Follow Us On

19

June

2025

Thursday

ഈ കുട്ടികളൊക്കെ എവിടെപ്പോയി മറഞ്ഞു?

ഈ കുട്ടികളൊക്കെ  എവിടെപ്പോയി മറഞ്ഞു?

സിസ്റ്റര്‍ പുഷ്പലത റോസിലിന്‍

ആലപ്പുഴ ആശ്രമം വാര്‍ഡില്‍നിന്നാണ് രാഹുല്‍ എന്ന ഏഴുവയസുകാരനെ കാണാതാകുന്നത് 2005 മെയ് 18നായിരുന്നു. ഈരാറ്റുപേട്ടയിലെ ആനക്കല്ല് പാറയില്‍ താഹിര്‍ എന്ന രണ്ടുവയസുകാരന്‍ അപ്രത്യക്ഷമാകുന്നത് 1996 സെപ്തംബര്‍ 20നാണ്. ഇരിട്ടി കീഴ്പ്പള്ളി കോഴിയാട്ടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ദിയ ഫാത്തിമ എന്ന രണ്ടുവയസുകാരി അപ്രത്യക്ഷമാകുന്നത് 2014 ഓഗസ്റ്റ് ഒന്നിനായിരുന്നു. പൂവാറിന് സമീപം താമസിക്കുന്ന പ്രവീണ്‍ രാജ് എന്ന 15കാരന്‍ 2014 നാണ് മറഞ്ഞുപോയത്. പോലീസും ക്രൈം ബാഞ്ചുമെല്ലാം നാടെങ്ങും അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

2017ല്‍ 1774 കുട്ടികളെ കാണാതായെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയിരുന്നു. കാണാതാകുന്ന കുട്ടികളില്‍ അധികവും പെണ്‍കുട്ടികളാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സംസ്ഥാന പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ പ്രകാരം 2009-നുശേഷം ഓരോ വര്‍ഷവും ഇത്തരത്തിലുള്ള കേസുകള്‍ വര്‍ധിച്ചുവരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒരു ലക്ഷം കുട്ടികള്‍ അപ്രത്യക്ഷരാകുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഓരോ എട്ടു മിനിട്ടിലും ഓരോ കുട്ടിയെ വീതം കാണാതാകുന്നുണ്ട്. മൂന്നുമുതല്‍ ആറുവയസുവരെയുള്ള കുഞ്ഞുങ്ങളെയാണ് കൂടുതലായി കാണാതാവുന്നത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ആരാണ്?
കുട്ടികള്‍ കാണാതെ പോകുന്ന സംഭവങ്ങളില്‍ 70 ശതമാനത്തിനും പിന്നില്‍ ഭിക്ഷാടകരാണെന്നാണ് പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ കുട്ടികളെ ഉപയോഗിച്ച് മോഷണവും അനധികൃത പണസമ്പാദനവും ലഹരിവസ്തുക്കളുടെ വിതരണവും നടത്തുകയാണത്രേ ഭിക്ഷാടകമാഫിയകള്‍ ചെയ്യുന്നത്. കേരളത്തിലെ പല നഗരങ്ങളിലും ഇതര സംസ്ഥാനക്കാരായ ഭിക്ഷാടകര്‍ കുട്ടികളുമായി നാടുചുറ്റുന്നതുകണ്ടിട്ടില്ലേ? ഇങ്ങനെയുളള ഭിക്ഷാടകരെ പലപ്പോഴും സംശയത്തിന്റെ പേരില്‍ പോലീസ് പിടികൂടുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന പല തെളിവുകളും പുറത്തുവരുന്നത്.

പഠനസമ്മര്‍ദവും പരീക്ഷാപ്പേടിയും നൈരാശ്യവുമൊക്കെ കൗമാരക്കാരെ നാടുവിടാന്‍ പ്രേരിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയിലെ സൗഹൃദങ്ങള്‍, പ്രണയം മൂലമുള്ള ഒളിച്ചോട്ടം, ജോലി അന്വേഷിച്ചുളള യാത്ര, രക്ഷിതാക്കളുടെ പീഡനം ഇങ്ങനെയുളള പല കാരണങ്ങളാണ് കുട്ടികള്‍ വീട്ടില്‍നിന്നും ഇറങ്ങിപ്പോകുന്നതിന് പിന്നിലെന്നാണ് പോലീസ് വിശദീകരണം. എന്നാല്‍ നാടുചുറ്റാന്‍ കൗതുകത്തിനെന്നവണ്ണം വീട്ടില്‍ നിന്ന് പോകുന്നവരും ധാരാളമാണ്. മുതിര്‍ന്നവരുടെ കുറ്റപ്പെടുത്തല്‍, സുഖസൗകര്യങ്ങളുടെ കുറവുകള്‍ ഇതൊക്കയാണ് ചിലര്‍ ഒളിച്ചോട്ടത്തിന് കാരണമായി പറയുന്നത്. ചെറിയ പ്രതിസന്ധികളില്‍ പിടിച്ച് നില്‍ക്കാനാവാത്തവരാണ് പലപ്പോഴും നാടുവിടുന്നത്.

 

ഇനിയും നിസാരമായിത് കാണരുത്
പ്രമുഖ ക്രിമിനോളജിസ്റ്റ് ഡോ. ജയിംസ് വടക്കുംചേരി, കാണാതെ പോകുന്ന കുട്ടികളെ മൂന്ന് രീതിയില്‍ തരം തിരിക്കുന്നു. ആദ്യവിഭാഗം ഏഴ് വയസ് വരെയുള്ളവരാണ്. ഈ കുട്ടികളില്‍ ഒളിച്ചോടിപ്പോകാനുള്ള പ്രവണതയുള്ളവര്‍ ചുരുക്കമാണെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ആരെങ്കിലും ഇവരെ ബലമായി പിടിച്ചുകൊണ്ട് പോകുകയോ മധുരവസ്തുക്കള്‍ കാട്ടി ആകര്‍ഷിച്ച് നാട് കടത്തുകയോ ആണ് ചെയ്യുന്നത്. അന്യസംസ്ഥാനങ്ങളിലും മറ്റും ഇങ്ങനെ എത്തപ്പെടുന്ന കുട്ടികള്‍ക്ക് സ്വയം തിരിച്ചുവരാനാവില്ലല്ലോ. ഇവരെ കണ്ടെത്തി വിമോചിപ്പിക്കാനുള്ള ശ്രമം പലപ്പോഴും വിഫലമാകുന്നു.

രണ്ടാമത്തെ വിഭാഗം ഏഴിനും പന്ത്രണ്ടിനും ഇടയിലുള്ളവരാണ്. ഇത്തരം കുട്ടികളെ പല പ്രലോഭനങ്ങളിലൂടെയും ആകര്‍ഷിച്ച് കൊണ്ടുപോയി ബാലവേലയ്ക്കും ഭിക്ഷാടനത്തിനുമൊക്കെ ഉപയോഗിക്കുന്നത് സാധാരണമാണ്. ഈ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ലൈംഗിക ചൂഷണത്തിനും ഇരകളാകുന്നുണ്ട്.
12 മുതല്‍ 18 വയസ് വരെയുള്ളവരാണ് മൂന്നാം വിഭാഗത്തിലുള്ളത്. ഈ പ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ പലരും സിനിമാഅഭിനയവും സീരിയല്‍ മോഹവും മോഡലിംഗുമൊക്കെ ഹൃദയത്തില്‍ സൂക്ഷിച്ച് അപ്രത്യക്ഷരാകുന്നവരാണ്. മാതാപിതാക്കളുടെ ദുര്‍മാതൃകയും ഊഷ്മളമല്ലാത്ത ബന്ധങ്ങളും കുട്ടികളുടെ തിരോധാനത്തിന് കാരണമാകുന്നുണ്ട് എന്ന് തന്നെയാണ് കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലേഴ്‌സിന്റെയും അഭിപ്രായം.

എന്താണ് പരിഹാരം
തെരുവിലൂടെ അലഞ്ഞുനടന്ന കുഞ്ഞുങ്ങളെ കണ്ടെത്തി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മൈസുറിനടുത്തുള്ള വഡനാടി എന്ന സ്ഥലത്ത് ‘സുരക്ഷ’ യില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ പുഷ്പലത റോസിലിന് ഈ രംഗത്ത് നൂറുനൂറനുഭവങ്ങളുണ്ട്. സുരക്ഷയുടെ ബാനറില്‍ നിയമപാലകരുടെ സഹകരണത്തോടെ ബംഗളൂരു, മഹാരാഷ്ട്ര, ഗോവ, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത 60 തിലധികം പെണ്‍കുട്ടികളെയാണ് സിസ്റ്റര്‍ മോചിപ്പിച്ചത്. ബംഗളൂരു റൂറല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം എന്ന നിലയില്‍ സിസ്റ്റര്‍ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌കീം എന്നൊരു ട്രസ്റ്റും രൂപീകരിച്ചിട്ടുണ്ട്. ആയിരത്തോളം കുഞ്ഞുങ്ങളെ ഇതിനോടകം രക്ഷപെടുത്താന്‍ സിസ്റ്ററിന് കഴിഞ്ഞു.

”ലൈംഗിക ചൂഷണത്തിന് ഇരയായ കുട്ടികളെ രക്ഷപെടുത്തി പുനരധിവസിപ്പിക്കുന്നതിനും ചിലരെ സ്വന്തം വീടുകളിലേക്ക് സുരക്ഷിതരായി അയക്കുന്നതിനും ഇതിനോടകം സാധിച്ചു. മിക്കവരേയും കുടുംബാംഗങ്ങള്‍ സ്വീകരിക്കില്ല. ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് പോലും പെണ്‍കുഞ്ഞുങ്ങളുടെ പൊല്ലാപ്പുകളില്‍ ഇടപെടാന്‍ ആരും തയ്യാറല്ല. രക്ഷപെടുത്തിയ കുട്ടികളില്‍ എയ്ഡ്‌സ് ബാധിച്ചവരും ഉണ്ടായിരുന്നു.” സിസ്റ്റര്‍ പറയുന്നു. മാതാപിതാക്കള്‍ സ്വീകരിക്കാത്ത കുട്ടികള്‍ക്കാണ് സിസ്റ്റര്‍ മുന്‍ഗണന കൊടുക്കുന്നത്.
കുട്ടികളുടെ തിരോധാനം തടയുന്നതിന് നിരവധി ശുപാര്‍ശകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മുമ്പാകെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ (എന്‍.എച്ച്.ആര്‍.സി) വയ്ക്കുകയുണ്ടായി.

കുട്ടികളെ കണ്ടെത്താന്‍ സര്‍ക്കാരുകളും നിയമസമാധാനപാലന ഏജന്‍സികളും മുന്‍ഗണന നല്‍കണം, എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ഇതിനായി പ്രത്യേക സ്‌ക്വാഡ് രൂപവല്‍ക്കരിക്കണം, സി.ബി.ഐയില്‍ ഇക്കാര്യത്തില്‍ പ്രത്യേക സെല്‍ ഉണ്ടായിരിക്കണം, കാണാതായ കുട്ടികളെ സംബന്ധിച്ച ഓരോ കേസും ബാലാവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മിഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം, കാണാതായ ഓരോ കുട്ടിയുടെയും വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകും വിധം ദേശീയ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ തയ്യാറാക്കേണ്ടതാണ് തുടങ്ങിയവയാണ് എന്‍.എച്ച്.ആര്‍.സി യുടെ നിര്‍ദ്ദേശങ്ങള്‍. ഇവ പൂര്‍ണമായും നടപ്പിലാക്കേണ്ടത് കുട്ടികളുടെ ഒളിച്ചോട്ടം തടയാന്‍ കുറെയെങ്കിലും സഹായിക്കും.

ഓരോ വീഴ്ചയില്‍നിന്നും എഴുന്നേല്‍ക്കാനും അനുഭവത്തില്‍നിന്ന് പാഠം പഠിച്ച് മുന്നോട്ട് നീങ്ങുവാനും കുട്ടികളെ പരിശീലിപ്പിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ ശ്രമം ഉപേക്ഷിച്ച് പിന്മാറുന്നതിനു പകരം മറ്റൊരു വഴി കണ്ടെത്തുകയോ കൂടുതലായി അധ്വാനിക്കുകയോ ചെയ്യും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?