Follow Us On

24

June

2025

Tuesday

കുടുംബങ്ങളെ കൂടപ്പിറപ്പായി കരുതിയ കുടുംബസ്‌നേഹി

കുടുംബങ്ങളെ  കൂടപ്പിറപ്പായി കരുതിയ കുടുംബസ്‌നേഹി

സിസ്റ്റര്‍ ഡോ. റോസ് വരകില്‍
എംഎസ്എംഐ

വിമലമേരി മിഷനറി സഹോദരികളുടെ സന്യാസസമൂഹത്തിന്റെ (MSMI) സ്ഥാപകപിതാവും ആത്മാക്കളുടെ രക്ഷയ്ക്കായി നിരന്തരം യത്‌നിച്ച കരുത്തുറ്റ വചനപ്രഘോഷകനുമായ മോണ്‍.സി.ജെ.വര്‍ക്കി, കുടുംബസ്‌നേഹത്തിന്റെ ജീവിതസാക്ഷ്യം പകര്‍ന്നുനല്‍കിയ മനുഷ്യസ്‌നേഹി ആയിരുന്നു. കുടുംബത്തെ കൂടപ്പിറപ്പായി കണ്ടു സംരക്ഷിച്ച അദ്ദേഹത്തിന്റെ ജീവിതം ദൈവജനത്തിന് തിളക്കമാര്‍ന്ന മാതൃക നല്‍കി. ത്യാഗത്തിന്റെയും കരുണയുടെയും പ്രതീകമായിരുന്ന അദ്ദേഹം, കുടുംബബന്ധങ്ങളെ ആത്മീയതയുടെയും പ്രാര്‍ത്ഥനയുടെയും അടിസ്ഥാനത്തില്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിച്ചു. മോണ്‍.സി.ജെ.വര്‍ക്കിയുടെ പതിനാറാം ചരമവാര്‍ഷികത്തില്‍, അദ്ദേഹത്തിന്റെ ജീവിതം അനന്തമായ സ്‌നേഹത്തിന്റെ അനാവൃതമായ സന്ദേശമായി, ഒരു ദീപസ്തംഭമായി നിലകൊള്ളുന്നു.

‘കുടുംബം ആത്മീയമായ ക്ഷേത്രമാണ്, ദൈവം വസിക്കുന്ന ഭവനം!’ കാരണം കുടുംബം ദൈവികസ്‌നേഹത്തിന്റെ പ്രതിബിംബമാണ്. കുടുംബബന്ധങ്ങളിലൂടെ ദൈവം നമ്മോട് സംസാരിക്കുന്നു, നമ്മെ നവീകരിക്കുന്നു, നമ്മെ മുന്നോട്ട് നയിക്കുന്നു. ഇത്തരമൊരു വിശ്വാസപരമായ വീക്ഷണമായിരുന്നു മോണ്‍.സി. ജെ. വര്‍ക്കിയുടേത്. അദ്ദേഹത്തിന് കുടുംബം ഒരു സാമൂഹിക ഘടകമോ നിയമപരമായ ഏകകമോ ആയിരുന്നില്ല, മറിച്ച്, ദൈവരാജ്യത്തിന്റെ തുടക്കവും, ദൈവസ്‌നേഹത്തിന്റെ സാക്ഷ്യപ്പെട്ട ജീവചരിത്രവുമായിരുന്നു. ദൈവം പരസ്പരം സംയോജിപ്പിച്ച സ്‌നേഹബന്ധങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ‘കുടുംബം കൂടപ്പിറപ്പുകളാണ്’എന്ന് അദ്ദേഹം നിരന്തരം ഓര്‍മപ്പെടുത്തിയിരുന്നു.

കുടുംബം സമൂഹത്തിന്റെ അടിത്തറയാണ്. അതിന്റെ നവീകരണത്തിലൂടെ ഒരു പുതുജീവന്‍ മനുഷ്യസമൂഹത്തിന് നല്‍കാനാകുമെന്ന ഉറച്ചവിശ്വാസത്തോടെ മോണ്‍.സി. ജെ. വര്‍ക്കി വിമലമേരി മിഷനറി സഹോദരികളുടെ സന്യാസസമൂഹത്തിന് രൂപം നല്‍കി. കുടുംബപ്രേഷിതത്വത്തിലും വചനപ്രഘോഷണത്തിലും വേരൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് അച്ഛന്റെ കുടുംബങ്ങളോടുള്ള കരുതലും സ്‌നേഹവും അടിത്തറ പാകി. സ്ത്രീകളെ ആത്മസംസ്‌കൃതിയിലൂടെയും ആത്മബലത്തിലൂടെയും ശാക്തീകരിച്ചാണ് കുടുംബങ്ങളെ നവീകരിക്കേണ്ടതെന്ന് അദ്ദേഹം മനസിലാക്കി. പ്രാര്‍ത്ഥന, സേവനം, സമര്‍പ്പണം എന്നീ മൂല്യങ്ങള്‍ ആധാരമാക്കി, കുടുംബത്തിന്റെ ഹൃദയമായ സ്ത്രീകളെ ശാക്തീകരിക്കാനുള്ള ഈ ദിവ്യദര്‍ശനം, കുടുംബത്തിന്റെ മുഖംമാറ്റുകയും, സമൂഹത്തില്‍ സ്‌നേഹത്തിന്റെയും കരുണയുടെയും വെളിച്ചം പടര്‍ത്തുകയും ചെയ്തു.

‘സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും’ (മത്തായി 12:50). ഈ വചനത്തിലൂടെ യേശു ഓരോ വിശ്വാസിയെയും തന്റെ കുടുംബ ത്തിലെ അംഗങ്ങളാക്കി. മോണ്‍.സി.ജെ.വര്‍ക്കിയും അതുപോലെ, ഓരോ കുടുംബത്തെയും ഈ ദൈവികകുടുബബന്ധത്തില്‍ ഒന്നായി കാണുകയായിരുന്നു.
ഫ്രാന്‍സിസ് പാപ്പ പറഞ്ഞതുപോലെ: ‘കുടുംബം ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടിയാണ്.’ മോണ്‍. സി.ജെ വര്‍ക്കിയുടെ സന്ദേശങ്ങള്‍, ഇടവക സന്ദര്‍ശനങ്ങള്‍, തിരുക്കര്‍മങ്ങളുടെ നേതൃത്വം എന്നിവയിലൂടെ അദ്ദേഹം ഈ ദൈവീക മാതൃക കുടുംബങ്ങളില്‍ ഉണര്‍ത്താന്‍ശ്രമിച്ചുകൊണ്ടിരുന്നു. കുടുംബങ്ങള്‍ വിശ്വാസത്തിന്റെ പടവുകള്‍ക്കിടയിലെ ദിവ്യവേദികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം.
ദിവ്യകാരുണ്യത്തിലും ജപമാലഭക്തിയിലും പരിശുദ്ധാത്മശക്തിയിലും വചനവായനയിലും കേന്ദ്രീകൃതമായിരുന്നു മോണ്‍. സി. ജെ. വര്‍ക്കിയുടെ കുടുംബദര്‍ശനം. പ്രാര്‍ത്ഥനയും ദൈവസാന്നിധ്യവും കുടുംബജീവിതത്തിന്റെ അടിസ്ഥാന സൂത്രവാക്യമാണെന്ന് മോണ്‍.സി.ജെ.വര്‍ക്കി വിശ്വസിച്ചു. ഓരോ കുടുംബത്തെയും ദൈവരാജ്യത്തിന്റെ തുടര്‍ച്ചയായാണ് അദ്ദേഹം കണ്ടത്. അദ്ദേഹത്തിന്റെ കുടുംബദര്‍ശനത്തെ നാല് മുഖ്യഘടകങ്ങളുടെ കീഴില്‍ തരംതിരിക്കാം.

ദിവ്യകാരുണ്യം:
കുടുംബത്തിന്റെ ശക്തി
ദിവ്യകാരുണ്യം ക്രൈസ്തവവിശ്വാസത്തിന്റെ ആധാരമാണ്. ദിവ്യകാരുണ്യം കുടുംബങ്ങളെ ബന്ധിപ്പിക്കുകയും അവര്‍ക്കു ദൈവാനുഭവം നല്‍കുകയും ചെയ്യുന്നു. ദിവ്യകാരുണ്യത്തില്‍ പങ്കുചേര്‍ന്ന് ഒന്നാകുന്നത് കുടുംബത്തിന് ആത്മീയബലം നല്‍കും. ദിവ്യകാരുണ്യത്തില്‍ പങ്കാളികളാകുമ്പോള്‍ കുടുംബങ്ങള്‍ അഹം വിമുക്തരായി, സഹനശീലമുള്ളവരായി, സ്‌നേഹപൂര്‍ണത പ്രാപിക്കുന്നു. ബനഡിക്ട് 16-ാമന്‍ പാപ്പ ഓര്‍മപ്പെടുത്തുന്നു, ‘ദിവ്യകാരുണ്യം സഭയുടെ ഹൃദയവും സ്രോതസുമാണ്. കുടുംബം എന്ന സഭയുടെ ചെറുപതിപ്പിന്റെ ഹൃദയമായി ദിവ്യകാരുണ്യം മാറണം.’ മോണ്‍.സി.ജെ വര്‍ക്കിയുടെ അഭിപ്രായത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ കുടുംബമായി പങ്കെടുക്കുന്ന ശുഭയാത്ര കുടുംബത്തിന്റെ ആത്മീയതയ്ക്ക് ആധാരമായി മാറുന്നു. ദിവ്യകാരുണ്യം, മനുഷ്യഹൃദയത്തിലെ ദൈവസാന്നിധ്യത്തിന്റെ പൂര്‍ണമായ അടയാളമാണ്. മോണ്‍. സി. ജെ വര്‍ക്കി ദിവ്യബലിയര്‍പ്പണത്തെ കുടുംബജീവിതത്തിന്റെ ആത്മാവായി കണ്ടു.

ആ പുണ്യാത്മാവിന്റെ വീക്ഷണത്തില്‍, ദിവ്യകാരുണ്യം കുടുംബത്തെ ആത്മീയതയില്‍ ഉറപ്പിക്കുന്ന കേന്ദ്രബിന്ദുവാണ്. ‘ദിവ്യകാരുണ്യത്തിലൂടെയാണ് ദൈവം കുടുംബത്തിലെ അംഗങ്ങളിലേക്ക് ചെന്നുചേരുന്നത്’ എന്നതാണ് മോണ്‍. സി.ജെ വര്‍ക്കിയുടെ ദീപ്തമായ സന്ദേശം. ഒരുമിച്ച് ദിവ്യബലി അര്‍പ്പിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കുടുംബങ്ങള്‍ തമ്മില്‍ കൂടുതല്‍ ഐക്യത്തിലും കരുണയിലും വളരുമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
ദിവ്യകാരുണ്യത്തില്‍ പങ്കുചേരുമ്പോള്‍ ക്രിസ്തുവിന്റെ ആത്മാവാണ് ഓരോ വ്യക്തിയിലേക്കും ഒഴുകുന്നത്. ”കുടുംബജീവിതത്തിലെ ഇടവേളകളും വിഷമവേളകളും ദിവ്യകാരുണ്യത്തിലൂടെ മറികടക്കാം. ക്ഷമിക്കാന്‍ നമുക്ക് കഴിയും, കാരണം ദൈവം നമ്മോട് ക്ഷമിച്ചിട്ടുണ്ട്,” എന്ന് മോണ്‍.സി. ജെ വര്‍ക്കി ഓര്‍മിപ്പിക്കുന്നു: ദിവ്യബലിയില്‍ പങ്കെടുക്കുമ്പോള്‍ കുടുംബം ക്രിസ്തുവില്‍ ഏകത പ്രാപിക്കുന്നു. മോണ്‍. സി. ജെ വര്‍ക്കി പറയുന്നു: ”കുടുംബമായി ഒരുമിച്ച് ദിവ്യബലി അര്‍പ്പിക്കുക എന്നത് ക്രിസ്തുവിന്റെ അഹംരഹിതമായ സ്‌നേഹത്തില്‍ പങ്കാളികളാക്കുന്ന പുണ്യമാണ്.”
കുടുംബത്തില്‍ ദിവ്യകാരുണ്യത്തിന്റെ ആത്മാവും സ്‌നേഹവും നിറയുമ്പോള്‍ അവിടം ചെറിയ ദൈവാലയമായി മാറുന്നു. ”ദിവ്യകാരുണ്യകേന്ദ്രീകൃതമായ കുടുംബങ്ങള്‍ സമൂഹത്തിന് ഒരുപാട് സാക്ഷ്യങ്ങള്‍ നല്‍കുന്നു,” എന്ന് മോണ്‍.സി. ജെ വര്‍ക്കി വിശ്വസിച്ചു.

ജപമാലഭക്തി: കുടുംബത്തെ
ഒരുമയില്‍ നിര്‍ത്തുന്ന ആയുധം
അനന്തമായി ആവര്‍ത്തിക്കുന്ന പ്രാര്‍ത്ഥനയുടെ ശൃംഖലയാണ് ജപമാല. പലര്‍ക്കും ഇത് പതിവായ ആചാരമായിരിക്കും, പക്ഷേ അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ജപമാല ഒരുമയുടെ ദീപ്തമായ അനുനാദം ആകുന്നു. മനസിന്റെ കുലുങ്ങലുകള്‍ക്കിടയില്‍ സമാധാനത്തിന്റെ ശബ്ദമായി ജപമാല മാറുന്നു. മോണ്‍. സി. ജെ. വര്‍ക്കി പറയുന്നതുപോലെ, ‘ജപമാലയിലൂടെ ഒരുമയിലേക്കുള്ള യാത്രയുടെ തുടക്കം ഹൃദയത്തില്‍നിന്നാകണം. വാക്കുകളിലല്ല, ജീവിതത്തിലായിരിക്കണം അതിന്റെപ്രതിഫലനം.’

തനിയെ ജപമാല ഉരുവിടുമ്പോഴും അതിലൂടെ മറ്റുള്ളവരോടും ദൈവത്തോടും നമ്മള്‍ ബന്ധപ്പെടുന്നു. ജപമാലയിലെ ഓരോ മണികളും ഒരൊറ്റ ഹൃദയത്തിന്റെ താളത്തില്‍ ചേര്‍ന്നു ബുദ്ധിമുട്ടുകളെ മറികടക്കാനുള്ള ആത്മീയശക്തി നല്‍കുന്നു. ജപമാല ആവര്‍ത്തന പ്രാര്‍ത്ഥനമാത്രമല്ല. അത് ജീവിതരഹസ്യങ്ങളിലേക്കുള്ള ആന്തരിക യാത്രകൂടിയാണ്. ക്രിസ്തുവിന്റെ ജീവിതം, മാതാവിന്റെ അനുഭവങ്ങള്‍ ഇവയെല്ലാം നമ്മുടെ ഹൃദയത്തില്‍ നടക്കുന്നത് പോലെ ജപമാലയില്‍ അനുഭവിക്കുന്നു. മോണ്‍. സി. ജെ. വര്‍ക്കിയുടെ കാഴ്ചപ്പാടില്‍, ‘പൂര്‍ണമനസോടെ, ഒരുമയോടെ ജപമാല ചൊല്ലുമ്പോള്‍, സ്വര്‍ഗീയ സമാധാനത്തിന്റെ പൂവ് വിരിയുന്നു.’ ജപമാല ഒരുമയുടെ ദീപശിഖയാണ്, ആത്മാവിന്റെ സംഗീതമാണ്, വിശ്വാസത്തിന്റെ യാത്രയാണ്.

മാതാവിന്റെ കൈപിടിച്ചു ദൈവസന്നിധിയിലേക്കുള്ള യാത്ര, നമ്മെ ഒരു സമൂഹമായി രൂപപ്പെടുത്തി ദൈവികതയിലേക്കു ചേര്‍ത്തുനടത്തുന്നു. മറിയത്തിന്റെ കൈപിടിച്ച് ദൈവത്തിന്റെ ഹൃദയത്തിലേക്ക് കയറാനുള്ള വഴിയാണ് ജപമാല. ദിവസവും കുടുംബമായി ചേര്‍ന്ന് ജപമാലചൊല്ലാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. മറിയത്തിന്റെ അഗാധമായ ധ്യാനവും ദൈവസന്നിധിയിലേക്കുള്ള ശാന്തമായ നടക്കലും കുടുംബത്തിനും മാതാപിതാക്കള്‍ക്കും മാതൃകയാണ്. ഇടവിടാതെയുള്ള ജപമാലയിലൂടെ ദൈവസന്നിധിയിലേക്ക് കുടുംബം അടുക്കുന്നു. ‘ജപമാലചൊല്ലുക; അത് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്ന സൈന്യമാണ് എന്ന വിശുദ്ധ പത്താം പീയൂസിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്.’ കുടുംബം കുരിശുപഥത്തിലൂടെ കയറിയാല്‍, ജപമാല അതിന് കിരീടമാണ്. ഒറ്റക്കെട്ടായി ദിവസവും ഭക്തിയോടെ, പുഞ്ചിരിയോടെ ജപമാല ചൊല്ലുമ്പോള്‍, കുടുംബം ദൈവം വസിക്കുന്ന ക്ഷേത്രമായി മാറുന്നു എന്ന് മോണ്‍. സി ജെ വര്‍ക്കി നമ്മെ ഓര്‍മപ്പെടുത്തുന്നു.

പരിശുദ്ധാത്മശക്തി:
കുടുംബങ്ങള്‍ക്ക് പ്രചോദനം
പരിശുദ്ധാത്മ സ്പര്‍ശം ലഭിച്ച ഹൃദയത്തിനുടമയാണ് മോണ്‍. സി. ജെ. വര്‍ക്കി.സ്വര്‍ഗീയ ശക്തിയുടെ ചുംബനത്തില്‍നിന്നും ദൈവത്തിന്റെ വിളികേട്ട അദ്ദേഹം, പാവപ്പെട്ടവരുടെ വഴിയേ ഇറങ്ങിച്ചെന്നു, അവരോടൊപ്പം ജീവിച്ചു, അവരോടൊപ്പം കഷ്ടപ്പെട്ടു, അവരോടൊപ്പം തന്നെ ദൈവത്തെ കണ്ടെത്തി. ശക്തരുടെ കൊട്ടാരങ്ങളിലേക്കല്ല, പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഇടയിലേക്ക് അദ്ദേഹം കടന്നുചെന്നു. പാവങ്ങളുടെ കണ്ണില്‍ അദ്ദേഹം ദൈവമുഖം കണ്ടു. നിരാശ ബാധിച്ചവരിലേക്കും വിഷാദഹൃദയങ്ങളിലേക്കും അദ്ദേഹത്തിലൂടെ ദൈവം തന്റെ സ്‌നേഹം ചൊരിഞ്ഞു.
അദ്ദേഹത്തിന്റെ പൗരോഹിത്യ ജീവിതം ദൈവമഹത്വവും മനുഷ്യസ്‌നേഹവും സമന്വയിപ്പിച്ച വിസ്മയമായിരുന്നു. നിരാലംബരുടെ കൈത്താങ്ങായി, വിശ്വാസത്തിന്റെ സംരക്ഷകനായി, സ്‌നേഹത്തിന്റെ പ്രതീകമായി അദ്ദേഹം മാറി.

പൗരോഹിത്യത്തിന്റെ അര്‍ത്ഥം മന്ത്രബലത്തില്‍ അല്ല, മറിച്ച് മാതൃബലത്തിലാണ് എന്ന് അദ്ദേഹം ജീവിച്ചുകാണിച്ചു. ദൈവം തന്റെ തിരുസന്നിധിയില്‍ തിരഞ്ഞെടുത്ത ചില ഹൃദയങ്ങള്‍ ഉണ്ട്, അവരാണ് മോണ്‍.സി. ജെ.വര്‍ക്കിയേപ്പോലുള്ളവര്‍. പരിശുദ്ധാത്മശക്തിയാല്‍ ഉണര്‍ത്തപ്പെട്ടവര്‍. ലോകത്തെ ഉണര്‍ത്താനുള്ള ദൈവിക ഉപാധിയായി മാറിയവര്‍.
കുടുംബജീവിതത്തില്‍ തര്‍ക്കങ്ങള്‍, സംശയങ്ങള്‍, ധൈര്യക്കുറവ് എന്നിവ ഉണ്ടായേക്കാം. എന്നാല്‍ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമാണ് ഈ ദൗര്‍ബല്യങ്ങളെ മാറ്റിയെഴുതുന്നത്. മോണ്‍. സി. ജെ. വര്‍ക്കിയുടെ അഭിപ്രായത്തില്‍ പരിശുദ്ധാത്മാവ് സജീവമായി പ്രവര്‍ത്തിക്കുന്ന കുടുംബമാണ് ദൈവരാജ്യത്തിന്റെ മാതൃക. ആത്മാര്‍ത്ഥമായിഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നതിലൂടെ പരിശുദ്ധാത്മാവ് കുടുംബങ്ങളില്‍ നിറയുന്നു.

വചനവായന കുടുംബത്തെ
രൂപാന്തരപ്പെടുത്തും
”അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്” (സങ്കീ.119:105). ഇതാണ് വചനവായനയുടെ മഹത്വം ഏറ്റവും ലളിതമായി വ്യക്തമാക്കുന്ന വചനം. ദൈവവചനം, കുടുംബജീവിതത്തില്‍ പ്രവേശിക്കുമ്പോള്‍ അത് ആത്മാവിന്റെ പുതുജന്മമായി മാറുന്നു. ഓരോ വചനവും ഹൃദയത്തില്‍ വിതയ്ക്കുമ്പോള്‍ കുടുംബം ആത്മീയമായ ഉണര്‍വില്‍ എത്തുന്നു. ഫ്രാന്‍സിസ് പാപ്പ പറഞ്ഞതുപോലെ ദൈവവചനം ഒരു മരവിച്ച ഗ്രന്ഥമല്ല. അതു ജീവനുള്ള സാന്നിധ്യമാണ്; ആത്മാവിന്റെപ്രവൃത്തിയാണത് -ആശ്വാസം തരുന്നതും, സത്യം തെളിയിക്കുന്നതുമായ വഴികാട്ടിയാണ് വചനം. ‘കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ദൈവത്തില്‍ ആകുമ്പോള്‍ മാത്രമേ സുദൃഡമായിരിക്കൂ എന്ന് തിരിച്ചറിയണം.

ദിവസവും കുറച്ചുസമയം വചനവായനക്ക് മാറ്റിവയ്ക്കുമ്പോള്‍, കുട്ടികള്‍ നല്ല മാതൃക കാണുന്നു. ഭര്‍ത്താവും ഭാര്യയും ഒരുമിച്ച് വചനം വായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍, ആശയവിനിമയം ദൈവികമാകുന്നു. അതു കുടുംബത്തെ രൂപാന്തരപ്പെടുത്തുന്നു എന്ന് മോണ്‍. സി. ജെ. വര്‍ക്കി ഓര്‍മപ്പെടുത്തുന്നു.
നാമിന്ന് കാണുന്ന ഏറ്റവും വലിയ പകര്‍ച്ചവ്യാധി ആത്മീയ ഉണര്‍വിന്റെ അഭാവമാണ്. ഇതിനുള്ള മരുന്ന് ദൈവവചനമാണ്. ഇത് ഒരു ആഹ്വാനമാണ്. വചനത്തോട് അടുക്കുക. ദിനംപ്രതി ഒരു വാക്യം എങ്കിലുംവചനം വായിക്കുക. അത് ധ്യാനിക്കുക, പ്രാര്‍ത്ഥിക്കുക. നമ്മുടെ മുറികള്‍ക്ക് ഉള്ളില്‍ ദൈവത്തിന്റെ ശബ്ദം മുഴങ്ങട്ടെ. വചനവായന ഒരു അനുഭവമാകട്ടെ. ആത്മാവിനെ ഉണര്‍ത്തുന്ന ദൈവം നമുക്കൊപ്പം നടക്കുന്നു എന്ന സാക്ഷ്യം! വചനമുണ്ടെങ്കില്‍, വിശ്വാസമുണ്ട്. വിശ്വാസമുണ്ടെങ്കില്‍ കുടുംബത്തില്‍ ദൈവം വസിക്കും.

മോണ്‍.സി. ജെ വര്‍ക്കിയുടെ ജീവിതം തന്നെ വചനവായന എങ്ങനെ വ്യക്തിയെയും സമൂഹത്തെയും ദൈവഭയത്തോടെ വളര്‍ത്തുന്നുവെന്ന് വ്യക്തമാക്കുന്നു. ദൈവവചനം ആഴമായി ചിന്തിച്ചും പ്രാര്‍ത്ഥിച്ചും ജീവിച്ച അദ്ദേഹത്തിന് കുടുംബം ഒരു ചെറിയ ദൈവസഭയായിരുന്നത്രേ. അദ്ദേഹം പലപ്പോഴും പറഞ്ഞുവന്നിരുന്നത്,’കുടുംബം ദൈവവചനത്തിന്റെ പടവുകള്‍ ആദ്യമായി കേള്‍ക്കുന്ന ഇടമാണ്.’അദ്ദേഹം വളര്‍ന്ന കുടുംബം ദൈവവചനത്തില്‍ ആഴമുള്ള വിശ്വാസം വളര്‍ത്തിയ ഒരു ആലയമായിരുന്നു. പ്രാര്‍ത്ഥനയോടെയും വചനവായനയോടെയുമാണ് അദ്ദേഹത്തിന്റെ പ്രഭാതങ്ങള്‍ ആരംഭിച്ചിരുന്നത്. ഈ അനുഭവങ്ങള്‍ അദ്ദേഹത്തില്‍ ആഴത്തില്‍ നടപ്പെട്ടു. അതുകൊണ്ടാണ് അദ്ദേഹം വളര്‍ന്നപ്പോള്‍ തിരുസഭയുടെ വിശ്വസ്തശുശ്രൂഷകനായി, വചനപ്രഘോഷകനായി മാറാന്‍കഴിഞ്ഞത്.

ഫ്രാന്‍സിസ് പാപ്പ ഓര്‍മിപ്പിക്കുന്നതുപോലെ ദൈവവചനം കേള്‍ക്കാനും മറക്കാനുമുള്ളതല്ല; ജീവിക്കാനും സാക്ഷ്യം വഹിക്കാനുമുള്ളതാണ്. മോണ്‍. സി. ജെ വര്‍ക്കിയുടെ കുടുംബധ്യാനങ്ങള്‍, സന്ദേശങ്ങള്‍, സഭാപ്രഭാഷണങ്ങള്‍ എല്ലാം വചനവായനയുടെ ആത്മാവില്‍നിന്നും ഉദിച്ചവയായിരുന്നു. ‘വചനവായന നിങ്ങളുടെ വീടുകളിലെ പ്രധാനഭാഗമാകട്ടെ. കുട്ടികളുമായി ചേര്‍ന്ന് വചനംവായിക്കുക, അതില്‍ നിന്ന് ദൈവം സംസാരിക്കുന്നത് മനസിലാക്കാന്‍ശ്രമിക്കുക,’ എന്ന് അദ്ദേഹം കുടുംബങ്ങളെ ഉദ്‌ബോധിപ്പിച്ചു, വചനത്തില്‍ അടിസ്ഥാനമിട്ട കുടുംബമാണ് ദൈവം ആഗ്രഹിക്കുന്നത്. വചനത്തില്‍ വളര്‍ന്ന മാതാപിതാക്കളാണ് വിശ്വാസത്തില്‍ ഉറച്ച മക്കളെ കെട്ടിപ്പടുക്കുന്നത്. വചനത്തില്‍ ജീവിച്ചവരാണ് സഭയുടെ ആകാശവര്‍ണങ്ങളാകുന്നത്. ദൈവവചനത്തില്‍ ആഴപ്പെട്ട കുടുംബങ്ങള്‍ ദൈവരാജ്യത്തിന്റെ തുടക്കം ആകുന്നു. മോണ്‍.സി. ജെ വര്‍ക്കിയുടെ ജീവിതം അതിന്റെ തെളിവാണ്.
മോണ്‍.സി. ജെ.വര്‍ക്കി പകര്‍ന്നുതന്ന മാതൃകയിലൂടെ ഒരു ക്രിസ്തീയകുടുംബം ദിവ്യകാരുണ്യത്തില്‍ അവലംബിക്കുകയും, ജപമാലയിലൂടെ അധ്വാനിക്കുകയും, പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ വചനം ജീവിക്കുകയും ചെയ്യുമ്പോള്‍ അത് ദൈവരാജ്യത്തിന്റെ ഒരു നേര്‍ത്ത പ്രതിഫലനമാകുന്നു. ഇത്തരത്തില്‍ ഓരോ കുടുംബവും മാറുമ്പോള്‍ സമൂഹംതന്നെ നവീകരിക്കപ്പെടും, രൂപാന്തരപ്പെടും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?