Follow Us On

05

June

2025

Thursday

വിശ്വാസം വഴിനടത്തി; ആല്‍ഫ്രഡിന് ഐഎഎസ്

വിശ്വാസം വഴിനടത്തി;  ആല്‍ഫ്രഡിന്  ഐഎഎസ്

രഞ്ജിത്ത് ലോറന്‍സ്

‘ഇതിലും നല്ലൊരു തൊഴില്‍ അന്തരീക്ഷം ഇനി വേറൊരിടത്തും ലഭിക്കില്ല.’ ബിടെക്ക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ്, ചെയ്ത ഓഡിറ്റിംഗ് കമ്പനിയിലെ അന്തരീക്ഷത്തെക്കുറിച്ച് ആല്‍ഫ്രഡ് തോമസ് പലപ്പോഴും കേട്ട ഒരു കമന്റായിരുന്നു ഇത്. മികച്ച ആ ജോലിയും ജോലിസ്ഥലവുമെല്ലാം ഇഷ്ടമായിരുന്നെങ്കിലും ആല്‍ഫ്രഡിന്റെ ഉള്ളില്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തീകരിച്ച സമയത്താണ് ആല്‍ഫ്രഡ് ഇടവക ദൈവാലയത്തില്‍ നടന്ന യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള ലീഡര്‍ഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്.

കോര്‍പ്പറേറ്റ് ലോകത്തിന്റെ ശൈലികളില്‍ തൃപ്തി കണ്ടെത്താനാകാതെ കൂടുതല്‍ അര്‍ത്ഥപൂര്‍ണമായ എന്തെങ്കിലും ചെയ്യണമെന്ന് ചിന്തിച്ചുകൊണ്ടിരുന്ന ആല്‍ഫ്രഡിനെ അവിടെ ക്ലാസെടുത്ത വചനപ്രഘോഷകനായ ലെനിസ് സുവാരിസിന്റെ ജീവിതം ഏറെ ആകര്‍ഷിച്ചു. മുംബൈയില്‍ 30 കുട്ടികളെ ദത്തെടുത്ത് സ്വന്തം മക്കളെപ്പോലെ പരിചരിക്കുന്ന അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷം, ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു കോര്‍പ്പറേറ്റ് ജോലിക്കപ്പുറം സമൂഹത്തിന് കൂടുതല്‍ ഗുണകരമായ കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹം ഉടലെടുക്കാന്‍ ഈ സുവിശേഷപ്രഘോഷകന്റെ വാക്കുകളാണ് നിമിത്തമായതെന്ന് ഈ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ 33-ാം സ്ഥാനം നേടിയ ആല്‍ഫ്രഡ് സണ്‍ഡേ ശാലോമിനോട് പറഞ്ഞു.

സാമൂഹ്യസേവനത്തിനായി തന്റെ കഴിവുകള്‍ എപ്രകാരം ഉപയോഗിക്കാം എന്നതിനെക്കുറിച്ചായിരുന്നു പിന്നീടുള്ള ആല്‍ഫ്രഡിന്റെ ചിന്ത. സമൂഹത്തോടുള്ള പ്രതിബദ്ധത കൂടെ നിറവേറ്റാവുന്ന ജോലി മേഖല തേടിയുള്ള ആ യാത്രയാണ് ഐഎഎസ് എന്ന സ്വപ്‌നത്തിലേക്ക് അവസാനം ആല്‍ഫ്രഡിനെ എത്തിച്ചത്. സാമൂഹികപ്രതിബദ്ധതയുടെയും മറ്റ് മനുഷ്യരോടുള്ള കരുതലിന്റെയും സഹാനുഭൂതിയുടെയും വിത്തുകള്‍ ആല്‍ഫ്രഡിന്റെ മനസില്‍ നിക്ഷേപിച്ച അദ്ദേഹത്തിന്റെ കുടുംബം ആ സ്വപ്‌നത്തിലേക്കുള്ള ആല്‍ഫ്രഡിന്റെ യാത്രയുടെ കഥയില്‍ ഒഴിവാക്കാനാവാത്ത ഘടകമാണ്. ആല്‍ഫ്രഡിന്റെ കഥ അവിടെ നിന്നാരംഭിക്കാം.

വചനപ്രഘോകനായ പിതാവ്

കരിസ്മാറ്റിക്ക് നവീകരണ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുകൊണ്ട് അനേകരെ ക്രിസ്തുവിലേക്ക് നയിക്കുകയും ഡല്‍ഹി സര്‍വീസ് ടീമിന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുകയും ചെയ്ത തോമസ് ആന്റണിയുടെയും ദീര്‍ഘകാലം അധ്യാപികയും വേദപാഠ അധ്യാപികയുമായി അനേകം കുട്ടികള്‍ക്ക് വിജ്ഞാനവും
വിശ്വാസവും പകര്‍ന്ന് നല്‍കിയ ടെസി തോമസിന്റെയും മകനാണ് ആല്‍ഫ്രഡ് തോമസ്. പാലാ പാറപ്പള്ളി കാരിക്കക്കുന്നേല്‍ കുടുംബാംഗമാണ്. തോമസ് ആന്റണി ഡല്‍ഹിയില്‍ ഫ്രീലാന്‍സ് കണ്‍സള്‍ട്ടന്റായും ഡല്‍ഹി അതിരൂപതയുടെ കീഴില്‍ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റില്‍ പ്രോഗ്രാം മാനേജരായും ജോലി ചെയ്യുകയായിരുന്നു. അമ്മ ആലക്കളത്തില്‍ ടെസി തോമസ് ഡല്‍ഹി സെന്റ് ജോണ്‍സ് അക്കാദമിയില്‍ അധ്യാപികയായിരുന്നു. മാതാപിതാക്കളോടൊപ്പം ഡല്‍ഹിയിലാണ് ആല്‍ഫ്രഡ് വളര്‍ന്നത്.

ആല്‍ഫ്രഡ് തോമസിന്റെ ആദ്യ ബര്‍ത്ത്‌ഡേ മാതാപിതാക്കള്‍ ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത് ഒരു അനാഥാലയത്തിലെ കുട്ടികളോടൊപ്പമായിരുന്നു. ആല്‍ഫ്രഡിന് ഓര്‍മയില്ലെങ്കിലും ആദ്യ ബര്‍ത്ത്‌ഡേ ആഘോഷത്തിലൂടെ തന്നെ മാതാപിതാക്കള്‍ പകര്‍ന്ന് നല്‍കിയ പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും മാതൃക ആല്‍ഫ്രഡിന്റെയും ജീവിതശൈലിയായി മാറി. ആല്‍ഫ്രഡിന് ഓര്‍മവച്ചകാലം മുതല്‍ വീട്ടില്‍ എത്ര സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും ദശാംശം മുടങ്ങാതെ കൊടുത്തിരുന്നു.

വീട്ടിലെ വേസ്റ്റ് എടുക്കാന്‍ വരുന്നവരോടും വീട്ടില്‍ വരുന്ന പാവപ്പെട്ടവരോടുമൊന്നും മറ്റ് പല കുടുംബങ്ങളും പെരുമാറുന്നതുപോലെയല്ല തന്റെ വീട്ടിലുള്ളവര്‍ പെരുമാറുന്നതെന്നുള്ളത് ആള്‍ഫ്രഡ് ചെറുപ്പത്തിലെ ശ്രദ്ധിച്ചു. സമൂഹം മാറ്റിനിര്‍ത്തുന്നവരെയും വലിയ പരിഗണന നല്‍കാത്തവരെയും മാന്യമായി സ്വീകരിക്കുകയും അവര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവുമെല്ലാം നല്‍കുകയും ചെയ്യുന്ന മാതാപിതാക്കളുടെ മാതൃക കണ്ടാണ് ആല്‍ഫ്രഡ് വളര്‍ന്നുവന്നത്.
വീട്ടില്‍ താന്‍ കണ്ടുവളര്‍ന്ന അന്തരീക്ഷത്തെക്കുറിച്ച് ആള്‍ഫ്രഡിന്റെ വാക്കുകള്‍ ഇങ്ങനെ.

”ആര്‍ക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടായാല്‍ വീട്ടില്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായാലും അവരെ സഹായിക്കാന്‍ അപ്പനും അമ്മയും എപ്പോഴും ശ്രദ്ധിച്ചിരുന്നു. മറ്റുള്ളവരെ സഹായിക്കുക എന്നത് കുടുംബത്തിലെ ഒരു ജീവിതശൈലിയായിരുന്നു. ഇങ്ങനെയുള്ള കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്നുവന്നതുകൊണ്ടാകണം സ്വകാര്യമേഖലയില്‍ ജോലി ചെയ്താല്‍ വലിയ ശമ്പളം നേടാം എന്ന് എല്ലാവരും പറയുമ്പോഴും എനിക്ക് അതിനോട് വലിയ ആകര്‍ഷണം തോന്നിയില്ല. മാന്യമായി ജീവിക്കാനുള്ള ശമ്പളം വേണം. അതിനപ്പുറം വലിയ സമ്പന്നനാകണമെന്ന ആഗ്രഹം എനിക്കില്ലായിരുന്നു.”
കൂടെയുള്ള പലരും മറ്റ് ജോലികള്‍ തേടിപ്പോയപ്പോഴും പണത്തോട് അമിതമായ താല്‍പ്പര്യം തോന്നാതിരുന്നതും സാമൂഹികപ്രതിബദ്ധതയ്ക്ക് ഊന്നല്‍ കൊടുക്കാന്‍ കഴിഞ്ഞതും ആല്‍ഫ്രഡിന്റെ ഐഎഎസ് സ്വപ്‌നത്തിന് കരുത്തു പകര്‍ന്നു.

അള്‍ത്താരശുശ്രൂഷകന്‍, എഞ്ചിനീയര്‍, ഇപ്പോള്‍ ഐഎഎസും

ചെറുപ്പം മുതല്‍ പഠനത്തില്‍”മികവ് പുലര്‍ത്തിയ ആല്‍ഫ്രഡ് ദൈവാലയശുശ്രൂഷകളില്‍ സജീവമായി പങ്കെടുത്തിരുന്നു. അള്‍ത്താരശുശ്രൂഷിയായി ദൈവാലയത്തോടും ദൈവത്തോടും ചേര്‍ന്ന ജീവിതം നയിച്ച വ്യക്തിയാണിന്ന് ഇന്ത്യന്‍ ഭരണചക്രം തിരിക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നേതൃനിരയിലേക്ക് എത്തിയിരിക്കുന്നതെന്നത് എല്ലാവര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നു. മുതിര്‍ന്നപ്പോള്‍ യുവജനകൂട്ടായ്മയായ വൈയു4സി (യൂത്ത് യുണൈറ്റഡ് ഫോര്‍ ക്രൈസ്റ്റ്)എന്ന യുവജനകൂട്ടായ്മയില്‍ അംഗമായി.

വിശ്വാസത്തിന്റെ ആഴങ്ങള്‍ തേടിയുള്ള യാത്രയില്‍ യേല്‍ സര്‍വകലാശാല (Yele Univ–erstiy) ഓണ്‍ലൈനായി നടത്തുന്ന പഴയനിയമത്തെക്കുറിച്ചും പുതിയനിയമത്തെക്കുറിച്ചുമുള്ള കോഴ്‌സും വിശുദ്ധ തോമസ് അക്വീനാസിന്റെ സുമ്മ തിയോളജിക്ക പോലുള്ള ഗഹനമായ പുസ്തകങ്ങളുമൊക്കെ ആല്‍ഫ്രഡിന്റെ പഠനവിഷയങ്ങളായി. ഒരു വശത്ത് വിശുദ്ധ ഗ്രന്ഥത്തെയും വിശ്വാസത്തെയും കൂടുതല്‍ ആഴമായി അറിയാന്‍ ബൗദ്ധികതലത്തിലുള്ള പഠനങ്ങള്‍ സഹായിച്ചപ്പോഴും കുടുംബത്തില്‍ നിന്ന് ലഭിച്ച സാമൂഹികപ്രതിബദ്ധത കാത്തുസൂക്ഷിക്കാന്‍ ആല്‍ഫ്രഡ് ശ്രദ്ധിച്ചിരുന്നു.

മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാര്‍, അഗതികള്‍ക്കും കുഷ്ഠരോഗികള്‍ക്കുമായി നടത്തുന്ന സ്ഥാപനം സന്ദര്‍ശിച്ച് കൂട്ടുകാരോടപ്പം അവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുകയും പാട്ടുകള്‍ പാടി അവരെ സന്തോഷിപ്പിക്കുകയും ചെയ്തതാണ് ആല്‍ഫ്രഡിന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ സന്തോഷമുള്ള ഓര്‍മകളില്‍ ഒന്ന്. മറ്റൊരിക്കല്‍ സുഹൃത്തിന്റെ അമ്മ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന സമയത്ത് കൂട്ടുകാരോടൊപ്പം ആ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളിലും ഓടിനടന്ന് സഹായിച്ചു. പഠനവും വായനയും ഫുട്‌ബോളുമൊക്കെ നിറഞ്ഞുനിന്ന ആല്‍ഫ്രഡിന്റെ ജീവിതത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഒപ്പമുള്ളവരുടെ വേദനകളില്‍ ആല്‍ഫ്രഡ് ആശ്വാസം പകര്‍ന്നു.

ഏഴു വര്‍ഷം നീണ്ട പരിശീലനം

ജെഇഇ എഴുതി ഡല്‍ഹി ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍ അഡ്മിഷന്‍ നേടുമ്പോള്‍ സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം ആല്‍ഫ്രഡിന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല. മികച്ച രീതിയില്‍ എഞ്ചിനീയറിംഗ് പഠനം പുരോഗമിക്കുന്നതിനിടെയാണ് സിവില്‍ സര്‍വീസ് നേടണം എന്ന ആഗ്രഹം ആല്‍ഫ്രഡിന്റെ മനസില്‍ കയറി കൂടിയത്. സിവില്‍ സര്‍വീസ് പരീക്ഷക്ക് എഴുതാനുള്ള തീരുമാനം എടുത്തപ്പോള്‍ തന്നെ പിതാവ് തോമസ് ആന്റണിയുടെ സുഹൃത്തായ ഒരു വൈദികന്‍ ഇതിന് പ്രോത്സാഹനം നല്‍കുകയും അഞ്ചാറുവര്‍ഷം നീണ്ട പരിശീലനത്തിന് തയാറെടുക്കാന്‍ സജ്ജനാക്കുകയും ചെയ്തു. മുന്‍പ് ഐഎഎസ് നേടിയവരുടെ അനുഭവങ്ങള്‍ ഈ യാത്രയില്‍ ആല്‍ഫ്രഡിന് ഏറെ ഗുണം ചെയ്തു. മുന്‍വര്‍ഷങ്ങളില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയവര്‍ ഉള്‍പ്പെടെയുള്ള പലരും ദീര്‍ഘനാളത്തെ ശ്രമത്തിനുശേഷമാണ് ഐഎഎസ് എന്ന സ്വപ്‌നത്തിലേക്കെത്തിയതെന്ന് മനസിലാക്കിയതിനാല്‍ നീണ്ട പരിശീലനകാലയളവിനായി ആള്‍ഫ്രഡ് മാനസികമായി തയാറെടുത്തു.

എഴുതിയ എല്ലാ സിവില്‍ സര്‍വീസ് പരീക്ഷകളിലും പ്രിലിമനറി എക്‌സാം പാസായ ആല്‍ഫ്രഡ് നാലാമത്തെയും അഞ്ചാമത്തെയും തവണ മെയിന്‍ എക്‌സാമും പാസായി ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. മൂന്നാമത്തെ തവണ സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം കൈയെത്തും ദൂരത്ത് എത്തിയ സമയത്താണ് അപ്രതീക്ഷിതമായി മെയിന്‍ പരീക്ഷയുടെ സമയത്ത് ആല്‍ഫ്രഡിന് പനി ബാധിച്ചത്. അതുകൊണ്ടു തന്നെ സമഗ്രതയില്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. നാലാമത്തെ വര്‍ഷം ആദ്യമായി മെയിന്‍സ് പാസായപ്പോള്‍ ഏതെങ്കിലും സര്‍വീസ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് ലഭിച്ചില്ല. ആല്‍ഫ്രഡിന്റെ സിവില്‍ സര്‍വീസ് സ്വപ്‌നത്തിലേക്കുള്ള യാത്രയിലെ ഏറ്റവും വിഷമം നിറഞ്ഞ സമയങ്ങളിലൊന്നായിരുന്നു അത്. അന്ന് ഏറെ നേരം ആല്‍ഫ്രഡ് ഇരുന്നു കരഞ്ഞു. ആ പ്രതിസന്ധിഘട്ടത്തിലും മാതാപിതാക്കളും സഹോദരിയും നല്‍കിയ നിരുപാധിക പിന്തുണ പിടിച്ചുനില്‍ക്കാന്‍ ആല്‍ഫ്രഡിന് ശക്തിപകര്‍ന്നു. ഏതറ്റം വരെ പോകാനും തങ്ങള്‍ കൂടെ ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയ ഇവര്‍ ആരെങ്കിലും നിരുത്സാഹപ്പെടുത്തുന്ന വാക്കുകള്‍ പറഞ്ഞാല്‍ അത് ഒരിക്കലും തന്നോട് പങ്കുവച്ചിരുന്നില്ലെന്ന് ആല്‍ഫ്രഡ് ഓര്‍ക്കുന്നു.

കണക്കിന് ഡല്‍ഹിയിലെ ജാമിയ കോളേജില്‍ നിന്ന് പ്രത്യേക പരിശീലനം നേടി സര്‍വസജ്ജമായാണ് ആല്‍ഫ്രഡ് അഞ്ചാം തവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. ഇത്തവണയും മെയിന്‍സ് പരീക്ഷയുടെ സമയത്ത് ആല്‍ഫ്രഡിന് പനി ബാധിച്ചു. എന്നാല്‍ ഇത്തവണ ആല്‍ഫ്രഡിന്റെ കഠിനാധ്വാനത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുമ്പില്‍ പ്രതിബന്ധങ്ങള്‍ ഒന്നൊന്നായി വഴിമാറി.

കരുത്തായി മാതാപിതാക്കളുടെ
വിശ്വാസ ജീവിതം

ആല്‍ഫ്രഡിന് ലഭിച്ച ഐഎഎസ് വിജയത്തെക്കുറിച്ച് പിതാവ് തോമസ് ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെയാണ്
”മക്കളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രത്യേകമായി ഇടപെടുകയോ ഇങ്ങനെ പോകണം എന്ന് പറയുകയോ ചെയ്തിട്ടില്ല. പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനുമുമ്പ് പ്രാര്‍ത്ഥിച്ചിട്ട് തീരുമാനമെടുക്കണമെന്ന് ഞങ്ങള്‍ പറയും. എഞ്ചിനീയറിംഗ് പഠനസമയത്ത് ആല്‍ഫ്രഡ് സിവില്‍ സര്‍വീസിന് പരിശ്രമിക്കണമെന്ന് പറഞ്ഞപ്പോഴും ഒരു ധ്യാനം കൂടിയിട്ട് തീരുമാനമെടുക്കാനാണ് ഞങ്ങള്‍ പറഞ്ഞത്. അങ്ങനെ പ്രാര്‍ത്ഥിച്ചെടുത്ത തീരുമാനമായതുകൊണ്ട് തന്നെ പ്രതിസന്ധികള്‍ ഉണ്ടായപ്പോഴും അത് ഞങ്ങളെ തളര്‍ത്തിയില്ല. ആല്‍ഫ്രഡിന് അഞ്ചാറ് വര്‍ഷമായിട്ടും സിവില്‍ സര്‍വീസിന് കിട്ടാതെ വന്നപ്പോള്‍ ഞങ്ങളെ അത് വിഷമിപ്പിച്ചിരുന്നു. പ്രത്യേകിച്ചും പരീക്ഷയുടെ അടുത്ത ദിവസങ്ങളില്‍ ആല്‍ഫ്രഡിന് പനിയും അസ്വസ്ഥതയും ഉണ്ടായിരുന്നു.

എങ്കിലും ദൈവഹിതപ്രകാരമെടുത്ത തീരുമാനമായതിനാല്‍ ദൈവം അനുഗ്രഹിക്കുമെന്ന് ഞങ്ങള്‍ വിശ്വസിച്ചു. അതിലുപരി എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ധൈര്യമായി മുമ്പോട്ട് പോകുവാന്‍ ആല്‍ഫ്രഡിനെ ദൈവം അനുഗ്രഹിച്ചു. അത് പരിശുദ്ധാത്മാവിന്റെ പ്രത്യേക കൃപയായി ഞങ്ങള്‍ മനസിലാക്കുന്നു.” വിവാഹത്തിനുമുമ്പ് തന്നെ കരിസ്മാറ്റിക്ക് നവീകരണത്തിലേക്ക് കടന്നുവന്ന ആല്‍ഫ്രഡിന്റെ മാതാപിതാക്കള്‍ ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച ജീവിതമാണ് നയിച്ചിരുന്നത്. നവീകരണമേഖലയിലെ നേതൃനിരയിലുള്ള അനേകര്‍ക്ക് വഴികാട്ടിയായ ബ്രദര്‍ ജോസ് കാപ്പിലായിരുന്നു തോമസ് ആന്റണിയുടെ എല്‍ഡര്‍.

അദ്ദേഹത്തിലൂടെ ലഭിക്കുന്ന ദൈവിക ദൂതുകള്‍ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തിയപ്പോള്‍ ദൈവം കൈപിടിച്ചു നടത്തുന്ന അനുഭവങ്ങളിലൂടെ ഈ കുടുംബം കടന്നുപോയി. ഇതിനിടെ തോമസ് ആന്റണി ജോലി ഉപേക്ഷിച്ച് അഞ്ച് വര്‍ഷത്തോളം സുവിശേഷപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമായി ഉത്തരേന്ത്യയില്‍ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ആയിരങ്ങളെ അദ്ദേഹം ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്ക് ആനയിച്ചു. ആ കാലത്താണ് അദ്ദേഹത്തെ ഡല്‍ഹി സര്‍വീസ് ടീമിന്റെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ഡല്‍ഹി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിരവധി വൈദികരുടെയും ബിഷപ്പുമാരുടെയും കൂടെ അദ്ദേഹം ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അഞ്ചു വര്‍ഷത്തെ ഫുള്‍ടൈം വചനപ്രഘോഷണ ശുശ്രൂഷകള്‍ക്കുശേഷം ഡല്‍ഹി അതിരൂപതയുടെ സാമൂഹ്യസേവന ഡിപ്പാര്‍ട്ടുമെന്റില്‍ പ്രോഗ്രാം മാനേജരായി ജോലി ചെയ്തു. 2019-ല്‍ പ്രോഗ്രാം മാനേജര്‍ ജോലി രാജിവച്ച് സ്വന്തമായി കണ്‍സള്‍ട്ടന്‍സി ആരംഭിച്ച തോമസ് ആന്റണി കുടുംബസമേതം ഇപ്പോള്‍ പാലായിലാണ് താമസിക്കുന്നത്.

ഐഎഎസിന്റെ തിളക്കം

ആല്‍ഫ്രഡിന്റെ പഠനത്തിന്റെ അവസാനഘട്ടത്തില്‍ മാതാപിതാക്കളായ തോമസ് ആന്റണിയും ടെസിയും കൃപാസനത്തിലെത്തി ഉടമ്പടി എടുത്തു. ആല്‍ഫ്രഡിന്റെയും മകള്‍ ആഞ്ചലയുടെയും കാര്യമാണ് ആ ഉടമ്പടിയില്‍ അവര്‍ നിയോഗമായി വച്ച രണ്ട് കാര്യങ്ങള്‍.
ഡല്‍ഹി യുപിഎസ്സി ആസ്ഥാനത്തായിരുന്നു അവസാനവട്ട ഇന്റര്‍വ്യു. അന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത്. അതുള്‍പ്പടെയുള്ള ചോദ്യങ്ങള്‍ക്ക് ആല്‍ഫ്രഡ് ആത്മവിശ്വാസത്തോടെ മറുപടി നല്‍കി. ആല്‍ഫ്രഡിന്റെ പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ദിവസങ്ങളിലെല്ലാം പരിശുദ്ധ മറിയത്തിന്റെ സാന്നിധ്യം മുല്ലപ്പൂവിന്റെ സുഗന്ധമായും മഴവില്ലായുമൊക്കെ അനുഭവിക്കാനായെന്ന് അമ്മ ടെസി പറയുന്നു.

ആല്‍ഫ്രഡ് മികച്ച റാങ്കോടെ ഐഎഎസ് നേടിയപ്പോള്‍ മകള്‍ ആഞ്ചല ആദ്യ പരിശ്രമത്തത്തില്‍ തന്നെ സിഎ ഇന്റര്‍ പാസായി. ആധ്യാത്മിക നവീകരണ അനുഭവത്തോടൊപ്പം ഉടമ്പടി അനുഭവവും കൂടെയായപ്പോള്‍ ആഗ്രഹിച്ചതിലുമപ്പുറമുള്ള വിജയം നല്‍കി ദൈവം ഇവരുടെ ജീവിതത്തെ അനുഗ്രഹിക്കുകയായിരുന്നു.
ദൈവരാജ്യ ശുശ്രൂഷയ്ക്കായി ജീവിതം നല്കിയ മാതാപിതാക്കളുടെ സമര്‍പ്പണത്തിന് സ്വര്‍ഗം ചാര്‍ത്തിയ കയ്യൊപ്പുപോലെ കേരളത്തില്‍നിന്നുള്ള ഏറ്റവും ഉയര്‍ന്ന റാങ്കുമായാണ് സിവില്‍ സര്‍വീസിലേക്ക് ആല്‍ഫ്രഡ് പ്രവേശിക്കുന്നത്. സഹജീവികളോടുള്ള കരുതലും സാമൂഹികപ്രതിബദ്ധതയും കാത്തുസൂക്ഷിക്കുന്ന ഈ യുവ ഐഎഎസ് ഉദ്യോഗസ്ഥനിലൂടെ നാടിനും സമൂഹത്തിനും ലഭിക്കാന്‍ പോകുന്ന നന്മകള്‍ക്കായി നമുക്ക് കാത്തിരിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?