ചിക്കാഗോ, ജൂണ്‍ 14 : അമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പയായി ചരിത്രം കുറിച്ച ലിയോ പതിനാലാമന്‍ പാപ്പയെ ആദരിക്കാനായി ആയിരക്കണക്കിന് ആളുകളാണ് റേറ്റ് ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുമിച്ചു ചേര്‍ന്നത്. ചിക്കാഗോ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷ ചടങ്ങുകള്‍ വന്‍ ജനാവലി പങ്കെടുത്ത കൃതജ്ഞതാബലിയോടെ സമാപിച്ചു. യുവജനങ്ങളുടെ സജീവ സാന്നിധ്യം ആഘോഷത്തിന് മാറ്റു കൂട്ടി.
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൃതജ്ഞതാ ദിവ്യപൂജയ്ക്ക് കര്‍ദ്ദിനാള്‍ ബ്ലേസ് കുപിച്ചിനൊപ്പം സഹായ മെത്രാന്മാരും നിരവധി വൈദികരും സഹകാര്‍മികരായി. അതിരൂപതയിലുടനീളമുള്ള അല്‍മായ വിശ്വാസികള്‍ ഒത്തുചേര്‍ന്ന ആഘോഷം പാപ്പയ്ക്ക് ജന്മനാടിന്റെ സ്‌നേഹ സമ്മാനമായി.
ചിക്കാഗോയുടെ സ്‌നേഹത്തിന് പാപ്പ തന്റെ വീഡിയോ സന്ദേശത്തിലൂടെ നന്ദിയര്‍പ്പിച്ചു. ചടങ്ങില്‍ പങ്കെടുത്ത യുവ ജനങ്ങളെ അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. ഭിന്നതകളും നിരാശകളും നിറഞ്ഞ ലോകത്തില്‍ ‘പ്രതീക്ഷയുടെ ദൂതന്മാരായി’ മാറാന്‍ യുവാക്കളോട് പാപ്പ ആഹ്വാനം ചെയ്തു.
ദിവ്യസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും മാതൃകയായ പരിശുദ്ധ ത്രിത്വത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം ആരംഭിച്ചത്. നാം ആയിരിക്കുന്ന ഇടങ്ങളില്‍ വിശ്വാസം ജീവിച്ചുകൊണ്ടിരിക്കുക എന്നത് ഈ കാലഘട്ടത്തിലെ യുവാക്കള്‍ക്കുള്ള വിളിയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നമുക്ക് ലഭിച്ച ജീവിതമുപയോഗിച്ച് മറ്റുള്ളവരെ എങ്ങനെ സഹായിക്കാനാകും എന്ന് ഓരോരുത്തരും ചിന്തിക്കണമെന്ന് പാപ്പ പറഞ്ഞു. നമ്മുടെ സ്‌നേഹവും വിശ്വാസവും പ്രധാനമാണ്, കാരണം ചുറ്റുമുള്ളവരുടെ വിശ്വാസത്തിന്റെ ശക്തിയാല്‍ നടക്കുന്ന രോഗശാന്തികളുണ്ട്.
വിശുദ്ധ അഗസ്റ്റിന്‍ പോലും തന്റെ ചെറുപ്പകാലത്ത് ‘അസ്വസ്ഥമായ ഹൃദയവുമായാണ്’ ദൈവത്തെ തേടിയതെന്നു പരാമര്‍ശിച്ചുകൊണ്ട്, ജീവിതത്തിനു അര്‍ത്ഥം കണ്ടെത്താനുള്ള യുവാക്കളുടെ ആഗ്രഹം അടിച്ചമര്‍ത്തേണ്ടതല്ല, മറിച്ച് ആത്മീയ ചൈതന്യത്തിന്റെ അടയാളമാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.
അതിനാല്‍ ഉള്ളിലുള്ള ‘തീ കെടുത്താനുള്ള വഴികള്‍ നാം അന്വേഷിക്കരുത്, ദൈവത്തിന് നമ്മുടെ ജീവിതങ്ങളിലൂടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന്‌നാം തിരിച്ചറിയണം.’ പാപ്പ പറഞ്ഞു,
ലോകം പ്രതീക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശത്തിനായി യുവാക്കളിലേക്ക് നോക്കുന്നുവെന്നു പറഞ്ഞുകൊണ്ട്, വിശുദ്ധ പൗലോസിനെയും വിശുദ്ധ അഗസ്റ്റിനെയും മാതൃകയാക്കാന്‍ പാപ്പ യുവജനങ്ങളെ പ്രചോദിപ്പിച്ചു.
‘നിങ്ങള്‍ എല്ലാവരും പ്രത്യാശയുടെയും സമാധാനത്തിന്റെയും പ്രതീകങ്ങളായിരിക്കട്ടെ’ എന്ന ആശംസിച്ചുകൊണ്ടാണ് പാപ്പ സമാപന ആശീര്‍വാദം നല്കിയത്.
Leave a Comment
Your email address will not be published. Required fields are marked with *