Follow Us On

10

July

2025

Thursday

നിഖ്യായുടെ വേരുകളും ഫലങ്ങളും തേടി

നിഖ്യായുടെ വേരുകളും ഫലങ്ങളും തേടി

ഒരു ചെറിയ കാലയളവല്ല, 1700 വര്‍ഷങ്ങള്‍! പതിനേഴു നൂറ്റാണ്ടുകള്‍ക്കു മുമ്പ്, ഇന്നത്തെ തുര്‍ക്കിയിലെ ഇസ്റ്റാംബൂളില്‍ നിന്നും 70 കി.മീ. അകലെയായി ഇസ്നികയില്‍ ക്രിസ്തുവര്‍ഷം 345, ജൂണ്‍ 16 മുതല്‍ 25 വരെ ഒരു സിനഡു നടന്നു: വിഖ്യാതമായ നിഖ്യാ സൂനഹദോസ്. അതിന്റെ സദ്ഫലങ്ങള്‍ ഇന്നും സഭയിലും സമൂഹത്തിലും അനുഗ്രഹമായി തുടരുന്നു.

ഭാഗ്യസ്മരണാര്‍ഹനായ ഫ്രാന്‍സിസ് പാപ്പ 2024 നവംബര്‍ 30-ന് കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാട്രിയാക് ബര്‍ത്തലോമ്യോ ഒന്നാമന് അഞ്ചു ഖണ്ഡികകളുള്ള ഒരു കത്തെഴുതിക്കൊണ്ട് പറഞ്ഞു: ‘1700 വര്‍ഷം മുമ്പ് സമാരംഭിച്ച ഐക്യത്തിന്റെ വിശ്വാസ പ്രഖ്യാപന പാതയില്‍ നമുക്കൊരുമിച്ചു വീണ്ടും നീങ്ങാം. ത്രിത്വത്തിന്റെ കൂട്ടായ്മ അനുഭവം ആസ്വദിക്കാം. ഐക്യത്തിന്റെ വിശ്വാസ ആഘോഷത്തില്‍ ഒന്നുചേരാം!’

ആ ദിവസങ്ങളില്‍ വത്തിക്കാനില്‍ വച്ച് ഇന്റര്‍നാഷണല്‍ തിയോളജിക്കല്‍ കമ്മീഷന്റെ സമ്മേളനം നടക്കുകയായിരുന്നു. അവരെ അഭിസംബോധന ചെയ്തുകൊണ്ട് 2024 നവംബര്‍ 28-ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു: സഭയ്ക്കും സമൂഹത്തിനും ഏറെ പ്രാധാന്യമുള്ള നാഴികക്കല്ലാണ് ഒന്നാം നിഖ്യാ സൂനഹദോസ്. ലോകത്തിന് പ്രകാശമായി വന്ന ക്രിസ്തുവിലുള്ള വിശ്വാസം അര്‍ത്ഥപൂര്‍ണ്ണമായി പ്രഖ്യാപിച്ച ഇടമാണത്. എനിക്കവിടെ പോകാന്‍ ആഗ്രഹമുണ്ട്!’

പക്ഷെ, നിത്യപിതാവിന്റെ തിരുഹിതമനുസരിച്ച്. ഫ്രാന്‍സിസ് പാപ്പ സ്വര്‍ഗസമ്മാനത്തിന് യാത്രയായി. ക്രിസ്തുവിന്റെ ഉത്ഥാനതിരുനാളിന് തൊട്ടടുത്ത പ്രഭാതത്തില്‍ 2025 ഏപ്രില്‍ 21-ന്, പാപ്പ കടന്നുപോയി.

പാപ്പായുടെ വിയോഗത്തിന്റെ പതിനെട്ടാം ദിനം, കദനമകറ്റുന്ന ആശ്വാസത്തിന്റെ കുളിര്‍കാറ്റ് സഭയില്‍ മെല്ലെ വീശി. പ്രത്യാശയുടെ വെള്ളപ്പുക സിസ്റ്റെന്‍ ചാപ്പലില്‍ നിന്നും ഉയര്‍ന്നു. 2025 മെയ് 8-ന് കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്റ്റ് എന്ന ലിയോ പതിനാലാമനെ പുതിയ പാപ്പയായി തിരഞ്ഞെടുത്തു.

പാപ്പ ലിയോ നിഖ്യാ സൂനഹദോസിന്റെ 1700-ാം ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുമോ? നമുക്ക് കാത്തിരിക്കാം! പെറുവിലെ ചിക്ളായോ രൂപതയിലെ പാവങ്ങളുടെ പിതാവായി 2014-ല്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ത്തന്നെ സ്വീകരിച്ച മെത്രാന്റെ ആപ്തവാക്യം, ‘ഒന്നായവനില്‍ നാം ഒന്ന്’ എന്നാണല്ലോ! ഒന്നായ ക്രിസ്തുവിലുള്ള ഐക്യത്തിന്റെ ആഘോഷത്തിനാണല്ലോ നിഖ്യാ പട്ടണം ഈ ദിനങ്ങളില്‍ ഒരുങ്ങുന്നത്.

നിഖ്യാ സൂനഹദോസിന്റെ സുപ്രധാനമായ ഫലം നിഖ്യാ വിശ്വാസപ്രമാണമാണ്. അപ്പസ്‌തോലിക വിശ്വാസപ്രമാണത്തില്‍ നിന്നും കൂടുതല്‍ വിപുലമാക്കി പാഷണ്ഡതകളുടെ പഴുതുകള്‍ അടച്ച് യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസത്തിന്റെ സാരസംഗ്രഹമായ നിര്‍വചനങ്ങള്‍ പഠിപ്പിക്കാനും ഏറ്റുപറയാനും പുതിയ വിശ്വാസപ്രമാണത്തിലൂടെ സാധ്യമായി.

ചരിത്ര പശ്ചാത്തലം

റോമാ സാമ്രാജ്യം വിസ്തൃതിയിലും അധികാരാധിപത്യത്തിലും ഏറ്റവും പ്രബലമായ കാലഘട്ടത്തിലാണ് ക്രൈസ്തവ വിശ്വാസം സാവധാനം പ്രചരിച്ചു വന്നത്. പക്ഷെ, ശക്തമായ എതിര്‍പ്പും മതപീഡനങ്ങളും നേരിടേണ്ടിവന്ന കാലഘട്ടവും അതുതന്നെ. ഡയക്ലീഷ്യന്‍ ചക്രവര്‍ത്തിയായിരുന്നു ബ്രിട്ടണ്‍ മുതല്‍ പേര്‍ഷ്യവരെ വിസ്തൃതമായി വ്യാപിച്ചു കിടന്ന റോമാ സാമ്രാജ്യത്തിന്റെ ഏക അധിപതി. ഭരണ സൗകര്യത്തിന് നാല് പ്രവിശ്യകളായി വിഭജിച്ച് രണ്ട് സീനിയര്‍ അഗസ്റ്റസ്മാരെയും രണ്ട് സീസര്‍മാരെയും ദേശാധികാരികളായി നിയമിച്ച് അധികാര നിര്‍വ്വഹണം കാര്യക്ഷമമാക്കിയിരുന്നു. അതോടൊപ്പം ക്രൈസ്തവ വിശ്വാസത്തിനെതിരെ പീഡനങ്ങള്‍ അതികഠിനമായി ഉച്ചസ്ഥായിയില്‍ നടമാടുകയും ചെയ്തു.

എന്നാല്‍ 306-ാം നൂറ്റാണ്ടില്‍ ഡയക്ലീഷ്യന്‍ സ്ഥാനത്യാഗം ചെയ്തപ്പോള്‍ ഇംഗ്ലണ്ടിലെ യോര്‍ക്കില്‍ വച്ച് ഫ്ളാവിയൂസ് വലേറിയൂസ് അവുറേലിയൂസ് കോണ്‍സ്റ്റാന്റിന്‍ റോമാ സാമ്രാജ്യത്തിന്റെ മുഴുവന്‍ അധികാരം ഏറ്റെടുത്തു. അടിക്കടി തനിക്കുണ്ടായ വിജയമെല്ലാം ക്രിസ്തുവിന്റെ നാമത്തില്‍ എന്ന് അദ്ദേഹം ഏറ്റുപറഞ്ഞു. തന്റെ കൊടിയില്‍ കുരിശടയാളം ഉള്‍ക്കൊള്ളിച്ചു. മതപീഡനം പൂര്‍ണ്ണമായി നിര്‍ത്തലാക്കി. കോണ്‍സ്റ്റന്റൈന്‍ കൊണ്ടുവന്നതാണ് മതസ്വാതന്ത്ര്യം അനുവദിച്ച 313-ലെ മിലാന്‍ വിളംബരം. 33 വര്‍ഷക്കാലം നീണ്ടുനിന്ന ആ ഭരണകാലം ക്രൈസ്തവ വിശ്വാസത്തിന് വളര്‍ച്ചയുടെ വസന്തകാലമായിരുന്നു. പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയും ബൈസന്റീനിയന്‍ ക്രമത്തിലുള്ള പൗരസ്ത്യ കത്തോലിക്ക സഭയും കോണ്‍സ്റ്റന്റിനെയും മാതാവായ ഹെലനെയും വിശുദ്ധരായി പരിഗണിക്കുന്നു.

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്താണ് അലക്സാണ്ട്രിയായില്‍ നിന്നുള്ള എരിയൂസ് (Arius 336ല്‍ മരണം) എന്ന വൈദികന്‍ ക്രൈസ്തവ വിശ്വാസത്തിന്റെ കാതലായ പരിശുദ്ധ ത്രിത്വത്തെപ്പറ്റിയും ആ ക്രിസ്തുവിന്റെ ദൈവികത്വത്തെ സംബന്ധിച്ചും തെറ്റായ പഠനങ്ങളുമായി പ്രത്യക്ഷപ്പെട്ടത്. ആര്യന്‍ പാഷണ്ഡത കൂടുതല്‍ പ്രബലമായപ്പോള്‍ പ്രതിസന്ധിയായി.

റോമാ സാമ്രാജ്യത്തിന്റെ പൗരസ്ത്യ പ്രദേശങ്ങളില്‍ പാഷണ്ഡത പടര്‍ന്ന് അസ്വസ്ഥതകള്‍ വളര്‍ന്ന സാഹചര്യത്തിലാണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിതന്നെ മുന്‍കൈ എടുത്ത് 325-ാം ആണ്ടില്‍, റോമില്‍ നിന്നും പാപ്പയുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ, 318 പേര്‍ അംഗങ്ങളായി നിഖ്യായില്‍ വച്ച് സൂനഹദോസ് വിളിച്ചുകൂട്ടിയത്.

 

നിഖ്യാ സിനഡിന്റെ സംഭാവന

നിഖ്യാ സൂനഹദോസിന്റെ സുപ്രധാനമായ ഫലം നിഖ്യാ വിശ്വാസപ്രമാണമാണ്. അപ്പസ്തോലിക വിശ്വാസപ്രമാണത്തില്‍ നിന്നും കൂടുതല്‍ വിപുലമാക്കി പാഷണ്ഡതകളുടെ പഴുതുകള്‍ അടച്ച് യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസത്തിന്റെ സാരസംഗ്രഹമായ നിര്‍വചനങ്ങള്‍ പഠിപ്പിക്കാനും ഏറ്റുപറയാനും പുതിയ വിശ്വാസപ്രമാണത്തിലൂടെ സാധ്യമായി.

കൂടാതെ, കാലിക പ്രസക്തമായ 20 നൈയാമിക കാനോനിക നിയമങ്ങളും രൂപീകരിച്ചു. അതില്‍ എട്ടെണ്ണം പൗരോഹിത്യ ജീവിത ചട്ടങ്ങളും മൂന്നെണ്ണം ഹയരാര്‍ക്കി അധികാര പരിധികളെ സംബന്ധിച്ചും മറ്റുള്ളവ തെറ്റായ പ്രബോധനങ്ങള്‍ക്കെതിരെയും മറ്റുമായിരുന്നു. അതോടൊപ്പം, ഈസ്റ്റര്‍ തിയ്യതി ഏകോപനം, സഭയുടെ കൂട്ടായ്മ എന്നിങ്ങനെയുള്ള വിഷയങ്ങളും ചര്‍ച്ചചെയ്തിരുന്നു.

നിഖ്യാ സൂനഹദോസിന്റെ പതിനേഴ് നൂറ്റാണ്ട് ചെറിയ കാലഘട്ടമല്ല. ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ചു ഓര്‍മ്മിപ്പിച്ചിരുന്നതുപോലെ, തലമുറ തലമുറ കൈമാറിയ നിധി ശേഖരമാണിത്.  

സിനഡിന്റെ പ്രസക്തി

‘സുനിശ്ചിത രൂപങ്ങളില്ലായിരുന്നാല്‍ വിശ്വാസത്തിന്റെ ഉള്ളടക്കം ചിതറിപ്പോകും’ എന്ന് യുവജന മതബോധനഗ്രന്ഥം ചൂണ്ടിക്കാണിക്കുന്നു. ‘ക്രിസ്തുവിന്റെ സന്ദേശം തെറ്റിദ്ധാരണകളില്‍ നിന്നും അബദ്ധപൂര്‍ണമാകലില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. സഭയുടെ വിശ്വാസം സാരാംശപരമായ ഘടകങ്ങള്‍ സംരക്ഷിച്ചുകൊണ്ട് വിവിധ സംസ്‌ക്കാരങ്ങളിലേക്ക്, പകര്‍ത്തുമ്പോഴും വിശ്വാസപ്രമാണങ്ങള്‍ സുപ്രധാനമാണ്. കാരണം, പൊതുവായ ഒരു വിശ്വാസമാണ് സഭയുടെ ഐക്യത്തിന്റെ അടിസ്ഥാനം. നിഖ്യാ വിശ്വാസപ്രമാണം വലിയതോതില്‍ വിലമതിക്കപ്പെടുന്നു. ഇന്നും പൗരസ്ത്യദേശത്തും പാശ്ചാത്യ ദേശത്തും ക്രൈസ്തവര്‍ക്കുള്ള പൊതു അടിസ്ഥാനം അതാണ് ‘ (Youcat, nos. 25, 26). 17 നൂറ്റാണ്ടുകള്‍ക്കു മുമ്പ് തയ്യാറാക്കിയ അടിസ്ഥാനപ്രമാണങ്ങളുടെ ഇന്നും പ്രസക്തമായ ഏതാനും പ്രത്യേക ഘടകങ്ങള്‍ നമുക്ക് ഹ്രസ്വമായി പരിശോധിക്കാം.

1. ഏകദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു

നിഖ്യാ സൂനഹദോസ് തയ്യാറാക്കിയ വിശ്വാസപ്രമാണത്തിന്റെ ആദ്യവാക്യം സമാപിക്കുന്നത് ഇപ്രകാരമാണ്: ‘ഏകദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു!’ ദൈവത്തിന്റെ ഏകത്വം ബൈബിളിന്റെ പഴയ നിയമത്തില്‍ വേരൂന്നിയ സത്യമാണെന്നും ദൈവത്തിലുള്ള വിശ്വാസം നാം ഏറ്റുപറയുമ്പോള്‍ അടിസ്ഥാനപരമായി വേര്‍തിരിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്, അതെന്നും കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം വ്യക്തമാക്കുന്നു(CCC, no.200).

തിരഞ്ഞെടുക്കപ്പെട്ട തന്റെ പ്രിയജനത്തോട് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്: ‘ഇസ്രായേലേ കേള്‍ക്കുക! നമ്മുടെ കര്‍ത്താവായ ദൈവം ഏക കര്‍ത്താവാകുന്നു’ (നിയമാവര്‍ത്തനം 6:4). ആ ഏക ദൈവത്തില്‍ നിന്നു തന്നെയാണ് എല്ലാറ്റിന്റെയും ഉത്ഭവം എന്ന് ബൈബിളിന്റെ ആദ്യവാക്യം തന്നെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു: ‘ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു’ (ഉല്‍പ 1:1).

സുപ്രധാന കല്പനകളില്‍ ഏതെന്നു നിയമജ്ഞന്റെ ചോദ്യത്തിനുള്ള യേശുവിന്റെ മറുപടിയും ഈ അടിസ്ഥാന വിശ്വാസത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ‘നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്. നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുക’ (മര്‍ക്കോ. 12:29-30)

അങ്ങനെ, ഏകവും സത്യവും സ്നേഹവുമായ ദൈവത്തിലുള്ള വിശ്വാസവും, അവിടുന്നാണ് സര്‍വത്തിന്റെയും സൃഷ്ടാവും പരിപാലകനും എന്ന യാഥാര്‍ത്ഥ്യവുമാണ് നിഖ്യാ സിനഡ് പഠിപ്പിച്ചത്.

2. പിതാവുമായി സത്തയില്‍ ഏകനുമായ ക്രിസ്തു

ആര്യന്‍ പാഷണ്ഡതയ്ക്ക് പകരമായുള്ള ഏറ്റവും വ്യക്തവും സമഗ്രവുമായ പ്രഖ്യാപനമാണ് നിഖ്യാ വിശ്വാസപ്രമാണത്തിന്റെ അടുത്ത വാക്യങ്ങള്‍. ‘ഏക നാഥനും ദൈവത്തിന്റെ ഏക പുത്രനും എല്ലാ യുഗങ്ങള്‍ക്കു മുമ്പ് പിതാവില്‍ നിന്ന് ജനിച്ചവനും ദൈവത്തില്‍ നിന്നുള്ള ദൈവവും പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവവും ജനിച്ചവനും എന്നാല്‍ സൃഷ്ടിക്കപ്പെടാത്തവനും പിതാവുമായ സത്തയില്‍ ഏകനുമായ യേശുക്രിസ്തു’ എന്നാണ് നാം വിശ്വസിച്ചു ഏറ്റുപറയുന്നത്.

യോഹന്നാന്‍ സുവിശേഷകനും പൗലോസ് അപ്പോസ്തലനുമൊക്കെ പിതാവുമായ സത്തയിലുള്ള ക്രിസ്തുവിന്റെ ഈ ബന്ധമാണ് നമ്മെ ഓര്‍മ്മിപ്പിച്ചത്. ‘ആദിയില്‍ വചനമുണ്ടായിരുന്നു. വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു’ (യോഹ. 1:1,14). ‘ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും, തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ചു’ (ഫിലിപ്പി 2:6-7).

‘ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?’ എന്ന യേശുവിന്റെ ചോദ്യത്തിന്റെ പ്രത്യുത്തരം പത്രോസു നല്കുന്നത് ‘നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ് ‘ എന്നാണല്ലോ. ‘സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്കിത് വെളിപ്പെടുത്തിയത് ‘ എന്നാണ് യേശുവിന്റെ പ്രതികരണം (മത്തായി 16:16-17). അത് നാം ആവര്‍ത്തിക്കുന്ന വിശ്വാസ പ്രഖ്യാപനത്തിന്റെ കൂടി സ്ഥിരീകരണമാണെന്ന് നാം തിരിച്ചറിയണം. നിഖ്യാ – കോണ്‍സ്റ്റന്റിനോപ്പിള്‍ വിശ്വാസപ്രമാണം നല്‍കിയ സ്പഷ്ടീകരണത്തിന്റെ ഫലമാണത്.

യേശു നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടു, പീഡകള്‍ സഹിച്ച് മരിച്ച് അടക്കപ്പെട്ടു എന്നതും, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതും, കൂടാതെ, സ്വര്‍ഗാരോഹണവും രണ്ടാം വരവും അന്ത്യവിധിയുമൊക്കെ ഓരോ പ്രാവശ്യവും വിശ്വാസപ്രമാണം ചൊല്ലുമ്പോള്‍ നാം ഏറ്റുപറയുന്നു.

3. കര്‍ത്താവും ജീവദാതാവും

പുതുജീവന്റെ നവനാമ്പുകള്‍ നമ്മില്‍ മുളയെടുക്കുന്നതും അങ്ങിനെ വസന്തം വിരിയിക്കുന്നതും പരിശുദ്ധാത്മാവാണ്. യേശുവിന്റെ മരണശേഷം ആകെ അസ്വസ്ഥരായിരുന്നു അവിടുത്തെ ശിഷ്യന്മാര്‍. അവര്‍ക്കാണ് ഉത്ഥിതനായ ക്രിസ്തു പ്രത്യക്ഷപ്പെടുന്നത്. യോഹന്നാന്റെ സുവിശേഷം 20:19-ലെ വിവരണം അതാണ്: ‘നിശ്വസിച്ചുകൊണ്ട്, അവരോട് അരുള്‍ ചെയ്തു: പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍!’ അസ്വസ്തതകള്‍ അകലാനും ഉല്‍ക്ക ണ്ഠകള്‍ നീങ്ങി ഉള്‍ബലം ലഭിക്കാനും ആത്മാവിന്റെ കൃപയും കരുത്തും നമ്മിലുണ്ടാകണം. ആത്മാവ് ആദിമ സഭയിലെന്നപോലെ ഇന്നും കൂട്ടായ്മയില്‍, സാക്ഷ്യജീവിതത്തിനായി നമ്മെ ബലപ്പെടുത്തുന്നു. പരിശുദ്ധാത്മാവിന്റെ മഹത്വവും വൈവിധ്യങ്ങളായ പ്രവര്‍ത്തനവും നിഖ്യാ വിശ്വാസപ്രമാണത്തില്‍ കൂടുതല്‍ വ്യക്തമായി പ്രഖ്യാപിക്കാനാവുന്നു.

4. സാര്‍വത്രികവും അപ്പോസ്തലികവുമായ സഭ

മതബോധന ഗ്രന്ഥം വിശദീകരിക്കുന്നു: ഏകവും വിശുദ്ധവും കാതോലികവും അപ്പോസ്തലികവും എന്ന് വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുപറയുന്നത് ക്രിസ്തുവിന്റെ ഏക സഭയാണിത്. അവിഭാജ്യമാംവിധം പരസ്പരം ബന്ധപ്പെട്ട ഈ നാല് സവിശേഷതകളും സഭയുടെയും അവയുടെ സത്താപരമായ ഘടകങ്ങളെയും സൂചിപ്പിക്കുന്നു. ക്രിസ്തുവാണ് പരിശുദ്ധാത്മാവിലൂടെ തന്റെ സഭയെ ഏകവും വിശുദ്ധവും സാര്‍വത്രികവും അപ്പസ്തോലികവുമാക്കുന്നത് (CCC, no. 811).

5. നിത്യ ജീവിതം

പ്രത്യാശയുടെ തീര്‍ത്ഥാടകരാണല്ലോ നാം. തിന്മയുടെ ചാഞ്ചല്യങ്ങളും വീഴ്ചകളും അതിജീവിച്ച് ക്രിസ്തു സമ്മാനിക്കുന്ന സ്വാതന്ത്ര്യവും സമാധാനവും നാമെല്ലാവരും അനുഭവിച്ചു ജീവിക്കേണ്ടവരാണ്. ഈ ജീവന്‍ ആറടി മണ്ണില്‍ തീരുന്നതുമല്ലല്ലോ. അത്, അന്ത്യ ദിനത്തിലെ ഉത്ഥാനത്തിലും നിത്യ ജീവിതത്തിലുമുള്ള പ്രഖ്യാപനത്തില്‍ മകുടമണിയുന്നു (CCC, no. 988).

ഉപസംഹാരം

നിഖ്യാ സൂനഹദോസിന്റെ പതിനേഴ് നൂറ്റാണ്ട് ചെറിയ കാലഘട്ടമല്ല. ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ചു ഓര്‍മ്മിപ്പിച്ചിരുന്നതുപോലെ, തലമുറ തലമുറ കൈമാറിയ നിധി ശേഖരമാണിത്. ഈ വിശ്വാസനിധിയുടെ ധ്യാനവും വിചിന്തനവും കൂടുതല്‍ കൂട്ടായ വിശ്വാസ സാക്ഷ്യത്തിലേക്കും പ്രത്യാശയിലേക്കും നയിക്കണം.

പല തലമുറകള്‍ തുടര്‍ന്ന ആ തീര്‍ത്ഥാടനത്തിന്റെ വിലപ്പെട്ട സഹയാത്രികരാണ് ഈ കാലഘട്ടത്തില്‍ നാമെല്ലാവരും! നൂറ്റാണ്ടുകളുടെ ഈ പ്രയാണം ഉണര്‍വോടെ ഇനിയും തുടരേണ്ടതുമാണല്ലോ?

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?