Follow Us On

10

January

2026

Saturday

ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനും വെനേര്‍നി സുപ്പീരിയര്‍ ജനറലിനും ജനറല്‍ കൗണ്‍സിലറിനും ചെറുവണ്ണൂരിന്റെ സ്‌നേഹാദരം

ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനും വെനേര്‍നി സുപ്പീരിയര്‍ ജനറലിനും ജനറല്‍ കൗണ്‍സിലറിനും ചെറുവണ്ണൂരിന്റെ സ്‌നേഹാദരം
കോഴിക്കോട്: കോഴിക്കോട് അതിരൂപതാധ്യക്ഷനായി ഉയര്‍ത്തപ്പെട്ടതിനുശേഷം ആദ്യമായി ചെറുവണ്ണൂരിലെത്തിയ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മെത്രാപ്പോലീത്തക്കും വെനേറിനി സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരിയും മലയാളിയുമായ സിസ്റ്റര്‍ സിസി മുരിങ്ങമ്യാലിനും, ജനറല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ ബ്രിജിത് വടക്കേപുരക്കലിനും ചെറുവണ്ണൂരില്‍ സ്വീകരണം നല്‍കി.
ചെറുവണ്ണൂര്‍ ജംഗ്ഷനില്‍ നടന്ന സ്വീകരണത്തിനുശേഷം, മുത്തുകുടകളും മഞ്ഞ-വെള്ള നിറത്തിലുള്ള ബലൂണുകളും മാലാഖ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി വര്‍ണ്ണപ്പകിട്ടാര്‍ന്ന റാലിയില്‍ തുറന്ന ജീപ്പില്‍ വിശിഷ്ടാതിഥികളെ സ്‌കൂള്‍ പരിസരത്തേക്ക് ആനയിച്ചു. അവിടെ നടന്ന കൃതജ്ഞതാ ദിവ്യബലിക്ക് ഡോ. ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
തുടര്‍ന്ന് ചെറുവണ്ണൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളില്‍ നടന്ന അനുമോദനയോഗം ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാല യ്ക്കല്‍  ഉദ്ഘാടനം ചെയ്തു. ഏഷ്യയിലും നിന്നുള്ള വെനേര്‍നി സഭയിലെ ആദ്യ സുപ്പീരിയര്‍ ജനറല്‍ എന്ന നിലയില്‍ സിസ്റ്റര്‍ സിസിയുടെയും ജനറല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ ബ്രിജിത്തിന്റെയും നേട്ടം അഭിമാനകരമാണെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു.
കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു.  എ.സി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജസീന, ചെറുവണ്ണൂര്‍ പൗരസമിതി പ്രസിഡന്റ് ഉദയകുമാര്‍, ചെറുവണ്ണൂര്‍ തിരുഹൃദയ ദേവാലയ സഹവികാരി ഫാ. ജെര്‍ലിന്‍, വെനേറിനി വൈസ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഷെറിന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇടവക വികാരി ഫാ. ജിജു പള്ളിപ്പറമ്പില്‍ വിശിഷ്ടാതിഥികള്‍ക്ക് മംഗളപത്രം നല്‍കി.
ഇടവകയിലെ വിവിധ സംഘടനകളും സ്‌കൂളുകളും ചെറുവണ്ണൂര്‍ പൗരസമിതിയും വിവിധ ക്ലബ്ബുകളും പാരിഷ് കൗണ്‍സിലും ചേര്‍ന്ന് പൊന്നാടയും സമ്മാനങ്ങളും നല്‍കി വിശിഷ്ട വ്യക്തികളെ ആദരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?