Follow Us On

18

June

2025

Wednesday

ആഫ്രിക്കയിലെ തമസ്‌ക്കരിക്കപ്പെടുന്ന കൂട്ടക്കുരുതികള്‍

ആഫ്രിക്കയിലെ തമസ്‌ക്കരിക്കപ്പെടുന്ന കൂട്ടക്കുരുതികള്‍
റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ
നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ട ദാരുണ സംഭവം ലോകം നടുക്കത്തോടെയാണ് കേട്ടത്. ഞായറാഴ്ച പരിശുദ്ധ പിതാവ് ലിയോ പാപ്പ ഈ സംഭവം പ്രത്യേകമായി പരാമര്‍ശിച്ചുകൊണ്ട് കൊടിയ പീഡനങ്ങളിലൂടെ കടന്നുപോകുന്ന നൈജീരിയ, സുഡാന്‍, മ്യാന്മാര്‍, ഉക്രെയ്ന്‍, പശ്ചിമേഷ്യ തുടങ്ങിയ ഇടങ്ങളിലെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു. നിരന്തരം ആക്രമണങ്ങള്‍ക്ക് വിധേയരാകുന്ന നൈജീരിയന്‍ ഗ്രാമങ്ങളിലെ സാധുക്കളായ സാധാരണ ക്രിസ്ത്യാനികള്‍ക്ക് സുരക്ഷിതത്വവും നീതിയും ഉറപ്പാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം പാപ്പ അഭ്യര്‍ത്ഥി ക്കുകയുണ്ടായി.
ഇല്ലാതാക്കപ്പെടുന്ന നൈജീരിയന്‍ ക്രിസ്ത്യാനികള്‍
ഒരു കത്തോലിക്കാ പുനരധിവാസ കേന്ദ്രത്തില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞിരുന്നവരാണ് ശനിയാഴ്ച ബെന്യൂവില്‍ വെച്ച് കൊല്ലപ്പെട്ടവര്‍. കുടുംബങ്ങളായി അവിടെ കഴിഞ്ഞിരുന്നവരെ പുറത്തു നിന്നു പൂട്ടി ഭീകരര്‍ തീവച്ചു കൊല്ലുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന കൊടുംക്രൂരതകളാണ് നൈജീരിയയുടെ വിവിധഭാഗങ്ങളില്‍ വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം 204 അക്രമസംഭവങ്ങള്‍ നൈജീരിയയിലെ വിവിധ ഭാഗങ്ങളിലായി ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
നൈജീരിയയിലെ തീവ്രവാദ അക്രമസംഭവങ്ങള്‍ നിരന്തരം നിരീക്ഷണവിധേയമാക്കുന്ന ‘ഹ്യൂംആം ഗിള്‍’ റിപ്പോര്‍ട്ട് പ്രകാരം 2025 മെയ് മാസത്തി ല്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 635 പേരാണ്. 182 പേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അക്രമസം ഭവങ്ങളില്‍ കൊല്ലപ്പെട്ടവര്‍ മൂവായിരത്തോളം വരും.
2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മാത്രം നൈജീരിയയില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 16,769 ആണെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ പുറത്തുവന്ന ‘ദ ഒബ്സര്‍വേറ്ററി ഫോര്‍ റിലീജിയസ് ഫ്രീഡം ഇന്‍ ആഫ്രിക്ക’യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആ കാലഘട്ടത്തില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട ക്രൈസ്തവരുടെ എണ്ണം 11,185 ആണ്. വളരെ കിരാതമായ കൂട്ടക്കൊലകളുടെ പരമ്പരയാണ് നൈജീരിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകം കാണുന്ന ഏറ്റവും ഭീകരമായ വംശഹത്യ യാണ് അത്.
ആഫ്രിക്കയില്‍ വ്യാപിക്കുന്ന അശാന്തി
ബുര്‍ക്കിന ഫാസോ, കോംഗോ, സോമാലിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭീകരാക്രമണങ്ങള്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ച് 28 ന് ബുര്‍ക്കിന ഫാസോയില്‍ അല്‍ഖ്വയ്ദ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അറുപതില്‍പ്പരം പേര്‍ കൊല്ലപ്പെടുകയുണ്ടായി. ഫെബ്രുവരി 12 ന് ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള തീവ്രവാദികള്‍ കോംഗോയില്‍ 70 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തിരുന്നു. മാര്‍ച്ചില്‍ അല്‍ ഷബാബ് എന്ന ഭീകരസംഘടന സൊമാലിയയില്‍ നടത്തിയ കാര്‍ ബോംബ് ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു.
ഇത്തരത്തില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം മുഴുവനോടെ അശാന്തിയുടെ വിളനിലമായി മാറിക്കൊണ്ടിരി ക്കുകയാണ്. ബുര്‍ക്കിന ഫാസോ, കോംഗോ പോലുള്ള രാജ്യങ്ങളില്‍ ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ സമീപ കാലങ്ങളിലാണ് കണ്ടുതുടങ്ങിയിരിക്കുന്നത്. 94.5 ശതമാനം ക്രൈസ്തവ ജനസംഖ്യയുള്ള രാജ്യമാണ് കോംഗോ.
മതതീവ്രവാദം ഭീകരതയാകുമ്പോള്‍
ബൊക്കോ ഹറാം, അല്‍ഖ്വയ്ദ, ഐസിസ് തുടങ്ങിയ തീവ്ര ഇസ്ലാമിക അടിത്തറയില്‍ ഉറപ്പിക്കപ്പെട്ട ഭീകര സംഘടനകള്‍ കൂടുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ ലക്ഷ്യമാക്കുകയും കൂടുതല്‍ വലിയ ഭീകരാക്രമണ ങ്ങള്‍ക്ക് പദ്ധതിയിടുകയും ചെയ്യുന്നു എന്നുള്ളതാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്. ക്രൈസ്തവരെ മാത്രമല്ല, തങ്ങളുടെ തീവ്ര നിലപാടു കളെ പിന്തുണക്കാത്ത മിതവാദികളായ മുസ്ലീം വിശ്വാസികളെയും കൊലപ്പെടുത്തുന്നതില്‍ ഈ ആക്രമണകാരികള്‍ മടികാണിക്കുന്നില്ല.
‘ദ ഒബ്സര്‍വേറ്ററി ഫോര്‍ റിലീജിയസ് ഫ്രീഡം ഇന്‍ ആഫ്രിക്ക’യുടെ റിപ്പോര്‍ട്ട് പ്രകാരം 2020 – 23 കാലയളവില്‍ 16,769 ക്രൈസ്തവര്‍ കൊലചെയ്യപ്പെട്ടപ്പോള്‍, ഇസ്ലാമിക ഭീകരരുടെ കൈകളാല്‍ സാധാരണക്കാരായ 6,235 മുസ്ലീം മതവിശ്വാസികളും കൊല്ലപ്പെട്ടു. ഇക്കാലയളവില്‍ തട്ടിക്കൊണ്ടു പോകപ്പെട്ടവരില്‍ എണ്ണായിരത്തോളം മുസ്ലീങ്ങളും ഉള്‍പ്പെടുന്നു. മതപരമായ വിദ്വേഷ ചിന്തകള്‍ക്കപ്പുറം രാജ്യത്തിന്റെ സമ്പൂര്‍ണ്ണമായ തകര്‍ച്ചയും മിതവാദികളായ മുസ്ലീം വിശ്വാസികളുടെ അന്ത്യവും ഇസ്ലാമിക ഭീകരസംഘടനകള്‍ ലക്ഷ്യംവയ്ക്കുന്നുണ്ട് എന്ന് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
തമസ്‌കരണവും നിസംഗതയും
പതിനായിരക്കണക്കിന് പേര്‍ ദാരുണമായി കൂട്ടക്കൊല ചെയ്യപ്പെടുകയും ജനലക്ഷങ്ങള്‍ പലായനം ചെയ്യുകയും മരണം മുന്നില്‍ കണ്ടു ജീവിക്കേണ്ട നിസഹായാവസ്ഥയില്‍ എത്തിച്ചേ രുകയും ചെയ്തിട്ടും വേണ്ടവിധമുള്ള ലോകശ്രദ്ധ ഇത്തരം സംഭവങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. ശനിയാഴ്ച നൈജീരിയയില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഇരുനൂറോളം പേര്‍ ഭീകരരുടെ ആക്രമണത്തില്‍ വെന്തു മരിച്ച ദാരുണ സംഭവം വിരലിലെണ്ണാവുന്ന മലയാള മാധ്യമങ്ങളാണ് പേരിനെങ്കിലും റിപ്പോര്‍ട്ട് ചെയ്തത്. ഭൂരിപക്ഷവും അത്തരം സംഭവങ്ങളെ മനഃപൂര്‍വ്വം തമസ്‌കരിക്കുക യാണ്.
മതതീവ്രവാദ-ഭീകര സംഘടനകളുടെ നേതൃത്വ ത്തിലുള്ള അക്രമസംഭവങ്ങള്‍ ലോകമെമ്പാടും കുത്തനെ ഉയരുമ്പോഴും അപകടകരമായ മൗനം പാലിക്കുന്ന ആഗോള മാധ്യമങ്ങളും രാഷ്ട്രനേതൃ ത്വങ്ങളും ഇസ്ലാമിക ഭീകരവാദത്തിന് വളംവച്ചുകൊ ടുക്കുകയാണ്.  ഭീകരാക്രമണങ്ങള്‍ക്ക് തിരിച്ചടികള്‍ നേരിടുമ്പോള്‍ അത്തരം സംഭവങ്ങള്‍ക്ക് ലഭിക്കുന്ന മാധ്യമശ്രദ്ധയുടെ ഒരു ശതമാനം പോലും മേല്‍പ്പറഞ്ഞ വിധമുള്ള നിഷ്ഠൂരമായ കൂട്ടക്കുരുതി കള്‍ക്ക് ലഭിക്കുന്നില്ല എന്നത് നീചമായ അവഗണന മാത്രമല്ല മനുഷ്യകുലത്തോട് മുഴുവനുള്ള അപരാ ധംകൂടിയാണ്.
2023 ഒക്ടോബറില്‍ ഹമാസ് ഭീകരര്‍ ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തെ തുടര്‍ന്നു ണ്ടായ തിരിച്ചടിയെ ഏകപക്ഷീയമായി വിലയിരു ത്തിയ ഒരുകൂട്ടം മാധ്യമങ്ങളും രാഷ്ട്രീയ ക്കാരും അന്നുമുതല്‍ കേരളത്തില്‍ നടത്തിവരുന്ന പ്രചാരണ ങ്ങള്‍ക്ക് ഏവരും സാക്ഷികളാണ്. അക്കൂട്ടര്‍ മറ്റുരാജ്യങ്ങളില്‍ ക്രൈസ്തവ സമൂഹവും, എന്തിനേറെ മിതവാദികളായ മുസ്ലീം വിശ്വാസികള്‍ പോലും നേരിടുന്ന വെല്ലുവിളികളോട് എക്കാലവും മുഖംതിരിക്കുകയാണ് ഉണ്ടായിട്ടുള്ളത്.
ചെറുതും വലുതുമായ ഒട്ടേറെ ഇസ്ലാമിക ഭീകരസംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സംഹാരതാണ്ഡവത്തെ തമസ്‌കരിക്കുക വഴിയായി അവര്‍ പൊതുസമൂഹത്തെ വലിയ രീതിയില്‍ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നു. ആധുനിക ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും ഭീകരമായ കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ്‌സിനെ അപലപിക്കാന്‍ പോലും ഇന്നോളവും അത്തരക്കാര്‍ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.
ഈ കാലഘട്ടത്തില്‍ ലോകം നേരിടുന്ന വലിയ വെല്ലുവിളികളെ നിഷ്പക്ഷമായും സന്തുലിതമായും സമീപിക്കുകയാണ് യഥാര്‍ത്ഥ ആവശ്യം. എല്ലാത്തരം തീവ്രവാദ സമീപനങ്ങളും അതിക്രമങ്ങളും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതുണ്ട്. അന്ധമായി ആരുടെയെങ്കിലും പക്ഷം ചേര്‍ന്നുകൊണ്ട് തീവ്രവാദ നീക്കങ്ങളെയും അക്രമപ്രവണതളെയും പ്രതിരോധി ക്കാന്‍ കഴിയുമെന്ന ചിന്ത മൂഡത്വമാണ്.
 സ്വാധീനശക്തികള്‍ക്കതീതമായി മാനവികതയ്ക്ക് എതിരായ എല്ലാ പ്രവര്‍ത്തനങ്ങളെയും ഒരുപോലെ തള്ളിപ്പറയുകയും മത -രാഷ്ട്ര വ്യത്യാസമില്ലാതെ അക്രമങ്ങള്‍ക്കിരയാവുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന എല്ലാ ജനങ്ങള്‍ക്കു വേണ്ടിയും ശബ്ദിക്കാന്‍ ലിയോ പാപ്പ ആഹ്വാനം ചെയ്തതുപോലെ, രാഷ്ട്രീയ നേതൃത്വങ്ങളും മാധ്യമങ്ങളും ഇനിയെങ്കിലും തയ്യാറാവുകയും വേണം.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?