കുയിലന്റേതുള്‍പ്പെടെ പത്തോളം ശബ്ദങ്ങളെ അവര്‍ മാറി മാറി പരീക്ഷിച്ചു. ഒടുവില്‍ അവര്‍ക്കു ബോധ്യപ്പെട്ട ശബ്ദം തൃശൂരിലെ കല്ലൂരുകാരനായ ടോണിയുടേതായിരുന്നു. ‘ഗാംഭീര്യം മാത്രമല്ല സ്വര്‍ഗീയമാധുര്യവും ഉച്ചാരണ ഭംഗിയും ആ ശബ്ദത്തിനുണ്ടായിരുന്നു’ എന്ന് മാര്‍ട്ടിന്‍ ജോസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. വലിയ ഫീസ് ഈടാക്കാതെ തന്നെയാണ് ബൈബിളിനു വേണ്ടി അദ്ദേഹം ജോലി ചെയ്തത്.
2011-ല്‍ പഴയനിയമത്തിന്റെ ഓഡിയോ ബൈബിള്‍ തയാറാക്കാന്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ തീരുമാനമെടുത്തപ്പോഴും, അതു തയാറാക്കുന്നതിനു വേണ്ടി ജീവിതത്തിന്റെ ഒരു സുപ്രധാന കാലം ഔദാര്യത്തോടെ ഉഴിഞ്ഞു വച്ച മാര്‍ട്ടിന്‍ ജോസ് ദൈവസ്വരത്തിനായി സമീപിച്ചത് ടോണി വട്ടക്കുഴിയെയാണ്. തൊണ്ടയ്ക്ക് ഒരു ശസ്ത്രക്രിയ കഴിഞ്ഞ അവസ്ഥയില്‍ ആയിരുന്നിട്ടും അദ്ദേഹം അത് ഏറ്റെടുത്തു. വീട്ടിലിരുന്നു തന്നെ തന്റെ ശബ്ദം റിക്കാര്‍ഡുചെയ്ത് എഡിറ്റു ചെയ്ത് അയച്ചുതരുമായിരുന്നു.
ആ സ്വര്‍ഗീയ ശബ്ദം നിലച്ചു; എങ്കിലും, അനേക ലക്ഷങ്ങളിലേക്ക് ദൈവത്തിന്റെ തിരുശബ്ദമായി ആ ഡിജിറ്റല്‍ ശബ്ദം എത്തിച്ചേരും. ഭൂമിയില്‍ ആ സ്വരം അങ്ങനെ നിത്യമാകും! ഭാര്യ റീനയ്ക്കും കുടുംബത്തിനും അനുശോചനങ്ങള്‍!
സ്വര്‍ഗത്തില്‍ അദ്ദേഹം നിത്യ വിശ്രാന്തിയിലേക്ക് പ്രവേശിക്കട്ടെ!
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?