Follow Us On

02

April

2025

Wednesday

ജബല്‍പൂരിലെ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ക്കെതിരായ ആക്രമണത്തെ സിബിസിഐ അപലപിച്ചു

ജബല്‍പൂരിലെ ക്രിസ്ത്യന്‍  തീര്‍ത്ഥാടകര്‍ക്കെതിരായ  ആക്രമണത്തെ സിബിസിഐ അപലപിച്ചു

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ക്കെതിരായ ഭീകരമായ ആക്രമണത്തെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ശക്തമായി അപലപിച്ചു. സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിര്‍മ്മാണത്തിലും നിര്‍ണായക പങ്ക് വഹിച്ച, ഭരണഘടനാ മൂല്യങ്ങള്‍ എപ്പോഴും ഉയര്‍ത്തിപ്പിടിച്ച ക്രിസ്ത്യന്‍ സമൂഹത്തെ തീവ്രവാദികളും ദേശവിരുദ്ധരുമായ ഘടകങ്ങള്‍ ആവര്‍ത്തിച്ച് ലക്ഷ്യം വയ്ക്കുകയും പീഡിപ്പിക്കുകയും ആരാധന നടത്താനുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കുന്നതിനുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ഒരു മാതൃകയുടെയും തന്ത്രത്തിന്റെയും ഭാഗമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈ സംഭവത്തില്‍, ജൂബിലി 2025 ന്റെ ഭാഗമായി തീര്‍ത്ഥാടനം നടത്തുകയായിരുന്ന മാണ്ട്‌ല ഇടവകയില്‍ നിന്നുള്ള കത്തോലിക്കാ പുരോഹിതന്മാരെയും വിശ്വാസികളെയും തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ ബലപ്രയോഗത്തിലൂടെ തടയുകയും ആക്രമിക്കുകയുമായിരുന്നു.

ജബല്‍പൂര്‍ വികാരി ജനറല്‍ ഫാ. ഡേവിസ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് ടി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന വൈദികര്‍ക്കെതിരായ ആക്രമണം മതസ്വാതന്ത്ര്യത്തിനും മനുഷ്യാന്തസിനും നേരെയുള്ള ഞെട്ടിപ്പിക്കുന്ന ആക്രമണമാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ, ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ എന്നിവര്‍ അടിയന്തരമായി ഇടപെട്ട് ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് സിബിസിഐ അഭ്യര്‍ത്ഥിച്ചു.

കൂടാതെ, ഈ ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും എല്ലാ ന്യൂനപക്ഷ സമൂഹങ്ങളുടെയും സുരക്ഷയും ഉറപ്പാക്കാനും മധ്യപ്രദേശ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ സമ്പന്നമായ ജനാധിപത്യ ഘടന മതേതരത്വം, ബഹുസ്വരത, മതസൗഹാര്‍ദ്ദം എന്നിവയുടെ തത്വങ്ങളാല്‍ നെയ്തതാണ്. ഇതിനെ തടസപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും ശക്തമായ നിയമപരവും ഭരണപരവുമായ നടപടികളിലൂടെ നേരിടണം. ഇരകളോട് സിബിസിഐ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അത്തരം അക്രമങ്ങള്‍ തടയുന്നതിനും എല്ലാ വിശ്വാസ സമൂഹങ്ങള്‍ക്കും നീതി, സമാധാനം, സംരക്ഷണം എന്നിവ സ്ഥാപിക്കുന്നതിനും എല്ലാ നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?