അബുജ/നൈജീരിയ: നൈജീരിയയിലെ പ്ലേറ്റോ, ബെന്യൂ സംസ്ഥാനങ്ങളിലായി ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 170 ലധികം ക്രൈസ്തവര്‍. പെസഹാ വ്യാഴാഴ്ചയും ദു:ഖവെള്ളിയാഴ്ചയും മാത്രം ഇവിടെ ഫുലാനി തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 72 പേരെങ്കിലും കൊല്ലപ്പെട്ടതായി ആക്രമണത്തിന് ഇരയായ ഇടവകകളില്‍ ഒന്നായ സെന്റ് ജോസഫ് അബോകി ഇടവകയുടെ വികാരി ഫാ. മോസസ് ഔന്‍ദൊയനഗെ ഇഗ്ബ പറഞ്ഞു.
നിഷ്‌കളങ്കരായ മനുഷ്യരാണ് വിശുദ്ധവാരത്തില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഫാ. ഇഗ്ബ പറഞ്ഞു. ഇസ്ലാമികവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫുലാനി തീവ്രവാദികള്‍ ആക്രമിക്കുന്നത്. അതുകൊണ്ട് തന്നെ ക്രൈസ്തവ വിശ്വാസികളുടെ പ്രധാന ആഘോഷദിവസങ്ങള്‍ ഇവര്‍ ആക്രമണത്തിനായി തിരഞ്ഞെടുക്കുന്നു. ഇത് സാധാരണ ഭീകരവാദം മാത്രമല്ല. ക്രൈസ്തവരുടെ വിളകള്‍ നശിപ്പിക്കുകയും അവരുടെ ഭൂമി വാസയോഗ്യവും കൃഷിയോഗ്യവുമല്ലാതാക്കിക്കൊണ്ട് ഇവിടെ നിന്ന് പുറത്താക്കുക എന്ന അജണ്ട ഈ ആക്രമണങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് ഫാ. ഇഗ്ബ പറഞ്ഞു.
തന്റെ ഇടവകജനത്തിന് സംഭവിച്ച അപകടങ്ങള്‍ ഫാ. ഇഗ്ബ വിവരിച്ചു. ഇടവകാംഗമായ അഗസ്റ്റിന്‍ ഉസുവിന്റെ ഗ്രാമത്തില്‍ ഭീകരാക്രമണം നടക്കുന്ന സമയത്ത് അദ്ദേഹം ദൈവാലയത്തിലായിരുന്നു. രാത്രിയായപ്പോള്‍ അക്രമികള്‍ പോയിക്കാണുമെന്ന പ്രതീക്ഷയില്‍ അത്യവശ്യം സാധനങ്ങള്‍ എടുക്കുവാന്‍ അദ്ദേഹം ഗ്രാമത്തിലേക്ക് പോയി. എന്നാല്‍ ആ സമയത്തും ഭീകരര്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ അദ്ദേഹത്തെ കണ്ടുപിടിക്കുകയും വധിക്കുകയും ചെയ്തു. ഇരുട്ടിന്റെ മറവില്‍ രാത്രി രണ്ട് മണിക്കാണ് അഗസ്റ്റിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി സംസ്‌കരിച്ചതെന്നും ഫാ. ഇഗ്ബ പറഞ്ഞു.
ഇടവകയിലെ മറ്റൊരു യുവാവും ഫുലാനികളുടെ കയ്യില്‍ അകപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അവര്‍ അദ്ദേഹത്തിന്റെ കുടല്‍ പുറത്തുവരുന്നതുവരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചു. എന്നാല്‍ ദൈവകൃപയാല്‍ അദ്ദേഹം രക്ഷപെട്ടെന്നും സമീത്തുള്ള സെന്റ് ആന്റണീസ് ഹോസ്പിറ്റലില്‍ സുഖം പ്രാപിച്ചു വരികയാണെന്നും ഫാ. ഇഗ്ബ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *