Follow Us On

18

October

2024

Friday

വത്തിക്കാൻ സിനഡ്: ഭാരത കത്തോലിക്കാ സഭയിൽ നിന്ന് ഒരു വനിത ഉൾപ്പെടെ 10 പ്രതിനിധികൾ

വത്തിക്കാൻ സിനഡ്: ഭാരത കത്തോലിക്കാ സഭയിൽ നിന്ന് ഒരു വനിത ഉൾപ്പെടെ 10 പ്രതിനിധികൾ

വത്തിക്കാൻ സിറ്റി: 2023 ഒക്‌ടോബറിൽ വത്തിക്കാനിൽ സമ്മേളിക്കുന്ന സിനഡിൽ ഒരു വനിത ഉൾപ്പെടെ ഭാരത കത്തോലിക്കാ സഭയിൽനിന്ന് 10 അംഗ സംഘം പങ്കെടുക്കും. ഇക്കഴിഞ്ഞ ദിവസമാണ് അവരുടേ പേരു വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 364 പേരാണ് ‘സിനഡാലിറ്റി’ എന്ന വിഷയത്തിലൂന്നി സംഘടിപ്പിക്കുന്ന വത്തിക്കാൻ സിനഡിൽ പങ്കെടുക്കുന്നത്.

ഫ്രാൻസിസ് പാപ്പ നിയമിച്ച കർദിനാൾമാരുടെ ഉപദേശകസമിതി അംഗം കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനു പുറമെ ലത്തീൻ സഭയിൽനിന്ന് കർദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ, കർദിനാൾ അന്തോണി പുള, ആർച്ച്ബിഷപ്പ് ഡോ. ജോർജ് അന്തോണി സാമി, ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല എന്നിവർ പങ്കെടുക്കും.

സീറോ മലബാർ സഭയിൽനിന്ന് മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി എന്നിവരും സീറോ മലങ്കര സഭയിൽനിന്ന് മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവയും പങ്കെടുക്കും.

സന്യാസിനി സഭാ മേജർ സുപ്പീരിയർമാരുടെ കൂട്ടായ്മയായ സി.ആർ.ഐയുടെ (കോൺഫറൻസ് ഓഫ് റിലീജിയസ് ഇന്ത്യ) അധ്യക്ഷയും അപ്പസ്‌തോലിക് കാർമൽ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറലുമായ സിസ്റ്റർ മരിയ നിർമലീനിയാണ് സന്യാസിനികളുടെ പ്രതിനിധിയായി പങ്കെടുക്കുക.

‘ഏകയോഗമായ ഒരു സഭയ്ക്കായി: കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും’ (For a Synodal Church: Communion, Participation, and Mission) എന്ന പ്രമേയവുമായി സമ്മേളിക്കുന്ന സിനഡ് മൂന്ന് ഘട്ടങ്ങളായി നാല് വർഷംകൊണ്ടാണ് പൂർത്തിയാകുക. ‘സിനഡാലിറ്റി’ എന്നതുതന്നെയാണ് സിനഡിന്റെ കേന്ദ്രബിന്ദു. ‘എല്ലാ കത്തോലിക്കാ വിശ്വാസികളെയും ഉൾക്കൊളളുന്നത്,’ എന്ന് ‘സിനഡാലിറ്റി’ നിർവചിക്കപ്പെടുമ്പോൾ, അൽമായരും സന്യസ്തരും അജപാലകരും ഉൾപ്പെടെയുള്ള സകലജന സ്പർശിയാകും പ്രസ്തുത സിനഡ്.

രൂപതാതലം, ഭൂഖണ്ഡതലം, ആഗോളതലം എന്നിവയാണ് മൂന്നു ഘട്ടങ്ങൾ. 2021 ഒക്ടോബർ 17മുതൽ 2022 ഏപ്രിൽ വരെയായിരുന്നു ആദ്യഘട്ടം. 2022 സെപ്റ്റംബർ മുതൽ 2023 മാർച്ചുവരെയായിരുന്നു രണ്ടാം ഘട്ടം. ഇതിന്റെകൂടി അടിസ്ഥാനത്തിൽ തയാറാക്കിയ പ്രവർത്തന രേഖയുമായി സമ്മേളിക്കുന്ന മൂന്നാം ഘട്ടം രണ്ടു വർഷങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. 2023 ഒക്‌ടോബറിൽ ആദ്യ സെഷനും 2024 ഒക്‌ടോബറിൽ രണ്ടാം സെഷനും നടക്കും. രണ്ടിനും വത്തിക്കാനായിരിക്കും വേദി. അതേ തുടർന്നാകും സിനഡ് അന്തിമരേഖയ്ക്ക് രൂപം നൽകുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?