Follow Us On

15

June

2025

Sunday

സണ്‍ഡേ ശാലോമിന്റെ പുണ്യ ദിനങ്ങള്‍

സണ്‍ഡേ ശാലോമിന്റെ പുണ്യ ദിനങ്ങള്‍

ടി. ദേവപ്രസാദ്
(മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ദീപിക)

1998 അവസാനമോ 1999 ആദ്യമോ ആണ് തിരുവനന്തപുരത്ത് ഉദ്യോഗസ്ഥ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശാലോം ധ്യാനം നടക്കുന്നത്. ഫാ. ജോസഫ് വയലില്‍, ഷെവ. ബെന്നി പുന്നത്തറ, കെ.ജെ മാത്യു തുടങ്ങിയവരെല്ലാമാണ് ധ്യാനം നയിക്കുന്നത്. അവരെ കൂട്ടിക്കൊണ്ടു വരാനുള്ള ചുമതല സംഘാടകര്‍ എന്നെ ഏല്‍പ്പിച്ചു. അക്കാലത്ത് ദീപികയുടെ തലസ്ഥാനത്തെ റസിഡന്റ് എഡിറ്ററായിരുന്നു ഞാന്‍. ഒരു മാരുതി 800 ഉണ്ട്. അതിലാണ് ധ്യാന ടീമിനെ കൊണ്ടുവന്നിരുന്നത്. ശാലോം പ്രവര്‍ത്തകരുമായി അതിനുമുമ്പ് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ വേദിയില്‍വച്ച് പാലക്കാട്, കഞ്ചിക്കോട് റാണി ജോണിന്റെ നാവില്‍ ദിവ്യകാരുണ്യം രക്തം കിനിയുന്ന മാംസക്കഷണമായി മാറുന്നത് അടുത്തുനിന്ന് കണ്ടതിനെക്കുറിച്ച് ശാലോം ടൈംസില്‍ ഞാന്‍ ഒരു ലേഖനം എഴുതിയിരുന്നു. അതു പ്രസിദ്ധികരിച്ചു, സംഭവം വിവാദമായി. എന്റെ പല പഴയ കൂട്ടുകാരും വിളിച്ചു. ദൈവശാസ്ത്രം പഠിച്ചിട്ടുള്ള താന്‍ ഇത്തരം മണ്ടത്തരം എഴുതിയല്ലോ എന്നായിരുന്നു ചില പണ്ഡിതരുടെ പരിഹാസം. ഏതായലും 20 വര്‍ഷമായി പത്രപ്രവര്‍ത്തകനായ എനിക്ക് മറ്റ് ഒരു ലേഖനത്തെക്കുറിച്ചും കിട്ടാത്ത പബ്ലിസിറ്റി ആ സാക്ഷ്യം വഴി കിട്ടി. അതുകൊണ്ടാകണം പേരു പറഞ്ഞപ്പോഴേ ബെന്നിക്കു എന്നെ മനസിലായി. ബെന്നി പറഞ്ഞു, എനിക്ക് പ്രസാദുമായി ഇത്തിരി സംസാരിക്കണം, നമ്മള്‍ ഒരു വീക്കിലി ന്യൂസ് പേപ്പര്‍ തുടങ്ങാന്‍ പോകുന്നു. കത്തോലിക്ക അകത്തോലിക്ക വ്യത്യാസമില്ലാതെ കേരളത്തിലെ മുഴുവന്‍ ക്രൈസ്തവരുടെയും പത്രമാണ് ലക്ഷ്യം.

മണ്ടത്തരം,
പത്രം തുടങ്ങരുത്
സഭയുടെ പത്രം എന്ന ലേബലുള്ള ദീപിക മുന്നോട്ടുകൊണ്ടു പോകുവാന്‍ അധികൃതര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അടുത്ത് അറിയുന്ന ഞാന്‍ നിരുത്സാഹപ്പെടുത്തി. ‘എല്ലാവരുടെയും പത്രം എന്നാല്‍ ആരും ഇല്ലാത്ത പത്രം എന്നാവും അര്‍ത്ഥം. സംരംഭത്തിന് നല്ല വാക്കും പ്രശംസയും പറയാന്‍ ഏറെപ്പേര്‍ കാണും. അവരൊന്നും കാര്യത്തോട് അടുക്കുമ്പോള്‍ സഹായിക്കില്ല. പത്രം തുടങ്ങിയാല്‍ വാര്‍ത്ത വേണം. അതു ശേഖരിക്കാനും വിന്യസിക്കുവാനും ആളുവേണം, അച്ചടിക്കാന്‍ കടലാസു വേണം, പ്രസ് വേണം. ജീവനക്കാര്‍ക്ക് ശമ്പളം വേണം, വിതരണക്കാര്‍ വേണം. മാസിക കൂടി ഇല്ലാതാക്കുവാനുള്ള നീക്കമാണിത്’ ഞാന്‍ പറഞ്ഞു. ഇത് തമ്പുരാന്‍ പറഞ്ഞിട്ടു തുടങ്ങുന്ന പത്രമാണ്. വര്‍ക്കിയച്ചന്‍ സമ്മതിച്ചു. എല്ലാം ദൈവം തരും. ബെന്നി പുന്നത്തറ എന്റെ തടസങ്ങളെ നേരിട്ടത് ദൈവ വിശ്വാസംകൊണ്ടായിരുന്നു. നാം നടത്തേണ്ട ക്രമീകരണങ്ങള്‍ എന്തെല്ലാമാണ് ബെന്നി ചോദിച്ചു, അറിയാവുന്ന വിവരങ്ങളെല്ലാം ഞാന്‍ പറഞ്ഞു. ബെന്നി എല്ലാം കേട്ടിരുന്നു. ധ്യാനം സമാപിച്ച ദിവസം ശാലോം വേള്‍ഡിന് ഇപ്പോള്‍ നേതൃത്വം വഹിക്കുന്ന സാന്റോ കാവില്‍പുരയിടവും വന്നിരുന്നു.

ബെന്നിയുടെ വിശ്വാസം നിറഞ്ഞ വാക്കുകളും സമീപനവും എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ഈ പ്രസിദ്ധീകരണത്തോട് സഹകരിക്കണമെന്ന് മനസു പറഞ്ഞു. ഇതിനിടെ എനിക്ക് കോട്ടയത്തേക്ക് മാറ്റമായി. ശാലോം പത്രക്കാര്‍ വിളിച്ചാല്‍ ദീപികയിലെ ജോലി രാജിവച്ചും പോകണമെന്ന് ഞാന്‍ തീരൂമാനമെടുത്തു. 1999 മെയില്‍ ഒരു ദിവസം സണ്‍ഡേ ശാലോമിന്റെ പൈലറ്റ് ഇഷ്യൂ എന്റെ കൈയില്‍ കിട്ടി. മനോഹരമായ പത്രം. ഇതെങ്ങനെ സാധിച്ചു? മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഞാന്‍ അത്ഭുതത്തോടെ നോക്കി. സന്തോഷത്തോടെ ഞാന്‍ ബെന്നിയെ വിളിച്ചു പത്രം മനോഹരമായിരിക്കുന്നു. എല്ലാം ക്രമീകരിച്ചോ? ദൈവത്തില്‍ ശരണപ്പെട്ട് അങ്ങ് തുടങ്ങുവാ, ബെന്നി പറഞ്ഞു. മറ്റു ഒരുക്കങ്ങളൊന്നും കാര്യമായി നടത്തിയില്ല. ബെന്നിയുടെ ദൈവ വിശ്വാസത്തില്‍ എനിക്കും വിശ്വാസമായി.

ദൈവത്തിന്റെ പത്രം
കുറെ ദിവസം കഴിഞ്ഞപ്പോള്‍ കേരള ക്രൈസ്തവരുടെ ഞായറാഴ്ചകളെ ദീപ്തമാക്കികൊണ്ട് ദൈവത്തിന്റെ പത്രം സണ്‍ഡേ ശാലോം വായനക്കാരില്‍ എത്തുകയായി. അതുവരെ ഉണ്ടായിരുന്ന ക്രൈസ്തവ പ്രസിദ്ധീകരണങ്ങളില്‍നിന്ന് ഇതിവൃത്തത്തില്‍ മാത്രമല്ല കെട്ടിലും മട്ടിലും എല്ലാം സണ്‍ഡേ ശാലോം വ്യത്യസ്ഥമായി. പത്രപ്രവര്‍ത്തനത്തില്‍ കാര്യമായ പരിശീലനം ഒന്നും ഇല്ലാത്ത ബെന്നി പുന്നത്തറയും സാന്റോയും സ്റ്റെല്ലയും വയലിലച്ചനും റോയ് പാലാട്ടിയച്ചനും ജയ്‌മോന്‍ കുമരകവും റോയി അഗസ്റ്റിനും വിനായക് നിര്‍മ്മലും ജോസഫ് മൈക്കിളും സക്കറിയാസ് അഗസ്റ്റിനും എല്ലാം ചേര്‍ന്ന് മലയാളത്തിലെ ഏറ്റവും മികച്ച പ്രതിവാരപത്രം വായനക്കാരിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. എല്ലാ സഭകളിലെയും വിശ്വാസികള്‍ ദാഹത്തോടെ സണ്‍ഡേ ശാലോമിനായി കാത്തിരുന്നു.

ക്രൈസ്തവ പ്രസിദ്ധീകരണങ്ങളെകുറിച്ചുള്ള മലയാളിയുടെ സങ്കല്പത്തില്‍ വേറിട്ട അനുഭവമായി സണ്‍ഡേ ശാലോം എന്ന ദൈവത്തിന്റെ ഞായറാഴ്ച പത്രം.
പത്രപ്രവര്‍ത്തനത്തില്‍ അമേരിക്കയില്‍നിന്നും ഡോക്ടറേറ്റുള്ള ദീപികയുടെ മുന്‍ ചീഫ് എഡിറ്റര്‍ ഫാ.ജോസ് പന്തംപ്ലാംതൊട്ടി ഒരുദിവസം ദീപികയിലെ പ്രമുഖ പത്രപ്രവര്‍ത്തകര്‍ക്ക് നല്ല ലേഔട്ടിന് മാതൃകയായി കാണിച്ചു തന്നതും സണ്‍ഡേ ശാലോമിന്റെ കോപ്പികളാണ്. അന്ന് അച്ചന്‍ എന്നോട് ചോദിച്ചു, അതാരാണ് ചെയ്യുന്നതെന്ന് അന്വേഷിക്കുമോ. ഞാന്‍ അന്വേഷിച്ചപ്പോള്‍ റോയി പറഞ്ഞു. സാറേ, അതു ഞാനും ഇവിടുത്തെ ഒരാളും കൂടിയാ. അയാള്‍ ലേ ഔട്ട് പഠിച്ചതാണോ. റോയി ചിരിച്ചു. ‘അത്തരം സാഹസത്തിന് മുതിര്‍ന്ന ആളല്ല. ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് അങ്ങ് ചെയ്യുന്നതാ.’

ഏജന്റുമാര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍
പ്രചാരണ മാര്‍ഗങ്ങളിലും വിതരണത്തിലും ഏജന്റുമാരെ കൈകാര്യം ചെയ്യുന്നതിലും ശാലോം തനിമ പുലര്‍ത്തി. മാധ്യമ പ്രവര്‍ത്തനം എന്ന ദൈവശുശ്രൂഷക്കാണ് ശാലോം സഹപ്രവര്‍ത്തകരെ തേടിയത്. ബെന്നി പറഞ്ഞ ഒരു സംഭവം ഓര്‍ക്കുന്നു. ഒരിക്കല്‍ കണക്കു പരിശോധിച്ചപ്പോള്‍ ചില ഏജന്റുമാര്‍ക്കു വന്‍കുടിശിഖ. അവര്‍ക്ക് നോട്ടിസ് അയച്ചു. സമയപരിധി വച്ച് പണം അടക്കാന്‍ ആവശ്യപ്പെട്ടു. പലര്‍ക്കും സാധിച്ചില്ല. അവരെ എല്ലാം കട്ട് ചെയ്തു. വീണ്ടും ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം ചോദിച്ചു. നീയും മറ്റു മാധ്യമ മുതലാളിമാരുമായി എന്തു വ്യത്യാസം? ഏജന്റുമാരെ പിരിച്ചുവിടാതെ അവര്‍ക്ക് പണം അടക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങുവാന്‍ പ്രാര്‍ത്ഥിക്കുക. ദൈവം ഉപദേശിച്ചു. കട്ട് ചെയ്തവര്‍ക്കെല്ലാം ഉപാധികളില്ലാതെ പത്രം വീണ്ടും അയച്ചു. അവര്‍ക്കായി പ്രാര്‍ത്ഥനയും ആരംഭിച്ചു. പലരും പണം അടച്ചു. ശാലോമിനെ ദൈവം വഴി നടത്തി.

ദൈവത്തില്‍ ശരണപ്പെട്ടാല്‍ ദൈവം അത്ഭുതം പ്രവര്‍ത്തിക്കും എന്ന് എനിക്കു ഉറച്ച ബോധ്യം കിട്ടിയത് ശാലോം ബന്ധത്തില്‍ നിന്നായിരുന്നു. സണ്‍ഡേ ശാലോം തുടങ്ങിയ കാലം ഒരു ദിവസം റോയി വിളിച്ചു. സാറെ, സണ്‍ഡേ ശാലോമിന് വേണ്ടി വല്ലതും എഴുതണം. എന്തെഴുതും ഞാന്‍ പ്രാര്‍ത്ഥിച്ചു.അപ്പോള്‍ കിട്ടിയ ആശയമാണ് മാതാവ് പ്രത്യക്ഷപ്പെട്ട സംഭവങ്ങളെക്കുറിച്ച് എഴുതുക. മരിയ ഭക്തനായ എനിക്ക് സന്തോഷമായി. അങ്ങനെയാണ് സണ്‍ഡേ ശാലോമില്‍ ഏറെക്കാലം തുടര്‍ന്ന ‘കാല്‍വരിമുതല്‍ കാലതിര്‍ത്തി വരെ’ എന്ന പരമ്പര ആരംഭിച്ചത്. ഇന്ന് ആ പരമ്പര മുന്ന് പുസ്തകങ്ങളായി. മഹാജൂബിലി വര്‍ഷത്തില്‍ മറ്റൊരു പരമ്പര ആരംഭിച്ചു. ‘ഇരുപതാം നൂറ്റാണ്ടിലെ 100 കത്തോലിക്ക നേതാക്കന്മാര്‍.’ ആ പരമ്പരയും പുസ്തകമായി.

പുണ്യപ്പെട്ട ഓര്‍മ
സണ്‍ഡേ ശാലോമിനുവേണ്ടി നിരവധി സഭാ നേതാക്കളുമായി അഭിമുഖം നടത്താനായി. രാഷ്ട്രീയസംഭവങ്ങളെക്കുറിച്ച,് നേതാക്കളെക്കുറിച്ച് അടക്കം ശാലോം ആവശ്യപ്പെട്ടതെല്ലാം ഞാന്‍ ചെയ്തു കൊടുത്തിട്ടുണ്ട്. അവസാനം ഫ്രാന്‍സിസ് പാപ്പയെക്കുറിച്ച് ഒരുലേഖനം ജോസഫ് മൈക്കിള്‍ ചോദിച്ചു. അതും കൊടുത്തു. ആ ലേഖനത്തിന് പലരും എന്നെ വിളിച്ച് അഭിനന്ദിച്ചു. ഇന്നും സണ്‍ഡേ ശാലോം മനസിരുത്തി വായിക്കുന്നവര്‍ ധാരാളമുണ്ടെന്ന് മനസിലായി. സണ്‍ഡേ ശാലോമില്‍ സീനിയര്‍ എഡിറ്ററായി മുന്നുവര്‍ഷം പ്രവര്‍ത്തിക്കാനും എനിക്ക് ഇടവന്നു. ശാലോം അവാര്‍ഡ് ദാനത്തിന് തലസ്ഥാനത്തുനിന്നും പ്രശസ്ത സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരനുമായി വന്നത് പുണ്യപ്പെട്ട ഓര്‍മയാണ്.

ശാലോം തന്ന ബോധ്യങ്ങളുടെ വെളിച്ചത്തില്‍ ശാലോമില്‍ ദിപികക്കെതിരെ എഴുതിയ സംഭവമുണ്ട്. ദീപികയുടെ ഒന്നാംപുറത്ത് സ്ഥാപക പിതാക്കള്‍ അച്ചടിച്ചിരുന്ന ദൈവവചനം 1960-കളില്‍ മാറ്റിയതാണ് ദീപികയുടെ പതനത്തിന് കാരണം എന്ന് ലേഖനത്തില്‍ ഞാന്‍ കുറ്റപ്പെടുത്തി. ദീപികയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അതു ചര്‍ച്ചാവിഷയമായി. അതായത് അവരും സണ്‍ഡേ ശാലോം വായിച്ചിരുന്നു. എന്നെ ശാസിക്കാന്‍ തീരുമാനിച്ചു. ചീഫ് എഡിറ്റര്‍ ടൈപ്പു ചെയ്തു തന്ന ശാസന ഇന്നും ഞാന്‍ അവാര്‍ഡ് പോലെ സൂക്ഷിക്കുന്നുണ്ട്. പീന്നിട് ഞാന്‍ ദീപികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായി ഉയര്‍ത്തപ്പെട്ടപ്പോള്‍ പന്തംപ്ലാംതൊട്ടിയിലച്ചന്റെ അടുത്ത് വീണ്ടും ദൈവവചന വിഷയം അവതരിപ്പിച്ചു. അച്ചന്‍ എന്റെ പക്ഷക്കാരനായിരുന്നു. അദ്ദേഹം ചോദിച്ചു. ഒന്നാംപുറത്തുതന്നെ വേണോ. ഞാന്‍ പറഞ്ഞു അതിലും നല്ലത് മുഖപ്രസംഗത്തിന്റെ മുകളിലാവുന്നതാണ്. അച്ചന്‍ സമ്മതിച്ചു. അങ്ങനെ ദിപികയുടെ തലക്കുറിയായി ദൈവവചനം വീണ്ടും പ്രത്യക്ഷപ്പെട്ടു.

ഇങ്ങനെ കത്തോലിക്കാ അച്ചടി മാധ്യമ പ്രവര്‍ത്തനത്തിന് മാതൃകയും പ്രചോദനവുമായി 1999 മുതല്‍ പ്രവര്‍ത്തിക്കുന്ന സണ്‍ഡേ ശാലോം അച്ചടിനിര്‍ത്തുന്നു എന്ന വാര്‍ത്ത വിശ്വസിക്കാനും മനസിലാക്കുവാനും സാധിക്കാത്തവരുടെ കൂട്ടത്തിലാണ് ഞാനും. മനോരാജ്യം പത്രാധിപയായിരുന്ന റെയ്ച്ചല്‍ തോമസ് അവരുടെ ഏക മകന്‍ ജോര്‍ജ് തോമസ് ജൂണിയര്‍ മലവെള്ളത്തില്‍ പെട്ട് മരിച്ചതിനെ തുടര്‍ന്ന് അവനെക്കുറിച്ച് എഴുതിയ ഹൃദയസ്പര്‍ശിയായ പുസ്തകം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ”തോട്ടക്കാരന്‍ വിളിച്ചു ചോദിച്ചു, ആരാണ് പൂവിറുക്കുന്നത്. അകലെ നിന്നും ശബ്ദം ഉയര്‍ന്നു, യജമാനന്‍. പിന്നെ തോട്ടക്കാരന്‍ ഒന്നും ചോദിച്ചില്ല. ദൈവം പറഞ്ഞിട്ടു തുടങ്ങിയ പത്രം ദൈവം പറഞ്ഞിട്ട് നിര്‍ത്തുമ്പോള്‍ ചോദിക്കാന്‍ ഞാനാര്?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?