Follow Us On

06

May

2024

Monday

നിയോഗം കണ്ടെത്തുക

''നിങ്ങളുടെ നിയോഗം അഥവാ മിഷൻ എന്താണ്? അപ്പത്തിനായി സകലരും ദിനംതോറും അധ്വാനിക്കണം. എന്നാൽ, അതിനപ്പുറമോ അതിനോടൊപ്പമോ ഒരാൾ നടത്തുന്ന ഒരു രണ്ടാം മൈൽ യാത്രയുണ്ട്, അതാണ് നിയോഗം.''- ബെനഡിക്ട് 16-ാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ- 35

നിയോഗം കണ്ടെത്തുക

”മനുഷ്യന്റെ നിർമിതിയല്ല ജീവിതത്തിന്റെ അർത്ഥമെന്നത്. തീർച്ചയായും, ഒരു പ്രത്യേക സാഹചര്യത്തിൽ അർത്ഥപൂർണമായ കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ ജീവിതത്തിന്റെ അർത്ഥം കുറച്ചൊക്കെ ഗ്രഹിക്കാനാകും. എങ്കിലും, ജീവിതത്തിന്റെ ഒന്നാകെയുള്ള അർത്ഥം പിടികിട്ടാൻ ഇതുകൊണ്ടുമാത്രമാവില്ല. കാരണം, മനുഷ്യന് സൃഷ്ടിച്ചെടുക്കാവുന്നതല്ല ഇത്. നാം സൃഷ്ടിക്കുന്നതെല്ലാം നൈമിഷികസന്തോഷങ്ങളിൽ അവസാനിക്കുന്നതാകും. ജീവിതത്തിനർത്ഥം ദൈവം നൽകുന്നതാണ്. നമ്മുടെ ചിന്തകൾക്കും ഭാവനകൾക്കുമപ്പുറം ജീവിതത്തിന്റെ അർത്ഥം നമ്മെ വഹിക്കാൻ തുടങ്ങും. അതു നമുക്കു മുമ്പേയും നമുക്കപ്പുറവും യാത്ര ചെയ്യുന്നതാണ്.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, ദൈവവും ലോകവും, അഭിമുഖം 2002).

ഒരാളുടെ ജീവിതകാണ്ഡത്തിൽ രണ്ടു ദിനങ്ങൾ പ്രധാനപ്പെട്ടതാണ്: ജന്മദിനം, എന്തിനു ജനിച്ചു എറിയുന്ന ദിനം! ആദ്യത്തേത് മറ്റുള്ളവർ പറഞ്ഞുതരും. രണ്ടാമത്തേത്, കണ്ടെത്തണം. കരിയർ കണ്ടെത്തുന്നതുപോലെ അത്ര എളുപ്പമല്ല ഒരാളുടെ നിയോഗം കണ്ടെത്തുക എന്നത്. ദൈവത്തെ കണ്ടു മുട്ടുന്ന ഏതൊരാൾക്കും സ്വന്തം നിയോഗത്തെക്കുറിച്ചുള്ള വെളിച്ചം അവിടുന്നു പകരാറുണ്ട്.

നിങ്ങളുടെ നിയോഗം അഥവാ മിഷൻ എന്താണ്? അപ്പത്തിനായി സകലരും ദിനംതോറും അധ്വാനിക്കണം. എന്നാൽ, അതിനപ്പുറമോ അതിനോടൊപ്പമോ ഒരാൾ നടത്തുന്ന ഒരു രണ്ടാം മൈൽ യാത്രയുണ്ട്, അതാണ് നിയോഗം. കെറുവിൻകാരൻ ശിമയോനെയും വേറോനിക്കയെയും ഓർക്കുക. രക്ഷകന്റെ മൂന്നാണ്ട് നീണ്ടുനിന്ന പരസ്യജീവിതത്തിലെ ഏറ്റവും ഒടുവിലത്തെ സീനിലാണ് ഇവരുടെ റോൾ, അതാകട്ടെ രക്ഷകന്റെ ശത്രുക്കളും മിത്രങ്ങളും ഏറെ ആകാംക്ഷയോടെ ശ്രദ്ധിച്ചവയും ആയിരുന്നു.

ഒരു പാരമ്പര്യമനുസരിച്ച് വേറോനിക്ക പീലാത്തോസിന്റെ ഭാര്യ ക്ലോദിയായുടെ സഹോദരിയാണ്. തയ്യലാണ് കരിയർ. ക്ലോദിയായിൽനിന്നും മറ്റനേകരിൽനിന്നും ക്രിസ്തുവെന്ന നീതിമാനെക്കുറിച്ച് ഏറെ അവൾ കേട്ടിട്ടുണ്ട്. പക്ഷേ, നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല. പെട്ടെന്ന് കാര്യങ്ങൾ മാറി മറയുന്നു. രക്ഷകൻ കുരിശുയാത്രയിലാണ്. എന്തെങ്കിലും ഇപ്പോൾ ചെയ്യണം. സ്‌നേഹം ഭയത്തെ ഉന്മൂലനം ചെയ്യുന്നു.

ഒരു ഭയവും കൂടാതെ റോമൻ പട്ടാളക്കാർക്കിടയിലൂടെ അവൾ രക്ഷകന്റെ അടുത്തെത്തി. ടൗവ്വൽ ഉപയോഗിച്ചു മുഖം തുടച്ചു. അവൾക്കാകുന്നത് അവൾ ചെയ്തു. ആ ടൗവ്വലിൽ പതിഞ്ഞ മുഖം സഹോദരിയായ ക്ലോദിയായുടെ സഹായത്തോടെ പലതിലേക്ക് പകർത്തി. ഇന്നും അവൾ പകർത്തിയ മുഖം രക്ഷകന്റെ മുഖമായി നാം കാണുന്നു. എന്തായാലും, അന്നു മുതൽ വേറോനിക്കാ ഫോട്ടോഗ്രാഫേഴ്‌സിന്റെ സ്വർഗീയ മധ്യസ്ഥയായി.

ശിമയോൻ അനുഭാവപൂർവം നോക്കിയതാണ്, സ്ലീവാപ്പാതയിലെ ക്രിസ്തുവിലേക്ക്. ഇസ്രായേലിലേക്ക് കുടിയേറിപ്പാർത്ത ഈ കുടുംബത്തിന് ഏറെ അല്ലലുകൾ ഉണ്ടായിരുന്നിരിക്കാം. സ്വന്തം തൊഴിൽ ചെയ്തു കുടുംബത്തെ പോറ്റുമ്പോഴും അവൻ രക്ഷകനായി തന്റെ മനസ്സിൽ ഒരിടം നൽകിയിരുന്നു. അന്വേഷിക്കുവരല്ലേ കണ്ടെത്തുന്നത്. ദാഹിക്കുവർക്കിടയിലേക്കല്ലേ ജീവജലം ഒലിച്ചിറങ്ങുന്നത്. പെട്ടെന്നാണ് കുരിശു ചുമക്കാൻ കൽപ്പന വരുന്നത്. ആവേശപൂർവം അവൻ അതു വഹിച്ചു. തന്റെ നിയോഗം മനോഹരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിലുള്ള ആനന്ദമായിരുന്നു പിന്നീട് ശിമയോനും കുടുംബത്തിനും. നിങ്ങളുടെ ജീവിത നിയോഗമെന്താണ് സുഹൃത്തേ?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?